ADVERTISEMENT

സംസ്ഥാനം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വാശിയും ആവേശവുമേറിയ തിരഞ്ഞെടുപ്പു പോരാട്ടങ്ങളിലൊന്നാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. വളരെക്കുറച്ചു വോട്ടുകളുടെ വ്യത്യാസത്തിൽ ജയപരാജയങ്ങൾ നിർണയിക്കപ്പെടുന്ന മണ്ഡലങ്ങളുടെ എണ്ണം ഇത്തവണ ഉയരാനും സാധ്യതയുണ്ട്. ഇൗ സാഹചര്യത്തിൽ, വോട്ടർപട്ടികയിലെ ലക്ഷക്കണക്കിനു വ്യാജവോട്ടുകളും തപാൽ വോട്ടുകളിലെ അട്ടിമറിയും പല മണ്ഡലങ്ങളിലെയും ഫലങ്ങളെ മാറ്റിമറിക്കാമെന്ന ആശങ്ക അത്യധികം ഗൗരവമുള്ളതാണ്.

തപാൽ വോട്ടുകൾ ശേഖരിക്കുന്നതിൽ ഉദ്യോഗസ്ഥർ കാട്ടുന്ന വീഴ്ചയുടെ പേരിൽ സംസ്ഥാനത്തു പലയിടത്തും വോട്ടർമാരും സ്ഥാനാർഥികളും വലിയ പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്. ഇതു രാഷ്ട്രീയ പാർട്ടികളിലും പൊതുസമൂഹത്തിലും സൃഷ്ടിച്ചിട്ടുള്ള ആശങ്ക ചെറുതല്ല. തപാൽ വോട്ടു ചെയ്യിക്കാനെത്തുന്ന പോളിങ് ഉദ്യോഗസ്ഥരിൽ ചിലർ പക്ഷപാതപരമായി പെരുമാറുന്നുവെന്നും വോട്ടെടുപ്പു പ്രക്രിയ നിരീക്ഷിക്കാൻ ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധികളെ മാത്രം ഉൾ‌പ്പെടുത്തുന്നുവെന്നുമുള്ള ആക്ഷേപമാണ് പ്രധാനമായും ഉയർന്നിരിക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഏർപ്പെടുത്തിയ തപാൽ വോട്ട് എന്ന പരിഷ്കാരം വലിയ ആശ്വാസമായാണു വോട്ടർമാർ കണ്ടത്. എൺപതിനുമേൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കും കോവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർ‌ക്കുമാണ് തിരഞ്ഞെടുപ്പു കമ്മിഷൻ ഇത്തവണ ആദ്യമായി തപാൽ വോട്ട് അനുവദിച്ചത്. ഇവരിൽനിന്നു ബൂത്ത് ലവൽ ഓഫിസർമാർ ശേഖരിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വോട്ടർമാരുടെ വീട്ടിലെത്തി തപാൽ വോട്ട് രേഖപ്പെടുത്തിവരുന്നത്.

ബൂത്തിലെത്തി വോട്ടു ചെയ്യുന്ന അതേ സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയുന്ന നടപടിക്രമങ്ങൾ തന്നെയാണ് തപാൽ വോട്ടിനായും തിരഞ്ഞെടുപ്പു കമ്മിഷൻ തയാറാക്കിയിട്ടുള്ളത് എന്നതിൽ സംശയമില്ല. എന്നാൽ, വേലി തന്നെ വിളവു തിന്നാൽ എന്തുചെയ്യും? വോട്ടെടുപ്പു പ്രക്രിയ നിഷ്പക്ഷമായി നടത്താനും അങ്ങനെ നടക്കുന്നുവെന്ന് ഉറപ്പാക്കാനും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരിൽ ചിലർക്കെതിരെയാണ് ഇപ്പോൾ ആക്ഷേപം ഉയർന്നിട്ടുള്ളത്. തപാൽ വോട്ടെടുപ്പു നടത്താൻ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കിയതു പോലും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന ആരോപണവും ഉയർന്നുകഴിഞ്ഞു.

തപാൽ വോട്ടിനായി ഇത്തവണ കേരളത്തിൽ അപേക്ഷ നൽകിയിട്ടുള്ളത് 4.2 ലക്ഷം പേരാണ്. ഇതിൽ നല്ലൊരു പങ്കും 80 വയസ്സിനുമേലുള്ളവരാണെന്നതിനാൽ, പ്രായാധിക്യം മൂലമുള്ള ശ്രദ്ധക്കുറവിൽ ചിലരെങ്കിലും കബളിപ്പിക്കലിന് ഇരയാകാനുള്ള സാധ്യതയും ഏറെയാണ്. തപാൽ വോട്ടെടുപ്പിനായി ഉദ്യോഗസ്ഥർ വീടുകളിൽ എത്തുന്നതിനു മുൻപു സ്ഥാനാർഥികളുടെ പ്രതിനിധികളെ അറിയിച്ചിരിക്കണമെന്ന ചട്ടം പലയിടത്തും പാലിക്കപ്പെടുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. വീടുകളിൽ വോട്ടു രേഖപ്പെടുത്തുന്ന ബാലറ്റുകൾ വേണ്ടത്ര സുരക്ഷിതത്വമില്ലാതെ, സഞ്ചികളിൽ കൊണ്ടുപോകുന്നതിനെതിരെയും പരാതികളുണ്ട്. ഇതു വോട്ടുതിരുത്തൽ പോലുള്ള ക്രമക്കേടുകൾക്കു കാരണമാകുമെന്നാണ് ആശങ്ക. അപേക്ഷ നൽകാത്തവർക്കും മരിച്ചവരുടെ പേരിലും തപാൽ വോട്ട് അനുവദിച്ചതായുള്ള പരാതികളുമുണ്ട്. 

വ്യാജ വോട്ടർമാരുടെ പ്രളയത്തിനുമുന്നിലാകട്ടെ തിരഞ്ഞെടുപ്പു കമ്മിഷൻതന്നെ അന്തംവിട്ടു നിൽക്കുകയാണ്. ലക്ഷക്കണക്കിനു വ്യാജവോട്ടർമാർ എങ്ങനെയാണു പട്ടികയിൽ കയറിപ്പറ്റിയത് എന്നതു സംബന്ധിച്ച് വിശദവും സമഗ്രവുമായ അന്വേഷണംതന്നെ ഉണ്ടാവേണ്ടതുണ്ട്. ഇതിലൂടെ മുതലെടുക്കുന്ന രാഷ്ട്രീയക്കാരെയും അവരുടെ തണൽപറ്റി വിജയത്തിലേക്കു പിൻവാതിൽ തുറന്നിടുന്ന ഉദ്യോഗസ്ഥരെയും കണ്ടെത്തി, ഇങ്ങനെയൊരു കാര്യം വരുംതിരഞ്ഞെ‍ടുപ്പുകളിലെങ്കിലും ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാനുള്ള കർശന നടപടികളാണ് ഉണ്ടാവേണ്ടത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ അന്തിമ വോട്ടർപട്ടികയിൽ പിഴവുണ്ടെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും ആരും ഇരട്ടവോട്ട് ചെയ്യുന്നില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ ഉറപ്പാക്കണമെന്നും ഹൈക്കോടതി ഇന്നലെ പറഞ്ഞിട്ടുണ്ട്. 

വോട്ടെടുപ്പു മുതൽ വോട്ടെണ്ണൽ വരെയുള്ള നടപടിക്രമങ്ങൾ സുതാര്യവും നിഷ്പക്ഷവുമാണെന്ന് ഉറപ്പാക്കേണ്ട ബാധ്യത തിരഞ്ഞെടുപ്പു കമ്മിഷനുണ്ട്. ആ ബാധ്യത കമ്മിഷൻ നിറവേറ്റിയാൽ മാത്രമേ വോട്ടെടുപ്പു ജനാധിപത്യപരമാകൂ. അല്ലെങ്കിൽ, ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരീക്ഷയായ തിരഞ്ഞെടുപ്പു തന്നെ നിരർഥകമായേക്കാം. അതു സംഭവിച്ചുകൂടാ.

Content Highlights: Postal vote malpractice Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com