ADVERTISEMENT

∙ സക്കറിയ: ഡിജിറ്റൽ മാധ്യമങ്ങളുടെ മേൽക്കൈ സൃഷ്ടിക്കുന്നതു മാരക വിപത്തുകളാണ്. ആസൂത്രിതമായി വർഗീയവിഷം നിറച്ച പ്രചാരണങ്ങളും പ്രതികരണങ്ങളും അതിൽ നിറയുന്നു. മലയാളികളുടെ ഈ കൊച്ചുദ്വീപിനെ എന്നന്നേക്കുമായി തകർക്കാൻ വർഗീയ വിഷജീവികൾ സോഷ്യൽ മീഡിയയിൽ നിരന്തര പരിശ്രമം നടത്തുകയാണ്. അതിനിരയാകാൻ തയാറായി നിൽക്കുന്ന മൂഢരായ വ്യക്തികളും ധാരാളം. 

∙ കെ.എൻ.പണിക്കർ: ജെഎൻയു ഒരു മാർക്സിസ്റ്റ് സർവകലാശാല ആണെന്നും അവിടത്തെ അധ്യാപകരും വിദ്യാർഥികളുമെല്ലാം മാർക്സിസ്റ്റുകാരാണെന്നുമാണു പൊതുവേ കരുതപ്പെട്ടിരുന്നത്. പക്ഷേ, സത്യം അതിൽ നിന്നു വളരെ അകലെയായിരുന്നു. ബഹുഭൂരിപക്ഷം അധ്യാപകരും വിദ്യാർഥികളും ഉദാര–ഇടതുപക്ഷ വീക്ഷണമുള്ളവരായിരുന്നു. അവരിൽ വളരെ കുറച്ചുപേർ മാത്രമാണു രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും മാർക്സിസ്റ്റുകളായിരുന്നത്.

∙ ടി. പത്മനാഭൻ: ഇന്നു ജീവിച്ചിരിക്കുന്ന, പ്രായമേറിയ ചുരുക്കം ചില കോൺഗ്രസുകാരിൽ ഒരാളാണു ഞാൻ. കോൺഗ്രസ് നേതാവ് താരിഖ് അൻവർ കേരളത്തിൽ വന്നപ്പോൾ സന്ദർശിച്ച ഏക സാഹിത്യകാരൻ ഞാനായിരുന്നു. പക്ഷേ, കോൺഗ്രസിൽ മെംബർഷിപ്പൊന്നുമില്ല. ഗാന്ധിജിക്കും മെംബർഷിപ്പുണ്ടായിരുന്നില്ലല്ലോ. 

∙ എം. മുകുന്ദൻ: വളരെ ഭ്രമകൽപനകളുള്ള ഭാഷ എനിക്കുണ്ടായതു ഡൽഹിയിൽ ഞാൻ കണ്ടിട്ടുള്ള കാഴ്ചകളിലൂടെയാണ്. ഒരു എഴുത്തുകാരൻ കാണുന്ന കാഴ്ചകൾ, കേൾക്കുന്ന കാര്യങ്ങൾ ഇവയിൽ നിന്നാണു ഭാഷ രൂപപ്പെടുന്നത്. എഴുത്തുകാരനെ ഒരു മുറിയിൽ അടച്ചിടുകയാണെങ്കിൽ അയാൾക്ക് എഴുതാൻ പറ്റില്ല.

∙ സത്യൻ അന്തിക്കാട്: മലയാളത്തിലിറങ്ങുന്ന മികച്ച കഥകളും നോവലുകളും സത്യൻ സ്ഥിരമായി വായിക്കാറുണ്ടായിരുന്നു എന്നു ശങ്കരാടി പറയുമായിരുന്നു. സത്യൻ അഭിനയിച്ച പല സിനിമകളുടെയും കഥകൾ നിർദേശിച്ചത് അദ്ദേഹം തന്നെയായിരുന്നത്രേ.

∙ ബെന്യാമിൻ: ജീവിതം ഏറ്റവും മനോഹരമായി നിലനിർത്തുന്നതിനും സന്തോഷകരമായി കൊണ്ടുപോകുന്നതിനും ഫിക്​ഷന്റെ ലോകത്തുള്ള ജീവിതം വളരെ പ്രയോജനപ്രദമായി തോന്നിയതുകൊണ്ടാണ് എഴുത്തിലേക്കു പോകുന്നത്. അല്ലാതെ നാളെ ഒരാളെക്കൊണ്ടു വായിപ്പിക്കാമെന്നു വിചാരിച്ചിട്ടോ പുരസ്കാരം ലഭിക്കും എന്നു വിചാരിച്ചിട്ടോ ഒന്നുമല്ല.

∙ സി.എസ്.വെങ്കിടേശ്വരൻ: പുതിയ സിനിമയിലെ നായകന്മാരെ നോക്കൂ, അവരിൽ മിക്കവാറുമെല്ലാവരും ഭീരുക്കളാണ്, രോഗികളാണ്, ഷണ്ഡന്മാരാണ്, കടക്കാരാണ്, ബലഹീനരാണ്. മിക്ക സിനിമകളിലും അതിശക്തരും പ്രതാപികളുമായ പിതൃസ്വരൂപങ്ങളുണ്ട് എന്നതാണു മറ്റൊരു വസ്തുത. അതുവരെ ലോകത്തെയും ആഖ്യാനത്തെയും അടക്കിഭരിച്ചിരുന്ന സൂപ്പർതാരങ്ങളുടെ പ്രതിരൂപങ്ങൾതന്നെയാണ് ഈ സിനിമകളിലെ പിതാക്കന്മാർ.

Content Highlight: Vachakamela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com