ADVERTISEMENT

നഗരങ്ങളും പട്ടണങ്ങളും നേരിടുന്ന ഗതാഗതപ്രശ്നങ്ങൾക്കു പരിഹാരം പുതിയ റോഡുകളും മേൽപാലങ്ങളുമാണെന്ന ചിന്ത പഴയതായിക്കഴിഞ്ഞു. സിവിൽ നിർമിതികളല്ല, ഇന്റലിജന്റ് ട്രാൻസ്പോർട്ട് ആണു പല രാജ്യങ്ങളിലും ഇപ്പോൾ നടപ്പാക്കിവരുന്നത്. നമ്മുടെ രാജ്യവും അത്തരത്തിൽ ചിന്തിച്ചുതുടങ്ങി. കൊച്ചിയിൽ ആരംഭിച്ച മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി  (കെഎംടിഎ) പുതിയ കാലത്തിനു യോജ്യമായ അത്തരമൊരു നവീന ആശയമാണു മുന്നോട്ടുവച്ചത്. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് എട്ടുമാസമായിട്ടും അതോറിറ്റിയുടെ പ്രവർത്തനം ഒരടി മുന്നോട്ടുപോയിട്ടില്ലെന്നതു തികഞ്ഞ അലംഭാവത്തിന്റെ അടയാളമാകുന്നു. അതോറിറ്റി രൂപീകരിച്ചതല്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ സർക്കാർ ചെറുവിരൽ പോലും അനക്കിയിട്ടില്ല. 

മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിക്കു പൊതുഗതാഗത ഏകോപനം, നടത്തിപ്പ്, നിയന്ത്രണം, ആസൂത്രണം എന്നിവയ്ക്കുള്ള സ്വതന്ത്ര അധികാരമാണുള്ളത്. ഫണ്ട് കണ്ടെത്തലും പിഴ ചുമത്തലുമൊക്കെ അധികാരപരിധിയിലുൾപ്പെടുന്നു. ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികളുടെയും മേൽനോട്ടച്ചുമതലയുമുണ്ട്. ആരുടെയും അനുമതിക്കു കാക്കാതെ, പൊതുഗതാഗതത്തിന് ഉപകരിക്കുമെന്നുകണ്ടാൽ ഏതു പ്രവൃത്തിയും ചെയ്യാനുള്ള വലിയ അധികാരമാണത്;  മേൽപാലം വേണോ, മെട്രോ വേണോ എന്നൊക്കെ തീരുമാനിക്കാനുള്ള നിർണായക അധികാരം. ഗതാഗതമന്ത്രി ആന്റണി രാജുവാണു കെഎംടിഎയുടെ ചെയർമാൻ.

ലക്ഷ്യബോധത്തോടെ മുന്നോട്ടുനീങ്ങിയാൽ പൊതുഗതാഗത രംഗത്തു വലിയ വിപ്ലവം സൃഷ്ടിക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് ഇതു സമാരംഭിച്ചത്. വീട്ടുപടിക്കൽനിന്നു യാത്ര  ലക്ഷ്യത്തിലെത്തുന്നതുവരെ വിവിധ പൊതുഗതാഗത മാർഗങ്ങളിലൂടെ ഒറ്റ ടിക്കറ്റിൽ യാത്ര ചെയ്യാം. യാത്രക്കാരുടെ ആവശ്യമനുസരിച്ചു വാഹനങ്ങളുടെ സമയവും റൂട്ടും ക്രമീകരിക്കാനാവും. ഓൺലൈൻ സംവിധാനത്തിലൂടെ യാത്ര ബുക്ക് ചെയ്യാം.  

നാഷനൽ അർബൻ ട്രാൻസ്പോർട്ട് പോളിസിയിൽ ഇത്തരം അതോറിറ്റികൾ എല്ലാ നഗരങ്ങളിലും നിർബന്ധമാണ്. മെട്രോയ്ക്ക് അനുമതി ലഭിക്കുമ്പോൾ കേരളം അത് ഉറപ്പുനൽകിയിരുന്നു. ഇതനുസരിച്ച് 2019ൽ നിയമസഭ നിയമം പാസാക്കുകയും തുടർന്നു കൊച്ചിയിൽ കെഎംടിഎ നിലവിൽവരികയും ചെയ്തു. കോഴിക്കോട്ടും തിരുവനന്തപുരത്തും നടപ്പാക്കുമെന്നും പ്രഖ്യാപനമുണ്ടായി. നിയമത്തിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്പോർട്ട് അതോറിറ്റി രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമാണു കേരളം. 

സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുപോലും കെഎംടിഎയുടെ കാര്യം കഷ്ടമാണ്. സ്വന്തമായി ഒരു ഫോൺ പോലും ഇല്ലാത്ത ഓഫിസ് ഇപ്പോഴത്തെ ദുരവസ്ഥയുടെ നേർച്ചിത്രം കുറിക്കുന്നു. സിഇഒയുടെയും സ്പെഷൽ ഓഫിസറുടെയും സ്ഥാനത്തുള്ളവർക്ക് ഇത് അധികച്ചുമതലയാണ്. വിപുലമായ അധികാരമുള്ള അതോറിറ്റിയിൽ ആകെയുള്ള രണ്ട് ഉദ്യോഗസ്ഥർ ഇവർ മാത്രം.

വിശാലകൊച്ചി മേഖലയാണു നിയമത്തിൽ അതോറിറ്റിയുടെ അധികാരപരിധിയായി പറഞ്ഞിരുന്നതെങ്കിലും വിജ്ഞാപനം വന്നപ്പോൾ അതു കോർപറേഷൻ മാത്രമായി. ബജറ്റിൽ 2.5 കോടി രൂപ വകയിരുത്തിയെങ്കിലും സ്ഥാപനം ഇല്ലാത്തതിനാൽ വിനിയോഗിക്കാൻ കഴിഞ്ഞിട്ടുമില്ല. മുഴുവൻ യാത്രയും ഒറ്റടിക്കറ്റിൽ എന്ന സങ്കൽപത്തിലേക്കുള്ള ആദ്യ ചുവടുവയ്പായി ‘യാത്രി’ ആപ്  പുറത്തിറക്കിയത് ഇൗ പരിമിതികൾക്കുള്ളിൽ നിന്നാണ്. ഓപ്പൺ മൊബിലിറ്റി നെറ്റ്‍വർക് മാനദണ്ഡങ്ങളും പൂർത്തിയായി. 

ഒറ്റനഗരമെന്നുതന്നെ സങ്കൽപിക്കാവുന്ന കേരളം മുഴുവൻ ഇങ്ങനെയൊരു പൊതുസംവിധാനം കെ‍ാണ്ടുവരുന്നതിന്റെ ആമുഖമായും കെഎംടിഎയെ കാണേണ്ടതുണ്ട്. ഇക്കാര്യത്തിൽ സർക്കാരിന്റെ പതിവുസമീപനം പോരെന്ന് ഇതുവരെയുള്ള മെല്ലെപ്പോക്കും അലംഭാവവും വിളിച്ചുപറയുന്നു. കൊച്ചിയിലെ പ്രവർത്തനം മാതൃകയാക്കി വേണം തിരുവനന്തപുരത്തും കോഴിക്കോട്ടും പുതിയ അതോറിറ്റികൾ തുടങ്ങേണ്ടതെന്നുകൂടി ഓർമിച്ചു സർക്കാർ നിരന്തരശ്രദ്ധ നൽകണം. കൊച്ചി മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് ഇനിയെങ്കിലും ജീവൻവച്ചേ തീരൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com