ADVERTISEMENT

∙ ഗ്രേസി: ഇപ്പോൾ വായനക്കാരെക്കാൾ കൂടുതൽ എഴുത്തുകാരാണുള്ളത്. ഇതു വിചിത്രമായ അവസ്ഥയാണ്. എഴുത്തുകാരനാണ്, എഴുത്തുകാരിയാണ് എന്നൊക്കെ ചിലർ പൊങ്ങച്ചം പറയുന്നതു കേട്ടിട്ടുണ്ട്. വാചകങ്ങളെ കണ്ടം തുണ്ടമാക്കി കവിതയെന്നു പേരിട്ടു വിളിച്ച് കവികളായി ഞെളിയുന്നവരാണ് ഏറെയും. അതിന്റെ പേരിൽ ചില സ്ഥാനമാനങ്ങളൊക്കെ ചിലർ കൈക്കലാക്കുന്നുണ്ടു താനും.

∙ എം.ലീലാവതി: എംഎ ഉത്തരക്കടലാസുകളിൽ ഒന്നിലേറെപ്പേർ എന്റേതായി ഉദ്ധരിച്ചുകണ്ട ഒരു വാക്യത്തിൽ ‘ആത്മീയശോധനം’ എന്ന പദം കണ്ടപ്പോൾ ഞാൻ പുസ്തകമെടുത്തു നോക്കി. അങ്ങനെതന്നെയാണ് അച്ചടിച്ചിരുന്നത്. ‘ആത്മീയരോദനം’ ആയിരുന്നു പ്രയുക്തപദം. അച്ചടിച്ച വാക്കിൽ തെറ്റുണ്ടാകാമെന്നു നിനയ്ക്കാനാവാത്ത വിദ്യാർഥികൾ പരീക്ഷ പാസായി.

∙ ഡോ. ബി.ഇക്ബാൽ: ലോക മാധ്യമങ്ങൾ കോവിഡിന്റെ ആദ്യഘട്ടത്തിൽ മഹാമാരി, വിവേചനമില്ലാതെ എല്ലാവരെയും ഒരുപോലെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാ ൽ, സമ്പന്ന രാജ്യങ്ങൾക്കുള്ളിൽ കോവിഡ് കൂടുതലായി ബാധിച്ചത് ദരിദ്രരെയും തൊഴിലാളികളെയും ന്യൂനപക്ഷ വംശജരെയും കറുത്ത വർഗക്കാരെയുമായിരുന്നു. വംശീയതയും അസമത്വവും കോവിഡ് മരണനിരക്കു വർധിപ്പിച്ചുകൊണ്ട് പ്രതിസന്ധിക്കുള്ളിലെ പ്രതിസന്ധിയായും മഹാമാരിക്കുള്ളിലെ മഹാമാരിയായും മാറിയിട്ടുണ്ടെന്ന് പല വിദഗ്ധരും നിരീക്ഷിച്ചിട്ടുണ്ട്.

∙ ചന്ദ്രമതി: സ്ത്രീയുടെ സർഗാത്മക ജീവിതത്തിന് വിവാഹം ഒരു വലിയ തടസ്സമാണെന്ന് എഴുത്തുകാരികൾ പ്രസംഗിച്ചു കേട്ടിട്ടുണ്ട്. എന്റെ കാര്യത്തിൽ തിരിച്ചാണു സംഭവിച്ചത്. വിവാഹത്തിനു മുൻപായിരുന്നു എനിക്ക് അസ്വാതന്ത്ര്യം. ഞാൻ വീണ്ടും എഴുത്തിലേക്കു മടങ്ങിവരണമെന്ന് ആഗ്രഹിക്കുകയും ഏറെ നിർബന്ധിക്കുകയും ചെയ്തത് ബാലേട്ടൻ എന്ന എന്റെ കൂട്ടുകാരനാണ്.

∙ മധു മുട്ടം: ‘മണിച്ചിത്രത്താ ഴി’ന്റെ രണ്ടാം ഭാഗത്തെപ്പറ്റി ആലോചിക്കാൻ പലരും പറഞ്ഞിരുന്നു. പക്ഷേ, മേഞ്ഞിടത്തുകൂടി വീണ്ടും മേയുക എത്ര വിരസമാണ്. അതുകൊണ്ട് അതിനുവേണ്ടി ശ്രമിക്കണോ? പക്ഷേ, ഇപ്പോഴും പ്രേക്ഷകർ ഇതിനെക്കുറിച്ചു സംസാരിക്കുന്നത് എന്റെ മാത്രം ഗുണമാണെന്നു കരുതുന്നില്ല. എഴുതിത്തീർന്നതോടെ എല്ലാം എന്റേതല്ലാതായി. ഞാൻ വെറും കാഴ്ചക്കാരൻ മാത്രമാണ്.

∙ സി.ആർ.പരമേശ്വരൻ: ‘പൊതുജനം കഴുതയാണ്’ എന്നു വ്യംഗ്യമായി പറഞ്ഞ രണ്ടു മഹാന്മാരാണ് സി.ജെ.തോമസും കുട്ടിക്കൃഷ്ണമാരാരും. ആ രണ്ടുപേരുടെയും ആരാധകനായ എനിക്കും, കാലങ്ങളായി ജനങ്ങൾ നൽകിയിട്ടുള്ള ചില തിരഞ്ഞെടുപ്പു ഫലങ്ങൾ ഹൃദയഭേദകമായിട്ടുണ്ട്; അവരുടെ പ്രബുദ്ധതയെക്കുറിച്ചു സംശയം തോന്നിപ്പിച്ചിട്ടുണ്ട്.

∙ ജോയ് മാത്യു: 10 ബ്ലാക്ക് ക്യാറ്റുകളുടെ അകമ്പടി, മുന്നിലും പിന്നിലും വാഹനവ്യൂഹം. ഇതൊക്കെ കേരളത്തിൽ ഏതെങ്കിലുമൊരു നേതാവിന് ആവശ്യമുണ്ടോ? ഇല്ല എന്നാണ് എനിക്കു തോന്നുന്നത്. പക്ഷേ, ഈ സൂപ്പർതാര പരിവേഷം നിലനിർത്തണമെങ്കിൽ ഇതൊക്കെ വേണം. ഞാൻ സ്വിറ്റ്സർലൻഡിൽ പോയപ്പോൾ അവിടത്തെ സാംസ്കാരിക മന്ത്രിയെ കണ്ടു. അദ്ദേഹം വന്നതു സൈക്കിൾ ചവിട്ടിയാണ്.

∙ ഫാ. പോൾ തേലക്കാട്: മതത്തിന്റെ വർഗീയ ധ്രുവീകരണമാണ് ഇന്ത്യയ്ക്കു സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തമെന്ന് 1955ൽ പശുസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു ബില്ലിന്റെ ചർച്ചയിൽ നെഹ്റു പറഞ്ഞിട്ടുണ്ട്. എല്ലാ സാംസ്കാരിക വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്ന ഒരു പൊതുസംസ്കാരത്തിൽ വേരുറച്ചുവേണം നാടിനു മുന്നോട്ടുപോകാൻ എന്നും നെഹ്റു എഴുതി. സർവധർമ സമഭാവന അതാണ് അർഥമാക്കുന്നത്.

Content Highlight: Vachakamela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com