ADVERTISEMENT

പാലായിൽ ജോസ് കെ.മാണി തോറ്റതു സിപിഎമ്മിന്റെ വീഴ്ച മൂലം, പാലക്കാട്ടെ മൂന്നാം സ്ഥാനം അപമാനകരം, കുറ്റ്യാടിയിലും പൊന്നാനിയിലും നടന്നതു പാർട്ടിക്ക് ആകെ നാണക്കേട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്വലവിജയം അവലോകനം ചെയ്തു സിപിഎം ചൂണ്ടിക്കാണിക്കുന്നത് ആ തിളക്കത്തിലും സംഭവിച്ച മങ്ങലുകളെക്കുറിച്ചാണ്. ഓരോ ജില്ലയിലെയും രാഷ്ട്രീയ– സംഘടനാസ്ഥിതിയും ദൗർബല്യങ്ങളും പരിശോധിച്ചു തിരുത്തൽനടപടികളിലേക്കു സിപിഎം കടക്കുന്നതു സംസ്ഥാനകമ്മിറ്റി അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് ഓരോ ജില്ലയിലും പാർട്ടിക്കു നൽകുന്ന ആ അനുഭവങ്ങൾ എന്തൊക്കെ?

റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങൾ:

∙ തിരുവനന്തപുരം

പതിനാലിൽ പതിമൂന്നു സീറ്റിലും എൽഡിഎഫ് ജയിച്ചപ്പോൾ മത്സരിച്ച പത്തു സീറ്റിലും സിപിഎം ജയിച്ചു. ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രാവർത്തികമാക്കാനായി. ഈ വിജയത്തിലും അരുവിക്കരയിൽ‍ തെറ്റായ സംഘടനാസമീപനം ചില നേതാക്കളിൽ നിന്നുണ്ടായതു പരിശോധിക്കണം. കമ്യൂണിസ്റ്റ് ശക്തികേന്ദ്രങ്ങളായ ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ ബിജെപി ശക്തിപ്പെടുന്നതു പ്രത്യേകം ശ്രദ്ധിക്കണം. ആറ്റിങ്ങലിൽ ഇതാദ്യമായി ബിജെപി രണ്ടാം സ്ഥാനത്തെത്തി. സിപിഎമ്മിനൊപ്പം നിൽക്കുന്ന കുടുംബങ്ങൾ ബിജെപിയിലേക്കു പോകുന്നുണ്ടോ എന്നതു പരിശോധിക്കണം. യുഡിഎഫിനു നേമത്തു മാത്രമാണു വോട്ട് വർധിച്ചത്.

∙ കൊല്ലം

അഞ്ചു നിയോജകമണ്ഡലങ്ങളിൽ 2016ലെ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ അൻപതിനായിരത്തിലധികം വോട്ടിന്റെ കുറവുണ്ടായി. 10 മണ്ഡലങ്ങളിൽ വോട്ടു വർധിച്ച യുഡിഎഫിനു കുറഞ്ഞതു പുനലൂരിൽ മാത്രമാണ്. കരുനാഗപ്പള്ളിയിലെ തോൽവി നമ്മുടെ സംഘടനാപരിമിതിയുടെ ഭാഗമാണ്. ജില്ലയിലെ സംഘടനാ കെട്ടുറപ്പിനു ക്ഷതമേൽപിക്കുന്ന ഘടകങ്ങളുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അവലോകനത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും വലിയ മാറ്റം ഉണ്ടായിട്ടില്ല.

∙ പത്തനംതിട്ട

അഞ്ചു നിയോജക മണ്ഡലങ്ങളും നിലനിർത്താനായതു നേട്ടമാണ്. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെയും പിന്നാക്ക–പട്ടികജാതി വിഭാഗങ്ങളുടെയും കാര്യമായ പിന്തുണ ലഭിച്ചു. അടൂർ മണ്ഡലത്തിൽ‍ 9466 വോട്ടു കുറഞ്ഞതു പരിശോധിക്കണം. റാന്നിയിലെ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ആദ്യം സ്വീകാര്യനായിരുന്നില്ലെങ്കിലും പാർട്ടിയുടെ ശക്തമായ ഇടപെടൽ മൂലം ജയിക്കാനായതു നേട്ടമാണ്. മുൻകാലങ്ങളെ അപേക്ഷിച്ചു കൂടുതൽ ഐക്യത്തോടെ ജില്ലാ ഘടകത്തിനു പ്രവർത്തിക്കാനായി.

∙ ആലപ്പുഴ

ഉപതിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട അരൂർ തിരിച്ചുപിടിക്കാൻ കഴിഞ്ഞതു നേട്ടം. ചില പ്രദേശങ്ങളിൽ ബിജെപി മുന്നേറ്റം ഉണ്ടാക്കിയതു ശ്രദ്ധിക്കണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആരംഭത്തിൽ പാർട്ടിക്കകത്തു മന്ദഗതിയിലുള്ള പ്രവർത്തനമാണു നടന്നത്. പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള എല്ലാ നിയോജകമണ്ഡലങ്ങളിലും പ്രത്യേക യോഗങ്ങളിൽ പങ്കെടുക്കുകയും പിന്നീടു പ്രവർത്തനങ്ങൾ ജാഗ്രതയിലാകുകയും ചെയ്തു. അമ്പലപ്പുഴയിൽ തിരഞ്ഞെടുപ്പു വിജയം ഉറപ്പിക്കുന്നതിനു സഹായകരമല്ലാത്ത ചില നിലപാടുകൾ ജി.സുധാകരന്റെ ഭാഗത്തുനിന്നുണ്ടായി. തിര‍ഞ്ഞെടുപ്പിന് ആവശ്യമായ സഹായം നൽകുന്നതിലും പരിമിതിയുണ്ടായി.

∙ കോട്ടയം

മണ്ഡലങ്ങളിൽ നിന്നുള്ള റിപ്പോർട്ടുപ്രകാരം ഏഴു മണ്ഡലങ്ങൾ ജയിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും പാലാ, കടുത്തുരുത്തി എന്നിവിടങ്ങളിൽ പരാജയപ്പെട്ടു. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പാലായിൽ പരാജയപ്പെട്ടതിൽ ഒരു കാരണം പാർട്ടിയുടെ സംഘടനാദൗർബല്യമാണ്. ഇതു പ്രത്യേകം പരിശോധിക്കണം. കേരള കോൺഗ്രസ് എൽഡിഎഫിലേക്കു വന്നതു ജില്ലയിൽ വോട്ടും സീറ്റും വർധിപ്പിച്ച മുഖ്യഘടകമാണ്. ഇതു യുഡിഎഫിന്റെ വോട്ടുകളിൽ വിള്ളൽ വീഴ്ത്തി. കോട്ടയം മണ്ഡലത്തിൽ ഉദ്ദേശിച്ച മുന്നേറ്റം ഉണ്ടാകാൻ കഴിയാതെ പോയതു സംഘടനാപരിമിതി മൂലമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ട് ചില മണ്ഡലങ്ങളിൽ കിട്ടാതെ പോയി.

∙ ഇടുക്കി

കോൺഗ്രസിനു ജില്ലയിൽ ഒരു സീറ്റിലും ജയിക്കാൻ സാധിച്ചില്ല. യുഡിഎഫ് ജയിച്ച തൊടുപുഴയിൽ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നേർപകുതിയായി കുറയ്ക്കാൻ കഴിഞ്ഞു. ഉടുമ്പൻചോല മണ്ഡലത്തിൽ പോൾ ചെയ്തതിന്റെ 64 % വോട്ട് എൽഡിഎഫിനു കിട്ടിയതു നേട്ടമാണ്. കേരള കോൺഗ്രസ് (എം) വന്നതും മികച്ച വിജയത്തിനു പശ്ചാത്തലമൊരുക്കി. പൊതു അനുകൂല അന്തരീക്ഷം ദേവികുളം മണ്ഡലത്തിലെ ചില പഞ്ചായത്തുകളിൽ ഉപയോഗപ്പെടുത്താൻ കഴിയാതെ പോയതു പരിശോധിക്കണം.

∙ എറണാകുളം

ആകെയുള്ള 14 നിയോജകമണ്ഡലങ്ങളിൽ 9 ഇടത്ത് എൽഡിഎഫ് വോട്ട് കുറഞ്ഞു. അഞ്ചു മണ്ഡലങ്ങളിൽ 5000ൽ അധികം വോട്ടു കുറ‍ഞ്ഞു. ജില്ലയിലെ സംഘടനാദൗർബല്യം ഇതിനിടയാക്കിയ ഘടകമാണ്. 2015 മുതൽ പാർട്ടിക്കു ജില്ലയിൽ മുന്നേറാൻ കഴിയാത്തതു പരിശോധിക്കണം. എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാർഥികളെ ബന്ധപ്പെട്ട കമ്മിറ്റികൾ അംഗീകരിക്കാ‍ൻ തയാറായില്ല. ട്വന്റി ട്വന്റി രണ്ടു മുന്നണികളുടെയും വോട്ടു പിടിച്ചു. പിറവത്തെ കാൽലക്ഷം വോട്ടിന്റെ കനത്തതോൽവി പരിശോധിക്കണം. തൃക്കാക്കര, പെരുമ്പാവൂർ, പിറവം, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്തതിൽ ജില്ലാ നേതൃത്വത്തിനു വീഴ്ച സംഭവിച്ചു.

∙ തൃശൂർ

ക്രിസ്ത്യൻ വിഭാഗത്തിൽ യുഡിഎഫ് അനുഭാവം കുറഞ്ഞുവരുന്നു. ഇവരെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ കഴിയണം. മുസ്‌ലിം ന്യൂനപക്ഷം കൂടുതലായി എൽഡിഎഫിനെ സഹായിച്ചു. ജില്ലാ കേന്ദ്രമായ തൃശൂർ മണ്ഡലത്തിൽ ബിജെപിക്ക് 11.82% വോട്ട് കൂടി. ഇരിങ്ങാലക്കുടയിൽ ബിജെപിക്ക് 22% വോട്ട് കിട്ടിയതും ഗൗരവത്തോടെ കാണണം. പുതുക്കാട്, നാട്ടിക, മണലൂർ എന്നിവിടങ്ങളിലും ബിജെപിക്ക് 20 ശതമാനത്തിൽ കൂടുതൽ വോട്ടു ലഭിച്ചു. ജില്ലയിൽ ബിജെപി ഒന്നാമതെത്തിയ 91 ബൂത്തുകളിൽ 57 എണ്ണവും തൃശൂർ നഗരത്തിലാണ്. സിറ്റിങ് സീറ്റായ ചാലക്കുടി നഷ്ടപ്പെട്ടതു പ്രത്യേകം പരിശോധിക്കണം.

∙ പാലക്കാട്

ബിജെപിക്കു വോട്ടും വോട്ടിങ് ശതമാനവും കൂടിയതു ഗൗരവത്തോടെ കാണണം. സംസ്ഥാനത്തു ബിജെപിക്ക് എല്ലായിടത്തും വോട്ടു കുറഞ്ഞപ്പോൾ വർധിച്ച ഏക ജില്ല പാലക്കാടാണ്. പാലക്കാട് മണ്ഡലത്തിൽ സിപിഎമ്മിനു ദയനീയ പരാജയം സംഭവിച്ചു. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തു പോയതോടെ അന്വേഷിച്ചു നൽകിയ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കിയിട്ടില്ലെന്നു കരുതണം. പാർട്ടിക്കു കിട്ടേണ്ട വോട്ട് നഷ്ടപ്പെട്ടിട്ടുണ്ട്. അപമാനകരമായ മൂന്നാം സ്ഥാനമാണു ലഭിച്ചത്. വളരെ പ്രധാനപ്പെട്ട ഒരു മത്സരത്തിൽ ബിജെപി വലിയ കേന്ദ്രീകരണം നടത്തിയപ്പോൾ അതിനെതിരെ വേണ്ട സംഘടനാസംവിധാനം ഒരുക്കാൻ ജില്ലാ നേതൃത്വത്തിനു സാധിച്ചില്ല.

CPM-Election-Result-Analysis-2

∙ മലപ്പുറം

പൊന്നാനിയിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടു നടത്തിയ പ്രകടനം സംസ്ഥാനത്താകെ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി. പൊന്നാനിയിൽ കൂടുതലായി കേന്ദ്രീകരിക്കേണ്ടി വന്നതുമൂലം കടുത്ത മത്സരം നടത്തി പിടിച്ചെടുക്കേണ്ട ചില മണ്ഡലങ്ങൾ നഷ്ടപ്പെട്ടു. തുടർച്ചയായി പൊന്നാനിയിൽ തിരഞ്ഞെടുപ്പുകാലത്ത് സംഘടനാവിരുദ്ധ നിലപാടുകൾ ഉയരുന്നത് അവസാനിപ്പിക്കാൻ കഴിയണം. പെരിന്തൽമണ്ണയിലെ സ്വതന്ത്ര സ്ഥാനാർഥിയെ ഉൾക്കൊള്ളുന്നതിൽ സഖാക്കളുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായി. പാർട്ടിക്കൊപ്പം വരുന്ന പുതിയ ജനവിഭാഗങ്ങളെ സ്വീകരിക്കുന്നതിലെ താൽപര്യക്കുറവാണ് ഇതിനു കാരണം.

∙ വയനാട്

സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ കൽപറ്റയിൽ എൽജെഡിയുടെ പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാർ പരാജയപ്പെട്ടതു പ്രത്യേകം പരിശോധിക്കണം. 2016നെ അപേക്ഷിച്ച് 8677 വോട്ട് എൽഡിഎഫിനു കുറഞ്ഞു. എൽഡിഎഫിനു സ്വാധീനമുള്ള മീനങ്ങാടി, നൂൽപുഴ പഞ്ചായത്തുകളിൽ വോട്ടു കുറഞ്ഞതു പരിശോധിക്കണം. വലതുപക്ഷ ശക്തികൾക്കു ജില്ലയിൽ മുൻതൂക്കം ഉണ്ടെന്നാണു തിരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത്.

∙ കോഴിക്കോട്

മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളിൽ ഇടതുപക്ഷ ആഭിമുഖ്യം കൂടി വരുന്നു. ക്രിസ്ത്യൻ ജനവിഭാഗങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളിൽ നമുക്ക് അനുകൂലമായ സ്ഥിതിയുണ്ടായി. കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധം സിപിഎമ്മിനു സംസ്ഥാനത്താകെ നാണക്കേടായി. വടകരയിൽ യുഡിഎഫിന്റെ ഭാഗമായാണ് ആർഎംപിയിലെ കെ.കെ.രമ ജയിച്ചത്. എൽജെഡി ഇടതുമുന്നണിയുടെ ഭാഗമായതിന്റെ ഗുണം ലഭിക്കേണ്ട മണ്ഡലമായിരുന്നു ഇത്. വടകര താലൂക്കിൽ തിരഞ്ഞെടുപ്പിന്റെ നിർണായകഘട്ടത്തിൽപോലും പാർട്ടിക്കൊപ്പം നിൽക്കാത്ത സഖാക്കളുണ്ടെന്ന സ്ഥിതി തുടരുന്നോയെന്നു പരിശോധിക്കണം.

∙ കണ്ണൂർ

എൽഡിഎഫ് വോട്ടിൽ വർധനയുണ്ടായി. പുതിയ ജനവിഭാഗം കൂടെ വന്നെന്നാണ് ഇതു തെളിയിക്കുന്നത്. തിരഞ്ഞെടുപ്പുരംഗത്തു പ്രവർത്തിക്കുന്ന കേഡർമാ‍ർക്ക് അലവൻസ് നൽകാനായി നടത്തിയ ഫണ്ട് ശേഖരണം ജില്ലയുടെ സ്വാധീനത്തിന് അനുസരിച്ച് നടത്താൻ കഴിയാതിരുന്നതു സംഘടനാപരമായ പോരായ്മയാണ്. പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങൾ വീണ്ടും നഷ്ടപ്പെട്ടത് ഉൾക്കൊണ്ടു പ്രവർത്തിക്കണം.

∙ കാസർകോട്

മുസ്‌ലിം ന്യൂനപക്ഷം കൂടുതലായി എൽഡിഎഫിനു വോട്ടു ചെയ്തു. കാസർകോട്, മഞ്ചേശ്വരം പ്രദേശത്തും ഭാഷാന്യൂനപക്ഷങ്ങളിലും മത ന്യൂനപക്ഷങ്ങളിലും പാർട്ടിക്കു സ്വാധീനക്കുറവുണ്ട്. സ്ഥാനാർഥിനിർണയത്തിൽ മഞ്ചേശ്വരത്തെ സംഘടനാപരിമിതി തിരുത്തണം. സ്വാധീനം കുറഞ്ഞ വടക്കൻ മേഖലയിൽ കൂടുതൽ ശ്രദ്ധിക്കണം.

English Summary: CPM Election Result Analysis Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com