ADVERTISEMENT

വിസ്മയയും സുചിത്രയും അർച്ചനയും ഇല്ലാതായത് ആഴ്ചകൾക്കു മുൻപ്. ചർച്ചകളും സംവാദങ്ങളും പ്രതികരണങ്ങളും കത്തിനിന്ന ദിവസങ്ങൾ. ഇതാ പതിവുപോലെ തന്നെ അതു കെട്ടും തുടങ്ങിയിരിക്കുന്നു. പാടില്ല, ഇനി അടുത്ത വിസ്മയ ഉണ്ടാകരുതെന്ന് ഉറപ്പിക്കുന്ന മാറ്റങ്ങളാണു നമുക്കു വേണ്ടത്.

സ്ത്രീധന ക്രൂരതകൾ, അരുംകൊലകൾ, വന്യമർദനങ്ങൾ – അരുത്, ഇതു പെൺകണ്ണീർ മാത്രമെന്ന് പറഞ്ഞു മാറ്റിനിർത്തരുത്. കുടുംബത്തിന്റെ, സമൂഹത്തിന്റെ ആകെ വേദനയാണിത്. ആണും പെണ്ണും ഉൾപ്പെടുന്ന നമ്മുടെയെല്ലാം വിങ്ങൽ. നാമെല്ലാം ചേർന്നു തിരുത്തേണ്ട തെറ്റ്.

പ്രബുദ്ധകേരളം, വിവരമുള്ള മലയാളികൾ– കേൾക്കുമ്പോൾ തല താഴുന്നില്ലേ? സ്ത്രീധനക്കൊല, ഗാർഹികപീഡനം,  ആൺ– പെൺ വേർതിരിവ്– വിദ്യാഭ്യാസത്തിൽ ഒന്നാമതായ മലയാളിയുടെ വീടുകളിൽ ഇന്നും ഇരുട്ടുതന്നെ. മലയാളിയുടെ മികവുകളെല്ലാം ഭസ്മമാക്കാൻ ഒരു വിസ്മയയുടെ കണ്ണീർ മതി. അങ്ങനെയെത്രയെത്ര മക്കൾ. 

1996ൽ രൂപീകരിച്ച വനിതാകമ്മിഷൻ 25ാം വർഷത്തിലാണിപ്പോൾ. കേരളം പല നേട്ടങ്ങളും സ്വന്തമാക്കിയ കാൽനൂറ്റാണ്ട്. കമ്മിഷനിലെത്തിയ കേസുകളുടെ കണക്കുനോക്കിയാൽ പക്ഷേ, ഉള്ളു പൊള്ളും; കാരണം ആ ഗ്രാഫും കുത്തനെ മുകളിലേക്കാണ്. 

urvashi-1248
ഉർവശി

തിരക്കഥ മാറാതെ 28 വർഷം

നടി ഉർവശി പറയുന്നു,‘‘1993ലാണു ഞാൻ അഭിനയിച്ച ‘സ്ത്രീധനം’ റിലീസായത്. സ്ത്രീധനം കുറഞ്ഞതിനാൽ അമ്മായിയമ്മയുടെ പീഡനം അനുഭവിക്കുന്ന വിദ്യയുടെ കഥ. പിന്നീട് എവിടെപ്പോയാലും കാണാൻ ഏതെങ്കിലും ഒരു വിദ്യ വരും. സ്വന്തം വീട്ടിലെ ദാരിദ്ര്യം കൊണ്ടും, തിരിച്ചുചെന്നാൽ ബാധ്യതയാകുമോ എന്നു ഭയപ്പെട്ടും കുഞ്ഞുങ്ങളെക്കരുതിയും പോകാൻ വേറെ  ഇടമില്ലാത്തതു കൊണ്ടും എല്ലാ അടിയും തൊഴിയും കൊള്ളുന്നവർ. അക്കാലത്തു പലവീടുകളിലും നിരന്തരം സ്റ്റൗ പൊട്ടിത്തെറിച്ചു.

ആ സിനിമ ഇറങ്ങിയിട്ട് 28 വർഷം. ഇപ്പോഴും അതേ മരണങ്ങൾ തുടരുന്നു. സ്ത്രീധനവിരുദ്ധ ചർച്ചകളും തുടരുന്നു. അനീതിയെ നേരിടുന്ന പെൺകുട്ടികളെ തളർത്താൻ ധാരാളം സ്ത്രീകൾ തന്നെയുണ്ടാകും. പകരം ‘‘പേടിക്കേണ്ട, ഞങ്ങളുണ്ട് ’’ എന്നു  ചേർത്തുപിടിക്കാൻ ആളുണ്ടാകണം. എന്റെ തലമുറയിലെക്കാൾ ഒരുപാടു ധൈര്യമുണ്ട് ഇന്നത്തെ പെൺകുട്ടികൾക്ക്. എന്നാൽ ഗാർഹിക പീഡനത്തിന്റെ കാര്യം വരുമ്പോൾ ആ ൈധര്യം പലരും കാട്ടുന്നില്ല. 

ഇവയെല്ലാം ഓർമപ്പെടുത്തലാണ്. കരയാനല്ല, ഉയർത്തെഴുന്നേൽക്കാൻ 

അയൽവീട്ടിൽനിന്ന് കയറിലൂടെ ആഹാരം

കണ്ണീരിൽനിന്നു നല്ലകാലത്തിലേക്ക് ആയിഷയെ വിടാനാണ് 50 പവനും 3 ലക്ഷം രൂപയും നൽകി വീട്ടുകാർ രണ്ടാം വിവാഹം കഴിപ്പിച്ചത്. ഭർത്താവ് ടാക്സി ഡ്രൈവർ. 6 മാസം കഴി‍ഞ്ഞപ്പോൾ പണം ചോദിച്ചു പീഡനം. വസ്ത്രവും സോപ്പുംവരെ സ്വന്തം വീട്ടിൽനിന്നു കൊണ്ടുവരണം. പ്രസവശേഷവും പീഡനം തുടർന്നപ്പോൾ മധ്യസ്ഥചർച്ച നടത്തി, വാടകവീട്ടിലേക്കു മാറി. ഒരുദിവസം ഭർത്താവിനെ കാണാനില്ല!

അയാൾ ഗൾഫിലേക്കു പോയെന്നറിയാൻ ഒരുമാസമെടുത്തു. സ്വന്തം വീട്ടുകാർക്ക് അമ്മായിയച്ഛന്റെ പ്രവേശനവിലക്ക്. ആരൊക്കെ വരുന്നുവെന്നറിയാൻ സിസിടിവി ക്യാമറ. പട്ടിണിയിലായ മകൾക്കും കുഞ്ഞിനും വീട്ടുകാർ ആഹാരമെത്തിച്ചത് അയൽക്കാരുടെ സഹായത്തോടെയാണ്. ആ വീട്ടിൽനിന്നു കയർകെട്ടി അതിലൂടെ ഭക്ഷണം എത്തിക്കും. ഇതറിഞ്ഞെത്തിയ അമ്മായിയച്ഛൻ ആയിഷയെ പൊതിരെത്തല്ലി. കുഞ്ഞുമായി ഭർതൃവീട്ടിലേക്കു തന്നെ അവൾ മടങ്ങി. ഭർത്താവിന്റെ സഹോദരൻ ഉപദ്രവിച്ചതോടെ സ്വന്തം വീട്ടിൽ തിരിച്ചെത്തി. വിവാഹമോചനക്കേസിൽ നടപടികൾക്കായി കാത്തിരിക്കുന്നു.

വീടു വിറ്റിട്ടും മകളെ കിട്ടിയില്ലല്ലോ

പ്രണയവിവാഹമായിരുന്നു പാലക്കാട് ജില്ലയിലെ സൗമ്യയുടേത്. അച്ഛനുമമ്മയും ടാപ്പിങ് തൊഴിലാളികൾ. സൗമ്യയെ മാത്രം മതിയെന്നു പറഞ്ഞ ഉറപ്പിലായിരുന്നു കല്യാണം. പക്ഷേ, ഒരു വർഷം തികയുംമുൻേപ മരുമകൻ ചോദിച്ച പണവും സ്വർണവും കൊടുക്കാൻ ആകെയുള്ള വീടു വിൽക്കേണ്ടി വന്നു. മാതാപിതാക്കളും ഇളയമകളും 11 വർഷമായി വാടകവീട്ടിലാണ്. സൗമ്യയുടെ സഹോദരി പറയുന്നു,‘‘ ഉപദ്രവം അധികമാകുമ്പോൾ ചേച്ചിയെ ഞങ്ങൾ വിളിച്ചുകൊണ്ടുവരും. പിന്നെയും അയാളുടെ വീട്ടുകാർ നിർബന്ധിച്ചു തിരിച്ചുവിളിക്കും. കുട്ടികളെ നഷ്ടപ്പെടുമെന്ന പേടിയിലാണു ചേച്ചി ഓരോ തവണയും മടങ്ങിയത്. അവസാനമായി വീട്ടിൽ വന്നുനിന്നപ്പോഴും അമ്മായിയമ്മ ഭീഷണിപ്പെടുത്തി കൊണ്ടുപോയി. അതിന്റെ മൂന്നാംനാളാണു തീകൊളുത്തിയ നിലയിൽ ആശുപത്രിയിലായത്.ഭർത്താവാണു മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയതെന്നു ചേച്ചി എന്നോടു പറഞ്ഞു. ആംബുലൻസിൽ കൂടെയുണ്ടായിരുന്നവരോട് ഇക്കാര്യം പറഞ്ഞെന്നും പുറത്തറിയരുതെന്ന് അവർ പേടിപ്പിച്ചെന്നും പറഞ്ഞു. ചേച്ചിയുടെ മക്കളെ കാണാൻ പോലും സമ്മതിക്കുന്നില്ല. ആത്മഹത്യയെന്ന നിലപാടിലാണു പൊലീസും. 12 വർഷമായി ഈ ദുരിതമൊക്കെയും മക്കളെയോർത്തു സഹിച്ച ചേച്ചി അതു ചെയ്യില്ലെന്നു ഞങ്ങൾക്കറിയാം. നീതി കിട്ടും വരെ പൊരുതും. 

dowry-suicide

ഒരു കോടിയും പോരാത്തവർ...

പഞ്ചാബിൽ എംബിബിഎസ് പഠനത്തിനിടെയായിരുന്നു ഡോ. ആനിയുടെ വിവാഹം. പുതുച്ചേരിയിൽ ഉപരിപഠനം (എംഡി) നടത്തുകയായിരുന്നു ഡോക്ടറായ ഭർത്താവ്. സ്ത്രീധനം 50 ലക്ഷം രൂപയുടെ ജോയിന്റ് എഫ്ഡിയും 10 ലക്ഷം രൂപയും 40 ലക്ഷത്തിന്റെ സ്വർണവും.വിവാഹശേഷം ഇന്റേൺഷിപ് പൂർത്തിയാക്കാൻ ഭർത്താവ് സമ്മതിച്ചില്ല. ആനിയുടെ അച്ഛന്റെ പേരിലുള്ള സ്ഥലംവിറ്റ് 20 ലക്ഷം രൂപയടച്ചാണു ബോണ്ടിൽ നിന്ന് ഒഴിവായത്. എംഡിയില്ല എന്ന ഭർതൃവീട്ടുകാരുടെ കളിയാക്കലിൽ ആനി വശംകെട്ടു. ഒടുവിൽ വീണ്ടും പിതാവ് 35 ലക്ഷം രൂപ ഫീസ് നൽകി പുതുച്ചേരിയിൽ തന്നെ പാതോളജി എംഡി സീറ്റ് കണ്ടെത്തി. അതോടെ, ‘മലം–മൂത്ര ഡോക്ടർ’ എന്നായി പരിഹാസം. ഇതിനിടെ, ഹൈപ്പർടെൻഷൻ മൂലമുള്ള പ്രയാസങ്ങൾക്കിടെ മാസമെത്താതെ കുഞ്ഞു പിറന്നു.

‘ പ്രതീക്ഷയ്ക്കൊത്ത ഭാര്യയല്ല’ എന്നു പറഞ്ഞു ഭർത്താവ് അവഗണിച്ചു. ആഴ്ചകളും മാസങ്ങളും മിണ്ടാതിരിക്കും. അതിനിടെ അയാൾക്ക് അടുത്ത ഉന്നതപഠനത്തിനു വേണ്ട 50 ലക്ഷം രൂപ വീട്ടുകാരോടു ചോദിക്കണമെന്ന ആവശ്യം ആനി അംഗീകരിച്ചില്ല. ഹൈപ്പർടെൻഷനെ മാനസികരോഗമെന്നു പറഞ്ഞായിരുന്നു പിന്നീടുള്ള പീഡനം. കുഞ്ഞിനു നാലരവയസ്സായിട്ടും സംസാരിക്കാൻ പറ്റാതിരുന്നതോടെ സ്പീച്ച് തെറപ്പി തുടങ്ങിയപ്പോൾ അതിനും കുറ്റപ്പെടുത്തൽ. ഇപ്പോൾ വിവാഹമോചനക്കേസ് കോടതിയിൽ.

തലനാരിഴയ്ക്ക് മരിക്കാതിരുന്നവൾ

സ്ത്രീധനത്തിന്റെ പേരിൽ വിലപേശാൻ തുടങ്ങിയപ്പോഴാണ്, ഉറപ്പിച്ച കല്യാണം വേണ്ട എന്നു രുദ്രയുടെ അച്്ഛനും അമ്മയും ഉറപ്പിച്ചത്. അതുകൊണ്ടുമാത്രമാണ് അവൾ ഇന്നു ജീവിച്ചിരിക്കുന്നത്! രുദ്ര ഒഴിവായ കുടുംബത്തിലേക്കു വധുവായിച്ചെന്ന പെൺകുട്ടി ഇന്നില്ല. 

60 പവനും 20 സെന്റും നൽകാമെന്ന വ്യവസ്ഥയിലായിരുന്നു രുദ്രയുടെ വിവാഹനിശ്ചയം. പിന്നീട് 80 പവനും വീടും പറമ്പും വേണമെന്നായി വരൻ. ഇല്ലെങ്കിൽ കല്യാണപ്പന്തലിൽ ബഹളമുണ്ടാക്കുമെന്നു ഭാവി അമ്മായിയച്ഛൻ. ഇതോടെ, അവളുടെ വീട്ടുകാർ പറഞ്ഞു– ഈ ബന്ധം വേണ്ട. അങ്ങനെ, സമുദായ സംഘടനയുടെ മധ്യസ്ഥതയിൽ വിവാഹം ഒഴിഞ്ഞു. പിന്നീടു രുദ്രയ്ക്കു വന്ന ആലോചനയും മുൻ വരന്റെ അച്ഛൻ മുടക്കിയത്രേ. മുൻ വരനാകട്ടെ തന്റെ വിവാഹത്തിന്റെ വീമ്പു പറയാനും കളിയാക്കാനുമായി അവളെ പിന്നെയും ഫോണിൽ വിളിച്ചു! ‘മരിച്ച കുട്ടിയുടെ വീട്ടുകാർ വിശദമായി അന്വേഷിച്ചിരുന്നെങ്കിൽ ‍ഞങ്ങൾ പിന്മാറിയത് അറിഞ്ഞേനേ. എങ്കിൽ ആ കുഞ്ഞും രക്ഷപ്പെട്ടേനേ,’ രുദ്രയുടെ കുടുംബം പറയുന്നു.

വീണു പോയവൾ

അതേ യുവാവ്, അതേ കുടുംബം, അതേ ഡിമാൻഡ് – എല്ലാം സമ്മതിച്ചു മാസങ്ങൾക്കു മുൻപു ചിരിയോടെ ഭർതൃവീട്ടിലെത്തിയ പത്തൊൻപതുകാരി നവവധു. അവൾ ഇപ്പോഴില്ല. തൂങ്ങിമരിച്ചെന്നു ഭർതൃവീട്ടുകാർ പറയുന്നു. കൊന്നതാണവളെയെന്നു സ്വന്തം വീട്ടുകാർ നിലവിളിക്കുന്നു. കൂടുതൽ പണം ചോദിച്ചു ഭർതൃകുടുംബം മകളെ പീഡിപ്പിച്ചിരുന്നുവെന്ന് അമ്മ കണ്ണീരോടെ പറഞ്ഞു. വിസ്മയയുടെ വാർത്ത കേട്ടു ഭയന്ന അമ്മയോടു താനങ്ങനെയൊന്നും ചെയ്യില്ലെന്നും അവൾ പറഞ്ഞിരുന്നു. പക്ഷേ, പിറ്റേന്നു കേട്ടതു മരണവിവരം. 

സാക്ഷ്യപത്രം വൈകുന്നതെന്ത്?

വിവാഹസമയത്തു സ്വർണവും പണവും നൽകുമ്പോൾ ഔദ്യോഗിക സാക്ഷ്യപത്രം നിർബന്ധമാക്കണമെന്ന ശുപാർശ നടപ്പാക്കാതെ സംസ്ഥാന സർക്കാർ. 

1961ലെ സ്ത്രീധന നിരോധന നിയമത്തിൽ ഈ വ്യവസ്ഥ ഉൾക്കൊള്ളിക്കണമെന്നു വനിത കമ്മിഷൻ നിരന്തരം ശുപാർശ ചെയ്യുന്നു. വിവാഹസമയത്തു വധുവിനോ വരനോ നൽകുന്ന സമ്മാനങ്ങളെ സ്ത്രീധന നിയമപരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമ്മാനങ്ങൾ അവകാശമായി ആവശ്യപ്പെടാനാവില്ലെന്നാണു നിയമം. കൊടുക്കുന്നവയുടെ പട്ടിക സൂക്ഷിക്കണം. നൽകുന്നയാളിന്റെ സാമ്പത്തിക സാഹചര്യത്തിന് അനുസരിച്ചു മാത്രമേ സമ്മാനങ്ങൾ പാടുള്ളൂ എന്നും നിയമം അനുശാസിക്കുന്നു. ഇതൊന്നും പാലിക്കപ്പെടുന്നില്ല. കേസ് ഉണ്ടാകുമ്പോൾ സമ്മാനത്തിന്റെ പട്ടികയായി ജ്വല്ലറി രസീതും ബാങ്കിൽനിന്നു പണം പിൻവലിച്ചതിന്റെ രേഖയുമൊക്കെ ഹാജരാക്കുന്നവരുണ്ട്. ഇതു വ്യാജമാണോ എന്നു സ്ഥിരീകരിക്കാനാകാതെ തർക്കം നീണ്ടുപോകും. ഇതൊഴിവാക്കാനാണു നോട്ടറിയോ ഗസറ്റഡ് ഓഫിസറോ സാക്ഷ്യപ്പെടുത്തണമെന്ന വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്തണമെന്നു കമ്മിഷൻ ശുപാർശ ചെയ്തത്.

veena-jan-1248
വീണ ജാൻ

ഭയവും വേദനയും നിറഞ്ഞ ആദ്യജീവിതത്തിൽ നിന്നു പുറത്തു കടന്ന്, പുതിയ ജീവിതം കെട്ടിപ്പടുത്ത വീണ ജാൻ പറയുന്നു (വീണാസ് കറിവേൾഡ് എന്ന യുട്യൂബ് ചാനലിലൂടെ മലയാളികൾക്കു സുപരിചിത):

‘‘സമൂഹത്തെ ഭയന്ന് എത്രനാൾ ജീവിക്കും? ജീവിതത്തിന്റെ ആത്യന്തികലക്ഷ്യം വിവാഹമല്ല. മക്കളുടെ ആർഭാടവിവാഹം മാത്രം ജീവിതാഭിലാഷമായ ചിലരുണ്ട്. മകളോട് അവരിൽ പലരും പറയുന്നത് ‘കഴിവതും അഡ്ജസ്റ്റ്’ ചെയ്യാനാകും. അപ്പോൾ ഭർതൃവീട്ടിലെ പ്രശ്നങ്ങൾ അവൾ ആരോടു പറയും? പ്രണയവിവാഹമാണെങ്കിൽ എന്തുകുഴപ്പമുണ്ടായാലും ‘നീ തീരുമാനിച്ചതല്ലേ, അനുഭവിക്ക്’ എന്നാകും സ്വന്തം വീട്ടിൽനിന്നു പോലും കേൾക്കുക. തെറ്റുപറ്റിയാൽ തിരുത്തണം.  വിശ്വാസമുള്ള ഒരാളോടെങ്കിലും എല്ലാം തുറന്നുപറയാനാകണം. നല്ല വിദ്യാഭ്യാസം നേടി സ്വന്തം കാലിൽ നിൽക്കണം’’. 

മുറിവേറ്റ ജീവിതത്തെ ഊരിക്കളഞ്ഞ്, വിജയത്തിന്റെ പുതിയ കുപ്പായമിട്ട ലോകപ്രശസ്ത ചിത്രകാരി സജിത ശങ്കറിന്റെ കഥ നാളെ. ഒപ്പം; ഇതുപോലെയുള്ള പല പ്രകാശജീവിതങ്ങളും ഓരോരുത്തരിൽ നിന്നും തുടങ്ങേണ്ട മാറ്റങ്ങളും.

വിവിധ ബ്യൂറോകളുടെ സഹകരണത്തോടെ തയാറാക്കിയത്: വിനീത ഗോപി, റോസമ്മ ചാക്കോ, സന്ധ്യ ഗ്രേസ്, രമ്യ ബിനോയ്,  ഗായത്രി മുരളീധരൻ, ടി.എസ്.ദിവ്യ, കെ.പി.സഫീന. സങ്കലനം: ഗായത്രി ജയരാജ്

Content Highlights: Suicide, dowry, Domestic violence in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com