ADVERTISEMENT

അക്ഷരങ്ങളിൽ കാലൂന്നിയൊരു ചരിത്രം! അതിന്റെ പേരാണു മുംബൈ സമാചാർ. വൈദ്യുതിബന്ധം ഇല്ലാതിരുന്ന, വാർത്താവിനിമയ സംവിധാനങ്ങൾ കാര്യക്ഷമമല്ലാതിരുന്ന കാലത്ത് ഏതാനും ഫൂൾസ്കാപ് പേപ്പറുകളിൽ നിന്നുള്ള തുടക്കം. 1822 ജൂലൈ ഒന്നിനു മുംബൈയിൽനിന്നു ഗുജറാത്തി ഭാഷയിൽ പ്രസിദ്ധീകരണമാരംഭിച്ച ‘മുംബൈ സമാചാർ’ പത്രത്തിന് ഇത് ഇരുനൂറാം പിറന്നാൾവേള. ഇന്ത്യൻ മാധ്യമരംഗത്തെ അപൂർവചരിത്രം.

മുംബൈ തുറമുഖത്തെത്തുന്ന കപ്പലുകളെക്കുറിച്ചും വാണിജ്യവസ്തുക്കളെക്കുറിച്ചും ഗുജറാത്തി കച്ചവടക്കാർക്കു വിവരം നൽകാനായി തുടങ്ങിയതാണ് ‘മുംബൈ സമാചാർ’. പാഴ്സി, മേമൻ, ജയിൻ, ബോറ വിഭാഗങ്ങളിൽപ്പെടുന്ന ഗുജറാത്തി വ്യാപാരികൾ ഏറെയുണ്ടായിരുന്ന നഗരത്തിൽ പത്രം പതിയെ പച്ചപിടിച്ചു. രണ്ടു ലോകയുദ്ധങ്ങൾ, മഹാമാരികൾ, ബ്രിട്ടിഷ് ഭരണം, സ്വാതന്ത്ര്യസമരം, ഉദാരവൽക്കരണം... എല്ലാറ്റിനും സാക്ഷ്യം വഹിച്ചു.

ഇപ്പോൾ ലോകം വിരൽത്തുമ്പിലെന്നു പറയുന്ന കാലത്തും വായനക്കാരുടെ കൈകളിലേക്കു പ്രൗഢിയോടെ വിരിയുന്നു മുംബൈ സമാചാർ. രാജ്യത്തു നിലനിൽക്കുന്ന ദിനപത്രങ്ങളിൽ ഏറ്റവും പഴക്കമേറിയത്; ലോകത്തു നിലനിൽക്കുന്നതിൽ ഏറ്റവും പഴക്കമേറിയതിൽ നാലാം സ്ഥാനം. കാലത്തിന്റെ കടലിൽ നങ്കൂരമുറപ്പിച്ച്, ഇന്ത്യൻ പത്രവ്യവസായത്തിന്റെ ദീപസ്തംഭമായി മാറുകയാണ് മുംബൈ സമാചാർ.

∙ ആദ്യം ആഴ്ചപ്പതിപ്പ്

ഫർദുൻജി മർസ്ബാൻ എന്ന പാഴ്‌സി പണ്ഡിതനാണു പത്രത്തിന്റെ സ്ഥാപകൻ. ആഴ്ചപ്പതിപ്പു രൂപത്തിൽ ആദ്യം ഇറങ്ങിയപ്പോൾ മുംബീനാ സമാചാർ (മുംബൈയിലെ വാർത്തകൾ) എന്നായിരുന്നു പേര്. 10 വർഷത്തിനു ശേഷം ആഴ്ചയിൽ രണ്ടായി. കപ്പലുകളെയും ചരക്കുകളെയും കുറിച്ചുള്ള വിവരങ്ങൾ‍ക്കൊപ്പം ഇംഗ്ലിഷ് പ്രസിദ്ധീകരണങ്ങളിലെ വാർത്തകൾകൂടി ഗുജറാത്തിയിലേക്കു മൊഴിമാറ്റി. 1855ലാണു ദിനപത്രമായത്. വാണിജ്യ വാർത്തകൾക്കായിരുന്നു ഉൗന്നൽ. ഏഷ്യയിലെ ആദ്യ ബിസിനസ് ദിനപത്രമാണിതെന്ന് ഉടമകൾ പറയുന്നു.

കാലം കടന്നുപോകവേ പത്രത്തിന്റെ പേരു പലവട്ടം മാറി. മുംബീനാ സമാചാർ ഇടയ്ക്കു ബോംബെ സമാചാർ ആയി. നഗരം ‘മുംബൈ’ എന്ന പേരു വീണ്ടും സ്വീകരിച്ചപ്പോഴാണ് പത്രം മുംബൈ സമാചാർ ആയത്. പൈതൃക കെട്ടിടങ്ങളുടെ കേന്ദ്രമായ ദക്ഷിണ മുംബൈയിൽ, ടാറ്റയുടെ ആസ്ഥാനമായ ബോംബെ ഹൗസിൽനിന്ന് അധികം അകലെയല്ലാതെ ഹോർണിമാൻ സർക്കിളിലാണു മുംബൈ സമാചാറിന്റെ ഓഫിസ് കെട്ടിടമായ റെഡ് ഹൗസ്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള നരച്ച കെട്ടിടങ്ങൾക്കിടയിൽ ചുവപ്പണിഞ്ഞ് അതു വേറിട്ടു നിൽക്കുന്നു.

പതിനെട്ടാം വയസ്സിൽ സൂറത്തിൽനിന്നു പേർഷ്യനും അറബിക്കും പഠിക്കാൻ മുംബൈയിലെത്തിയ ഫർദുൻജി മർസ്ബാൻ നഗരത്തിൽ തുടങ്ങിയ ബുക് ബൈൻഡിങ് കടയാണു വഴിത്തിരിവായത്. പിന്നെ പഴയ അച്ചടിയന്ത്രം വാങ്ങി. സ്ത്രീകളെ നിയോഗിച്ചു ഗുജറാത്തി ലിപിയിലുള്ള അച്ചുകൾ വർഷങ്ങളുടെ കഠിനാധ്വാനംകൊണ്ടു കൊത്തിയെടുക്കുകയായിരുന്നു. പിന്നീടാണു കപ്പലുകളെക്കുറിച്ചു വിവരം നൽകുന്ന ലഘുലേഖകളിലേക്കും അവിടെനിന്നു മുംബീനാ സമാചാറിലേക്കുമെത്തിയത്.

∙ പത്രം കാമാ കുടുംബത്തിലേക്ക്

കഴിഞ്ഞ 200 വർഷത്തിനിടെ പത്രത്തിന്റെ ഉടമസ്ഥാവകാശം പലകൈ മറിഞ്ഞു. ഇപ്പോഴത്തെ ഉടമസ്ഥരായ കാമാ കുടുംബം പത്രം ഏറ്റെടുക്കുന്നത് 1933ൽ ആണ്. മുംബൈ സമാചാറിന് അച്ചടിമഷിയും ന്യൂസ്പ്രിന്റും നൽകിയിരുന്ന കാമാ നോർട്ടൻ ആൻഡ് കമ്പനി തങ്ങൾക്കു കിട്ടാനുള്ള കുടിശികയ്ക്കായി നൽകിയ കേസാണു വഴിത്തിരിവായത്. ജീവനക്കാർ വഴിയാധാരമാകുന്നതു ചൂണ്ടിക്കാട്ടിയ കോടതി ഈ ദിനപത്രം ഏറ്റെടുത്തു കൂടേയെന്നു കാമാ കുടുംബത്തിന്റെ അന്നത്തെ നാഥനായ മൻചെർജി നസർവാഞ്ചിയോടു ചോദിച്ചു. അദ്ദേഹം സമ്മതം മൂളി.

Hormusji-Cama-Mumbai-Samachar-director
മുംബൈ സമാചാറിന്റെ ആസ്ഥാനമായ റെഡ് ഹൗസിലെ ലൈബ്രറിയില്‍ ഡയറക്ടര്‍ ഹോര്‍മുസ്ജി കാമ. ചിത്രം: മനോരമ

∙ വിജയരഹസ്യം വിശ്വാസ്യത

കാമാ കുടുംബം ഏറ്റെടുത്തതിനു ശേഷമാണു പത്രത്തിനു വളർച്ചയുണ്ടാകുന്നതും മുംബൈയിലെ ഗുജറാത്തികളുടെ ഏറ്റവും വിശ്വസ്തമായ വാർത്താ സ്രോതസ്സായി മുംബൈ സമാചാർ മാറുന്നതും. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഏറ്റവും തീക്ഷ്ണമായ കാലമായിരുന്നു അത്. ‘‘വിശ്വാസ്യത, അതു മാത്രമാണ് അതിജീവനത്തിന്റെ രഹസ്യം. ഇത്രയും കാലം ഈ പത്രം നിലനിന്നതിനു നന്ദി പറയേണ്ടതു വായനക്കാരോടാണ്’’ - മുംബൈ സമാചാറിന്റെ ആസ്ഥാനമായ റെഡ് ഹൗസിന്റെ പഴമപേറുന്ന മുറിയിലിരുന്നു ഡയറക്ടറായ ഹോർമുസ്ജി കാമ പറയുമ്പോൾ ചരിത്രം അതു ശരിവയ്ക്കുന്നുണ്ട്. ഇൗ കുടുംബത്തിൽനിന്നു പത്രത്തെ നയിക്കുന്ന മൂന്നാംതലമുറക്കാരനാണ് ഇദ്ദേഹം. മുംബൈയിൽ മാത്രമാണു പത്രത്തിന് എഡിഷനുള്ളത്. നിലവിൽ ഒരു ലക്ഷമാണു സർക്കുലേഷൻ. പത്തു പേജുകളുള്ള പത്രത്തിനു 10 രൂപയാണു വില.

മാറുന്ന കാലത്തിന്റെ വെല്ലുവിളികൾ മുംബൈ സമാചാറും നേരിടുന്നുണ്ട്. എന്നാൽ കോവിഡ്കാലത്തും വായനക്കാർ തങ്ങളോടൊപ്പം നിൽക്കുന്നതായി ഹോർമുസ്ജി പറയുന്നു. ‘‘വിദേശങ്ങളിൽ ഡിജിറ്റൽ മാധ്യമങ്ങൾക്കു പ്രചാരം കൂടുമ്പോഴും ഇന്ത്യയിൽ സ്ഥിതി വ്യത്യസ്തമാണ്; വിശ്വാസ്യതയാണു നമ്മുടെ പത്രങ്ങളുടെ ബലം. രണ്ടു നൂറ്റാണ്ടിനിടെ ലോകം നേരിട്ട പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണു മുംബൈ സമാചാർ ഇവിടെയെത്തിനിൽക്കുന്നത്.’’- അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസ് ട്രസ്റ്റ് ഒാഫ് ഇന്ത്യ, ഒാഡിറ്റ് ബ്യൂറോ ഒാഫ് സർക്കുലേഷൻ എന്നിവയുടെ മുൻ ചെയർമാനും ഇന്ത്യൻ ന്യൂസ് േപപ്പർ സൊസൈറ്റിയുടെ മുൻ പ്രസിഡന്റുമാണ് ഹോർമുസ്ജി കാമ.

ഇരുനൂറാം വർഷത്തിൽ വലിയതോതിലുള്ള ആഘോഷപരിപാടികൾ ആസൂത്രണം ചെയ്തിരുന്നെങ്കിലും കോവിഡിനെത്തുടർന്നു പലതും ഒഴിവാക്കി. ഭാവി വികസനപദ്ധതികളെക്കുറിച്ചുള്ള ചോദ്യത്തിനു ഹോർമുസ്ജിയുടെ മറുപടി ഇങ്ങനെ: ‘‘അതിമോഹങ്ങളൊന്നുമില്ല. ഞങ്ങളുടെ നിലപാടുകളും ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും മാത്രമാണ് ഇതുവരെ തുണച്ചത്. ആ വഴിയിൽ യാത്ര തുടരും’’.

English Summary: Mumbai Samachar, India’s oldest newspaper, turns 200

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com