ADVERTISEMENT

കേന്ദ്ര, കേരള സർക്കാരുകളുടെ നയവ്യതിയാനങ്ങൾ ഉയർത്തിവിട്ട ആശങ്കയിലാണു സൗരോർജ മേഖല. പുരപ്പുറ സൗരോർജ ഉൽപാദനം 10 കിലോവാട്ടിനു മുകളിലെങ്കിൽ, താരിഫ് കണക്കാക്കുന്നതിനു നിലവിലെ നെറ്റ് മീറ്ററിങ് രീതിക്കു പകരം ഗ്രോസ് മീറ്ററിങ് രീതി കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ ശുപാർശയാണു മേഖലയുടെ നിലനിൽപിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നത്. ഇതിനൊപ്പം, കരാർ പ്രകാരമുള്ള ആവശ്യത്തിനു (കോൺട്രാക്ട് ഡിമാൻഡ്) തുല്യമായ ശേഷിയുള്ള സൗരോർജ പ്ലാന്റിനേ അനുമതി നൽകൂ എന്ന കേരള സ്റ്റേറ്റ് എനർജി റഗുലേറ്ററി കമ്മിറ്റിയുടെ (കെഎസ്ഇആർസി) പുതുക്കിയ മാനദണ്ഡവും സൗരോർജ പ്രതീക്ഷയ്ക്കു മങ്ങലേൽപിക്കുന്നു. 

കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ പുറത്തിറക്കിയ വൈദ്യുതി ചട്ടങ്ങളിലാണു സൗരോർജ മേഖലയുടെ നിലനിൽപിനുതന്നെ വിനാശകരമാകുന്ന ഗ്രോസ് മീറ്ററിങ് രീതി നിർദേശിക്കുന്നത്. നെറ്റ് മീറ്ററിങ് അഥവാ നെറ്റ് ബില്ലിങ് രീതിയിൽ, വീട്ടിലോ സ്ഥാപനങ്ങളിലോ ഉൽപാദിപ്പിക്കുന്ന സൗരോർജത്തിനും കെഎസ്ഇബിയിൽ നിന്ന് ഉപയോഗിക്കുന്ന വൈദ്യുതിക്കും ഒരേ വിലയാണു നിലവിലുള്ളത്.

സൗരോർജ പ്ലാന്റിൽ നിന്നുള്ള ഉപയോഗം കഴിച്ചുള്ള വൈദ്യുതിക്കു മാത്രം ബില്ലടച്ചാൽ മതി എന്നതാണ് ഇതിന്റെ പ്രധാന നേട്ടം. പൂർണമായും സൗരോർജം മാത്രം ഉപയോഗിക്കുന്ന ഉപയോക്താവിനു ബിൽ അടയ്ക്കേണ്ടിവന്നിരുന്നുമില്ല. ഉൽപാദനം കൂടുതലെങ്കിൽ ഉപയോഗം കഴിഞ്ഞു ബാക്കിയുള്ള വൈദ്യുതി ഗ്രിഡിലേക്കു കൈമാറുമ്പോഴും യൂണിറ്റിനു കെഎസ്ഇബി നിരക്കുപ്രകാരം തുക കണക്കാക്കി ഉപയോക്താവിനു നൽകിയിരുന്നു. 

എന്നാൽ, ഗ്രോസ് മീറ്ററിങ് രീതിയിൽ സൗരവൈദ്യുതിക്കും ബോർഡ് നൽകുന്ന വൈദ്യുതിക്കും വെവ്വേറെ നിരക്കാണ്. ബോർഡിൽ നിന്നുള്ള വൈദ്യുതിയുടെ മൂന്നിലൊന്നിലും താഴെയുള്ള തുക മാത്രമേ സൗരവൈദ്യുതിക്കു ലഭിക്കൂ എന്നതിനാൽ ഉപയോക്താവിനു വൻ നഷ്ടമുണ്ടാകും. പൂർണമായും സൗരവൈദ്യുതി ഉപയോഗിക്കുന്നവർക്കു പോലും ബിൽത്തുക പൂജ്യമാകില്ല. 

കോൺട്രാക്ട് ഡിമാൻഡിനു തുല്യമായ ശേഷിയുള്ള സൗരോർജ പ്ലാന്റിനേ അനുമതി നൽകൂ എന്ന മാനദണ്ഡം കെഎസ്ഇആർസി കൊണ്ടുവന്നതു കെഎസ്ഇബിയുടെ ആവശ്യപ്രകാരമാണ്. ഹൈ ടെൻഷൻ (എച്ച്ടി) കണക്‌ഷനുള്ള ആശുപത്രികൾ, മാളുകൾ, സ്വർണക്കടകൾ, വസ്ത്രക്കടകൾ, ഓഫിസുകൾ, ചെറുകിട, വൻകിട വ്യവസായശാലകൾ തുടങ്ങി വൈദ്യുതിച്ചെലവു കുറയ്ക്കാൻ സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചിരുന്ന സ്ഥാപനങ്ങൾക്കെല്ലാം ഈ നിർദേശം തിരിച്ചടിയാകും. കോൺട്രാക്ട് ഡിമാൻഡിനെക്കാൾ ഉയർന്ന ഉൽപാദന ശേഷിയുള്ള പ്ലാന്റുകളാണ് ഇവയിൽ ഭൂരിഭാഗത്തിലുമുള്ളത്. 

പുതുക്കിയ മാനദണ്ഡപ്രകാരം ഇവരെല്ലാം കോൺട്രാക്ട് ഡിമാൻഡ് ഉയർത്തി നിലവിലുള്ള പ്ലാന്റിന്റെ ശേഷിക്കു തുല്യമാക്കേണ്ടി വരും. ഇരട്ടിയിലേറെ തുക ഇവർ മാസാമാസം കെഎസ്ഇബിക്കു നൽകേണ്ടി വരുന്നതോടെ സൗരപദ്ധതികളുടെ ആകർഷണമായിരുന്ന ഊർജലാഭവും ബിൽത്തുകയിലെ ലാഭവും നഷ്ടമാകും. സൗരപദ്ധതികളുടെ ഉയർന്ന മുതൽമുടക്കു തിരിച്ചുപിടിക്കാൻ നിലവിൽ 5–6 വർഷം വേണ്ടിയിരുന്ന സ്ഥാനത്ത് ഇനി 15–20 വർഷം പോലും മതിയാകാതെ വരികയും ചെയ്യും. സോളർ പാനലുകളുടെ ഏകദേശ ആയുസ്സ് 25 വർഷം മാത്രമാണു താനും. ഗ്രോസ് മീറ്ററിങ് രീതി കാറ്റിൽനിന്നുള്ള വൈദ്യുതി ഉൽപാദനത്തെയും ദോഷകരമായി ബാധിക്കും. 

എഴുനൂറോളം സ്ഥാപനങ്ങളും ഇരുപതിനായിരത്തോളം ജീവനക്കാരുമാണിന്ന് സോളർ മേഖലയിൽ സംസ്ഥാനത്തുള്ളത്. രണ്ടു വർഷത്തിനുള്ളിൽ ഇതിന്റെ ഇരട്ടിയിലേറെ തൊഴിലവസരങ്ങളും ഊർജ സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടു നിക്ഷേപകരെ ആകർഷിച്ചവർ തന്നെ ഇപ്പോൾ പദ്ധതിയുടെ കടയ്ക്കൽ കത്തിവയ്ക്കുന്നു. 

വിവിധ സംസ്ഥാനങ്ങളിലെ കെഎസ്ഇബി പോലെയുള്ള സ്ഥാപനങ്ങളുടെയും സ്വകാര്യ വൻകിട വൈദ്യുതി വിതരണക്കമ്പനികളുടെയും മേൽക്കോയ്മ നിലനിർത്താനും അവർക്കു കൊള്ളലാഭം നേടിക്കൊടുക്കാനും സഹായകരമാകുന്ന മാനദണ്ഡങ്ങളാണു നിർദേശിക്കപ്പെട്ടിട്ടുള്ളതെന്നാണ് ആരോപണം. പാർലമെന്റിലുൾപ്പെടെ പ്രശ്നം എത്തിയതോടെ, പഠനത്തിനു ശേഷമേ പാരമ്പര്യേതര ഊർജമേഖലയിലെ മാറ്റങ്ങൾ നടപ്പാക്കൂ എന്ന് വകുപ്പു മന്ത്രി അറിയിച്ചതു മാത്രമാണു ചെറുപ്രതീക്ഷ. സൗരോർജ പ്രഭ കെടുത്താനുള്ള നീക്കങ്ങളിൽനിന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പിന്മാറിയേതീരൂ.

English Summary: Solar sector in crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com