ADVERTISEMENT

യാത്രകൾ നിലച്ച്, സഞ്ചാരികളുടെ വരവ് ഇല്ലാതായതോടെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയാണു നമ്മുടെ ടൂറിസം മേഖല നേരിടുന്നത്. തൊണ്ണൂറുകളുടെ പകുതി മുതലുള്ള വളർച്ചയിലൂടെ കേരള ടൂറിസം, 15 ലക്ഷം പേർക്കു തൊഴിലും വർഷം 45,000 കോടി രൂപ വരുമാനവുമുള്ള മേഖലയായി പന്തലിച്ചുനിൽക്കെയാണ് അശനിപാതം പോലെ കോവിഡ് വന്നുപതിച്ചത്. ഇന്നു നമ്മുടെ ടൂറിസം മേഖല പ്രാണവായുവിനുവേണ്ടി നിസ്സഹായതയോടെ പിടയുമ്പോൾ അതു കണ്ടുനിൽക്കാനുള്ളതല്ല. 

പ്രളയവും നിപ്പയും ആദ്യം ടൂറിസത്തെ പിന്നോട്ടടിച്ചിരുന്നു. എന്നാൽ, ലോകമാകെ ഉത്തരവാദിത്ത ടൂറിസത്തിലൂടെയും മറ്റും കേരള ടൂറിസം ബ്രാൻഡ് നേടിയെടുത്തിരുന്ന പ്രശസ്തി അത്തരം പ്രതിസന്ധികളെയൊക്കെ അതിജീവിക്കാൻ സഹായിച്ചു. കോവിഡിനു തൊട്ടുമുൻപുള്ള 2019–20 സാമ്പത്തികവർഷം ടൂറിസം നേടിയെടുത്തത് അപ്രതീക്ഷിത വളർച്ചയാണ്. വിദേശ സഞ്ചാരികളെക്കാൾ ഉത്തരേന്ത്യയിൽ നിന്നുള്ള ആഭ്യന്തര സഞ്ചാരികളെത്തി. 

വൻകിട ഹോട്ടൽ ഗ്രൂപ്പുകൾക്കൊപ്പം ചെറിയ പ്രാദേശിക സംരംഭകരും കേരളത്തിൽ വിനോദസഞ്ചാരം വളർത്തുന്നതിൽ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. അവരുടെ ചെറിയ റിസോർട്ടുകളും ഹോംസ്റ്റേകളും ഫാം സ്റ്റേകളും പ്രാദേശികമായി തിരഞ്ഞെടുത്ത ജീവനക്കാരുമാണു ദേശീയതലത്തിൽത്തന്നെ കേരള ടൂറിസത്തെ വളർച്ചയിൽ മുന്നിലെത്തിച്ചത്. അവരുടെ ബാങ്ക് വായ്പകളുടെ തിരിച്ചടവുപോലും മുടങ്ങി. അതുവരെയുള്ള സമ്പാദ്യവും ലോക്ഡൗണിൽ നഷ്ടമായി. മാസങ്ങളോളം പൂട്ടിയിട്ടു തുറക്കുമ്പോഴേക്കും നശിച്ചുപോയിരുന്ന സൗകര്യങ്ങൾക്കു പകരം പുതിയവ സജ്ജീകരിക്കാൻ പിന്നെയും കടമെടുത്തവരുണ്ട്. കോവിഡിന്റെ രണ്ടാംവരവിൽ അവരും എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ്. 

കോവിഡ്കാല നഷ്ടത്തിൽ ശ്വാസംമുട്ടുന്ന വഞ്ചിവീടു മേഖല ഇപ്പോഴത്തെ കഷ്ടാവസ്ഥയുടെ കൃത്യമായ ഉദാഹരണമാണ്. കഴിഞ്ഞ വർഷം ലോക്ഡൗൺ മൂലം വേനൽക്കാലം ഉൾപ്പെടെ ഒരു സീസൺ ഇവർക്കു നഷ്ടപ്പെട്ടിരുന്നു. ഡിസംബർ–ജനുവരി മാസങ്ങളിൽ ചില വഞ്ചിവീടുകൾ ആലപ്പുഴ– കുമരകം മേഖലയിൽ ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണി കഴിഞ്ഞു യാത്ര തുടങ്ങിയെങ്കിലും മാർച്ചോടെ വീണ്ടും ബിസിനസ് നിലച്ചു. സഞ്ചാരികൾ ഇല്ലാത്തതിനാൽ, വഞ്ചിവീടുകൾക്കു തുറമുഖ ലൈസൻസ് ഫീസും മലിനീകരണ നിയന്ത്രണ ഫീസും ഒഴിവാക്കണമെന്ന ആവശ്യം പരിഗണന അർഹിക്കുന്നു. 

കോവിഡ് പ്രതിസന്ധിയിൽ ഈ വർഷം ഇതുവരെ കേരളത്തിന്റെ ടൂറിസം മേഖലയ്ക്കു 34,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കിയത് ഇപ്പോൾ ഈ മേഖല അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. കോവിഡ് പ്രതിസന്ധി മറികടക്കാൻ ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുമെന്നും എല്ലാ പഞ്ചായത്തിലും ഒരു ടൂറിസം കേന്ദ്രമെങ്കിലും കണ്ടെത്തി വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്കു ടൂറിസം കേന്ദ്രങ്ങൾ തുറക്കാനാണ് ഉദ്ദേശിക്കുന്നത്. ടൂറിസം മേഖല വീണ്ടും തുറക്കുമ്പോൾ സംരംഭകർക്കു സാമ്പത്തിക സഹായം നൽകാൻ ബാങ്കുകളുമായി ചർച്ച നടത്തുമെന്നു മന്ത്രി പറഞ്ഞതിൽ എത്രയോപേർ പ്രതീക്ഷയർപ്പിക്കുന്നു. 

സാധാരണ ടൂറിസം സംരംഭകർ ശമ്പളച്ചെലവും മറ്റും താങ്ങാനാകാതെ വലയുകയാണ്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോൾ തങ്ങളുടെ അഭിപ്രായം ചോദിക്കാറില്ലെന്നും തങ്ങൾ എങ്ങനെ ഈ കോവിഡ്കാലം അതിജീവിക്കുമെന്നു ചിന്തിക്കുന്നില്ലെന്നും അനുഭവസമ്പന്നരായ സംരംഭകർ പറയുന്നതു സർക്കാർ ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. 

ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും യോഗം വിളിച്ച് അവരുടെകൂടി അഭിപ്രായങ്ങൾക്കു കാതോർത്ത് അതിജീവനത്തിനുവേണ്ട പദ്ധതികൾ ആവിഷ്കരിക്കുകയാണു ടൂറിസം വകുപ്പും സർക്കാരും ചെയ്യേണ്ടത്.

Content Highlight: Tourism, Editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com