ADVERTISEMENT

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ തീയതി അനൗദ്യോഗികമായി തീരുമാനിച്ചതായാണ് അന്തഃപുര വാർത്ത. ഇരു മുന്നണികളുടെയും വിജയപ്രതീക്ഷയാണ് അതിലടങ്ങുന്നത്. ജയത്തിൽ കുറഞ്ഞ ഒരു വാർത്തയും അവർ കേൾക്കാൻ ആഗ്രഹിക്കുന്നില്ല. യുഡിഎഫും എൽഡിഎഫും ഇന്നത്തെ നിലയിൽ മത്സരിച്ചുതുടങ്ങിയ എൺപതുകൾ തൊട്ടുള്ള ചരിത്രമെടുത്താൽ, 2021 അവർക്ക് ഏറ്റവും നിർണായകമാണ്. മുന്നണികളുടെ ഘടനയെത്തന്നെ, ഞായറാഴ്ച പുറത്തുവരുന്ന ജനവിധി പൊളിച്ചെഴുതിത്തുടങ്ങിയേക്കാം.

∙കോൺഗ്രസിനും സിപിഎമ്മിനും ‘ദേശീയ ആവശ്യം’

മുന്നണിരാഷ്ട്രീയത്തിൽ വൻ അഴിച്ചുപണിക്കു വഴിയൊരുക്കുന്ന രാസമാറ്റങ്ങൾ യുഡിഎഫിലും എൽഡിഎഫിലും സംഭവിച്ചുകഴിഞ്ഞു. സിപിഎമ്മും സിപിഐയും കഴിഞ്ഞാൽ എൽഡിഎഫിലെ 9 പാർട്ടികൾ ജനാധിപത്യ ചേരിയിൽപെടുത്താവുന്നവയാണ്. ബംഗാൾ ഇടതുമുന്നണിയിലുള്ള ആർഎസ്പിയും ഫോർവേഡ് ബ്ലോക്കും ഇവിടെ യുഡിഎഫിലേക്കും ചേക്കേറി.

1957ലെ ഇഎംഎസ് സർക്കാരിന്റെ തുടർച്ചയായാണ് രാജ്യത്തെ ഇടത് – ഇടതു ജനാധിപത്യ മുന്നണി സർക്കാരുകളെ സിപിഎം അഭിമാനപൂർവം കണക്കാക്കി വരുന്നത്. 1957നു ശേഷം എക്കാലത്തും സിപിഎമ്മോ സിപിഐയോ ഏതെങ്കിലും സംസ്ഥാനത്തു ഭരണത്തിന്റെ ഭാഗമായിരുന്നു. കേരളത്തിൽ പിണറായി സർക്കാരിനു തുടർഭരണം ഉണ്ടായില്ലെങ്കിൽ ആ മഹിമ ഇന്ത്യൻ ഇടതുപക്ഷത്തിന് അവകാശപ്പെടാൻ കഴിയാതാകും. തുടർഭരണത്തെ ‘ദേശീയ ആവശ്യമായി’ സിപിഎം പൊളിറ്റ്ബ്യൂറോയും സംസ്ഥാന കമ്മിറ്റിയും വിശേഷിപ്പിച്ചത് അതുകൊണ്ടാണ്.

കേരളത്തിലെ ഒരു തിരഞ്ഞെടുപ്പിന്റെ നിയന്ത്രണം ഇതാദ്യമായി എഐസിസി നേരിട്ട് ഏറ്റെടുത്തത് കോൺഗ്രസിനും തിരിച്ചുവരവ് ദേശീയ ആവശ്യം ആയതുകൊണ്ടു തന്നെ. 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലേക്കു നീങ്ങിയ സാഹചര്യമല്ല ഫലം പുറത്തു വരുമ്പോഴുള്ളത്. കോവിഡ് കൈകാര്യം ചെയ്തതിലെ കടുത്ത അതൃപ്തി പ്രകടിപ്പിച്ചത് രാജ്യത്തെ ഉന്നത നീതിന്യായ കോടതികളാണ്. 2014ൽ അധികാരത്തിലെത്തിയ ശേഷം നരേന്ദ്ര മോദി ഏറ്റവും കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ഈ ഘട്ടത്തിൽ ഒരു മടങ്ങിവരവിന്റെ ഉണർത്തുപാട്ടിനു കേരളത്തിൽ കോൺഗ്രസിനു കഴിഞ്ഞാൽ അത് ഇന്ത്യയിലെ പ്രതിപക്ഷ ശബ്ദത്തെ ശക്തമാക്കും. തോൽവിയാണു സംഭവിക്കുന്നതെങ്കിൽ അതു യുഡിഎഫിനെ വൈകാതെ ഛിന്നഭിന്നവുമാക്കാം. ഇന്നോളമുള്ള നിയമസഭാ തിരഞ്ഞെടുപ്പുകൾ കേരളത്തിലെ മുന്നണികളുടെ നിലനിൽപു സംബന്ധിച്ച ചോദ്യങ്ങൾ ഉയർത്തിയിട്ടില്ല. ഇത്തവണ പക്ഷേ, തിരിച്ചടി സിപിഎമ്മിനെയും കോൺഗ്രസിനെയും തന്നെ അരക്ഷിതാവസ്ഥയിലാക്കും. മറ്റു കക്ഷികളുടെ കാര്യം അപ്പോൾ പറയേണ്ട കാര്യമില്ല.

∙ഘടകകക്ഷികളുടെ നിലപാടും പ്രകടനവും

തോൽവി യുഡിഎഫിനോ എൽഡിഎഫിനോ സൃഷ്ടിക്കാവുന്ന ക്ഷീണം മുതലെടുത്തു മുന്നോട്ടുവരാൻ ബിജെപിക്കു കഴിയുമോ എന്നത് അവരുടെ പ്രകടനത്തെയും ആഭ്യന്തര പ്രശ്നങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ബിജെപിയുടെ അധിനിവേശമല്ല, അഞ്ചുവർഷം കൂടി പ്രതിപക്ഷത്തിരിക്കാൻ ലീഗ് അടക്കമുള്ള ഘടകകക്ഷികൾ തയാറാകുമോ എന്നതാണ് തോറ്റാൽ യുഡിഎഫ് നേരിടുന്ന കാതലായ ചോദ്യം. കേന്ദ്രത്തിലോ കേരളത്തിലോ ഭരണത്തിന്റെ തണലില്ലാതെ 10 വർഷം പ്രതിപക്ഷത്ത് എന്നതു യുഡിഎഫിന്റെ സഹജശൈലിയുമായി ചേർന്നുപോകുന്നതല്ല. തിരഞ്ഞെടുപ്പിനു മുൻപുതന്നെ കോൺഗ്രസിൽനിന്ന് ഇടതുപക്ഷത്തേക്കുള്ള കൂടുമാറ്റത്തിനു പി.സി.ചാക്കോ നേതൃത്വം നൽകിക്കഴിഞ്ഞു. 

എൽഡിഎഫാണ് പ്രതിപക്ഷത്തെങ്കിൽ അവർക്കും ഭീഷണികളുണ്ട്. മുന്നണിയിൽ സിപിഎം ഒഴികെ ഒരു കക്ഷിക്കും കോൺഗ്രസുമായി തൊട്ടുകൂടായ്മയില്ല; മൂന്നു പാർട്ടികൾ സമീപകാലം വരെ യുഡിഎഫിലായിരുന്നു. നേരിയ ഭൂരിപക്ഷമുള്ള സർക്കാരാണു വരുന്നതെങ്കിൽ രണ്ടു മുന്നണികളെയും അട്ടിമറിഭീഷണിയും ഇക്കാരണങ്ങളാൽ പിന്തുടരും.

ഘടകകക്ഷികൾക്കു കിട്ടുന്ന സീറ്റും മുന്നണികൾക്കു വളരെ നിർണായകമാണ്. മുസ്‌ലിം ലീഗും മറ്റു കക്ഷികളും ചേർന്ന് 30 സീറ്റു നേടിക്കൊടുക്കുമെന്നു കോൺഗ്രസ് വിചാരിക്കുന്നു. മത്സരിച്ച 93ൽ പകുതി സീറ്റിലെങ്കിലും കോൺഗ്രസ് ജയിച്ചാൽ 75 – 76 സീറ്റോടെ യുഡിഎഫിന് അധികാരത്തിലെത്താം. അതേസമയം, സിപിഐ ഉൾപ്പെടെയുള്ള എൽഡിഎഫ് ഘടകകക്ഷികൾക്ക് 2016ലെ അതേ പ്രകടനം ആവർത്തിക്കാനാകുമോ എന്ന ശങ്കയുണ്ട്. 25ൽ താഴെ എണ്ണത്തിലേക്കു ഘടകകക്ഷികളുടെ സംഭാവന ചുരുങ്ങിയാൽ മത്സരിച്ച 86 സീറ്റിൽ 50ൽ കൂടുതൽ എണ്ണത്തിൽ സിപിഎമ്മിനു ജയം ഉറപ്പാക്കേണ്ടി വരും. 2016ൽ അതിൽ കൂടുതൽ സിപിഎം നേടിയിട്ടുണ്ടെങ്കിലും ടേം നിബന്ധനകളുടെ പേരിൽ ഇടതുപട്ടികയിലെ വെട്ടിനിരത്തൽ ഒടുവിൽ വിധിനിർണായകമാകുമോ എന്ന ചോദ്യം മുന്നണിയെ അപ്പോൾ മഥിക്കാനിടയുണ്ട്.

ബിജെപിയും ട്വന്റി20ഉം പി.സി.ജോർജുമെല്ലാം ചേർന്ന് 4–6 സീറ്റു നേടി ഒരു ത്രിശങ്കുസഭ വന്നാലോ? എന്തും സംഭവിക്കാം എന്ന അനിശ്ചിതത്വം രാഷ്ട്രീയകേരളത്തെ മൂടിനിൽക്കുന്നു.

Content Highlights: Kerala assembly election predictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com