ADVERTISEMENT

രാജ്യത്തു കോവിഡ് വ്യാപനം മുൻപില്ലാത്ത വേഗത്തിലാണെന്നും അടുത്ത നാലാഴ്ച നിർണായകമാണെന്നുമുള്ള  കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പിലുള്ളത് ആഴമേറിയ ആശങ്കയാണ്; മരണവും കോവിഡ് മൂലമുള്ള അനുബന്ധ പ്രശ്നങ്ങളും രണ്ടാം തരംഗത്തിൽ കൂടുതലാണെന്നിരിക്കെ വിശേഷിച്ചും. മുൻഗണനാക്രമം തെറ്റിക്കാതെ എല്ലാവരും വാക്സീൻ സ്വീകരിക്കാൻ മുന്നോട്ടുവരണമെന്നും മുൻകരുതലുകളിൽ വീഴ്ച വരുത്തിയാൽ കനത്ത വില നൽകേണ്ടിവരുമെന്നുമുള്ള മുന്നറിയിപ്പിൽ പ്രതിഫലിക്കുന്നതു ജീവന്റെതന്നെ വിലയാണ്. ഉദാസീനതയുടെ  ഇടവേളയ്ക്കുശേഷം കേരളത്തിലും നിയന്ത്രണം കടുപ്പിക്കുകയാണ്. 

കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ കോവിഡ് രൂക്ഷമാണെങ്കിലും കടുത്ത ആശങ്ക മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ്. ജനസംഖ്യയിൽ വലിയൊരു പങ്ക് ഇപ്പോഴും വൈറസ് ബാധയുടെ നിഴലിലാണെന്നാണു സിറോ സർവേ റിപ്പോർട്ട്. കേരളത്തിലും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്നുതന്നെയാണു വിലയിരുത്തൽ; പോസിറ്റിവിറ്റി നിരക്ക് അനുദിനം ഉയരുകയും ചെയ്യുന്നു. ആദ്യത്തേതിനെക്കാൾ വേഗത്തിലാണു രണ്ടാം ഘട്ട വൈറസ് വ്യാപനമെന്നും ഇതു തടയുന്നതിനു യുദ്ധസമാനമായ പ്രവർത്തനങ്ങൾക്കു വീണ്ടും സമയമായെന്നും ഇന്നലെ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ട്. 

കോവിഡ്കാല ജാഗ്രത നമ്മുടെ രാഷ്ട്രീയക്കാരിൽ കുറെപ്പേരെങ്കിലും മറന്ന തിരഞ്ഞെടുപ്പു തിരക്ക് അവസാനിച്ചുകഴിഞ്ഞു. നിർഭാഗ്യകരമായ ഈ മറവി കോവിഡ് വ്യാപനത്തിൽ എങ്ങനെയാവും പ്രതിഫലിക്കുകയെന്ന് ഇപ്പോൾ പറയാനാവില്ലെങ്കിലും ഇനിയെങ്കിലും തനിക്കുവേണ്ടിയും സമൂഹത്തിനുവേണ്ടിയും ഓരോ വ്യക്തിയും കുറ്റമറ്റ ജാഗ്രത പുലർത്തുകതന്നെ വേണം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പോളിങ് ഏജന്റുമാർ, പ്രചാരണത്തിൽ പങ്കെടുത്തവർ തുടങ്ങിയവർക്കായി സർക്കാർ നൽകിയ ആരോഗ്യജാഗ്രതാ നിർദേശങ്ങൾ കൃത്യമായി പാലിക്കപ്പെടേണ്ടതുണ്ട്. 

തിരഞ്ഞെടുപ്പിനു ശേഷം പരീക്ഷകൾ തുടങ്ങിക്കഴിഞ്ഞു. ക്വാറന്റീൻ സമയം പൂർത്തിയാക്കാത്തവരും ചെറിയ തോതിലെങ്കിലും കോവിഡ് ലക്ഷണങ്ങളുള്ളവരുമായ എസ്എസ്എൽസി, പ്ലസ്ടു വിദ്യാർഥികൾ അക്കാര്യം പരീക്ഷാ കേന്ദ്രത്തിൽ അറിയിക്കണമെന്ന് ആരോഗ്യവകുപ്പു പറയുന്നുണ്ട്. വിദ്യാർഥികളും അധ്യാപകരും ജാഗ്രത വെടിയരുത്. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തിൽ നേരത്തേയുള്ള കോവിഡ് പ്രോട്ടോക്കോളിൽ സംസ്ഥാനം മാറ്റം വരുത്തിയിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ ഈയിടെയുണ്ടായ ഉദാസീനത ഇനിയും തുടർന്നുകൂടാ. മറ്റു സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു വരുന്നവർ ഏഴു ദിവസത്തിൽ കൂടുതൽ ഇവിടെ കഴിയുന്നുണ്ടെങ്കിൽ ആദ്യത്തെ ഏഴു ദിവസം ക്വാറന്റീനിൽ കഴിയേണ്ടതുണ്ട്. എട്ടാം ദിവസം ആർടിപിസിആർ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.

കോവിഡിന്റെ രണ്ടാം തരംഗം കൂടുതൽ അപകടകാരിയാകുന്നതിനിടെ, കുത്തിവയ്പ് കൂടുതൽ കേന്ദ്രങ്ങളിലേക്ക് എന്ന നിർണായക തീരുമാനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം എത്തിയത് ആശ്വാസം തരുന്നു. സർക്കാർ, സ്വകാര്യ തൊഴിൽ സ്ഥാപനങ്ങളിലും ഞായറാഴ്ച മുതൽ കോവിഡ് വാക്സീൻ കുത്തിവയ്പു നടത്താം. 45–59 പ്രായപരിധിയിലുള്ളവർക്കാകും ഇതു കൂടുതൽ സഹായകരമാകുക.  

ഇപ്പോഴത്തെ കോവിഡ് വ്യാപന സാഹചര്യം ആവശ്യപ്പെടുന്ന ജാഗ്രത നാം തിരിച്ചറിഞ്ഞേതീരൂ. സുരക്ഷിത അകലംകൊണ്ടും ശുചിത്വം കൊണ്ടും പാലിക്കേണ്ട ശ്രദ്ധയിൽ ഒരു കുറവും വരുത്തിക്കൂടാ. ആർടിപിസിആർ പരിശോധനകളുടെ എണ്ണം കൂട്ടിയും വ്യാപനത്തിനനുസരിച്ചു പ്രതിരോധം വർധിപ്പിച്ചും സർക്കാർ നടത്തേണ്ട ശ്രമങ്ങളോടു പൂരകമായി വ്യക്തികളും സമൂഹംതന്നെയും കർശന ജാഗ്രത പുലർത്തണം.

കോവിഡിനെ കീഴടക്കാനുള്ള സാമൂഹിക ദൗത്യമായിത്തന്നെ കുത്തിവയ്പിനെ കണ്ട് സഹകരിക്കേണ്ട ഉത്തരവാദിത്തവും എല്ലാവർക്കുമുണ്ട്. കോവിഡിനെതിരെ ലോകം കണ്ടെത്തിയ ഏറ്റവും ഫലപ്രദമായ ആയുധമാണ് വാക്സീൻ എന്നതിനാൽ അത് ഉപയോഗിക്കുന്നതിൽ ഒരുതരത്തിലുള്ള ഉദാസീനതയും പാടില്ല. എല്ലാവരിലേക്കും എത്രയും വേഗം വാക്സീൻ എത്തിക്കുന്നതു ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നതു പോലെ തന്നെ പ്രധാനമാണ് എത്രയുംവേഗം അതു സ്വീകരിക്കണമെന്ന പൗരബോധവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com