ADVERTISEMENT

കേരളത്തിൽ 2018ലെ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വർധിച്ചത് ഡാമുകളിലെ ജലനിരപ്പു കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ച മൂലമെന്ന് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ (ഐഐഎസ്‌സി) പഠനത്തിൽ കണ്ടെത്തിയത് ഇതെച്ചൊല്ലി ഇതിനകം ഉയർന്ന ആരോപണങ്ങളെ ശാസ്ത്രീയമായി ശരിവയ്ക്കുന്നു. കേരളം അനുഭവിച്ച ഏറ്റവും കടുത്ത ഈ പ്രളയദുരന്തം ഇത്രയും സംഹാരശേഷിയുള്ളതാകാൻ കാരണം നിരുത്തരവാദിത്തവും നിർവഹണത്തിലെ പിഴവുമാണെന്നാണു പഠനം വ്യക്തമാക്കുന്നത്. 

സർക്കാരിന്റെ തുടർനിഷേധങ്ങൾക്കും വ്യർഥമായ അവകാശവാദങ്ങൾക്കുമുള്ള കനത്ത പ്രഹരവുമാകുന്നു, ഈ റിപ്പോർട്ട്.  എത്രയോ പേരുടെ മരണത്തിനും സഹസ്രകോടികളുടെ നാശനഷ്ടങ്ങൾക്കും ഇടയാക്കിയ മഹാപ്രളയം ഒരു പരിധിവരെയെങ്കിലും സർക്കാർനിർമിതമെന്ന വസ്തുതയാണു ശാസ്ത്രീയബലത്തോടെ പുറത്തുവന്നിരിക്കുന്നത്. മഴ മുന്നറിയിപ്പുകളോ ഡാമുകളിലേക്കെത്തുന്ന വെള്ളത്തിന്റെ അളവിനെക്കുറിച്ചുള്ള മുന്നറിയിപ്പുകളോ ലഭ്യമായിരുന്നില്ലെന്നും ഇതു ഡാമുകളുടെ പ്രവർത്തനത്തെ ബാധിച്ചുവെന്നും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ നിർദേശപ്രകാരം ഐഐഎസ്‌സി തയാറാക്കിയ പഠനറിപ്പോർട്ടിൽ പറയുന്നുണ്ട്. 

ഇടുക്കി അണക്കെട്ട് വെള്ളപ്പൊക്ക നിയന്ത്രണത്തിന് ഉപയോഗിക്കണമെന്നു നിർമാണരേഖയിൽ നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി ഉൽപാദനത്തിനു മാത്രമാണ് ഉപയോഗിക്കുന്നത്. പ്രളയം രൂക്ഷമായ ഓഗസ്റ്റ് 14 മുതൽ 18 വരെ ഇടുക്കി ഡാമിലെ മുഴുവൻ സംഭരണശേഷിക്കും പരമാവധി ജലനിരപ്പിനും ഇടയിലുള്ള ഫ്ലഡ് കുഷൻ ഉപയോഗപ്പെടുത്തിയില്ല. ഫ്ലഡ് കുഷൻ അളവായ 110.42 മില്യൻ ക്യുബിക് മീറ്റർ ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ ആദ്യഘട്ടത്തിൽ വെള്ളം തുറന്നുവിട്ടത് ഒഴിവാക്കാമായിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. ഇടമലയാർ ഡാമിലും മുഴുവൻ ശേഷിയിൽ ഫ്ലഡ് കുഷൻ ഉപയോഗപ്പെടുത്തിയില്ല. പ്രളയകാലത്ത് ഇടുക്കി അണക്കെട്ടിൽ ജലനിരപ്പു ക്രമീകരിക്കാനുള്ള മാർഗനിർദേശമായ റൂൾ കർവ് പാലിച്ചിരുന്നതുമില്ല.  

അണക്കെട്ടുകൾ ഒരേ വേളയിൽ തുറന്നുവിടുന്നതിന്റെ പ്രത്യാഘാതങ്ങൾ സർക്കാരിന് അറിയാമായിരുന്നില്ലെന്നാണോ ജനം കരുതേണ്ടത്? അപായ മുന്നറിയിപ്പു ലഭിച്ചിട്ടും, പ്രളയത്തിന്റെ പ്രഹരശേഷി കുറയ്ക്കാൻ കൂടിയാലോചനകൾ നടത്തുകയോ വേണ്ടത്ര നടപടികൾ സ്വീകരിക്കുകയോ ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്? ആരോപണങ്ങൾക്കു പൊള്ളയായ മറുപടികൾ പറയുന്നതിനപ്പുറത്ത്, കേരളം അനുഭവിച്ച മഹാനഷ്ടം തിരിച്ചറിഞ്ഞ് ഗൗരവപൂർണവും ശാസ്ത്രീയവും നിഷ്പക്ഷവുമായ പ്രളയാനന്തര പഠനം സർക്കാർ നടത്താതിരുന്നതും ജനസംശയങ്ങൾ ശരിവയ്ക്കുന്നതായി. 

സർക്കാർഭാഗത്തുനിന്നുള്ള കെടുകാര്യസ്ഥതയും ഏകോപനമില്ലായ്മയുമാണു മഹാപ്രളയത്തിലേക്കു കേരളത്തെ തള്ളിവിട്ടതെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ പഠനം. അണക്കെട്ടുകൾ തുറക്കുന്നതിൽ വീഴ്ച വന്നിട്ടില്ലെന്നു സർക്കാരും കെഎസ്ഇബിയും ഇനിയുമെത്രമാത്രം ആവർത്തിച്ചാലും ആ നിഷേധവാദങ്ങളുടെ മുനയൊടിക്കുന്നതാണ് ഇപ്പോഴത്തെ പഠന റിപ്പോർട്ട്. 

പ്രളയവേളയിൽ സംസ്ഥാനത്തെ ഡാമുകളുടെ കൈകാര്യം ഫലപ്രദമായിരുന്നില്ലെന്നും വിവിധ ഡാമുകളിൽനിന്ന് ഒരേസമയം വെള്ളം തുറന്നുവിട്ടതു പ്രളയനഷ്ടങ്ങളുടെ ആക്കം കൂട്ടിയെന്നുമുള്ള അമിക്കസ് ക്യൂറി റിപ്പോർട്ട് 2019ൽതന്നെ ഇക്കാര്യം ശരിവച്ചിരുന്നു. കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയായി നിയമിക്കപ്പെട്ട അഡ്വ. ജേക്കബ് പി.അലക്സാണ് അന്നു ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. പ്രളയത്തോതു നിയന്ത്രിക്കാൻ ഡാമുകൾ ഉപയോഗിക്കേണ്ടതാണെങ്കിലും സംസ്ഥാനത്തെ 79 ഡാമുകളിൽ ഒന്നുപോലും അതിനുപയോഗിച്ചില്ലെന്ന് ആ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

ഒരു കൊടുംപ്രളയത്തെ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെയായിരുന്നില്ല എന്നതുതന്നെയാണ് ഈ സർക്കാരിനും വരുംസർക്കാരുകൾക്കുമുള്ള ഏറ്റവും സങ്കടകരമായ പാഠം. സർക്കാരിന്റെ തുടർനിഷേധങ്ങൾക്കും പൊള്ളവാദങ്ങൾക്കുമുള്ള ശക്തമായ മറുപടികൂടി ഐഐഎസ്‌സി പഠനത്തിൽനിന്നു കേരളത്തിനു കണ്ടെടുക്കാനാവും. പ്രളയസാധ്യത മുന്നിൽക്കണ്ട് പ്രത്യേക റൂൾ കർവ് തയാറാക്കണമെന്നതും മഴ മുന്നറിയിപ്പുകൾക്കു കൂടുതൽ ശാസ്ത്രീയ സംവിധാനങ്ങളൊരുക്കണമെന്നതും ഉൾപ്പെടെയുള്ള റിപ്പോർട്ടിലെ ശുപാർശകൾ സമയബന്ധിതമായി നടപ്പാക്കാൻ സർക്കാർ തയാറാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com