ADVERTISEMENT

കണ്ണൂരിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കാൻ യോഗാചാര്യൻ ശ്രീ എം മുൻകയ്യെടുത്തു നടത്തിയ ഒത്തുതീർപ്പു സംഭാഷണത്തിന്റെ വിവരങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചകൾക്കു വഴിതുറന്നിരുന്നു. സിപിഎം–ബിജെപി നേതാക്കളെ ഒരു മേശയ്ക്കു ചുറ്റും അദ്ദേഹം എത്തിച്ചതിന്റെ അന്തർനാടകങ്ങളിലേക്കു വെളിച്ചം വീശിയത് പത്രപ്രവർത്തകൻ ദിനേശ് നാരായണൻ രചിച്ച് പെൻഗ്വിൻ പ്രസാധകരായ ‘ആർഎസ്എസ് ആൻഡ് ദ് മേക്കിങ് ഓഫ് ഡീപ് നേഷൻ’ എന്ന ശ്രദ്ധേയ ഗ്രന്ഥമാണ്. ശ്രീ എം നടത്തിയ ആ മധ്യസ്ഥനീക്കത്തിന്റെ വിവരങ്ങൾ ഈ പുസ്തകത്തിൽ നിന്നാണെന്നു ചൂണ്ടിക്കാട്ടിയത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ. കേരള നിയമസഭാ തിരഞ്ഞെടുപ്പിനെ ഇന്നു ചൂടുപിടിപ്പിക്കുന്ന മറ്റൊരു വിവാദത്തിന്റെ അണിയറയിൽ നടന്നതുകൂടി പുസ്തകം വെളിപ്പെടുത്തുന്നു: അതു ശബരിമലയാണ്.

യുവതീപ്രവേശം അനുവദിച്ചുള്ള വിധി അവിടെ നടപ്പാക്കാൻ പിണറായി വിജയൻ സർക്കാർ മുന്നിട്ടിറങ്ങിയതും ആർഎസ്എസിന്റെ കരണംമറിച്ചിലുമാണ് അതിൽ പ്രതിപാദിക്കുന്നത്. ‘ആരാധനാലയങ്ങളിലെ സ്ത്രീപ്രവേശത്തെ അനുകൂലിച്ചുള്ള തത്വാധിഷ്ഠിത നിലപാടിൽ ആർഎസ്എസ് വെള്ളം ചേർത്തത് കേരളത്തിൽ ബിജെപിക്കു വഴിയൊരുക്കുമോ എന്നറിയാൻ 2021ലെ ജനവിധി വരെ കാത്തിരിക്കേണ്ടിവരും’ എന്നാണ് പുസ്തകത്തിലെ നിരീക്ഷണം. ശബരിമല വീണ്ടും മുഖ്യ പ്രചാരണവിഷയമായി ഉയർന്നതോടെ ഇതിനു പ്രസക്തി കൈവന്നു.

തൃപ്തിക്ക് അന്നു പിന്തുണ

സുപ്രീംകോടതി വിധി പുറത്തുവരുന്നതിനു 2 വർഷം മുൻപ് ആർഎസ്എസ് ഇക്കാര്യത്തിൽ ഖണ്ഡിത നിലപാട് എടുത്തതായി പുസ്തകം പറയുന്നു. ശബരിമല ദർശനത്തിനെത്തി വാർത്തകളിൽ നിറഞ്ഞ തൃപ്തി ദേശായി ആയിരുന്നു ഇതിനു കാരണം. മഹാരാഷ്ട്രയിലെ ശനി ഷിൻഗ്നാപുർ ക്ഷേത്രത്തിൽ സ്ത്രീപ്രവേശം ആവശ്യപ്പെട്ട് തൃപ്തിയുടെ നേതൃത്വത്തിൽ സമരം കടുത്തപ്പോൾ ആർഎസ്എസ് പിന്തുണച്ചു. ആർഎസ്എസ് ജനറൽ സെക്രട്ടറി പദം ഇക്കഴിഞ്ഞ ദിവസം ഒഴിഞ്ഞ സുരേഷ് ഭയ്യാജി ജോഷി നയം പ്രഖ്യാപിച്ചു: ‘നീതിയുക്തമല്ലാത്ത ആചാരങ്ങളുടെ പേരിൽ ചിലയിടത്തു സ്ത്രീപ്രവേശ കാര്യത്തിൽ സമന്വയമില്ല. കൂടിയാലോചനകളിലൂടെ ഈ മനോഭാവം മാറ്റാൻ ശ്രമിക്കണം.’

ശബരിമല വിധി വന്നതോടെ, ഈ ആധുനിക യുഗത്തിൽ ഇത്തരം ആചാരങ്ങളെ അനുകൂലിക്കാൻ സാധിക്കില്ലെന്ന് ഭയ്യാജി ജോഷി ആവർത്തിച്ചു. ‘ഏതെങ്കിലും ക്ഷേത്രത്തിന് ഇളവു നൽകുന്നതുപോലും അംഗീകരിക്കാൻ കഴിയില്ല’– അദ്ദേഹത്തിന്റെ ഈ ഉദ്ധരണി പുസ്തകത്തിലുണ്ട്. പിന്നാലെ ആർഎസ്എസിന്റെ കേരള മുഖപത്രമായ ‘ജന്മഭൂമി’ ഡപ്യൂട്ടി എഡിറ്റർ സഞ്ജയൻ കോടതിവിധിയെ ശക്തമായി അനുകൂലിച്ച് പത്രത്തിൽ ലേഖനം എഴുതിയതും പരാമർശിക്കുന്നു.

വിധിക്കും അതു നടപ്പാക്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനത്തിനുമെതിരെ എൻഎസ്എസ് പ്രകടിപ്പിച്ച രോഷമാണ് ആർഎസ്എസിനെ വീണ്ടുവിചാരത്തിനു പ്രേരിപ്പിച്ചത് എന്നാണു ഗ്രന്ഥകർത്താവിന്റെ നിഗമനം. വിധിയുടെ അഞ്ചാം ദിവസം ഭയ്യാജി ജോഷി നയംമാറ്റം വ്യക്തമാക്കി – ‘ലക്ഷക്കണക്കിനു ഭക്തരുടെ വികാരം മാനിക്കാതെ കോടതിവിധി നടപ്പാക്കാൻ പിണറായി വിജയൻ സർക്കാർ ഇറങ്ങിപ്പുറപ്പെട്ടതു നിർഭാഗ്യകരമാണ്. സ്ത്രീകളടക്കമുള്ള ഭക്തരുടെ പ്രതിഷേധം സ്വാഭാവികം’. ശബരിമല ‘സുവർണാവസരമാണ്’ എന്ന് അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു. കേരളമാകെ പ്രക്ഷോഭങ്ങൾ അലയടിച്ചു. എന്നാൽ, തീ‍ർഥാടനകാലം തുടങ്ങിയിട്ടും സർക്കാർ നിലപാടു മയപ്പെടുത്തിയില്ല. നവോത്ഥാന പ്രചാരണവുമായി അവർ മുന്നോട്ടുപോയി. ഇതിന്റെ രാഷ്ട്രീയ ഗുണഫലം അറിയാനിരിക്കുന്നതേയുള്ളൂ. ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ഏക തുരുത്താണ് കേരളം – പുസ്തകം ചൂണ്ടിക്കാട്ടുന്നു.

സംഘവും ബിജെപിയും നേർക്കുനേർ

ബിജെപി സംസ്ഥാന പ്രസിഡന്റായിരിക്കെ കുമ്മനം രാജശേഖരനെ മിസോറം ഗവർണറാക്കിയത് ആർഎസ്എസിനെ പൂർണമായും ഇരുട്ടിൽ നിർത്തിയാണെന്ന സൂചന പുസ്തകം സ്ഥിരീകരിക്കുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഒരു വീട്ടിലെത്തിയപ്പോൾ ‘‌പുതിയ ഗവർണർക്ക് ആശംസകൾ’ എന്നു വീട്ടുകാരി പറഞ്ഞതു കേട്ട് കുമ്മനം അന്തംവിട്ടു. ടെലിവിഷനിലെ ചൂടുവാർത്തയിലേക്കു നോക്കാൻ അവർ പറഞ്ഞു. സ്വയംസേവകനായ കുമ്മനം ആർഎസ്എസിന്റെ കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങളെ ഉടൻ ബന്ധപ്പെട്ടപ്പോൾ അവരും അറിഞ്ഞിട്ടില്ല.

അടുത്ത ദിവസം ചേർന്ന ആർഎസ്എസ് സംസ്ഥാന നിർവാഹകസമിതി അസാധാരണ നടപടിക്കു തയാറായി. ‘കേരള ആർഎസ്എസിനെ ബിജെപി വഞ്ചിച്ചു’ എന്നാരോപിച്ചു ഭയ്യാജി ജോഷിക്കു കത്തയച്ചു. പദവി ഏറ്റെടുക്കില്ലെന്നു കുമ്മനവും വ്യക്തമാക്കി. 

സംഘത്തിൽനിന്നു ബിജെപിയിലേക്കു നിയോഗിക്കപ്പെട്ട കുമ്മനത്തിന്റെ കാര്യത്തിൽ അവസാന വാക്ക് ആർഎസ്എസിന്റേതു തന്നെയെന്ന് അവരും നിലവിൽ ബിജെപി പ്രസിഡന്റായ ഒരാളുടെ കാര്യം തീരുമാനിക്കേണ്ടതു പാർട്ടിയാണെന്നു ബിജെപിയും വാദിച്ചു. ഇതു വൻ പ്രതിസന്ധിക്കു വഴിതുറന്നു. ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു ഫോണിൽ നൽകിയ നിർദേശമനുസരിച്ചാണ് കുമ്മനം ഗവർണർ പദവി ഏറ്റെടുത്തത്– പുസ്തകം പറയുന്നു. ആർഎസ്എസിന്റെ പ്രവർത്തനത്തെ ആഴത്തിൽ സമീപിക്കുന്ന ഗ്രന്ഥത്തിൽ കേരളം വേറെയും പേജുകളിൽ കടന്നുവരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com