ADVERTISEMENT

സാമൂഹികമായി കേരളം ഇതിനകം കൈവരിച്ച നേട്ടങ്ങൾക്കെല്ലാം ആധാരശിലകൾ പാകിയ ചില വിശിഷ്ടദിനങ്ങളുണ്ട്. നമ്മുടെ ചരിത്രത്തിൽ അങ്ങനെയൊരു അനശ്വരമുദ്ര പേറുന്ന ദിവസം ഇന്ന് ഒന്നേകാൽ നൂറ്റാണ്ടിലെത്തുകയാണ്; അനീതിക്കും അസമത്വത്തിനുമെതിരെ ഉയർന്ന ഈഴവ മെമ്മോറിയലിന്റെ ആവേശോജ്വലമായ സ്മൃതിദിനം.

തിരുവിതാംകൂറിലുണ്ടായ ആദ്യത്തെ ഭീമനിവേദനങ്ങളായിരുന്നു മലയാളി മെമ്മോറിയലും തുടർന്നുള്ള ഈഴവ മെമ്മോറിയലും. പിൽക്കാലത്ത്, പൗരസമത്വത്തിനുവേണ്ടി നടന്ന പ്രക്ഷോഭവും സംയുക്ത പ്രക്ഷോഭവും നിവർത്തന പ്രക്ഷോഭവും ഉത്തരവാദിത്ത പ്രക്ഷോഭവും സ്റ്റേറ്റ് കോൺഗ്രസുമെല്ലാം ഈ കൂട്ടായ്മകൾ നൽകിയ ഉണർവിൽനിന്നുണ്ടായതാണെന്നു പറയാം. സർക്കാർ ഉദ്യോഗങ്ങൾ നാട്ടുകാർക്കു നിഷേധിക്കുകയും പുറത്തുനിന്നുള്ളവരെ കുത്തിനിറയ്ക്കുകയും ചെയ്തുവന്ന അനീതിക്കെതിരെ 1891 ജനുവരിയിലാണ് 10,028 പൗരന്മാർ ഒപ്പിട്ട മലയാളി മെമ്മോറിയൽ സമർപ്പിച്ചത്. ഉദ്ദേശിച്ച പ്രയോജനം കിട്ടിയില്ലെങ്കിലും അനീതിക്കെതിരെ ശബ്ദമുയർത്താനുള്ള ഊർജം തിരുവിതാംകൂറിലെ ജനങ്ങൾക്കു പകരാൻ മലയാളി മെമ്മോറിയലിനു കഴിഞ്ഞു.

സാമൂഹിക പരിഷ്കർത്താവായ ഡോ. പി. പൽപുവിന്റെ നേതൃത്വത്തിൽ ഈഴവ മെമ്മോറിയൽ ശ്രീമൂലം തിരുനാൾ മഹാരാജാവിനു സമർപ്പിച്ചത് 125 വർഷം മുൻപ് ഇതേ ദിവസമാണ്– 1896 സെപ്റ്റംബർ 3ന്. അർഹിക്കുന്ന ആനുകൂല്യങ്ങൾക്കായി 13,176 ഈഴവ സമുദായാംഗങ്ങൾ ഒപ്പിട്ട ആ ഭീമഹർജി ആ കാലത്തിന്റെതന്നെ ആവശ്യമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളായപ്പോഴേക്കും ഉന്നതവിദ്യാഭ്യാസ യോഗ്യതകളുള്ള ചെറുപ്പക്കാർ ഈഴവർക്കിടയിൽ ഉണ്ടായിത്തുടങ്ങിയെങ്കിലും ജാതിവ്യവസ്‌ഥിതി അവരുടെ സാമൂഹിക വികാസത്തിനു വലിയ തടസ്സമുണ്ടാക്കി. ഈ സാഹചര്യമാണ് ഈഴവ മെമ്മോറിയലിനു വഴിതുറന്നത്.

സർക്കാരിൽനിന്ന് അനുകൂല പ്രതികരണം ലഭിച്ചില്ലെങ്കിലും തിരുവിതാംകൂറിലെ രാഷ്ട്രീയബോധവും സാമൂഹികബോധവും വ്യാപകമാക്കാൻ ഈ വലിയ കൂട്ടായ്മ കാരണമായി. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അവഗണനകളിലും സാമൂഹികമായ അവശതകളിലും കഴിഞ്ഞുകൂടിയ ഈഴവ സമുദായത്തിന് ഇതോടെ സംഘശക്തിയുടെ കർമോർജം കൈവന്നു.

അതിന് എട്ടു വർഷം മുൻപേ, മലയാളികൾ അനുഭവിച്ചിട്ടുള്ള ഏറ്റവും ഉദാത്തമായ സാമൂഹികവിപ്ലവം വളരെ നിശ്ശബ്‌ദമായി ഒരു പുലർകാലത്ത്, ഒരു നദിക്കരയിൽ ഉദിച്ചുകഴിഞ്ഞിരുന്നു. അരുവിപ്പുറത്ത് 1888ൽ നടന്ന ആ ശിവപ്രതിഷ്‌ഠയിലൂടെ ശ്രീനാരായണഗുരു പാകിയ വിത്തിൽനിന്നാണു നമ്മുടെ സാമൂഹിക മുന്നേറ്റങ്ങളെല്ലാം ഉണ്ടായത്. വിദ്യകൊണ്ടു സ്വതന്ത്രരാകാനും സംഘടനകൊണ്ടു ശക്‌തരാകാനും ആഹ്വാനം ചെയ്ത ഗുരുവിന്റെ ആധ്യാത്മികസാന്നിധ്യം നാടിനാകെ പ്രകാശമായി നിറയാൻ പിന്നെ അധികം സമയമൊന്നും വേണ്ടിവന്നില്ല.

സാമൂഹികപരിഷ്കരണത്തിന്റെ മുദ്രകളിൽ പലതും ആദ്യം സ്വന്തമാക്കിയ കേരളത്തിന് അഭിമാനിക്കാനേറെ വകയുണ്ട്. തീണ്ടലും തൊടീലും അയിത്തവും നടമാടിയ കേരളീയ സമൂഹത്തിലെ വർണവെറിക്ക് അവസാനംകുറിച്ചു തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായത് 1936 നവംബർ 12ന് ആണ്. ഇവിടെ നടമാടിയിരുന്ന അനാചാരങ്ങൾക്കെതിരെ നമ്മുടെ നവോത്ഥാന നായകർ നടത്തിയ പോരാട്ടത്തിന്റെയും ഈഴവ മെമ്മോറിയൽ, വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയ സമരങ്ങളുടെയും ആത്യന്തികഫലം കൂടിയാണ് അന്നു വിളംബരം ചെയ്യപ്പെട്ടത്.

കേരളത്തിന്റെ നവോത്ഥാനയാത്രയിൽ മലയാള മനോരമയ്ക്കും പങ്കു ചേരാനായതു വിനയപൂർവം ഓർമിക്കട്ടെ. ഒന്നാം ലക്കത്തിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗം (‘തിരുവിതാംകോട്ടു സംസ്ഥാനത്തിലെ പുലയരുടെ വിദ്യാഭ്യാസം’, 1890 മാർച്ച് 22) മുതൽ തുടങ്ങുന്നു, സാമൂഹിക നീതിക്കുവേണ്ടിയുള്ള മുന്നേറ്റങ്ങളോടു മനോരമയുടെ െഎക്യദാർഢ്യം. ഈഴവ മെമ്മോറിയൽ സമർപ്പണത്തിനു പിന്നാലെ 1896 സെപ്റ്റംബർ 19ന് എഴുതിയ ‘തിരുവിതാംകോട്ടെ ഈഴവർ’ എന്ന മുഖപ്രസംഗത്തിലുൾപ്പെടെ കേരളത്തിലെ സാമൂഹിക പോരാട്ടങ്ങളെ അഭിവാദ്യം ചെയ്യാനായ ഞങ്ങളുടെ ധന്യതയുടെ തുടർച്ചയാണ് അതിന്റെ 125–ാം വാർഷികത്തിലുള്ള ഈ മുഖപ്രസംഗവും.

English Summary: Editorial on Ezhava Memorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com