ADVERTISEMENT

2021ലെ 5 നിയമസഭാ തിരഞ്ഞെടുപ്പുകൾ രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. കോൺഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കാൻ അദ്ദേഹം യോഗ്യനാണോ എന്ന ചോദ്യത്തിന് ഈ തിരഞ്ഞെടുപ്പുകൾ ഉത്തരം നൽകണം. 

ഒരു സംസ്ഥാനത്ത് കോൺഗ്രസ് പതിവു ശീലങ്ങൾ വിട്ട്, വ്യത്യസ്തമായി തിരഞ്ഞെടുപ്പിനെ നേരിട്ടു. ഇതു ‘രാഹുൽ ടച്ച്’ ആണെങ്കിൽ, അതു കാണാനിടയായത് അസമിലാണ്. സംഘടനാതലത്തിൽ കോൺഗ്രസ് അവിടെ താറുമാറായിരുന്നു. സംഘടന ബലപ്പെടുത്തുക എന്നതായിരുന്നു ആദ്യ വെല്ലുവിളി. അസമിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി, താരതമ്യേന പ്രവർത്തന പരിചയം കുറഞ്ഞ ജിതേന്ദ്ര സിങ് എംപിയെ കഴിഞ്ഞ സെപ്റ്റംബറിൽ സോണിയ ഗാന്ധി നിയമിച്ചപ്പോൾ ആരും അദ്ഭുതങ്ങളൊന്നും പ്രതീക്ഷിച്ചില്ല. 

എന്നാൽ, സാധാരണ എഐസിസി ഇൻ ചാർജുകൾ ചെയ്യുന്നതു പോലെ രാജ്യതലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ കുറച്ചു ദിവസം തങ്ങി സർക്കീട്ട് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതിനു പകരം, ജിതേന്ദ്ര സിങ് അഞ്ചു മാസത്തോളം അസമിൽ താമസിച്ചു പ്രവർത്തിച്ചു. തിരഞ്ഞെടുപ്പിന്റെ പൊതു മേൽനോട്ടം നൽകിയത് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനാണ്. ബാഗലും അസമിൽ ഉറച്ചുനിന്ന് കോൺഗ്രസ് കളരിയുടെ നാഥനായി. തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ നരേഷ് അറോറയും അണിയറയിൽ സജീവമായിരുന്നു.

ബാഗൽ വന്നത് ഒറ്റയ്ക്കല്ലായിരുന്നു; ഛത്തീസ്ഗഡിൽ നിന്ന് അഞ്ഞൂറിൽപരം കോൺഗ്രസ് പ്രവർത്തകരുമുണ്ടായിരുന്നു. അവരെ അസമിന്റെ പല ഭാഗങ്ങളിൽ വിന്യസിച്ചു. സംഘടന ദുർബലമായ സംസ്ഥാനങ്ങളിൽ സംഘപരിവാർ പ്രയോഗിക്കുന്ന തന്ത്രമാണിത്. 

കോൺഗ്രസിന്റെ പതിവു രോഗമായ ഗ്രൂപ്പുകൾ അസമിൽ വേണ്ടുവോളം ഉണ്ടായിരുന്നു. സുസ്മിത ദേവ്, ഗൗരവ് ഗൊഗോയ്, ദേബബ്രത സൈകിയ, പ്രദ്യുത് ബൊർദോലോയ് എന്നീ 4 മുഖ്യമന്ത്രിസ്ഥാന മോഹികളോട് അസമിന്റെ നാലു മൂലകളിൽനിന്ന് ‘വരിക, കാണുക, അസമിനെ രക്ഷിക്കുക’ എന്ന പേരിൽ ബസ് യാത്രകൾ നടത്താൻ നിർദേശിച്ചു. ഈ യാത്രകൾ അണികൾക്കിടയിൽ ഉത്സാഹം വർധിപ്പിച്ചു.

സ്ഥാനാർഥിനിർണയം വലിയ പ്രശ്നമായിരുന്നു. ഗ്രൂപ്പുകൾക്കു സീറ്റു വിഭജിച്ചു നൽകുകയായിരുന്നു പതിവ്. ഇത്തവണ, ഈ ‘ക്വോട്ട’ സംവിധാനം ഉപേക്ഷിച്ച് എഐസിസി നടത്തിയ 3 സർവേകളുടെ അടിസ്ഥാനത്തിലാണു സ്ഥാനാർഥിനിർണയം നടത്തിയത്.

അഞ്ചു കൊല്ലം പ്രതിപക്ഷത്തിരുന്നപ്പോഴേ ജനങ്ങളുമായുള്ള കോൺഗ്രസിന്റെ ബന്ധം ഏതാണ്ട് അറ്റുപോയിരുന്നു. അതു തിരിച്ചുപിടിക്കാൻ ഉപയോഗിച്ച തന്ത്രങ്ങൾ രസകരമാണ്. അസംകാരന്റെ വേഷത്തിന്റെ ഭാഗമാണ് കഴുത്തിലിടുന്ന ‘ഗംഛാ’ എന്നു വിളിക്കുന്ന കച്ചമുണ്ട്. കോൺഗ്രസ് ജനങ്ങളോട് അവർക്ക് ഇഷ്ടമല്ലാത്ത കാര്യം ഗംഛായിൽ എഴുതി അയച്ചുതരാൻ പറഞ്ഞു. പതിനായിരക്കണക്കിനു ഗംഛാകൾ ഇപ്രകാരം ശേഖരിക്കപ്പെട്ടു; അവയിൽ മിക്കതിലും ‘സിഎഎ’ (പൗരത്വനിയമം) എന്നെഴുതി വെട്ടിയിരുന്നു. കോൺഗ്രസ് നൽകിയ 5 ഉറപ്പുകളിൽ ആദ്യത്തേത് പൗരത്വനിയമം അസമിൽ നടപ്പാക്കില്ല എന്നതായിരുന്നു. രണ്ടാമത്തെ ഉറപ്പ്, 5 ലക്ഷം പേർക്കു സർക്കാർ ജോലി നൽകും എന്നതും. അവിടെയും കോൺഗ്രസ് ഭാവന ഉപയോഗിച്ചു; ഇതിനായി തയാറാക്കിയ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യുമ്പോൾ കിട്ടുന്ന നമ്പർ, സർക്കാർ രൂപീകരിച്ച ശേഷം കൊണ്ടുവന്നു കാണിച്ചാൽ ജോലി നൽകുമെന്നു വാഗ്ദാനം ചെയ്തു. 

സർബാനന്ദ സോനോവാളിന്റെ ബിജെപി സർക്കാർ തെറ്റില്ലാത്ത ഭരണമാണു കാഴ്ചവച്ചത്. ജനക്ഷേമപരമായ പല കാര്യങ്ങളും ചെയ്തിട്ടുണ്ടുതാനും. ഭരണവിരുദ്ധവികാരം അധികമില്ലാത്ത സ്ഥിതിക്ക് സർക്കാരിനെ നിഷേധാത്മക രൂപത്തിൽ കടന്നാക്രമിക്കാൻ ശ്രമിക്കാതെ, തങ്ങൾ കൂടുതലായി എന്തു നൽകുമെന്ന് ജനങ്ങളോടു പറയാനാണു കോൺഗ്രസ് ശ്രദ്ധിച്ചത്. ഉദാഹരണത്തിന്, 45 മണ്ഡലങ്ങളിൽ സ്വാധീനമുള്ള തേയിലത്തോട്ടം തൊഴിലാളികളുടെ കൂലി വർധിപ്പിക്കും എന്ന ഉറപ്പ്. ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്ത കാര്യമാണിത്. പക്ഷേ, വൻകിട തോട്ടമുടമകളുടെ സമ്മർദം മൂലം അവർക്കു നടപ്പാക്കാനായില്ല. 

ചുരുക്കത്തിൽ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അസമിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന രീതിയിൽ വരുത്തിയ മാറ്റം - അവിടെ കോൺഗ്രസ് തിരഞ്ഞെടുപ്പ് തോറ്റാലും ജയിച്ചാലും - പാർട്ടിക്കു ഭാവിയിലേക്കുള്ള ഒരു പുതിയ രൂപരേഖ സമ്മാനിക്കുന്നു.

വാരാണസി കോടതിവിധി 

വാരാണസിയിലെ ഒരു സിവിൽ കോടതി ഈയിടെ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം, കാശി വിശ്വനാഥക്ഷേത്രത്തിനു തൊട്ടടുത്തുള്ള ഗ്യാൻവാപി മസ്ജിദിനെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) സർവേ ചെയ്യണം. പള്ളി നിൽക്കുന്ന സ്ഥലത്ത് മുൻപു വല്ല ആരാധനാസ്ഥലവും ഉണ്ടായിരുന്നോ എന്നാണ് എഎസ്ഐ കണ്ടെത്തേണ്ടത്. വിജയ് ശങ്കർ രസ്തോഗി എന്നയാളും മറ്റു മൂന്നുപേരും കൂടി നൽകിയ സിവിൽ സ്യൂട്ടിൽ അവകാശപ്പെടുന്നത് രണ്ടായിരത്തിലേറെ വർഷം പഴക്കമുള്ള വിശ്വനാഥക്ഷേത്രത്തിന്റെ ഒരു ഭാഗം, 1669ൽ മുഗൾ ചക്രവർത്തി ഔറംഗസേബ് നൽകിയ ഉത്തരവു പ്രകാരം നശിപ്പിച്ച ശേഷമാണു പള്ളി പണിതതെന്നാണ്. പള്ളി നിൽക്കുന്ന സ്ഥലം ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നു പറഞ്ഞ് ഒരു ഭൂമിതർക്കമായിട്ടാണു സ്യൂട്ട് ഫയൽ ചെയ്തിട്ടുള്ളത്.

പ്രത്യക്ഷത്തിൽ വാരാണസിയിലെ കോടതി ഉത്തരവ് പാർലമെന്റ് പാസാക്കിയിട്ടുള്ള, ‘ആരാധനാസ്ഥല (പ്രത്യേക വ്യവസ്ഥ) നിയമവുമായി’ (Places of Worship (Special Provisions) Act 1991) യോജിച്ചു പോകുന്നില്ലെന്നു മാത്രമല്ല, അതിലെ വ്യവസ്ഥകൾക്കെതിരുമാണ്. ആ നിയമത്തിലെ കാതലായ വ്യവസ്ഥ, ‘ഒരു ആരാധനാസ്ഥലത്തിന്റെ മതപരമായ സ്വഭാവം 1947 ഓഗസ്റ്റ് 15ന് എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ തുടരും’ എന്നാണ്. ഇതിനൊരു അപവാദം രാമജന്മഭൂമി – ബാബറി മസ്ജിദ് ആയിരുന്നു. അതിനു പറഞ്ഞ കാരണം, നിയമം നിർമിക്കുമ്പോൾ ഈ വിഷയത്തിൽ സിവിൽ വ്യവഹാരം നടക്കുന്നുണ്ടായിരുന്നു എന്നതാണ്. അയോധ്യ, കാശി, മഥുര തുടങ്ങിയ ഇടങ്ങളെച്ചൊല്ലി ഇന്ത്യയിൽ വർഗീയ പ്രചാരണം മൂർധന്യത്തിൽ നിൽക്കുമ്പോഴാണ് പി.വി.നരസിംഹറാവു സർക്കാർ ഇത്തരമൊരു നിയമം കൊണ്ടുവന്നത്.

അയോധ്യ വിഷയം സംബന്ധിച്ച 2019ലെ സുപ്രീംകോടതി വിധിയിൽ ഇങ്ങനെ പറഞ്ഞു – ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിലൊന്നാണു മതനിരപേക്ഷത. ‘ആരാധനാസ്ഥലങ്ങളെ സംബന്ധിച്ചുള്ള 1991ലെ നിയമം’ ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവം ഉൾക്കൊള്ളുന്നതാണ്. പൂർവികരുടെ കാലത്തുനടന്ന തെറ്റുകൾക്കു ശരികൾ കണ്ടെത്തേണ്ടത് ആധുനിക കാലത്തല്ലെന്നും വിധിയിൽ പറഞ്ഞു. 

മറ്റ് ആരാധനാസ്ഥലങ്ങളെപ്പറ്റി വിവാദമില്ലെന്ന് അയോധ്യ വിധി വന്ന ദിവസം ബിജെപി നേതാക്കൾ പ്രസ്താവിച്ചു. അങ്ങനെ കെട്ടടങ്ങിയെന്നു കരുതിയ പ്രശ്നമാണ് വാരാണസി കോടതിയുടെ ഉത്തരവ് വീണ്ടും സജീവമാക്കുന്നത്. 

യാദൃച്ഛികമെന്നു തോന്നിപ്പിക്കുന്ന ചില സംഭവങ്ങളുടെ ശൃംഖല വാരാണസി കോടതിയുടെ ഉത്തരവിനെ മറ്റൊരു തരത്തിൽ നോക്കാൻ പ്രേരിപ്പിക്കുന്നു. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം തുടങ്ങിയ ബൃഹദ്പദ്ധതിയാണു ‘കാശി ഇടനാഴി’. ഗംഗയിൽനിന്നു നോക്കിയാൽ കാശി വിശ്വനാഥക്ഷേത്രം കാണാൻ കഴിയില്ലായിരുന്നു. ക്ഷേത്രത്തിനു ഗംഗാദർശനം ഒരുക്കാനായി വാരാണസിയിലെ ഒരു വലിയ ഭൂവിഭാഗം സമതലമാക്കി. അവിടെ ആയിരക്കണക്കിന് ആളുകൾക്ക് ഒത്തുകൂടാം. 

രണ്ടാമതായി, മഥുരയിലെ കൃഷ്ണജന്മഭൂമിക്കു സമീപത്തുള്ള ഒരു ഈദ്ഗാഹ് പള്ളി നിൽക്കുന്ന ഭൂമി സംബന്ധിച്ച്, വാരാണസി കോടതിയിൽ ഫയൽ ചെയ്ത സിവിൽ സ്യൂട്ടിനു സമാനമായ ഒരു കേസ് 2020ൽ മഥുരയിലെ കോടതിയിലും ഫയൽ ചെയ്തിട്ടുണ്ട്. 

മൂന്നാമതായി, വാരാണസി കോടതിയുടെ ഉത്തവു വരുന്നതിനു ദിവസങ്ങൾക്കു മുൻപ്, ‘ആരാധനാസ്ഥല നിയമത്തിന്റെ’ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ബിജെപി മുൻ വക്താവ് അശ്വിനികുമാർ ഉപാധ്യായ സമർപ്പിച്ച ഹർജി സ്വീകരിച്ചു കൊണ്ട് സുപ്രീം കോടതി കേന്ദ്രസർക്കാരിനു നോട്ടിസ് അയച്ചു. 

നിലവിലെ നിയമവുമായി വൈരുധ്യമുള്ള വാരാണസി കോടതി ഉത്തരവ് മേൽക്കോടതി റദ്ദാക്കുന്നതിലൂടെ എല്ലാം കെട്ടടങ്ങുമോ, അതോ അടുത്ത വർഷം നടക്കാനിരിക്കുന്ന യുപി തിരഞ്ഞെടുപ്പിനെ ലാക്കാക്കി, ആരാധനാസ്ഥലങ്ങൾ സംബന്ധിച്ച വിവാദങ്ങൾ വർഗീയതാപമാനം ഉയർത്താൻ ഉപയോഗിക്കുമോ എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇനിയുള്ള നാളുകളിലേ പുറത്തുവരികയുള്ളൂ.

സ്കോർപ്പിയൺ കിക്ക്: പാലക്കാട്ടെ ബിജെപി സ്ഥാനാർഥി ഇ.ശ്രീധരൻ, ഫലം വരുന്നതിനു മുൻപുതന്നെ ഓഫിസ് ഒരുക്കുന്നു. 

ട്രെയിൻ പ്ലാറ്റ്ഫോമിൽ പൂർണമായി നിർത്തിയ ശേഷം  മാത്രമേ ഇറങ്ങാൻ പാടുള്ളൂ എന്നതാണ് റെയിൽവേയുടെ സുരക്ഷാചട്ടം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com