ADVERTISEMENT

ഡൽഹി ലഫ്റ്റനന്റ് ഗവർണർക്കു കൂടുതൽ അധികാരങ്ങൾ നൽകുന്ന ദേശീയ തലസ്ഥാനമേഖല (ഭേദഗതി) ബിൽ രാജ്യസഭയും പാസാക്കിയതോടെ ഇതു സംബന്ധിച്ചുയർന്ന വിവാദം ഉച്ചസ്ഥായിയിലായിരിക്കുന്നു. ബിൽ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഭീഷണിയാണെന്നും പിൻവാതിലിലൂടെ സംസ്ഥാനഭരണം കൈപ്പിടിയിലാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നുമുള്ള ആരോപണങ്ങൾ തള്ളിക്കളയാവുന്നതല്ല. 

ഡൽഹിയുടെ യഥാർഥ ഭരണാധികാരി ആരെന്ന ചോദ്യം മുൻപെങ്ങുമില്ലാത്തവിധം ഉച്ചത്തിൽ മുഴങ്ങിക്കേൾക്കുന്ന വേളയിലാണു നിർണായകവും വിവാദപരവുമായ ബിൽ പാസാക്കിയെടുത്തിരിക്കുന്നത്. സമ്പൂർണ സംസ്ഥാന പദവി ഇല്ലാത്തതിനാൽ മറ്റു സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങൾ ഡൽഹി സർക്കാരിനില്ല. ഡൽഹി ലഫ്. ഗവർണർക്കാകട്ടെ, മറ്റു സംസ്ഥാനങ്ങളിലെ ഗവർണർമാരെ അപേക്ഷിച്ചു വിപുലമായ അധികാരങ്ങളുണ്ടുതാനും. ഈ അധികാരമില്ലായ്‌മയുടെയും അധികാരത്തിന്റെയും പരിധി ഏതുവരെ എന്നതിനെച്ചൊല്ലിയുള്ള തർക്കമാണു പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നത്. 

ദൈനംദിന ഭരണത്തിനുള്ള എല്ലാ തീരുമാനങ്ങൾക്കും സംസ്ഥാന സർക്കാർ ലഫ്. ഗവർണറുടെ അനുമതി തേടേണ്ടതില്ലെന്ന് 2019 ഫെബ്രുവരിയിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടിരുന്നു. നടപടികൾ ലഫ്.ഗവർണറെ അറിയിച്ചാൽ മതിയാകുമെന്നും കോടതി വ്യക്തമാക്കിയതാണ്. കോടതിയുടെ ഈ പരാമർശങ്ങൾക്കു വ്യക്തത വരുത്താനാണ് കേന്ദ്രസർക്കാർ ബിൽ അവതരിപ്പിച്ചത്. എന്നാൽ, ഭരണപരമായ തീരുമാനങ്ങൾക്കെല്ലാം ഡൽഹി സർക്കാർ ഇനിമുതൽ ലഫ്. ഗവർണറുടെ അനുമതി തേടണമെന്നാണു ബില്ലിലൂടെ വ്യവസ്ഥ ചെയ്യുന്നത്. സുപ്രീംകോടതി വിധിയിൽ പറയുന്ന ‘ഡൽഹി സർക്കാർ’ എന്നതിന് ‘ലഫ്. ഗവർണർ’ എന്ന് അർഥമാക്കണമെന്ന് ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതോടെ ലഫ്. ഗവർണറുടെ അഭിപ്രായം തേടിയശേഷം മാത്രമേ സംസ്ഥാന സർക്കാരിനു പ്രധാന തീരുമാനങ്ങളെടുക്കാൻ സാധിക്കൂ. ഡൽഹി നിയമസഭയ്ക്കുള്ള അധികാരങ്ങളെക്കുറിച്ചുകൂടി ചോദ്യങ്ങളുയർത്തുന്ന വ്യവസ്ഥകളാണു ബില്ലിലുള്ളത്. 

ആം ആദ്മി പാർട്ടി (എഎപി)യുടെയും കോൺഗ്രസിന്റെയും ശക്തമായ എതിർപ്പു വകവയ്ക്കാതെയാണു ബിൽ പാസാക്കിയത്. അതേസമയം, ഭരണാധികാരിയെന്ന നിലയ്ക്ക് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഇടപെടേണ്ട ബാധ്യത ലഫ്. ഗവർണർക്കുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ അധികാരങ്ങൾ കവരുകയോ ലഫ്. ഗവർണർക്കു കൂടുതൽ അധികാരം നൽകുകയോ ചെയ്തിട്ടില്ലെന്നുമാണു കേന്ദ്രസർക്കാർ ഉന്നയിക്കുന്ന ന്യായം. 

ഡൽഹിയിൽ സർക്കാരും ലഫ്. ഗവർണറുമായി കുറെക്കാലമായി നിലനിന്ന അധികാരത്തർക്കത്തിൽ സുപ്രീംകോടതി 2019ൽ പുറപ്പെടുവിച്ച വിധി ശ്രദ്ധേയമാണ്. ഡൽഹി ഭരിക്കേണ്ടത് ലഫ്. ഗവർണറാണെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അന്നു സുപ്രീംകോടതിയെ സമീപിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിസഭ വേണ്ടത്ര ചർച്ചകൾക്കു ശേഷം കൊണ്ടുവരുന്ന ന്യായമായ തീരുമാനം, ലഫ്. ഗവർണറുടെ വ്യത്യസ്തമായ അഭിപ്രായം കാരണം നടപ്പാക്കാനാകുന്നില്ലെങ്കിൽ കൂട്ടുത്തരവാദിത്തം എന്ന ആശയംതന്നെ അവിടെ നിഷേധിക്കപ്പെടുകയാണെന്ന് അന്നു കോടതി പറഞ്ഞു. ഡൽഹി ലഫ്. ഗവർണറുടെ പദവി മറ്റു സംസ്ഥാനങ്ങളിലെ ഗവർണർമാരുടേതിനു തുല്യമല്ലെന്നു വ്യക്തമാക്കുകയും ചെയ്തു. അദ്ദേഹത്തിനു തീരുമാനങ്ങളെടുക്കാൻ സ്വതന്ത്രമായി അധികാരമില്ലെന്നും സംസ്ഥാന മന്ത്രിസഭയുടെ ഉപദേശപ്രകാരമോ രാഷ്ട്രപതിയുടെ നിർദേശപ്രകാരമോ മാത്രമേ പ്രവർത്തിക്കാനാകൂവെന്നും സുപ്രീം കോടതി പറയുകയുണ്ടായി. 

ഡൽഹി നിയമസഭ ഇപ്പോഴത്തെ രൂപത്തിൽ നിലവിൽ വന്ന 1993 മുതൽ ഈ അധികാരത്തർക്കം നിലവിലുണ്ട്. ഡൽഹിയിലും കേന്ദ്രത്തിലും കോൺഗ്രസ് ഭരിച്ച കാലത്ത് ഇതിന്റെ ബഹളം തെരുവിലേക്കെത്തിയില്ലെന്നുമാത്രം. എന്നാൽ, കേന്ദ്രത്തിൽ ബിജെപിയും ഡൽഹിയിൽ എഎപിയും അധികാരത്തിലെത്തിയതോടെ കഥ മാറി. 

ജനാധിപത്യ വ്യവസ്ഥിതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനു തന്നെയാണു പ്രാമുഖ്യമെന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോഴത്തെ നിയമഭേദഗതി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന സൂചനയാണുള്ളത്. അധികാര വിഭജനത്തിൽ സുപ്രീംകോടതി രണ്ടു വർഷം മുൻപു വ്യക്തത വരുത്തിയെങ്കിൽ, ആ വിധി മറികടക്കാൻ ഇപ്പോൾ പാസാക്കിയ നിയമഭേദഗതി വീണ്ടുമൊരു തർക്കത്തിനാണു കളമൊരുക്കിയിരിക്കുന്നത്. 

English Summary: More power for Delhi Lieutenant Governor - editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com