ADVERTISEMENT

∙പ്രഭാവതി മേനോൻ: 1987-91 കാലത്തെ ധനമന്ത്രി പദം  ഏൽപ്പിച്ചപ്പോൾ പാർട്ടി സെക്രട്ടറി വക അനവധി നിർദേശങ്ങൾ ഉണ്ടായിരുന്നു- പഴയ അംബാസഡർ കാറുകൾ മാത്രം ഉപയോഗിക്കുക, ഗവൺമെന്റിന്റെ ഒരു പൈസ പോലും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാതിരിക്കുക, കഞ്ഞിയും പയറുമായി ജീവിക്കുക, പൊലീസ് എസ്കോർട്ട് ഒഴിവാക്കുക അങ്ങനെ ഒട്ടനവധി. ചെലവു ചുരുക്കലിന്റെ ഭാഗമായി ഉദ്യോഗസ്ഥർ അദ്ദേഹത്തിന് (വിശ്വനാഥ മേനോൻ) മൈസർ മേനോൻ എന്നുവരെ പേരു നൽകി!

∙അരുന്ധതി റോയി: വ്യവസ്ഥിതി തകിടം മറിഞ്ഞിട്ടില്ല. വ്യവസ്ഥിതി ശേഷിക്കുന്നില്ലെന്നതായിരുന്നു വസ്തുത. ഈ സർക്കാരും, ഇതിനു മുൻപത്തെ കോൺഗ്രസ് സർക്കാരും രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെ മനഃപൂർവം പൊളിക്കുകയായിരുന്നു. 

 അടിസ്ഥാനപരമായ ആരോഗ്യസുരക്ഷാ സൗകര്യങ്ങൾ ഏതാണ്ട് പൂർണമായും ഇല്ലാത്ത ഒരു രാജ്യത്ത് മഹാമാരി വന്നാൽ ഇതാണ് സംഭവിക്കുക. 

∙ഹമീദ് ചേന്ദമംഗലൂർ: വിഹിതമല്ലാത്ത വഴികളിലൂടെ വലിയ അളവിൽ സ്വത്ത് വാരിക്കൂട്ടിയ ജനപ്രതിനിധികൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. ഇക്കാര്യത്തിൽ പ്രത്യയ ശാസ്ത്രമൊന്നും വലിയ വിഷയമോ പ്രതിബന്ധമോ ആകാറില്ല. വലത്തുള്ളവരും ഇടത്തുള്ളവരും മധ്യത്തിലുള്ളവരുമെല്ലാം അഴിമതിയിലും ധനാർജനത്തിലും സ്വജനപക്ഷപാതിത്വത്തിലും ഒരേ തൂവൽ പക്ഷികളാണ്. മിക്കപ്പോഴും ഈദൃശ  ‘ബിസിനസു’കളിൽ അവർ കക്ഷിരാഷ്ട്രീയത്തിന് അതീതമായി അലിഖിത പാർട്ണർഷിപ് ഉള്ളവരുമാണ്.

∙എ. ഹേമചന്ദ്രൻ (മുൻ ഡിജിപി): രാഷ്ട്രീയം, ഉദ്യോഗം, പണം എന്നിവ അധികാരത്തിന്റെ പ്രഭവകേന്ദ്രങ്ങളാണ്. സർവവ്യാപിയും സർവശക്തവുമാണ് ഈ ‘ത്രിമൂർത്തി’കളടങ്ങുന്ന അധികാര ബലതന്ത്രം. നിയമം ഏതുവഴിക്കു നീങ്ങണമെന്നു തീരുമാനിക്കുന്നതും വേണ്ടാത്ത വഴിക്കു പോയാൽ ഉടൻ ചെവിക്കു പിടിച്ച് തിരിച്ചുവിടുന്നതും എല്ലാം ത്രിമൂർത്തികളുടെ അധികാര ബലതന്ത്രം തന്നെയാണ്.

∙ഡോ. സി.ജെ. ജോൺ: ജീവിക്കാനുള്ള അവകാശം കുട്ടികൾക്ക് നിഷേധിക്കാൻ മാതാപിതാക്കൾക്ക് ലൈസൻസ് കൊടുത്തിട്ടില്ല. ഞങ്ങൾ ഇല്ലെങ്കിൽ മക്കൾ ജീവിക്കില്ലെന്ന നിലപാടുണ്ടാക്കുന്ന തലതിരിഞ്ഞ സ്നേഹവും കരുതലും കുട്ടികൾക്കു വേണ്ട. ആത്മഹത്യാവാസന നുരഞ്ഞുപൊങ്ങുന്നെങ്കിൽ സഹായം തേടുക. കുട്ടികളെ അതിൽ കുരുക്കാതിരിക്കുന്നതാണ് വാത്സല്യം.

∙ഡോ. കെ.എൻ. പണിക്കർ: ജീവചരിത്രം എഴുതുന്നവരെക്കുറിച്ച് എഴുതുന്നവരാണ് ചരിത്രകാരൻമാർ.അതുകൊണ്ട് സ്വന്തം ജീവചരിത്രം എഴുതുന്നത് ചരിത്രകാരന്റെ മുൻഗണനയിൽ ഉണ്ടാകാറില്ല.

∙എം.ആർ. രേണുകുമാർ: കേരളത്തിൽ ഒരു ജാതിജീവിതമുണ്ട്. അതിന്റെ പ്രതികൂല ഫലങ്ങൾ അനുഭവിക്കുന്നവർ അതു സ്വയം തിരഞ്ഞെടുത്തതല്ല. മറിച്ച് അനുകൂല ഫലങ്ങൾ അനുഭവിക്കുന്നവർ അടിച്ചേൽപിച്ചതാണ്. ഏതെങ്കിലും ജാതിയിലല്ലാതെ ജനിക്കുകയെന്നത് അസാധ്യമായ നാട്ടിൽ, ജനിച്ച ജാതി സമ്മാനിക്കുന്ന  പ്രതികൂല/ അനുകൂല സാഹചര്യങ്ങളുടെ പിടിയിൽനിന്നു രക്ഷപ്പെടുക എളുപ്പമുള്ള കാര്യമല്ല. ജാതിജീവിതത്തിലെ വിവിധങ്ങളായ പ്രതികൂല സാഹചര്യങ്ങളിൽനിന്നു കുതറിയാണു പലരെയുമെന്നപോലെ ഞാനും ഇവിടം വരെ എത്തിയത്. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com