ADVERTISEMENT

പരുന്ത് പ്രാവുകളെ സ്ഥിരമായി ആക്രമിക്കും. പക്ഷേ, പരുന്ത് വരുന്നതു കാണുമ്പോൾത്തന്നെ പ്രാവുകൾ തങ്ങൾ നേരത്തെ കണ്ടുപിടിച്ച കൂട്ടിൽ ഒളിക്കും. അതുകൊണ്ടു പരുന്തിന് ഒരിക്കലും ഒരു പ്രാവിനെപ്പോലും പിടിക്കാൻ കഴിഞ്ഞില്ല. ഒരുദിവസം പരുന്ത് പ്രാവുകളെ പിന്തുടർന്നു കൂടിന്റെയടുത്തെത്തി. തന്റെ തലമാത്രം ഉള്ളിലേക്കിട്ടു പരുന്ത് പറഞ്ഞു: കൂട്ടുകാരേ, നാമെല്ലാം പക്ഷികളാണ്. പിന്നെന്തിനു നമ്മൾ തമ്മിൽ ശത്രുത. നിങ്ങളെന്നെ രാജാവായി അംഗീകരിച്ചാൽ ഞാൻ നിങ്ങളുടെ സംരക്ഷകനാകാം. കുറച്ചുപ്രാവുകൾ പരുന്തിനെ വിശ്വസിച്ചു കൂടിനു വെളിയിലെത്തി. അവയെ ഓരോന്നായി പരുന്ത് കൊന്നുതിന്നു.

ആഭ്യന്തര കലാപങ്ങളിലൂടെയാണു ഭൂരിഭാഗം പ്രസ്ഥാനങ്ങളും സമൂഹങ്ങളും അപ്രത്യക്ഷമാകുന്നത്. ബാഹ്യശക്തികളുടെ പടക്കോപ്പുകളെക്കാൾ ഉന്നവും സംഹാരശേഷിയും അകത്തുള്ളവരുടെ വാക്കുകൾക്കും പ്രവൃത്തികൾക്കുമുണ്ടാകും. ശത്രുവിന്റെ ആക്രമണങ്ങളെ പെട്ടെന്നു തിരിച്ചറിയാൻ കഴിയും. അവർ പലതവണ മുന്നറിയിപ്പു തരും. ശത്രുവാണെന്നുറപ്പുള്ളതുകൊണ്ടു മുൻകരുതലോടെ മാത്രമേ അവരോട് ഇടപെടൂ. വെല്ലുവിളികളും ഭീഷണികളും ഇടയ്ക്കുണ്ടാകുന്നതുകൊണ്ട് അവർക്കെതിരെയുള്ള പ്രതികരണസംവിധാനങ്ങൾ എപ്പോഴും സജ്ജമായിരിക്കും. പക്ഷേ, സന്തതസഹചാരികളുടെ ക്ഷുദ്രപ്രവൃത്തികളെ എങ്ങനെ തിരിച്ചറിയും? മിത്രങ്ങളുടെയും കൂട്ടാളികളുടെയും ദുരുദ്ദേശ്യങ്ങൾ എങ്ങനെ മനസ്സിലാക്കും? ശത്രുക്കൾക്ക് ഏൽപിക്കാൻ കഴിയുന്ന പരുക്കിനു പരിധിയുണ്ട്. അവരുടെ ആക്രമണ പദ്ധതികൾ ഊഹാപോഹങ്ങളും മുന്നനുഭവങ്ങളും അടിസ്ഥാനമാക്കിയായിരിക്കും. മിത്രത്തിനു ദൗർബല്യങ്ങൾ കൃത്യമായറിയാം. അതു കണക്കുകൂട്ടിയായിരിക്കും അവർ നിറയൊഴിക്കുക. ശത്രുക്കളോട് ഇടപഴകുമ്പോഴുള്ളതിനെക്കാൾ വിവേകവും മുന്നൊരുക്കവും ചിലപ്പോഴെങ്കിലും സഹയാത്രികരോടും കാണിക്കേണ്ടിവരും.

അകലം പാലിച്ചിരുന്നവർ പൊടുന്നനെ അടുപ്പം കാണിച്ചാൽ ആ അടുപ്പത്തെയും സൂക്ഷിക്കണം. അകത്തിരുന്ന് ആക്രമിക്കുന്നതിനെക്കാൾ അടുത്തുചെന്നു കെണിയിൽ വീഴ്ത്തുന്നതാണു മികച്ച തന്ത്രമെന്ന് അവർ മനസ്സിലാക്കിയിട്ടുണ്ടാകും.

എന്തുകാര്യത്തിന്റെ പേരിലാണോ ഒരാളെ അവിശ്വസിച്ചു തുടങ്ങിയത്, പിന്നീട് എത്ര വിശ്വസനീയമായി അയാൾ പെരുമാറിയാലും ആ അവിശ്വാസത്തിന്റെ കണിക മുന്നറിയിപ്പായി മുന്നിലുണ്ടാകണം. മാറാനും നന്നാകാനുമുള്ള ഒരാളുടെ സാധ്യതയെ അവഗണിക്കുകയോ അവഹേളിക്കുകയോ അല്ല, സ്വയം കെണിയിൽ വീഴാതിരിക്കാനുള്ള പ്രതിരോധം തീർക്കുകയാണ്. ഊണിലും ഉറക്കത്തിലും കൂടെയുള്ളവരെ മറികടന്നു പ്രലോഭനങ്ങളുമായി വരുന്നവരുടെ പിറകെ പോകുന്നവർ തങ്ങളുടെ ആയുസ്സ് പാതിവഴിയിൽ അവസാനിക്കുമ്പോഴേ സത്യം തിരിച്ചറിയൂ. നന്മ ആഗ്രഹിക്കുന്നവർ കാണിച്ചുതരുന്ന വഴികൾക്കു കാഠിന്യമുണ്ടാകും; കെണിയിലകപ്പെടുത്തുന്നവരുടെ വഴികൾക്കു വശീകരിക്കുന്ന സൗന്ദര്യവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com