ADVERTISEMENT

കോവിഡ് രണ്ടാം തരംഗത്തിൽ ഡൽഹിയുൾപ്പെടെ രാജ്യത്തു പലയിടത്തും മനുഷ്യർ മരിച്ചുവീഴുകയാണ്. രോഗികളുടെ എണ്ണം പെരുകിക്കൊണ്ടേയിരിക്കുന്നു. ചികിത്സാസംവിധാനങ്ങൾ മതിയാകാതെ വരുന്നു. ഓക്സിജൻ ലഭിക്കാതെ പിടഞ്ഞുവീഴുന്ന അതീവഗുരുതര സ്ഥിതി. കേരളത്തിലും വൈറസ് വ്യാപനം രൂക്ഷമാകുകയാണ്. നാമോരോരുത്തരും അതീവ ജാഗ്രതയോടെയും കരുതലോടെയും പ്രവർത്തിക്കേണ്ട സമയം.

ഗുരുതരം രണ്ടാം തരംഗം

കേരളത്തിൽ 2020 മാർച്ചിൽ തുടങ്ങിയ കോവിഡ് ഒന്നാം തരംഗം, ഒക്ടോബർ 10ന് 11,755 പേർക്കു രോഗം സ്ഥിരീകരിച്ചതോടെയാണ് മൂർധന്യത്തിലെത്തിയത്. 17.75 ആയിരുന്നു അന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ). തൊട്ടടുത്ത ദിവസം, ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 96,316 ആയിരുന്നു.

തുടർന്ന് ഏതാനും ദിവസം ടിപിആറിനൊപ്പം, രോഗം സ്ഥിരീകരിക്കുന്നവരുടെയും ചികിത്സയിലുള്ളവരുടെയും എണ്ണം നേരിയ വ്യത്യാസത്തിൽ ഏറിയും കുറഞ്ഞും നിൽക്കുകയും നവംബർ ആദ്യവാരത്തോടെ കുറയാൻ തുടങ്ങുകയും ചെയ്തു. 2021 മാർച്ച് 15ന് ടിപിആർ 2.75 ശതമാനത്തിലെത്തി. അന്ന് 1054 പേർക്കു മാത്രമാണു രോഗം സ്ഥിരീകരിച്ചത്. 23ന്, ചികിത്സയിലുള്ള രോഗികളുടെ എണ്ണം 23,883 മാത്രമായിരുന്നു.

മാർച്ച് മൂന്നാമത്തെ ആഴ്ച മുതലാണ് കേരളം രണ്ടാം തരംഗത്തിലേക്കു മാറാൻ തുടങ്ങിയത്. ഒരു മാസം പിന്നിട്ടപ്പോഴേക്കും ടിപിആർ 20% കടന്നു. പ്രതിദിന കേസുകൾ 20 ഇരട്ടിയിലേറെയായി. ചികിത്സയിലുള്ളവരുടെ എണ്ണം പത്തിരട്ടിയുമായി. ആദ്യ തരംഗം മൂർധന്യത്തിലെത്താൻ ആറു മാസം വേണ്ടിവന്നെങ്കിൽ രണ്ടാം തരംഗത്തിൽ ആ നിരക്കിലെത്താൻ വേണ്ടിവന്നത് രണ്ടോ മൂന്നോ ആഴ്ച മാത്രമാണെന്നത് വ്യാപനത്തിന്റെ ഗുരുതരാവസ്ഥ വെളിവാക്കുന്നു.

തിരഞ്ഞെടുപ്പല്ല, ജനിതകമാറ്റം

sssanthoshkumar
ഡോ. എസ്.എസ്.സന്തോഷ് കുമാർ

രണ്ടാം തരംഗത്തെ ശക്തമാക്കിയതിൽ തിരഞ്ഞെടുപ്പിനുള്ള പങ്കു വളരെ ചെറുതാണ്. മഹാരാഷ്ട്ര, കർണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലൊന്നും തിരഞ്ഞെടുപ്പു നടന്നിട്ടല്ല രോഗവ്യാപനം കടുത്തത്. ആറുമാസം കൊണ്ട് ഉണ്ടായതിലും വലിയ രോഗവ്യാപനം മൂന്നാഴ്ചകൊണ്ട് ഉണ്ടാകാൻ തക്ക ഇടപെടൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല. ജനക്കൂട്ട സമ്പർക്കം അവസാനിച്ച് മൂന്നാഴ്ച പിന്നിടുമ്പോഴും രോഗബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി പെരുകുകയാണ്.

തിരഞ്ഞെടുപ്പാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിനു കാരണമായതെങ്കിൽ, വൈറസിന്റെ ഇൻകുബേഷൻ കാലയളവും മറ്റും കണക്കാക്കുമ്പോൾ രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു തുടങ്ങേണ്ട സമയമാണിത്. വൈറസിന്റെ ജനിതകമാറ്റം തന്നെയാണു പ്രധാന വില്ലനെന്നു കരുതാനുള്ള കാരണമിതാണ്. രണ്ടുതവണ ജനിതകമാറ്റം വന്ന, വേഗത്തിൽ പടരാൻ കഴിയുന്ന വൈറസാണ് ഇപ്പോഴത്തേത്. വൈറസിന്റെ സ്പൈക് പ്രോട്ടീനിലുൾപ്പെടെ മാറ്റങ്ങൾ വന്നിട്ടുണ്ടത്രെ. അതുകൊണ്ടുതന്നെ രോഗപ്രഹരശേഷിക്കനുസരിച്ചുള്ള മുൻകരുതലുകളാണ് നമുക്കിന്നാവശ്യം.

ആദ്യ തരംഗത്തിൽ ഏതാണ്ട് 7 മാസംകൊണ്ട്, ഒക്ടോബർ 13നാണ് കേരളത്തിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3 ലക്ഷം കവിഞ്ഞത്. എന്നാലിപ്പോൾ മാർച്ച് 16 മുതൽ ഏപ്രിൽ 24 വരെയുള്ള 40 ദിവസംകൊണ്ടുമാത്രം 2,84,862 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇതു രോഗവ്യാപനത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. ആദ്യഘട്ടത്തിലെ രോഗപ്പകർച്ചയുടെ സമയദൈർഘ്യം, ആവശ്യമായവർക്കെല്ലാം വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ സഹായകമായെങ്കിൽ രോഗബാധിതരുടെ എണ്ണം അനിയന്ത്രിതമായി കുതിച്ചുയരുമ്പോൾ അതിനു കഴിയാതെവരും.

നിർണായക ദിനങ്ങൾ;  കേരളം ശ്രദ്ധിക്കേണ്ടത്

പാമ്പാടി – മീനടം റൂട്ടിൽ പൊലീസിന്റെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പരിശോധന.
കോട്ടയത്തുനിന്നുള്ള ദൃശ്യം

അടുത്തയാഴ്ച നാം രണ്ടാം തരംഗത്തിന്റെ മൂർധന്യത്തിലെത്തുമെന്നാണ് വിദഗ്ധ നിരീക്ഷണം. ഇനിയുള്ള ഏതാനും ദിവസങ്ങൾ അതിനിർണായകമാണ് എന്നർഥം. ഇപ്പോഴത്തെ തോതിലാണു രോഗപ്പകർച്ചയെങ്കിൽ കേരളത്തിലെ പ്രതിദിന രോഗികളുടെ എണ്ണം അപ്പോൾ അരലക്ഷത്തോളമായേക്കാം. പരിശോധനകളുടെ എണ്ണം വൻതോതിൽ വർധിപ്പിച്ചാൽ മാത്രമേ, പ്രതിദിനം ഇത്രയും രോഗികളെ കണ്ടെത്താനാകൂ. ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം മേയ് പകുതിയോടെ 5 ലക്ഷത്തോളം ആകാനും സാധ്യതയുണ്ട്. 

ഇതിൽ 5 ശതമാനത്തോളം പേർക്ക് ഐസിയു, ഓക്സിജൻ സൗകര്യങ്ങളും ഒരു ശതമാനത്തിനെങ്കിലും വെന്റിലേറ്ററും വേണ്ടിവരുമെന്നാണു കണക്ക്. ചികിത്സയിലുള്ളവരുടെ എണ്ണം 5 ലക്ഷത്തിലെത്തിയാൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം അയ്യായിരമാകും. പരിശോധനകളുടെ എണ്ണം വർധിപ്പിച്ചാലും ഇല്ലെങ്കിലും ഗുരുതരാവസ്ഥയിലുള്ളവരും ഓക്സിജൻ ആവശ്യമായിട്ടുള്ളവരുമെല്ലാം ആശുപത്രികളിലെത്തുകതന്നെ ചെയ്യും. രോഗികളുടെ എണ്ണത്തിലുള്ള ഇപ്പോഴത്തെ വർധന, നമ്മുടെ ശേഷിക്കുമപ്പുറം പോകുമോയെന്ന ആശങ്കയ്ക്കു കാരണമിതാണ്.

കേരളത്തിൽ സർക്കാർ മേഖലയിൽ കോവിഡ് - കോവിഡ് ഇതര രോഗികൾക്കെല്ലാം കൂടി 2665 ഐസിയു കിടക്കകൾ മാത്രമാണുള്ളത്. നിലവിൽ 486 കോവിഡ് കിടക്കകളുള്ള തിരുവനന്തപുരം മെഡിക്കൽ കോളജിനെ വിപുലീകരിച്ച് 1400 കിടക്കകൾ സജ്ജീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വെന്റിലേറ്റർ സൗകര്യമുള്ള 130 എണ്ണം ഉൾപ്പെടെ, ഐസിയു കിടക്കകൾ 200 ആക്കും. ഓക്സിജൻ സൗകര്യമുള്ളവ 425 ആക്കിയും ഉയർത്തും.

സ്വകാര്യമേഖലയിൽ ഏഴായിരത്തിലേറെ കിടക്കകളുണ്ടെങ്കിലും മുന്നൂറോളം മാത്രമേ കോവിഡ് രോഗികൾക്കായി ഉപയോഗിക്കുന്നുള്ളൂ. സ്വകാര്യ മേഖലയിൽ ചികിത്സ ചെലവേറിയതായതിനാൽ അതു താങ്ങാനാകാത്ത ഗുരുതര രോഗികളെല്ലാം സർക്കാർ മേഖലയെയാണ് ആശ്രയിക്കുന്നത്. 25% കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവയ്ക്കാമെന്നു സ്വകാര്യ ആശുപത്രികൾ സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ ചെലവു സർക്കാരാണു നൽകുക. ഗുരുതരാവസ്ഥയിൽ എത്തുന്നവർക്കായി ഐസിയു കിടക്കകളുൾപ്പെടെ, ഇത്തരത്തിൽ സജ്ജമാക്കുകയാണ് ഇനി ചെയ്യേണ്ടത്. മുംബൈയിലും മറ്റും ചെയ്തതു പോലെ സൗകര്യങ്ങൾ സർക്കാർ ഏറ്റെടുത്ത് അതിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് അതത് ആശുപത്രികളിലെയും സർക്കാർ സംവിധാനത്തിലെയും ആരോഗ്യപ്രവർത്തകരെ ഉൾപ്പെടുത്തി ടാസ്ക് ഫോഴ്സും മാർഗരേഖയും ഉണ്ടാക്കണം. നിയന്ത്രണം സർക്കാരിനായിരിക്കണം. തർക്കമുണ്ടാകാത്ത വിധത്തിൽ കാര്യങ്ങൾ ക്രമീകരിക്കണം. ഇത്തരത്തിൽ 100 കിടക്കകൾ ക്രമീകരിച്ച് ഒരു മാസം മുന്നോട്ടു കൊണ്ടുപോകണമെങ്കിൽപോലും 2 – 2.5 കോടി രൂപ വരെ ചെലവായേക്കാം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒരു ആശുപത്രിയെങ്കിലും ഉടൻതന്നെ ഇത്തരത്തിൽ സജ്ജമാക്കണം.

വേണം, കർശന നിയന്ത്രണങ്ങൾ

മഹാ ‘മാരി’യിൽ നനഞ്ഞ്
നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച കേരളത്തിലെ അവസ്ഥ അറിയാതെ ഇന്നലെ രാത്രിയോടെ അസമിൽ നിന്ന് കോട്ടയത്ത് എത്തിയ അതിഥിത്തൊഴിലാളികൾ. നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നുള്ള കാഴ്ച. കുട്ടിക്കാനത്തെ എസ്റ്റേറ്റ് തൊഴിലാളികളായ ഇവരുടെ സംഘത്തിൽ സ്ത്രീകളും കുട്ടികളുമടക്കം ഇരുപത്തഞ്ചോളം പേരുണ്ട്.
ചിത്രം:  മനോരമ
കോട്ടയത്തുനിന്നുള്ള കാഴ്ച

പകുതിയിലേറെ ആളുകൾക്കെങ്കിലും വാക്സീൻ ലഭിച്ചാൽ മാത്രമേ, വാക്സീനിലൂടെ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാകൂ. എന്നാൽ, കേരളത്തിൽ ഇതുവരെയുള്ള വാക്സിനേഷൻ 20 ശതമാനത്തോളം മാത്രമാണ്. മൂന്നാം തരംഗം ഉണ്ടാകാതെ നോക്കാനേ ഇപ്പോഴത്തെ വാക്സിനേഷൻ ഉപകാരപ്പെടൂ. നിലവിലെ ഗുരുതര സാഹചര്യത്തിൽ രണ്ടാഴ്ചത്തേക്കെങ്കിലും ലോക്ഡൗണോ അതികർശന നിയന്ത്രണങ്ങളോ ഏർപ്പെടുത്തുന്നതു ഗുണകരമായിരിക്കും. ‘മാസ്ക്, കൈകഴുകൽ, സാമൂഹിക അകലം’ എന്ന ബോധവൽക്കരണ സന്ദേശം തുടർന്നും കർശനമായി പാലിച്ചേ തീരൂ.

കൂടിച്ചേരലുകൾ ഒഴിവാക്കുകയെന്നതാണ് ഏറ്റവും പ്രധാനം. നിയന്ത്രണങ്ങൾ വരുമ്പോൾ ആശുപത്രി ജീവനക്കാർക്കും ആശുപത്രികളിലേക്കു പോകുന്നവർക്കുമായി പ്രത്യേക സംവിധാനം ഏർപ്പെടുത്തുകയും ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടാതെ നോക്കുകയും വേണം. ആരോഗ്യവകുപ്പിന്റെ ഓൺലൈൻ ചികിത്സാസംവിധാനം കൂടാതെ, ഫിസിഷ്യന്മാർ ഉൾപ്പെടെയുള്ളവർ ഓൺലൈൻ വഴിയുള്ള കൺസൽറ്റേഷൻ സജീവമാക്കണം. എല്ലാ വീടുകളിലും പൾസ് ഓക്സിമീറ്ററുകൾ കരുതുകയും രോഗം സംശയിക്കുന്നവരുൾപ്പെടെ ശരീരത്തിലെ ഓക്സിജൻ ലവൽ താഴുന്നുണ്ടോ എന്നു പരിശോധിക്കുകയും വേണം.

മിക്കവാറും ആശുപത്രികളിൽ കിടക്കകളും ഐസിയുവുമൊക്കെ നിറഞ്ഞുകഴിഞ്ഞിരിക്കുന്നു. വിവാഹം, മരണാനന്തര ചടങ്ങുകൾ, നൂലുകെട്ട്, ഉത്സവങ്ങൾ, രാഷ്ട്രീയ - മതപര യോഗങ്ങളൊക്കെ തൽക്കാലം ഒഴിവാക്കണം. വൈറസിനു മുന്നിൽ എല്ലാവരും ഒരുപോലെയാണെന്നും മതമോ ജാതിയോ വർഗമോ രാഷ്ട്രീയമോ ഒന്നും വൈറസ് നോക്കാറില്ലെന്നും ഓർമിക്കുക.

(തിരുവനന്തപുരം മെഡിക്കൽ കോളജ് ഡപ്യൂട്ടി സൂപ്രണ്ടായ ലേഖകൻ, കഴിഞ്ഞ മേയിൽ മുംബൈ കോവിഡ് മിഷനു നേതൃത്വം നൽകിയിരുന്നു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com