ADVERTISEMENT

കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തോൽവിയുടെ ഉത്തരവാദിത്തവും പൂർണ ഉത്തരവാദിത്തവും സമ്പൂർണ ഉത്തരവാദിത്തവും ഏറ്റെടുക്കാൻ കോൺഗ്രസ് നേതാക്കൾ തമ്മിൽ മത്സരമാണ്. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ എന്നാണ് എല്ലാവരും വലിയ വായിൽ ഹൈക്കമാൻഡിനോടു വിളിച്ചുപറയുന്നത്. പഴി മൂളുന്നവർക്കു പാപമോചനം ഉറപ്പാണെന്ന് ആരോ പ്രചരിപ്പിച്ചതാണോ ഈ കൂട്ടപ്പിഴയാളി സംഘഗാനത്തിനു കാരണമെന്നു വ്യക്തമല്ല.

തോൽവിയുടെ കാരണം കണ്ടെത്താൻ ഹൈക്കമാൻഡ് നിയോഗിച്ച അപസർപ്പക സിംഹങ്ങളുടെ കമ്മിറ്റി ഏകകണ്ഠമായി റിപ്പോർട്ട് നൽകിയതു വോട്ട് കിട്ടാത്തതുകൊണ്ടാണു തോറ്റതെന്നാണ്. ഇതിലപ്പുറം സമഗ്രമായി റിപ്പോർട്ട് നൽകിയ ഒരു ഡിറ്റക്ടീവേ ചരിത്രത്തിൽ ഉണ്ടായിട്ടുള്ളൂ. അതു ഷെർലക് ഹോംസോ മിസ് മേപ്പിളോ ‍ഡിറ്റക്ടീവ് മാക്സിനോ ഒന്നുമല്ല. പാറശാല പ്രഭാകരൻ എന്ന നാടൻ ഇനത്തിൽപെട്ട അപസർപ്പകനാണ് ആ ക്രെഡിറ്റ്. മുമ്പൊരിക്കൽ ഒരു വെടിവയ്പു സംഭവം അന്വേഷിക്കാൻ വന്ന അദ്ദേഹം സ്ഥലപരിശോധനയിൽ ലഭിച്ച വെടിയുണ്ട കൈവെള്ളയിലിട്ടു പുറത്തുവന്നശേഷം ആകാംക്ഷയോടെ കാത്തിരുന്ന ജനത്തിനു നൽകിയ റിപ്പോർട്ടാണ് ഹൈക്കമാൻഡുകാരെ ബഹുദൂരം പിന്നിലാക്കിയത്. ആ ഒറ്റവരി റിപ്പോർട്ട് ഇങ്ങനെയായിരുന്നു: ‘ഇതൊരു തോക്കിൽനിന്നു വന്നതാണ്.’

കോൺഗ്രസ് ഒരു കാര്യത്തിൽ പാരമ്പര്യവും നിലപാടും ശക്തമായി തുടരുന്നുണ്ട്. ഓരോ പരാജയം കഴിയുമ്പോഴും അവർ യോഗം കൂടി പറയും ആ തോൽവിയെപ്പറ്റി വിശദമായി പഠിക്കുമെന്ന്. ഇത്തവണ ഒരു ഫുൾ ഡേ പഠനമാണു നിശ്ചയിച്ചിരിക്കുന്നത്. എ‍ൽഡിഎഫ് എങ്ങനെ ജയിച്ചുവെന്നും കോൺഗ്രസ് പഠിക്കും. അതു കോൺഗ്രസ് എന്തിനാണു പഠിക്കുന്നതെന്നു മാത്രം ചോദിക്കരുത്. അതു മറ്റൊന്നിനുമല്ല. കൃത്യമായ കാരണം കണ്ടെത്തി പിണറായിയോടു പറയാനാണ്. കാരണം അവരുടെ പഠനത്തിൽ കൃത്യമായ കാര്യങ്ങൾ വന്നില്ലെങ്കിലോ! സർക്കാരിന്റെ ക്രിയാത്മക നടപടികളെ പിന്തുണയ്ക്കുമെന്നു പുതിയ പ്രതിപക്ഷ നേതാവും പറഞ്ഞിട്ടുണ്ടല്ലോ.

കോൺഗ്രസിനൊപ്പം ബിജെപിയും പഠിപ്പിസ്റ്റുകളാവുകയാണ്. 35 സീറ്റ് നേടി കേരളം ഭരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട് എട്ടു നിലയിൽ പൊട്ടിയ അവർക്കുമുണ്ടല്ലോ തിരിച്ചറിയാനേറെ. എല്ലാവരും കമ്മിറ്റികളെവച്ചു പഠിക്കട്ടെ. പരാജയത്തിന്റെ കാരണവും ഉത്തരവാദികളെയും കണ്ടെത്തട്ടെ. എന്നിട്ടുവേണം അവർക്കു പാപമോചനം നൽകാൻ. 

ഇതിനിടയിൽ യുഡിഎഫിന്റെയും കോൺഗ്രസിന്റെയും ബിജെപിയുടെയുമെല്ലാം തോൽവിയുടെ കാരണക്കാരെ കണ്ടെത്താൻ സിഐഎയും കെജിബിയും സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിയിരുന്നു. രണ്ടു റിപ്പോർട്ടിലും ഒറ്റവാക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ: പിണറായി വിജയൻ! ഹൈക്കമാൻഡ് റിപ്പോർട്ടിന്റെ രത്നച്ചുരുക്കവും അതുതന്നെയായിരുന്നു. പറഞ്ഞതു വളച്ചുകെട്ടിയാണെന്നു മാത്രം.

പാലും തേനും ഒഴുക്കാൻ

ഇന്ത്യയിലെ പല സംസ്ഥാനങ്ങൾക്കും ഗുജറാത്ത് ആകാൻ ആഗ്രഹമുള്ളതായി പറഞ്ഞുകേട്ടിട്ടുണ്ട്. മോദിജിയുടെ മൻ കി ബാത്തിലും പറയാതെ പ്രകടിപ്പിക്കുന്നത് ഈ ആഗ്രഹം തന്നെ. ഇതു സത്യമായാൽ ഇന്ത്യ മുഴുവൻ പാലും തേനും ഒഴുകുമെന്നാണു മോദിജിയുടെ പ്രതീക്ഷ. ചിലപ്പോൾ വെള്ളത്തിനു ക്ഷാമം അനുഭവപ്പെടുമെങ്കിലും പാലും തേനും യഥേഷ്ടം കിട്ടുമ്പോൾ പിന്നെ വെള്ളമെന്തിനെന്ന് ആരും ചോദിച്ചുപോകും.  

എന്നാൽ ലക്ഷദ്വീപുകാർക്ക് ഇത്തരം വിചാരമൊന്നുമില്ല. അവർക്കു ദിവസേന ചൂര പിടിക്കണം, തേങ്ങ പറിക്കണം എന്നു തുടങ്ങിയ മിനിമം ഡിമാൻഡേയുള്ളൂ. വൻകരയുമായി അടുത്ത ബന്ധമില്ലാത്തതാകാം കാരണം. അവരെ അവരുടെ പാട്ടിനു വിടുന്നത് 56 ഇഞ്ചു നെഞ്ചളവുകാരന്റെ പ്രകൃതമല്ല.

ലക്ഷദ്വീപുകാർ നന്നാകുമോ എന്നു പരീക്ഷിക്കാനാണു സ്വന്തം കക്ഷിയായ പ്രഫുൽ ഖോഡ പട്ടേലിനെ മോദിജി അഡ്മിനിസ്ട്രേറ്ററായി അങ്ങോട്ടു പറഞ്ഞുവിട്ടത്. നമ്പൂതിരിയെ മനുഷ്യനാക്കാൻ വി.ടി.ഭട്ടതിരിപ്പാടും കൂട്ടരും ശ്രമിച്ചപോലെ ദ്വീപുകാരനെ മനുഷ്യനാക്കാൻ കഴിയുമോ എന്നൊരു പരീക്ഷണം.

ദ്വീപുകാർ ബീഫും ചിക്കനുമൊന്നും കഴിക്കേണ്ടെന്ന തീരുമാനം അഡ്മിനിസ്ട്രേറ്റർ എടുത്തതു സദുദ്ദേശ്യത്തോടെയാണ്. പുല്ലും വയ്ക്കോലും വെള്ളവും മാത്രം കഴിക്കുന്ന മനുഷ്യർ അമാനുഷരാകുമെന്നാണ് ആധുനിക ശാസ്ത്രം ഈയിടെ കണ്ടെത്തിയത്. പതിവായി ഗോമൂത്രം കൂടി കഴിച്ചാൽ അമാനുഷൻമാർ‍ക്ക് അമരത്വം കൂടി കിട്ടുമത്രെ.

ദ്വീപുകാർ മലയാളവും മഹലും പറയേണ്ടെന്നും ഗുജറാത്തി മാത്രം പഠിച്ചാൽ മതിയെന്നും അടുത്ത ഉത്തരവ് ഉടൻ പ്രതീക്ഷിക്കാം. ദ്വീപിനെ ഗുജറാത്ത് ആക്കണമെങ്കിൽ അവിടത്തുകാർ അല്ലറ ചില്ലറ ത്യാഗങ്ങൾ ചെയ്യേണ്ടിവരും. ഇതൊന്നുമറിയാതെ നമ്മൾ നിയമസഭയിൽ പ്രമേയം കൊണ്ടുവന്നിട്ടു പ്രത്യേകിച്ചു കാര്യമൊന്നുമില്ല.

സ്റ്റോപ് പ്രസ്

ബംഗാളിൽ പാർട്ടി തിരിച്ചുവരുമെന്നു സീതാറാം യച്ചൂരി.ഗെറ്റൗട്ടിനു മറുമരുന്നറിയാത്ത ഒരു അധ്യാപകൻ പണ്ടു ക്ലാസിനു പുറത്തുനിന്നു ഗെറ്റൗട്ട് പറഞ്ഞ കഥയുണ്ട്; പുറത്തുനിൽക്കുന്നവരെ അകത്തുകയറ്റാൻ.

English Summary: Azchakurippukal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com