ADVERTISEMENT

ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽനേട്ടം ഇന്ത്യ കൈവരിച്ച ടോക്കിയോ ഒളിംപിക്സിനുശേഷം നടന്ന പാരാലിംപിക്സിനു കൊടിയിറങ്ങിയിരിക്കുകയാണ്. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ വിശ്വകായികമേളയായ പാരാലിംപിക്സിൽ രാജ്യത്തിനാകെ അഭിമാനവും പ്രചോദനവും പകരുന്ന നേട്ടങ്ങൾ സ്വന്തമാക്കിയ ഇന്ത്യൻ അത്‌ലീറ്റുകൾക്കായി നാം എഴുന്നേറ്റുനിന്നു കയ്യടിച്ചേതീരൂ. 5 സ്വർണവും 8 വെള്ളിയും 6 വെങ്കലവും ഉൾപ്പെടെ 19 മെഡലുകളുടെ റെക്കോർഡ് പ്രകടനവുമായി നമ്മുടെ താരങ്ങൾ മടങ്ങിയെത്തുന്നത് ആത്മവിശ്വാസത്തിന്റെയും ലക്ഷ്യബോധത്തിന്റെയും പുതുപാഠങ്ങൾ എഴുതിച്ചേർത്തുകെ‍ാണ്ടാണ്.

സമാനതകളില്ലാത്ത നിശ്ചയദാർഢ്യത്തിന്റെയും മനക്കരുത്തിന്റെയും പ്രതീകമാണ് ഓരോ പാരാ അത്‍ലീറ്റിന്റെയും ജീവിതം. ശരീരത്തിന്റെ പരിമിതികളെ ആത്മവിശ്വാസത്തിന്റെ ചിറകിലേറി പൊരുതിത്തോൽപിച്ചാണു പാരാലിംപിക്സിൽ മത്സരിക്കുന്നവർ വിജയം കൊയ്യുന്നത്. കോവിഡ്കാലം ഉയർത്തുന്ന പ്രതിസന്ധികൾക്കുമുന്നിൽ വിറങ്ങലിച്ചുനി‍ൽക്കുന്നവർക്കും പൊള്ളുന്ന ജീവിതയാഥാർഥ്യങ്ങളോടു പരാജയം സമ്മതിച്ചവർക്കും മനോധൈര്യം പകരുന്ന അതിജീവനപാഠങ്ങൾ പാരാ അത്‌ലീറ്റുകളുടെ സുന്ദരവിജയങ്ങളിൽനിന്നു വായിച്ചെടുക്കേണ്ടതുണ്ട്.

പാരാലിംപിക് ഷൂട്ടിങ്ങിൽ ഒരു സ്വർണവും ഒരു വെങ്കലവും നേടിയ പത്തൊൻപതുകാരി അവനി ലെഖാരയുടെ ജീവിതം തരുന്ന ആത്മവിശ്വാസത്തിന്റെ പ്രകാശം രാജ്യത്തിനു മുഴുവനുമുള്ളതാണ്. പതിനെ‍ാന്നാം വയസ്സിലുണ്ടായ കാറപകടത്തിലാണ് ‌‌‌അവനിയുടെ അരയ്ക്കു താഴേക്കു തളർന്നുപോയത്. പാറിപ്പറന്നു നടക്കേണ്ട പ്രായത്തിൽ ചക്രക്കസേരയിലായിരുന്നു സഞ്ചാരം. അച്ഛന്റെയും അമ്മയുടെയും നിറഞ്ഞ പിന്തുണയോടെ അവനി പക്ഷേ, തന്റെ ജീവിതം മാറ്റിവരച്ചു; പാരാ ഷൂട്ടിങ്ങിലെ തിളങ്ങുന്ന താരമാവുകയും ചെയ്തു.

ഗുസ്തിതാരമായിരിക്കെ, പതിനേഴാം വയസ്സിൽ ബൈക്കപകടത്തി‍ൽ പരുക്കേറ്റു മുട്ടിനുതാഴെ ഇടതുകാൽ മുറിച്ചുമാറ്റേണ്ടിവന്നപ്പോൾ സുമിത് ആന്റിൽ എന്ന ഹരിയാനക്കാരൻ തോറ്റു പിന്മാറിയില്ല. കൃത്രിമക്കാൽ പിടിപ്പിച്ചു ജാവലിൻ ത്രോയിൽ പരിശീലനം തുടങ്ങി. ആ പോരാട്ടത്തിനു തിളക്കം ചാർത്തിയാണ് ഇത്തവണ ടോക്കിയോയിൽ സ്വർണം നേടിയത്.

അഞ്ചാം വയസ്സിൽ സ്കൂളിലേക്കു നടന്നുപോകുന്നതിനിടെ ബസ് കയറി ചതഞ്ഞരഞ്ഞു വലതുകാൽപാദം നഷ്ടപ്പെട്ട മാരിയപ്പൻ തങ്കവേലുവും (ഹൈജംപ് – വെള്ളി) എട്ടാം വയസ്സിൽ പാടത്തു കളിക്കുന്നതിനിടെ പുല്ലരിയുന്ന യന്ത്രത്തിൽ കുടുങ്ങി വലതുകൈ, മുട്ടിനുതാഴെ അറ്റുപോയ നിഷാദ് കുമാറും (ഹൈജംപ് – വെള്ളി) സാധാരണ ജീവിതത്തിനു വിരാമം വീണിടത്തുനിന്നാണു കളിക്കളത്തിലെ മെഡൽത്തിളക്കത്തിലേക്കു പൊരുതിക്കയറിയത്. ചെറുപ്പത്തിൽ പോളിയോബാധിതരായി കാലുകൾ തളർന്ന ഭാവിനാബെൻ പട്ടേലും (ടേബിൾ ടെന്നിസ് – വെള്ളി) ശരത്കുമാറുമൊക്കെ (ഹൈജംപ് – വെങ്കലം) വീണുപോകാതെ പിടിച്ചുനിന്നതു രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും പിന്തുണകൊണ്ടു കൂടിയാണ്.

ജന്മനാ അല്ലെങ്കിൽ അപകടങ്ങൾമൂലം ഉണ്ടാകുന്ന ശാരീരിക വെല്ലുവിളികളോടു സമരസപ്പെടാൻ കഴിയാതെ നിരാശയുടെ പടുകുഴിയിലേക്കു വീണുപോകുന്ന പലരും ഇവിടെയുണ്ട്. വീട്ടകങ്ങളിലെ നാലു ചുവരുകൾക്കുള്ളിലേക്ക് ഒതുങ്ങിപ്പോകുന്ന അവരുടെയെ‍ാക്കെ ജീവിതങ്ങൾക്ക് ആത്മവിശ്വാസവും ഉൾക്കരുത്തും സമ്മാനിക്കുന്നതാണു പാരാലിംപ്യന്മാരുടെ വിജയഗാഥ. ശരീരത്തിന്റെ പരിമിതികളെ വിജയകരമായി അതിജീവിച്ചാൽ നേട്ടങ്ങളുടെ ലോകം വെട്ടിപ്പിടിക്കാമെന്ന സന്ദേശമാണു കൃഷ്ണ നാഗർ, പ്രമോദ് ഭഗത്, മനീഷ് നർവാൽ, സിങ്‌രാജ് അദാന, യോഗേഷ് കഥുനിയ, പ്രവീൺ കുമാർ, ദേവേന്ദ്ര ഝജാരിയ, സുഹാസ് യതിരാജ്, ഹർവീന്ദർ സിങ്, സുന്ദർ സിങ് ഗുർജർ, മനോജ് സർക്കാർ എന്നിവരുടെയും മെഡൽത്തിളക്കങ്ങൾ വിളിച്ചുപറയുന്നത്. പാരാലിംപിക്സ് ജേതാക്കളുടെ പോരാട്ട കഥകളിലെ അമൂല്യത രാജ്യവും പെ‍ാതുസമൂഹവും തിരിച്ചറിയേണ്ടതുണ്ട്.

ഇന്ത്യയ്ക്ക് അഭിമാനനേട്ടം സമ്മാനിച്ചവർക്കു ജീവിതം കെട്ടിപ്പടുക്കാൻ സർക്കാരുകളും കായികസംഘടനകളും വേണ്ടത്ര പ്രോത്സാഹനം നൽകണം. ഇനിയുള്ള യാത്രയിൽ താങ്ങും തുണയുമായി അവർക്കൊപ്പം നിൽക്കുകയും വേണം.

Content Highlights: Tokyo 2020 Paralympic Games, Editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com