ADVERTISEMENT

ഗോകുലം കേരള എഫ്സി, നന്ദി. ആവേശകരമായ ഗോൾവസന്തങ്ങൾ ഓർമ മാത്രമായി ശേഷിക്കുന്ന കേരളത്തിലെ ഫുട്ബോൾ മൈതാനങ്ങളിൽ പ്രത്യാശയുടെ വെളിച്ചം പകർന്നിരിക്കുകയാണു നിങ്ങൾ.

ഐ ലീഗ് കിരീടം നേടുന്ന കേരളത്തിൽനിന്നുള്ള ആദ്യ ക്ലബ് എന്ന ഖ്യാതിയോടെ ഗോകുലം ടീം മലയാളികളുടെ ഫുട്ബോൾ പ്രണയത്തെ വീണ്ടും ഉണർത്തിയിരിക്കുന്നു. ചാംപ്യന്മാർക്കു ചേർന്ന പ്രകടനത്തോടെ, കേരളത്തിലെ ലക്ഷക്കണക്കിനു ഫുട്ബോൾ പ്രേമികളെ ആനന്ദിപ്പിച്ച അതിമനോഹര ഗോളുകളിലൂടെ, ഗോകുലം ടീം ഇന്ത്യൻ ഫുട്ബോളിന്റെ തിടമ്പേറ്റിയ അപൂർവം കൊമ്പന്മാരിലൊന്നായിരിക്കുകയാണ്.

1973ൽ ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കളായ കേരള ടീമിന്റെ പെരുമ പോലെ ഇനി ഗോകുലത്തിന്റെ പേരും എക്കാലവും ഓർമിക്കപ്പെടും. പ്രീമിയർ ടയേഴ്സ്, കേരള പൊലീസ്, എഫ്സി കൊച്ചിൻ ടീമുകൾക്കൊപ്പം ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രപുസ്തകത്തിലാണ് ഇനി ഗോകുലം കേരള എഫ്സിക്കും സ്ഥാനം.

ക്ലബ് രൂപീകരിച്ച് നാലാം വർഷം തന്നെ ഇന്ത്യയിലെ ദേശീയ ക്ലബ് ചാംപ്യൻഷിപ് ജേതാക്കളാകാൻ ഗോകുലത്തിനു സാധിച്ചുവെന്നതു നിസ്സാരകാര്യമല്ല. 2019ൽ കൊൽക്കത്ത ക്ലബ് മോഹൻ ബഗാനെ തോൽപിച്ച് ചരിത്രപ്രാധാന്യമുള്ള ഡ്യുറാൻഡ് കപ്പ് കിരീടം നേടിയതോടെ ഗോകുലം വരവറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ദേശീയ വനിതാ ലീഗിലും ജേതാക്കളായി. ഐ ലീഗ് കൂടി നേടിയതോടെ ദേശീയ ഫുട്ബോളിലെ ഈ 3 കിരീടങ്ങളും സ്വന്തമാക്കുന്ന ഏക കേരള ക്ലബ്ബായി ഗോകുലം മാറി. ‌

ലീഗിലെ അവസാന റൗണ്ട് മത്സരത്തിലെ വിജയം ഗോകുലത്തിന്റെ കിരീടധാരണത്തിന്റെ ആധികാരികതയ്ക്ക് അടയാളമാണ്. മണിപ്പുർ ക്ലബ് ട്രാവു എഫ്സിയോട് കളിയുടെ 70 മിനിറ്റ് വരെ പിന്നിലായിരുന്നു ഗോകുലം. കാണികളിലേറെപ്പേരും വിജയപ്രതീക്ഷ ഉപേക്ഷിച്ച നേരത്തും പൊരുതിക്കളിച്ച ഗോകുലം താരങ്ങൾ ഒന്നും രണ്ടുമല്ല, അതിസുന്ദരമായ നാലു ഗോളുകൾ വലയിലാക്കിയാണ് വിജയം കൈക്കലാക്കിയത്. മലയാളി താരങ്ങളായ എമിൽ ബെന്നിയും മുഹമ്മദ് റാഷിദും നേടിയ ഗോളുകൾ കിരീടനേട്ടത്തിൽ കേരളത്തിന് ഇരട്ടിമധുരമാവുകയും ചെയ്തു.

കോവിഡ്മൂലം കഴിഞ്ഞ ഐ ലീഗ് സീസൺ ഇടയ്ക്കുവച്ചു നിന്നുപോയതും അന്നത്തെ കോച്ച് ക്ലബ്ബുമായി വഴിപിരിഞ്ഞതും വിദേശതാരങ്ങൾ മടങ്ങിപ്പോയതുമെല്ലാം ഗോകുലം ടീമിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇടവേളയ്ക്കുശേഷം മെല്ലെയാണു ക്ലബ് അതിൽനിന്നെല്ലാം കരകയറിയത്. ഇറ്റലിക്കാരനായ വിഞ്ചെൻസോ ആൽബർട്ടോ അനൈസേയെ പരിശീലകനായി തീരുമാനിച്ചെങ്കിലും ഒക്ടോബറിൽ മാത്രമാണ് അദ്ദേഹത്തിന് ഇന്ത്യയിലെത്താൻ സാധിച്ചത്.

വിദേശതാരങ്ങളും ടീമിനൊപ്പം ചേരാൻ വൈകി. ഈ പരിമിതികളിൽ പതറാതെ, വിജയത്തിലേക്കു ചുവടുവച്ച് മുന്നേറാൻ സാധിച്ചുവെന്നതിലാണ് ഗോകുലം വിജയത്തിന്റെ മഹിമ.

ഒട്ടേറെ ഫുട്ബോൾ ആരാധകരുള്ള നാടായ കേരളത്തിൽനിന്ന് ഗോകുലത്തിനു മുൻപൊരു പ്രഫഷനൽ ടീം ചരിത്ര വിജയം നേടിയത് 1997ലാണ് - ന്യൂഡൽഹിയിൽ നടന്ന ഡ്യുറാൻഡ് കപ്പിൽ എഫ്സി കൊച്ചിൻ. മലയാളികളുടെ ഒരു തലമുറയാകെ സ്നേഹംകൊണ്ടു വീർപ്പുമുട്ടിച്ച പ്രീമിയർ ടയേഴ്സ് ടീമിനെയും ഓർമിക്കാം. ഐഎഫ്എ ഷീൽഡ്, റോവേഴ്സ് കപ്പ്, ഗൂർഖ സ്വർണക്കപ്പ് തുടങ്ങിയ അഖിലേന്ത്യാ കിരീടങ്ങൾ കേരളത്തിനു പുറത്തെ വേദികളിൽ പ്രീമിയർ നേടിയിട്ടുണ്ട്. 1990, ’91 ഫെഡറേഷൻ കപ്പുകൾ നേടിയാണ് കേരള പൊലീസ് ഇന്ത്യൻ ഫുട്ബോളിന്റെ കണ്ണിലുണ്ണികളായത്.

ഈ ടീമുകളുടെ നിരയിലേക്കു കസേര വലിച്ചിട്ടിരിക്കാൻ ഗോകുലത്തിനും സാധിച്ചിരിക്കുന്നു.

ഈ വിജയത്തിൽ, ഗോകുലം താരങ്ങൾക്കു പുറമേ കോച്ചിങ് സ്റ്റാഫ്, ഗോകുലം ടീം മാനേജ്മെന്റ് എന്നിവരും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഒരു പ്രഫഷനൽ ഫുട്ബോൾ ക്ലബ് രൂപീകരിച്ച് ആസൂത്രണ മികവോടെ വലിയ നേട്ടങ്ങളിലേക്ക് എത്തിക്കുകയെന്നതു ചെറിയ കാര്യമല്ല. ആത്മസമർപ്പണവും നിശ്ചയദാർഢ്യവും അടങ്ങാത്ത വിജയദാഹവും ഗോകുലത്തിനൊപ്പം എക്കാലവും ഉണ്ടാവട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com