ADVERTISEMENT

ജനാധിപത്യത്തെ ആഘോഷിച്ച തിരഞ്ഞെടുപ്പു ദിവസം അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മനുഷ്യത്വരഹിതവുമായ ക്രൂരവധത്തിനാണു കണ്ണൂർ ജില്ല സാക്ഷ്യം വഹിച്ചത്. മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ മൻസൂറിനെയാണു പാനൂർ പുല്ലൂക്കരയിൽ കൊലപ്പെടുത്തിയത്. ആരോപണം സംസ്ഥാനത്തെ ഭരണകക്ഷിയായ സിപിഎമ്മിനു നേർക്കാണ്. കേസിൽ കസ്റ്റഡിയിലുള്ളയാൾ സിപിഎം അനുഭാവിയാണെന്നു പൊലീസ് പറയുന്നു. പാനൂരിൽ ഒഴുകിയ ഒരു ഇരുപത്തൊന്നുകാരന്റെ ചോര ജനാധിപത്യകേരളത്തിന് എക്കാലത്തും വലിയ കളങ്കമായിരിക്കും എന്നതിൽ സംശയമില്ല. തിരഞ്ഞെടുപ്പു ദിവസം സംസ്ഥാനത്തു മറ്റു പലയിടത്തും സംഘർഷവും അക്രമവും ഉണ്ടാകുകയും ചെയ്തു. 

സഹോദരനും യൂത്ത് ലീഗ് പുല്ലൂക്കര ശാഖ ജനറൽ സെക്രട്ടറിയുമായ മുഹ്സിനെ ആക്രമിക്കുന്നതു കണ്ടു തടയാൻ ഓടിയെത്തിയപ്പോഴാണു മൻസൂർ ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയായിരുന്നു മരണം. വോട്ടെടുപ്പു ദിവസം രാത്രി എട്ടരയോടെ മുഹ്സിനെ ലക്ഷ്യമിട്ടാണ് അക്രമിസംഘം എത്തിയത്. സുഹൃത്തിന്റെ വീട്ടിൽനിന്നിറങ്ങിയ മുഹ്സിനെ ത‍ടഞ്ഞുനിർത്തി ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടുകയായിരുന്നു. അതു തടയാനുള്ള ശ്രമത്തിനിടെയാണു മൻസൂറിനു നേർക്കും അക്രമിസംഘം തിരിഞ്ഞത്. വോട്ടെടുപ്പു ദിവസം രാവിലെ മുതൽ ഈ പ്രദേശത്തുണ്ടായ ചെറു സംഘർഷങ്ങൾക്കൊടുവിലായിരുന്നു കൊലപാതകമെന്നത് ഇതിനു പിന്നിലെ ആസൂത്രണത്തിന്റെ സൂചനയാണ്. 

വോട്ടെടുപ്പു ദിവസം കണ്ണൂർ, കാസർകോട് ജില്ലകളിൽ പല സ്ഥലത്തും അക്രമസംഭവങ്ങളുണ്ടായിരുന്നു. മൂന്നിടത്തു യുഡിഎഫ് സ്ഥാനാർഥികൾക്കെതിരെ കയ്യേറ്റവും കല്ലേറുമുണ്ടായി. തളിപ്പറമ്പിൽ വി.പി.അബ്ദുൽ റഷീദ്, തൃക്കരിപ്പൂരിൽ എം.പി.ജോസഫ്, ഉദുമയിൽ ബാലകൃഷ്ണൻ പെരിയ എന്നിവരാണു കയ്യേറ്റത്തിന് ഇരയായത്. ബൂത്ത് ഏജന്റുമാരെ മർദിച്ചും കണ്ണിൽ മുളകുപൊടിയെറിഞ്ഞും ബൂത്ത് പിടിച്ച് കള്ളവോട്ടു ചെയ്ത സംഭവങ്ങളുമുണ്ടായി. വ്യാപക കള്ളവോട്ട് ആരോപിച്ച്, തളിപ്പറമ്പിൽ റീപോളിങ് വേണമെന്നു യുഡിഎഫ് ആവശ്യപ്പെട്ടിരിക്കുകയാണ്. കണ്ണൂർ കൂത്തുപറമ്പിലും കതിരൂരിലും വീടുകൾക്കുനേരെ ബോംബേറുണ്ടായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സിപിഎം പ്രവർത്തകർക്കും മർദനമേറ്റിരുന്നു. 

വോട്ടെടുപ്പു ദിവസം മർദനവും ബോംബേറും മറ്റ് അക്രമങ്ങളും കണ്ണൂരിലെ പതിവാണെങ്കിലും അതു കൊലപാതകത്തിൽ കലാശിക്കുന്നത് ഏറെക്കാലത്തിനുശേഷമാണ്. മൻസൂറിന്റേത് ഉൾപ്പെടെ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 14 കൊലപാതകങ്ങളാണു കണ്ണൂർ ജില്ലയിലുണ്ടായത്. ഇതിന്റെ തുടക്കം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നുവെന്നത്, വീണ്ടുമൊരു തിരഞ്ഞെടുപ്പു സമയത്തുണ്ടായ കൊലപാതകത്തെക്കുറിച്ചുള്ള ഭീതി വർധിപ്പിക്കുകയാണ്. 2016 മേയ് 19നു നിയമസഭാ തിരഞ്ഞെടുപ്പു ഫലം വന്ന ദിവസം എൽഡിഎഫിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ ഏറാങ്കണ്ടി രവീന്ദ്രനെന്ന സിപിഎം പ്രവർത്തകനാണു കൊല്ലപ്പെട്ടത്. പിന്നീടിങ്ങോട്ട്, രണ്ടു വർഷത്തിനിടെ 11 രാഷ്ട്രീയ കൊലപാതകങ്ങൾ കണ്ണൂരിലുണ്ടായി. 

മൻസൂറിനു മുൻപ്, ഏറ്റവുമൊടുവിലുണ്ടായ രാഷ്ട്രീയ കൊലപാതകം കണ്ണവത്തെ എസ്ഡിപിഐ പ്രവർത്തകൻ മുഹമ്മദ് സലാഹുദ്ദീന്റേതായിരുന്നു. ഈ കേസിൽ ആർഎസ്എസ് പ്രവർത്തകരാണ് അറസ്റ്റിലായത്. 2020 സെപ്റ്റംബർ എട്ടിനു സഹോദരിമാർക്കൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ ബൈക്ക് ഇടിപ്പിച്ച്, സലാഹുദ്ദീനെ കാറിനു പുറത്തിറക്കിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ ആത്മീയാചാര്യൻ ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ സിപിഎം–ആർഎസ്എസ് നേതാക്കൾ 2019ൽ ചർച്ച നടത്തിയ വിവരം ഈയിടെ പുറത്തുവന്നിരുന്നു. ഈ ചർച്ചയ്ക്കുശേഷം ഇരുവരും പരസ്പരം ജീവനെടുത്തിട്ടില്ലെന്നതു വസ്തുതയാണ്. എന്നാൽ, ക്രൂരരാഷ്ട്രീയം കൊലക്കത്തിയും ബോംബും പൂർണമായി താഴെ വയ്ക്കാൻ ഒരുക്കമല്ലെന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ കൊലപാതകമെന്ന് ആശങ്കപ്പെടുന്നവരുണ്ട്. വികസനത്തിന്റെ പടവുകൾ ചാടിക്കയറുന്ന കണ്ണൂർ ആഗ്രഹിക്കുന്നതു സമാധാനം മാത്രമാണെന്നതു കൊലപാതക രാഷ്ട്രീയക്കാർ തിരിച്ചറിഞ്ഞേതീരൂ.

English Summary: Bloodshed during election - editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com