ADVERTISEMENT

കോവിഡ് 19നു കാരണമായ കൊറോണ വൈറസ് ചൈനയിലെ വുഹാനിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്നു ചോർന്നതാണ് എന്ന വാദം  ശക്തമാണ്; തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും. ഇതെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്നു പല രാജ്യങ്ങളും ആവശ്യപ്പെടുന്നുമുണ്ട്.

ഈ പശ്ചാത്തലത്തിലാണു കഴിഞ്ഞ ദിവസങ്ങളിൽ വുഹാൻ ലാബിൽ നിന്നുള്ള മറ്റൊരു ചോർച്ചയുടെ ‘ഉദ്വേഗജനകമായ’ വാർത്ത പുറത്തുവന്നത്. ജനിതകമാറ്റം സംഭവിച്ച ആയിരക്കണക്കിനു കൊതുകുകൾ വുഹാൻ ലാബിൽനിന്നു ചോർന്നതായാണു വാർത്ത. വയാഗ്ര മരുന്നു കുത്തിവച്ചവയാണു കൊതുകുകളത്രേ. ഇവയുടെ കടിയേറ്റ വുഹാനിലെ ഏതാനും അനുഭവസ്ഥരുടെ സാക്ഷ്യങ്ങളും വാർത്തയിലുണ്ട്. ഒറ്റവായനയിൽത്തന്നെ സംഗതി തമാശയാണെന്നു നമുക്കു തോന്നുമെങ്കിലും ഇതു വിശ്വസിച്ചു പോയ ഒട്ടേറെ ആളുകളുണ്ടെന്നാണു സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളിൽനിന്നു വ്യക്തമാകുന്നത്. 

വേൾഡ്ന്യൂസ് ഡെയ്‌‌ലി റിപ്പോർട്ട് എന്ന വാർത്താ വെബ്സൈറ്റിലാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചത്. അതിന്റെ ലിങ്കാണു ലോകമെങ്ങും പ്രചരിക്കുന്നത്. വെബ്സൈറ്റും അതിലെ വാർത്താ അവതരണ രീതിയുമൊക്കെ കണ്ടാൽ സംഗതി യഥാർഥമാണെന്ന് ആർക്കും തോന്നിപ്പോകും. എന്നാൽ, ഈ വെബ്സൈറ്റ് യഥാർഥ വാ‍ർത്തകൾക്കു വേണ്ടിയുള്ളതല്ല, ആക്ഷേപഹാസ്യ വാർത്തകൾ മാത്രം കൊടുക്കുന്നതാണ്. ഇതേ സൈറ്റിലെ മറ്റു ചില വാർത്തകൾ നോക്കൂ: 

∙ രാജ്യത്തു കോവിഡ് ഇല്ലാതാകുന്നതു വരെ ഗർഭിണികളായ സ്ത്രീകളോടു പ്രസവിക്കരുതെന്നു സ്പെയിൻ സർക്കാരിന്റെ നിർദേശം. 

∙ ബർലിൻ മ്യൂസിയത്തിൽ 20 കോടി വർഷം പഴക്കമുള്ള ദിനോസർ മുട്ട വിരിഞ്ഞു. 

ഇവയുടെ ചിലഭാഗങ്ങളോ തലക്കെട്ടുകളോ മാത്രമാകും പലപ്പോഴും പ്രചരിക്കുക. അവ ആളുകളെ തെറ്റിദ്ധരിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇത്തരം സംശയാസ്പദമായ വാർത്തകൾ കാണുമ്പോൾ ഇവ ആദ്യം പ്രസിദ്ധീകരിച്ചത് എവിടെയെന്നു പരിശോധിച്ചാൽ കാര്യം മനസ്സിലാകും. തങ്ങളുടേത് Satire വാർത്തകൾ ആണെന്നു മിക്ക സൈറ്റിലും പറഞ്ഞിട്ടുണ്ടാകും. വേൾഡ്ന്യൂസ് ഡെയ്‌ലി റിപ്പോർട്ട്  അവരെക്കുറിച്ചു പറയുന്നത് ഇങ്ങനെയാണ്: Where facts don't matter. അതായത് ഇവിടെ വസ്തുതകൾക്ക് ഒരു കാര്യവുമില്ലെന്ന്!

English Summary: Satire article on Mosquitoes escaping from Wuhan Lab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com