ADVERTISEMENT

എസ്എസ്എൽസി പരീക്ഷ എന്തെങ്കിലും പ്രത്യേകതയുള്ള പരീക്ഷയല്ലാതായി. നാലുലക്ഷത്തിലേറെപ്പേർ എഴുതിയ പരീക്ഷയിൽ രണ്ടായിരത്തിൽ ചില്വാനംപേരേ ജയിക്കാത്തവരായി ഉള്ളൂ. അവർ പരീക്ഷയെഴുതാത്തവർ ആകാനാണു സാധ്യത. ഒരു തരത്തിലും മികവിന്റെയോ താൽപര്യങ്ങളുടെയോ വേർതിരിക്കലിനു പ്രയോജനപ്പെടാത്ത ഈ പരീക്ഷ ഇനി സ്കൂളുകൾ ഒൻപതാം ക്ലാസ് വരെ നടത്തുന്ന പരീക്ഷകൾപോലെ നടത്താനേയുള്ളൂ. അടിസ്ഥാന പൊതുപരീക്ഷ 12–ാം ക്ലാസ് പരീക്ഷയാക്കാം. 

കെ.എസ്.രവികുമാർ, കോഴിക്കോട്

അവധി പ്രഖ്യാപനം വൈകിയത് അനുചിതം

ബലിപെരുന്നാൾ ജൂലൈ 21ന് ആയിരിക്കുമെന്നു കഴിഞ്ഞ 11നു ഖാസിമാർ തീരുമാനിച്ചതാണ്. അതുപ്രകാരം 12ന് എല്ലാ പത്രങ്ങളിലും വാർത്ത വന്നു. തീരുമാനമെടുക്കാൻ ഒരാഴ്ചയിലേറെ ഉണ്ടായിട്ടും അതുചെയ്യാതെ അവധി മാറ്റിയെന്ന പ്രഖ്യാപനം, സർക്കാർ തലേദിവസം നടത്തിയതിന്റെ ന്യായം മനസ്സിലാകുന്നില്ല. ചൊവ്വ പൊതുഅവധിയാണെന്നതിനാൽ തിങ്കളാഴ്ച അവധിയെടുത്തു നാട്ടിലും മറ്റും പോയ അനേകരുണ്ട്. സർക്കാരിന്റെ അനുചിത നടപടി ആയിരക്കണക്കിനു പേരെയാണു ദുരിതത്തിലാക്കിയത്. മുസ്‌ലിം വിശേഷദിവസങ്ങളിൽ ഈദുൽ ഫിത്‌ർ മാത്രമാണ് ഹിജ്റ മാസത്തിന്റെ ആരംഭത്തിലുള്ളത്. അതു തലേന്നു സന്ധ്യയ്ക്കോ ഒരു ദിവസം മുൻപോ മാത്രമേ അറിയാൻ കഴിയൂ. ബലിപെരുന്നാളും മുഹറവും 10 ദിവസം മുൻപും നബിദിനം 12 ദിവസം മുൻപും കൃത്യമായ തീയതി അറിയാൻ കഴിയും.

ഷാജി ഹസൻ, തിരുവനന്തപുരം

മരുന്നിന് പ്രളയസെസ് ഒഴിവാക്കണം

കോവിഡ് വ്യാപനം മൂലം സാധാരണക്കാരന്റെ നില വളരെ പരുങ്ങലിലാണ്. കാൻസർ, വൃക്കരോഗം തുടങ്ങിയവയുള്ളവർ ഒരുമാസം വാങ്ങേണ്ടിവരുന്ന മരുന്നിന്റെ വില കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. കാരുണ്യ, ഇൻ ഹൗസ് ഡ്രഗ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിലൂടെ വിലക്കുറവിൽ മരുന്നു ലഭിക്കുമെങ്കിലും അവിടെയും നികുതി, സെസ് ഇനങ്ങൾക്ക് ഒരു കുറവുമില്ല. ഒരുമാസം ഏതാണ്ട് 35,000 രൂപ മുതൽ 50,000 രൂപ വരെ  മരുന്നിനു ചെലവാക്കുന്ന ഒരാൾ പ്രളയ സെസ് ഇനത്തിൽ  350 മുതൽ 500 രൂപ വരെ (1% നിരക്കിൽ) നൽകേണ്ടതുണ്ട്. 18% ജിഎസ്ടി വേറെയും. മരുന്നിന്റെ വിൽപനയിൽനിന്നെങ്കിലും പ്രളയ സെസ് ഒഴിവാക്കിക്കൂടേ. അത്രയെങ്കിലും ആശ്വാസം ലഭിക്കുമല്ലോ.

ടി.ജെ. മാത്യു, കവടിയാർ തിരുവനന്തപുരം

നിത്യവിധിക്കു മുൻപേ വിധി വരണം‌

‌ഇന്ത്യയിലെ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ നല്ലൊരു ശതമാനം, വയോവൃദ്ധർ വാദികളായോ പ്രതികളായോ സാക്ഷികളായോ ഗുണഭോക്താക്കളായോ കക്ഷികളായിട്ടുള്ളവയാണ്. വിധിവരാത്ത കേസിലെ കക്ഷിയായി വാർധക്യത്തിൽ മരിച്ചുപോകേണ്ടി വരുന്നത് എത്രയോ കഷ്ടമാണ്. മരിച്ചുപോയ ഒരാളുടെ കേസിന്റെ കാര്യത്തിനു നടക്കേണ്ടി വരുന്നതു ജീവിച്ചിരിക്കുന്നവർക്കും വലിയ മനോവേദന ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് 75 വയസ്സ് കഴിഞ്ഞവരുമായി ബന്ധപ്പെട്ട കേസുകൾ തീവ്രവേഗത്തിൽ പരിഗണിച്ചു പരമാവധി ആറു മാസത്തിനകം തീർപ്പാക്കണം.

ഫിലിപ്പ് പഴേമ്പള്ളി, പെരുവ, കോട്ടയം 

നിർദേശങ്ങൾ  അറിയിക്കാം

മലയാള മനോരമയിലെ വാർത്തകളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും വായനക്കാർക്ക് നേരിട്ട് അറിയിക്കാം. രാവിലെ 10 മുതൽ 5 വരെ 9567906395 എന്ന നമ്പറിൽ വിളിക്കാം (ഞായറും അവധിദിവസങ്ങളും ഒഴികെ).

English Summary: Letters to Manorama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com