ADVERTISEMENT

അസ്വാസ്ഥ്യകരമായ പല വാർത്തകളും ദൃശ്യങ്ങളും അഫ്ഗാനിസ്ഥാനിലേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ദിനങ്ങളാണിത്. യുഎസ് – നാറ്റോ സഖ്യസേന അഫ്ഗാൻ വിട്ടതിനൊപ്പം പല സ്വതന്ത്ര മാധ്യമപ്രവർത്തകരും അവിടെനിന്നു മടങ്ങി. ഇതോടെ, വസ്തുതാപരമായ വാർത്തകൾ പുറത്തെത്താനുള്ള സാധ്യതയ്ക്കും മങ്ങലേറ്റു.

യുഎസ് സേന ഉപേക്ഷിച്ചുപോയ ഹെലികോപ്റ്റർ പറപ്പിച്ച്, അഫ്ഗാൻ നഗരങ്ങളിലൊന്നിൽ റോന്തുചുറ്റുന്ന താലിബാൻ സേനയുടെ ദൃശ്യങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെയും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ആ കോപ്റ്ററിൽനിന്ന് കയറിൽ ഒരാൾ തൂങ്ങിക്കിടക്കുന്നതും കാണാമായിരുന്നു. താലിബാൻ ഒരാളെ ഹെലികോപ്റ്ററിൽനിന്നു തൂക്കിക്കൊന്ന് ശിക്ഷ നടപ്പാക്കിയെന്ന വിവരണത്തോടെയാണു ദൃശ്യങ്ങൾ വന്നത്. ഇന്ത്യയിലെ പല മാധ്യമങ്ങളും ‘താലിബാൻ ആകാശത്തും വധശിക്ഷ നടപ്പാക്കി’ എന്ന പേരിൽ ഇതു റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

എന്നാൽ, അതേ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചാൽ കയറിൽ തൂങ്ങിയാടുന്ന ആൾക്കു ജീവനുണ്ടെന്നും കൈകൾ അനക്കുന്നുണ്ടെന്നും കാണാം. ഇതേ സംഭവത്തിന്റെ മറ്റു ദൃശ്യങ്ങൾ പരിശോധിച്ചാൽ ആളിന്റെ കയ്യിൽ എന്തോ ഉണ്ടെന്നും മനസ്സിലാകും. അഫ്ഗാനിസ്ഥാനിൽ ബാക്കിയുള്ള ചില മാധ്യമപ്രവർത്തകർ തന്നെ ട്വിറ്ററിലും മറ്റും ഇതിന്റെ യാഥാർഥ്യം വ്യക്തമാക്കി. താലിബാൻ അംഗം ഹെലികോപ്റ്ററിൽനിന്നു കയറിൽ തൂങ്ങി ഉയരമുള്ള കെട്ടിടത്തിൽ താലിബാൻ പതാക സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നാണ് അവർ പറഞ്ഞത്.

ഭീകരപ്പട്ടികയിൽനിന്ന് താലിബാൻ പുറത്തോ?

രാജ്യാന്തര സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ വിഭാഗമാണു രക്ഷാസമിതി (സെക്യൂരിറ്റി കൗൺസിൽ – യുഎൻഎസ്‍സി) യുഎന്നിന്റെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണിത്. രക്ഷാസമിതിയിൽ 5 സ്ഥിരാംഗങ്ങളും 10 താൽക്കാലികാംഗങ്ങളുമാണുള്ളത്. താൽക്കാലികാംഗങ്ങൾ 2 വർഷത്തിലൊരിക്കൽ മാറി മാറി വരും. നിലവിൽ ഇന്ത്യ താൽക്കാലിക അംഗങ്ങളുടെ കൂട്ടത്തിലുണ്ട്. സമിതിയുടെ അധ്യക്ഷ സ്ഥാനം ഈ 15 അംഗരാജ്യങ്ങൾക്ക് ഓരോ മാസവും മാറി വരും.

ഈ മാസം അയർലൻഡാണ് അധ്യക്ഷപദവിയിൽ. ഓഗസ്റ്റിൽ ഇന്ത്യയായിരുന്നു അധ്യക്ഷസ്ഥാനത്ത്. ആ കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഒരു കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു. ആദ്യമായാണ് ഇന്ത്യയ്ക്ക് ഈ സ്ഥാനം ലഭിക്കുന്നതെന്നു കഴിഞ്ഞമാസം സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണമുണ്ടായിരുന്നു. എന്നാൽ, മുൻപു പലതവണ ഇന്ത്യ അധ്യക്ഷ സ്ഥാനത്ത് എത്തിയിട്ടുണ്ട്.

ഓഗസ്റ്റിൽ ഇന്ത്യ അധ്യക്ഷസ്ഥാനത്തിരിക്കെ, താലിബാനെ സെക്യൂരിറ്റി കൗൺസിലിന്റെ ഭീകരസംഘടനകളുടെ പട്ടികയിൽനിന്നു നീക്കം ചെയ്തുവെന്ന ആക്ഷേപം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, യുഎൻഎസ്‍സി ഇത്തരത്തിൽ ഭീകരസംഘടനകളുടെ പട്ടിക പുറത്തുവിടാറില്ലെന്നതാണു യാഥാർഥ്യം. അതേസമയം, ഭീകരപ്രവർത്തനങ്ങളുടെ പേരിൽ രാജ്യങ്ങൾക്കും സംഘടനകൾക്കും വ്യക്തികൾക്കുമെതിരെ യുഎൻഎസ്‍സി ഉപരോധം ഏർപ്പെടുത്താറുണ്ട്. ഒസാമ ബിൻ ലാദന് അഭയം നൽകിയതിന്റെ പേരിൽ താലിബാന് 1999 മുതൽ യുഎൻഎസ്‍സി ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിലെ സംഭവങ്ങളെക്കുറിച്ച് ഇന്ത്യ അധ്യക്ഷസ്ഥാനത്തിരിക്കെ യുഎൻഎസ്‍സി ഓഗസ്റ്റ് 16നും 27നും രണ്ടു പ്രസ്താവനകൾ പുറത്തുവിട്ടിരുന്നു. 16ലെ പ്രസ്താവനയിലെ ഒരു വാചകം ഇങ്ങനെയാണ്: ‘‘താലിബാനോ മറ്റേതെങ്കിലും അഫ്ഗാൻ വിഭാഗമോ വ്യക്തിയോ അഫ്ഗാനിസ്ഥാനിലോ മറ്റേതെങ്കിലും രാജ്യത്തോ കേന്ദ്രീകരിച്ചിട്ടുള്ള ഭീകരർക്കു പിന്തുണ നൽകരുത്.’’ 27ലെ രണ്ടാമത്തെ പ്രസ്താവനയിൽ ഇതേ വാചകത്തിൽനിന്ന് ‘താലിബാൻ’ എന്ന പേര് ഒഴിവാക്കി, ‘ഏതെങ്കിലും അഫ്ഗാൻ വിഭാഗമോ വ്യക്തിയോ’ എന്നു മാറ്റം വരുത്തി. ഇതാണു ഭീകരസംഘടനകളുടെ പട്ടികയിൽനിന്ന് യുഎൻഎസ്‍സി താലിബാനെ ഒഴിവാക്കിയെന്ന മട്ടിൽ പ്രചരിപ്പിക്കപ്പെടുന്നത്.

Content Highlights: Taliban, UNSC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com