ADVERTISEMENT

ചരിത്രമാകുന്ന 99.47 എന്ന വിജയശതമാനത്തിനപ്പുറത്ത്, ഈ കോവിഡ്കാലത്തു കേരളം കണ്ട അതീജിവനത്തിന്റെ ഏറ്റവും മനോഹര വിജയമാണ് ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലം; അധ്യയനവർഷം മുഴുവനും സ്കൂളുകൾ അടച്ചിടേണ്ടിവന്നിട്ടും കോവിഡിനുമുന്നിൽ തോൽക്കില്ലെന്നു ശപഥംചെയ്ത വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയുമൊക്കെ മഹാവിജയം. ഈ അഭിമാനനേട്ടത്തിലേക്കു കേരളത്തെയെത്തിച്ച സർക്കാരും പൊതുസമൂഹവും തീർച്ചയായും വിജയത്തിൽ പങ്കാളികളാണ്. 

മിക്ക സംസ്ഥാനങ്ങളും കേന്ദ്ര ‌ബോർഡുകളും പത്താം ക്ലാസ് പരീക്ഷ നടത്താനാകാതെ, കോവിഡിനുമുന്നിൽ പതറിയപ്പോഴാണു കേരളം ഈ ഗംഭീരനേട്ടം കരസ്ഥമാക്കിയതെന്നതു വിജയത്തിന്റെ തിളക്കം കൂട്ടുന്നു. പരിമിതികളെ സാധ്യതകളാക്കി മാറ്റിയാണു നാം ഈ അതിജീവനപാഠം രാജ്യത്തിനു നൽകിയത്. കോവിഡിന്റെ വ്യാപനം തുടരുമ്പോൾ അനിവാര്യതയായിത്തീർന്ന ഡിജിറ്റൽ പഠനത്തിന്റെ സാധ്യതകളത്രയും തേടുകയും പരമാവധി ഉപയോഗിക്കുകയുമായിരുന്നു കേരളം. മഹാമാരിമൂലം ആർക്കും പഠനനഷ്ടമുണ്ടാവരുത് എന്ന ഉറച്ചബോധ്യത്തോടെ, ജൂൺ ഒന്നിനുതന്നെ  തുടങ്ങിയ ഡിജിറ്റൽ ക്ലാസുകളാണ് ഈ ഫലശ്രുതിയിലെത്തിനിൽക്കുന്നത്. 

നിർധന കുടുംബങ്ങളിൽനിന്നുള്ള എത്രയോ കുട്ടികൾ ഓൺലൈൻ പഠനത്തിനുവേണ്ടി സഹിച്ച ബുദ്ധിമുട്ടുകളും അവ മറികടന്ന് അവർ നേടിയെടുത്ത വലിയവിജയവും നമുക്കു മുന്നിലുണ്ട്. സാങ്കേതികവിദ്യാ സൗകര്യങ്ങളിലെ അന്തരം മൂലമുള്ള ‘ഡിജിറ്റൽ ഡിവൈഡ്’ അവരുടെ പഠനത്തെ തടസ്സപ്പെടുത്തിയില്ല എന്നതിനാലാണ് ഇപ്പോഴത്തെ വിജയം മധുരതരമാകുന്നത്. ഡിജിറ്റൽ ഉപകരണ ലഭ്യതയും നെറ്റ്‌വർക് കണക്ടിവിറ്റിയും വലിയൊരു ശതമാനം കുട്ടികൾക്കും ഓൺലൈൻ പഠനത്തിനു വിലങ്ങുതടിയാവുന്നുണ്ടെന്നു തിരിച്ചറിഞ്ഞ പൊതുസമൂഹത്തിന്റെ  സഹായഹസ്തങ്ങൾ  അഭിനന്ദനമർഹിക്കുന്നു. എല്ലാവർക്കും ഡിജിറ്റൽ ക്ലാസ് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 2.6 ലക്ഷം കുട്ടികൾക്ക് ആഴ്ചകൾക്കുള്ളിൽ ടിവിയും ഫോണുമൊക്കെ എത്തിച്ചു കേരളം തീർത്ത മാതൃക മഹത്തരമാണ്. 

കോവിഡ് രണ്ടാം വ്യാപനത്തിന്റെ കാഠിന്യത്തിലും കേരളം ഏറ്റെടുത്ത ബൃഹദ്‍യജ്ഞമായിരുന്നു എസ്എസ്എൽസി പരീക്ഷാനടത്തിപ്പ്. കേരളത്തിലും ലക്ഷദ്വീപിലും ഗൾഫിലുമായി 2947 സെന്ററുകളിൽ 4,21,887 പേർ പരീക്ഷയെഴുതി. കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു പരീക്ഷാനടത്തിപ്പ്. കോവിഡ് ബാധിതരായ കുട്ടികൾക്കു പ്രത്യേക ക്ലാസ് മുറികൾവരെ ഒരുക്കി. 12,791 അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന മൂല്യനിർണയ ക്യാംപുകളിലൂടെ യഥാസമയം ഫലം പ്രസിദ്ധീകരിക്കാനുമായി. മാർച്ചിൽ നടത്തേണ്ടിയിരുന്ന പരീക്ഷ അവസാനനിമിഷം ഏപ്രിലിലേക്കു മാറ്റിവച്ചപ്പോഴുണ്ടായ ആശയക്കുഴപ്പവും ആശങ്കകളും ഭാവിയിൽ നമുക്കു പാഠമാകേണ്ടതുമാണ്. 

കോവിഡ് വെല്ലുവിളികളെ അതിജീവിച്ച് ഓൺലൈനായി പഠിച്ച്, ഓഫ്‌ലൈനായി പരീക്ഷയെഴുതുകയായിരുന്നു നമ്മുടെ കുട്ടികൾ. ഡിജിറ്റൽ പഠനത്തിനു പരിമിതികളും പോരായ്മകളും ഏറെയുണ്ടായിരുന്നുവെന്നതു വാസ്തവം. എന്നാൽ, അടച്ചിരിപ്പിന്റെ കോവിഡ്കാലത്തു സാർവത്രികവും ഫലപ്രദവുമായ ബദൽമാതൃക അവതരിപ്പിക്കാൻ നമുക്കു കഴിഞ്ഞു. ഇതിൽനിന്നു പാഠങ്ങൾ ഉൾക്കൊണ്ട് ഇനി ലൈവ് ഓൺലൈൻ ക്ലാസും ഹൈബ്രിഡ് ക്ലാസുമടക്കം ഭാവിചുവടുവയ്പുകൾക്കു വേണ്ട ആത്മവിശ്വാസവും നാം ആർജിച്ചു. ഡിജിറ്റൽ ക്ലാസുകൾ കുറ്റമറ്റവിധം സാധ്യമാക്കിയ കൈറ്റ് വിക്ടേഴ്സ് ചാനൽ പ്രവർത്തകർ, പരീക്ഷാഭവൻ ജീവനക്കാർ, വിദ്യാഭ്യാസ ഓഫിസർമാർ, പ്രഥമാധ്യാപകർ, അധ്യാപകർ എന്നിവരെല്ലാം ഈ വിജയത്തിന്റെ അവകാശികളാണ്. 

പരീക്ഷാവിജയം മാത്രമല്ല, വിദ്യാഭ്യാസത്തിന്റെ മൂല്യം നിർണയിക്കാനുള്ള ഉരകല്ല്. പാഠ്യേതര പ്രവർത്തനങ്ങളും സ്കൂൾ ജീവിതത്തിലൂടെ വിദ്യാർഥികൾ ആർജിക്കുന്ന സാമൂഹികവൽക്കരണവും നഷ്ടമായ വർഷമാണു കടന്നുപോയത്. ഈ കുട്ടികളുടെ ഇനിയുള്ള പഠനകാലം ഇവകൂടി വീണ്ടെടുക്കാനുള്ളതാകണം. സുഗമമായ ഓൺലൈൻ പഠനം നിർധന കുടുംബങ്ങളിൽനിന്നുള്ള കുട്ടികൾക്കെല്ലാം  ഈ അധ്യയനവർഷത്തിൽ ഉറപ്പാക്കിയേതീരൂ. കോവിഡുമായുള്ള സഹവാസം ഇനിയും നമുക്കു തുടരേണ്ടി വന്നേക്കാം. അതുകൊണ്ടുതന്നെ, ഈ വിജയം മാതൃകയാക്കി, കുറവുകൾ പരിഹരിച്ചു പഠനവഴികളിലൂടെ നാം മുന്നോട്ടുപോകേണ്ടതുണ്ട്.

English Summary: SSLC winners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com