പിഎസ്സിക്കൊരു മുൻകാല പട്ടിക
Mail This Article
അക്ഷരങ്ങൾക്ക് എത്ര ഭംഗിയുണ്ടെങ്കിലും വരികൾക്കിടയിൽ ഒളിച്ചിരിക്കാനാണു വിവരങ്ങൾക്കു കൗതുകം. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻവേണ്ടി മുഖ്യമന്ത്രി നടത്തുന്ന വാർത്താസമ്മേളനങ്ങളിലും വരികൾക്കിടയിലാണു വിവരങ്ങൾ വിശ്രമിക്കുന്നത്.
പിഎസ്സി എന്ന പബ്ലിക് സർവീസ് കമ്മിഷൻ നിയമിക്കുന്നവരായാലും താൽക്കാലികക്കാരായാലും സാക്ഷയിടാത്ത പിൻവാതിലിലൂടെ കയറുന്നവരായാലും സംഘടനാസ്വാതന്ത്ര്യം സർക്കാർ ജോലിയുടെ ആണിക്കല്ലാകുന്നു. ആ സ്വാതന്ത്ര്യത്തിലേക്കു ജീവനക്കാരെ തിരഞ്ഞെടുത്തു വിടുന്ന പിഎസ്സിയിലെ ബഹുമാനപ്പെട്ട അംഗങ്ങൾപോലും സംഘടിച്ചു ശക്തരാകുന്നു എന്ന സന്തോഷ വർത്തമാനം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ വരികൾക്കിടയിൽനിന്ന് അടർന്നു വീഴുകയായിരുന്നു; വിരമിച്ച പിഎസ്സി അംഗങ്ങളുടെ ഫോറം കോവിഡ് ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകിയെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോൾ.
പിഎസ്സി പട്ടികയിലുള്ളവർക്കു പണ്ടേ സംഘടനകളുണ്ടെങ്കിലും വിരമിച്ച പിഎസ്സി അംഗങ്ങൾക്കൊരു സംഘടനയുണ്ടെന്നു നവകേരളം ആദ്യമായി അറിയുകയായിരുന്നുവെന്നു തോന്നുന്നു. വിരമിച്ച പിഎസ്സി അംഗങ്ങൾക്കു നല്ല പെൻഷൻ കിട്ടുന്നതിനാൽ തന്നേ തീരൂ, തന്നേ തീരൂ എന്നു മുദ്രാവാക്യം വിളിക്കാൻ മേൽപടി ഫോറത്തിന് അവസരം ലഭിക്കില്ല.
മുൻ പിഎസ്സി അംഗങ്ങളുടെ മക്കൾക്കും അയൽക്കാർക്കും ജോലികളിൽ സംവരണം, പിഎസ്സി നിയമനങ്ങളിൽ ശുപാർശ നൽകാനുള്ള അവകാശം, തിരുവനന്തപുരം പട്ടത്തുള്ള കേന്ദ്ര ഓഫിസിലും ജില്ലാ പിഎസ്സി ഓഫിസുകളിലും വിരമിച്ച അംഗങ്ങൾക്കു വിശ്രമമുറി എന്നിങ്ങനെയുള്ള ആവശ്യങ്ങൾ തീർച്ചയായും ഉന്നയിക്കാം. വിരമിച്ച പിഎസ്സി അംഗങ്ങളുടെ സംഘടന പിഎസ്സി ഓഫിസിനു മുന്നിൽ നടത്തുന്ന ധർണ എന്ന അടിക്കുറിപ്പോടെ പത്രങ്ങളിൽ ചിത്രങ്ങൾ വരാതിരിക്കട്ടെ എന്നുമാത്രം അപ്പുക്കുട്ടൻ പ്രാർഥിക്കുന്നു.
പിഎസ്സിയിലെ മുൻ അംഗങ്ങളുടെ സംഘടനയിൽനിന്നു നവകേരള സൃഷ്ടിക്കുള്ള ഒരുപാടു കാര്യങ്ങൾ കേരളം പ്രതീക്ഷിക്കുന്നുണ്ട്; ഒരുപക്ഷേ, പിഎസ്സി അംഗങ്ങളായിരുന്നപ്പോൾ ചെയ്തതിനെക്കാൾ വലിയ കാര്യങ്ങൾ.
ഐഎൻഎൽ 40 ലക്ഷം രൂപ കോഴ വാങ്ങി പിഎസ്സി അംഗത്വം വിറ്റു എന്ന ആരോപണം ഇക്കഴിഞ്ഞ ദിവസം ഉന്നയിച്ചത് ആ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തന്നെയാണ്. വിലക്കയറ്റം നിയന്ത്രിക്കാനുള്ള നമ്മുടെ സംവിധാനങ്ങൾ എത്ര ദുർബലം!
Content Highlight: PSC, Tharangangalil