അകറ്റിനിർത്താം അഹംബോധം
Mail This Article
കമ്പനിയുടെ മാനേജർ ഭക്ഷണമെടുത്ത് തനിക്കായി മാറ്റിയിട്ടിരിക്കുന്ന മേശയിൽ വന്നിരുന്നു. അധികം താമസിയാതെ ആ കമ്പനിയിലെ തൂപ്പുകാരനും ഭക്ഷണവുമായി തൊട്ടടുത്ത കസേരയിലിരുന്നു. അയാളുടെ പ്രവൃത്തിയിൽ അനിഷ്ടം തോന്നിയ മാനേജർ പറഞ്ഞു: പന്നിയും പക്ഷിയും ഒരുമിച്ചു ഭക്ഷണം കഴിക്കാറില്ലല്ലോ. തൂപ്പുകാരന്റെ മറുപടിയും ഉടൻ വന്നു: ക്ഷമിക്കണം സാർ, ഞാൻ പറന്നുപൊയ്ക്കൊള്ളാം.
ഉയർന്നവരും താഴ്ന്നവരുമായി ആരുമില്ല. സ്ഥാനങ്ങളും സാഹചര്യങ്ങളും വ്യത്യസ്തമാണെന്നു മാത്രം. സ്വന്തം ഉന്നതിയിലെ അപരസാന്നിധ്യം തിരിച്ചറിയാത്തവർക്ക് അപരൻ എന്നും ഒരു അസംസ്കൃതവസ്തു മാത്രമായിരിക്കും. തന്നെക്കാൾ മെച്ചപ്പെട്ടവരോട് അസൂയയും തനിക്കൊപ്പം വളരുന്നവരോട് പുച്ഛവുമായിരിക്കും അവരുടെ മനോഭാവം.
മികച്ചവനെന്നോ താഴ്ന്നവനെന്നോ ഉള്ള അപക്വ വിലയിരുത്തൽ മാനദണ്ഡങ്ങൾ ബന്ധങ്ങളെ അകറ്റി നിർത്തുകയേയുള്ളൂ. മുതലാളിയും തൊഴിലാളിയും ചെയ്യുന്ന ജോലികളിൽ വ്യത്യസ്തത കണ്ടേക്കാം. പക്ഷേ രണ്ടുപേരുടെയും ഉദ്യോഗലക്ഷ്യം ഒന്നുതന്നെ; ഉപജീവനം.
കൂടെ ജോലി ചെയ്യുന്നവരെ കീഴുദ്യോഗസ്ഥൻ, മേലുദ്യോഗസ്ഥൻ എന്നു വർഗീകരിക്കുന്നതിനു പകരം സഹപ്രവർത്തകർ എന്ന് ഏകീകരിക്കാൻ കഴിഞ്ഞാൽ എല്ലാ തൊഴിലിടങ്ങളും അഹംബോധ വിമുക്തമാകും.
Content Highlight: Subhadinam