ADVERTISEMENT

ബെയ്ജിങ്ങിലെ സ്റ്റീ‍ൽ കമ്പനി മാനേജരുടെയും സൈനിക ആശുപത്രിയിലെ ജീവനക്കാരിയുടെയും മകളായി ജനിച്ച ക്ലോയ് ഷാവോ അനിമേഷനും ടിവി കോമഡികളും കണ്ടാണു വളർന്നത്. ഇംഗ്ലിഷ് ഒട്ടും അറിയാത്ത മകളെ പതിനഞ്ചാം വയസ്സിൽ യുകെയിലെ ബ്രൈറ്റൻ കോളജ് എന്ന ബോർഡിങ് സ്കൂളിലയച്ചു പഠിപ്പിക്കാൻ തീരുമാനിച്ച മാതാപിതാക്കളുടെ തീരുമാനമാണു ക്ലോയ് ഷാവോ എന്ന ചലച്ചിത്രപ്രേമിക്ക് ലോകസിനിമയുടെ നെറുകയിലേക്കുള്ള വഴിതെളിച്ചത്. 

ഇംഗ്ലണ്ടിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഷാവോ ഹൈസ്കൂൾ പഠനത്തിനായി യുഎസിലെ ലൊസാഞ്ചലസിലെത്തി. പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ഫിലിം പ്രൊഡക്‌ഷനും പഠിച്ച ശേഷം 2015ൽ തന്റെ ആദ്യ സിനിമ (സോങ്സ് മൈ ബ്രദേഴ്സ് ടോട്ട് മി) എഴുതി സംവിധാനം ചെയ്തു. ചലച്ചിത്രമേളകളിൽ ശ്രദ്ധനേടിയ സിനിമ ക്ലോയ് ഷാവോയ്ക്കു ലോകസിനിമയിൽ ഇടം നൽകി. ദ് റൈഡർ (2017) ആയിരുന്നു രണ്ടാമത്. പണം മുടക്കിയത് പിതാവ് യൂജി ഷാവോ.  

2017ൽ ജെസിക്ക ബ്രൂഡർ രചിച്ച പുസ്തകം അവലംബിച്ച് സംവിധായിക തന്നെ ഒരുക്കിയ തിരക്കഥയാണ് നൊമാഡ്‍ലാൻഡിനു പിന്നിൽ. ക്ലോയ് ഷാവോയുടെ പങ്കാളിയായ ജോഷ്വ ജയിംസ് റിച്ചഡ്സ് ആണ് ഛായാഗ്രാഹകൻ. 

ക്ലോയ് ഷാവോയുടെ മൂന്നു സിനിമകളിലും 90 ശതമാനത്തിലേറെ അഭിനേതാക്കളും യഥാർഥത്തിൽ ആ സിനിമയുടെ പ്രമേയവും പശ്ചാത്തലവുമായി ബന്ധമുള്ളവരാണെന്നതു ശ്രദ്ധേയം. യുഎസിലെ ആദ്യത്തെ കറുത്ത വർഗക്കാരനായ ഡപ്യൂട്ടി മാർഷൽ ബാസ് റീവ്സിന്റെ ജീവചരിത്രസിനിമയും മാർവെൽ കോമിക്സിന്റെ ‘എറ്റേണൽസ്’ സൂപ്പർഹീറോ ചിത്രവുമാണ് ക്ലോയ് ഷാവോയുടെ വരാനിരിക്കുന്ന സിനിമകൾ. 

ഓസ്കർ പുരസ്കാരം നേടുന്ന ആദ്യ ചൈനീസ് വംശജയാണെങ്കിലും അതിന്റെ പേരിലുള്ള ആഘോഷങ്ങളെല്ലാം ചൈന വിലക്കിയിരിക്കുകയാണ്. യുഎസ് പൗരത്വമുള്ള ക്ലോയ് ഷാവോ 2013ലെ ഒരു അഭിമുഖത്തിൽ ചൈനയെ ‘എല്ലായിടത്തും നുണകളുള്ള സ്ഥലം’ എന്നു വിശേഷിപ്പിച്ചതാണു കാരണം. ഓസ്കർ നേട്ടം സംബന്ധിച്ച സമൂഹമാധ്യമ പോസ്റ്റുകളും ചൈന സെൻസർ ചെയ്യുന്നുണ്ട്. 

Content Highlight: Chloe Shao, world cinema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com