ADVERTISEMENT

ന്യൂഡൽഹി ∙ ബംഗാൾ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലേക്കു കടക്കുമ്പോൾ ഒറ്റക്കാലിൽ നിവർന്നു നിൽക്കാൻ ആയാസപ്പെടുന്ന മമത ബാനർജിയാണ് തിരഞ്ഞെടുപ്പു ഗോദയിലെ മുഖ്യദൃശ്യം. ധ്രുവീകരണ തന്ത്രങ്ങൾ ഫലിക്കുന്നത് ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നു. ത്രികോണ മത്സരത്തിൽനിന്ന്, ബിജെപി – തൃണമൂൽ എന്നതിലേക്ക് കളി മാറിയപ്പോൾ തൂത്തുമാറ്റപ്പെടാമെന്ന ആശങ്കയാണ് ഇടത് – കോൺഗ്രസ് സഖ്യത്തിനുള്ളത്.

പ്രതിഛായ തന്നെ മമതയ്ക്ക് കൂട്ട്

പ്ലാസ്റ്ററിട്ട കാലിനും താരപ്രചാരക പദവി നൽകിയിരിക്കുകയാണ് മമത. ‘ഞാൻ ഒരു കാലുകൊണ്ട് ബംഗാളും ഭാവിയിൽ 2 കാലും കൊണ്ട് ഡൽഹിയും പിടിക്കും’ – മമത തിരഞ്ഞെടുപ്പു യോഗങ്ങളിൽ പറയുന്നു. 

പാർട്ടിയുടെ രണ്ടാം നിര നേതാക്കൾ മിക്കവരും ബിജെപിയിലേക്കു പോയപ്പോൾ, തൃണമൂലിന്റെ പ്രചാരണഭാരം മമതയുടെ ചുമലിലാണ്. അതു താങ്ങാൻ, ഇനിയും മങ്ങലില്ലാത്ത സ്വന്തം പ്രതിഛായയ്ക്കൊപ്പം, പരുക്കേറ്റ കാലും മമത ഉപയോഗിക്കുന്നു. 

സമാജ്‌വാദി പാർട്ടിയുടെ ജയ ബച്ചൻ മമതയ്ക്കായി പ്രചാരണത്തിനിറങ്ങിയതും തൃണമൂലിൽ ആളില്ലെന്നതിന് മറ്റൊരു തെളിവാണ്. മമത തനിച്ച് ബിജെപിയെ നേരിടുന്നുവെന്നാണ് ജയ പറയുന്നത്; തന്റെ പാർട്ടിയുടെ നേതാവ് അഖിലേഷ് സിങ് യാദവ് പറഞ്ഞിട്ടാണ് പ്രചാരണത്തിന് എത്തിയതെന്നും. 

തൃണമൂലിലും സിപിഎമ്മിലും നിന്നു പോയവരുടെ പാർട്ടിയാണ് ബിജെപിയെന്നു മമത പറയുന്നത് ആരോപണം എന്നതിനേക്കാൾ കുറ്റസമ്മതമാണ്. പ്രതിപക്ഷത്തെ ഉന്മ‍ൂലനം ചെയ്യാനുള്ള തന്റെ ശ്രമങ്ങളും തൃണമൂലിന്റെ പ്രവർത്തന രീതിയും ബിജെപിക്കു ഗുണമായെന്ന ഏറ്റുപറച്ചിൽ കൂടിയാണത്. മമതയ്ക്ക് പ്രതിഛായയുണ്ട്, പാർട്ടിക്കില്ല എന്നതാണ് ഇപ്പോൾ സ്ഥിതി. 

തിരഞ്ഞെടുപ്പു തുടങ്ങിക്കഴിഞ്ഞാണ് ബിജെപി വിരുദ്ധർ ഒന്നിക്കണമെന്ന് മമത പ്രതിപക്ഷ പാർട്ടികൾക്കു കത്തെഴുതുന്നത്. മമത ബിജെപിക്കൊപ്പം പോകില്ലെന്ന് എന്തുറപ്പ് എന്ന സീതാറാം യച്ചൂരിയുടെ ചോദ്യത്തിനുള്ള മറുപടികൂടിയാണ് കത്തെന്ന് വ്യാഖ്യാനമുണ്ട്. അല്ല, തിരിച്ചടിയെന്ന ആശങ്കയാണു കാരണമെന്നും വാദമുണ്ട്. എന്തായാലും കത്തുകിട്ടിയവരുടെ ഗണത്തിൽ യച്ചൂരിയില്ല. 

നടക്കുന്നത് ഗുജറാത്തികളും ബംഗാളികളും തമ്മിലുള്ള പോരാട്ടമായാണ് മമത ചിത്രീകരിക്കുന്നത്. ഹിന്ദുത്വ ദേശീയവാദികൾക്കെതിരെ ഉപദേശീയവാദം ആണ് ഉയർത്തുന്നത്. 

ത്രിപുര മാതൃകയാകുമെന്ന് ബിജെപി

ത്രിപുരയിൽ സിപിഎമ്മിന്റെ കൊടി താഴ്ത്തിക്കാൻ സഹായിച്ച ചിട്ടയായ പ്രവർത്തനം ബംഗാളിൽ തങ്ങളെ സഹായിക്കുന്നുവെന്ന് ആർഎസ്എസ് – ബിജെപി നേതാക്കൾ പറയുന്നു. മാറ്റം ആഗ്രഹിക്കുന്നവർക്കായി മമതയെ ചെറുക്കുന്ന പാർട്ടിയെന്ന പ്രതിഛായ എടുത്തുകാട്ടാനാണ് ശ്രമം. വലിയ പരിപാടികൾക്കു പുറമേ, പ്രവാസികളെയും പ്രഫഷനലുകളെയും ഒക്കെ ലക്ഷ്യമിട്ടുള്ള പ്രചാരണമുണ്ട്. സംഘടനാകാര്യ ജോയിന്റ് ജനറൽ സെക്രട്ടറി ശിവ് പ്രകാശും ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗിയയും മറ്റും കാര്യങ്ങൾ നിയന്ത്രിക്കുന്നു. 

ബംഗാളിനു വേണ്ടത് സ്വന്തം പുത്രിയെന്ന് മമത വാദിക്കുമ്പോൾ, ബംഗാളിലെ പുത്രിമാർക്കുവേണ്ടത് എന്തെന്നാണ് പ്രചാരണങ്ങളിൽ ബിജെപിയുടെ മറുചോദ്യം. 

ആവേശം നഷ്ടമായി ഇടത്, കോൺഗ്രസ് സഖ്യം

സിപിഎം നയിക്കുന്ന ഇടത്–കോൺഗ്രസ്– ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) ക്യാംപിൽ ആദ്യത്തെ ആവേശം നഷ്ടമായ മട്ടാണ്. ഐഎസ്എഫുമായി സഹകരിക്കുന്നത് ഹിന്ദു വോട്ടുകൾ നഷ്ടപ്പെടുത്തുന്നുവെന്ന് ഇടതുപക്ഷത്ത് വിലയിരുത്തലുണ്ട്. മുസ്​ലിം വോട്ടുകൾ ഭിന്നിക്കുന്നതു ബിജെപിക്കു ഗുണകരമാകുമെന്ന ചിന്തയും പ്രബലം. സ്വാഭാവികമായും, അത് തൃണമൂലിനു ഗുണമാണ്.

പരാജയം ഭക്ഷിച്ചു വളരാമെന്ന ചിന്ത ഇടതുപക്ഷത്തുണ്ട് – ഇത്തവണ തൃണമൂൽ ഇല്ലാതായാൽ പ്രതിപക്ഷ ഇടം കൈക്കലാക്കുമെന്നും അത് അടുത്ത തിരഞ്ഞെടുപ്പിൽ കരുത്താകുമെന്നും. തൽക്കാലം, ഭരണപ്രതീക്ഷയുള്ള കേരളത്തിലും അസമിലുമൊക്കെ ശ്രദ്ധിക്കാം, ബംഗാൾ അവിടെ നിൽക്കട്ടെ എന്ന മട്ടിലാണ് കോൺഗ്രസിന്റെ പ്രവർത്തനം. 

English Summary:  Bengal Assembly Elections 2021 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com