ADVERTISEMENT

രാജാവ് പട്ടണത്തിൽ മണിമാളിക പണിത് അതിനുള്ളിൽ ഒരു കൂറ്റൻ മണി സ്ഥാപിച്ചു. ആർക്കെങ്കിലും നീതി നിഷേധിക്കപ്പെട്ടെന്നു തോന്നിയാൽ ഈ മണിയടിച്ചാൽ മതി, ന്യായാധിപൻ വന്ന് നീതി നടത്തും. നാളുകളുടെ ഉപയോഗംകൊണ്ട് മണിയുടെ കയറിന്റെ നീളം കുറഞ്ഞു. ഗ്രാമവാസികളിലൊരാൾ കുറച്ചു മുന്തിരിവള്ളികൾ ചേർത്തു പിണച്ച് കയറിനു നീളം കൂട്ടി. വിശന്നുവലഞ്ഞ ഒരു കുതിര ആ വഴി വന്നു. പ്രായാധിക്യം കാരണം ഉടമസ്ഥൻ ഉപേക്ഷിച്ചതാണ്. മുന്തിരിവള്ളികൾ കണ്ട കുതിര സന്തോഷത്തോടെ അതു തിന്നാൻ തുടങ്ങി. മണിനാദം മുഴങ്ങിയപ്പോൾ ന്യായാധിപൻ എത്തി. കാര്യങ്ങൾ മനസ്സിലാക്കിയ അദ്ദേഹം ഉടമസ്ഥനെ വിളിച്ചുവരുത്തി കുതിരയെ സംരക്ഷിക്കാൻ ഉത്തരവിട്ടു! 

ബലഹീനന്റെ അവകാശമാണ് നീതി. കരുത്തനു നൽകുന്ന ആദരവായി അതു മാറുമ്പോഴാണ് നിയമം അവഹേളിക്കപ്പെടുന്നത്. വാദിക്കാനറിയാത്തവർക്കും പോരാടാൻ ശേഷിയില്ലാത്തവർക്കും സമീപിക്കാൻ പറ്റുന്ന പരാതിപരിഹാര സംവിധാനം നിലവിലില്ലെങ്കിൽ ആലംബഹീനർ ഒറ്റപ്പെടും. ഒരു പ്രദേശത്തെ നീതിന്യായവ്യവസ്ഥ എത്ര ശക്തമാണെന്ന് അറിയണമെങ്കിൽ അവിടെ എത്ര ദുർബലർ ആ വ്യവസ്ഥയെ സമീപിക്കുന്നുണ്ടെന്നും അവരിൽ എത്രപേരുടെ നിലവിളികൾക്കു നീതി ലഭിക്കുന്നുണ്ടെന്നും പരിശോധിക്കണം. നീതി നേടിയെടുക്കാൻ കഴിവുള്ളവർക്കു നൽകുന്ന നീതിയല്ല, അനീതിയുടെ ഇരകളായി ആയുസ്സു മുഴുവൻ ചെലവഴിച്ചിട്ടും പ്രതികരിക്കാൻ കഴിയാത്തവർക്കു നടത്തിക്കൊടുക്കുന്ന നീതിയാണ് യഥാർഥ നീതി. 

വാദിക്കുന്നവരുടെ വ്യാഖ്യാന വൈദഗ്ധ്യങ്ങൾക്ക് അടിപ്പെടാതെ നേരിട്ടു കാര്യങ്ങൾ പറയാനും പരിഹാരം നേടാനുമുള്ള സാധ്യതയുണ്ടെങ്കിൽ അവിടത്തെ ജനങ്ങൾക്കു നിയമത്തിൽ കൂടുതൽ വിശ്വാസമുണ്ടാകും. പരാതി പറയാൻ പോലുമുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടവരാണ് ആളുകളെങ്കിൽ അവിടെ ന്യായമോ ന്യായാധിപനോ ഇല്ല എന്നതാണു സത്യം. ഒരു രാജ്യത്തെ എത്ര അശരണർക്കു നീതി ലഭിച്ചുവെന്നു പരിശോധിച്ചാൽ ആ രാജ്യത്തെ നീതിപീഠത്തിന്റെ കരുത്തു മനസ്സിലാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com