ADVERTISEMENT

പതിറ്റാണ്ടുകളായി കേരളത്തിന്റെ പ്രതിഛായ കളങ്കപ്പെടുത്തുകയും വികസനത്തിൽ ഇടങ്കോലിടുകയും ചെയ്തുപോരുന്ന ദുർഭൂതമാണു നോക്കുകൂലി. അതുകൊണ്ടുതന്നെ, നോക്കുകൂലി ഉൾപ്പെടെ വ്യവസായരംഗത്തു നിലവിലുള്ള അരാജക പ്രവണതകൾ അവസാനിപ്പിക്കാൻ മുൻകയ്യെടുക്കുമെന്നു വ്യവസായ മന്ത്രി പി.രാജീവ് വിളിച്ചുചേർത്ത യോഗത്തിൽ തൊഴിലാളി സംഘടനകൾ അറിയിച്ചത് ഏറെ പ്രതീക്ഷ നൽകുന്ന വാർത്തയാകുന്നു. പാഴായിപ്പോയ സമാന പ്രഖ്യാപനങ്ങളുടെ കുറ്റബോധംകൂടി ഉള്ളിൽവച്ച് നമുക്കിതു സാധ്യമാക്കാനായാൽ കേരളത്തിന്റെ വ്യവസായ –തൊഴിൽ മേഖലയിലൊരു പുതുയുഗം പിറക്കുകതന്നെ ചെയ്യും. 

കോവിഡിനെതിരെ ജാഗ്രതയോടെ നാടാകെ ഒരുമിച്ചുനിൽക്കുകയും നന്മയും കരുണയും നിറവോടെ പ്രകാശിക്കുകയും ചെയ്യേണ്ട ഈ പ്രതിസന്ധിവേളയിൽ പോലും നോക്കുകൂലി നിഴൽ വീഴ്ത്തുന്നതു കേരളം പലപ്പോഴും കാണുകയുണ്ടായി. കയറ്റിറക്കുരംഗത്തെ അനഭിലഷണീയ പ്രവണതകൾക്കെതിരെ സർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങൾക്കു നോക്കുകുത്തിയുടെ വിലപോലുമില്ലെന്ന അനുഭവപാഠത്തിന്റെ തുടർച്ചതന്നെയായി അവയൊക്കെയും.  

നോക്കുകൂലി നിരോധിച്ചുള്ള സർക്കാർ ഉത്തരവ് എന്തുകൊണ്ടു നടപ്പാക്കിയില്ലെന്നു സംസ്ഥാന പൊലീസ് മേധാവി വിശദീകരിക്കണമെന്നു കഴിഞ്ഞയാഴ്ച ഹൈക്കോടതിയുടെ നിർദേശമുണ്ടായത് ഈ സാഹചര്യത്തിൽ കൂടുതൽ പ്രസക്തമാവുന്നു. ട്രേഡ് യൂണിയനുകൾ നോക്കുകൂലി ആവശ്യപ്പെടുന്നതു നിരോധിച്ചു സർക്കാർ ഉത്തരവിട്ടിട്ടും, ഇത്തരത്തിൽ പണം ആവശ്യപ്പെടുന്നതായി പരാതികളും കേസുകളും ഇപ്പോഴുമുണ്ടാകുന്നത് അദ്ഭുതകരമാണെന്നും കോടതി പറയുകയുണ്ടായി. 

 നോക്കുകൂലി സമ്പ്രദായം ഇല്ലാതാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുൻകയ്യെടുത്തു ചില ശ്രമങ്ങൾ കഴിഞ്ഞ ഭരണകാലത്തുണ്ടായി.  നോക്കുകൂലി എന്നെന്നേക്കുമായി പടികടക്കുകയാണെന്ന പ്രതീക്ഷ നൽകിയാണ് 2018 മേയ് ഒന്നിനു ലോക തൊഴിലാളി ദിനം വന്നെത്തിയത്. അന്നുമുതൽ ഈ സമ്പ്രദായം പൂർണമായി ഇല്ലാതാക്കുമെന്നായിരുന്നു സർക്കാർപ്രഖ്യാപനം. ആ വേളയിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ട്രേഡ് യൂണിയനുകൾ ഈ തീരുമാനത്തിനു പൂർണപിന്തുണ അറിയിക്കുകയും ചെയ്തതാണ്. പക്ഷേ, പിന്നെയും ഇടയ്ക്കിടെ നോക്കുകൂലി പല പേരുകളിൽ തലപൊക്കി.

അധികാരത്തിലുള്ളപ്പോഴും അല്ലാത്തപ്പോഴും നോക്കുകൂലിക്കെതിരെ ഇതിനകം ഉയർന്ന ഏറ്റവും കരുത്താർന്ന സ്വരം പിണറായി വിജയന്റേതാണെന്നുകൂടി ഓർമിക്കാം. സിപിഎം സംസ്‌ഥാന സെക്രട്ടറിയായിരിക്കെ, നോക്കുകൂലിക്കെതിരെ ശക്‌തമായി പ്രതികരിച്ച് 2008ൽ തിരുവനന്തപുരത്തു നടന്ന സെമിനാറിൽ അദ്ദേഹം നടത്തിയ പ്രസ്‌താവന കേരളം പ്രതീക്ഷയോടെയാണു സ്വീകരിച്ചത്. നോക്കിനിൽക്കുന്നവർക്കല്ല, പണിയെടുക്കുന്നവർക്കു മാത്രമാണു കൂലിയെന്നു പ്രഖ്യാപിച്ച അദ്ദേഹം, പൊതുതാൽപര്യം സംരക്ഷിക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചുനിൽക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. 

നോക്കുകൂലി നിരോധനം പറച്ചിലിനപ്പുറം പ്രവൃത്തിയിലെത്താൻ രാഷ്‌ട്രീയപാർട്ടികൾ തന്നെയാണു മനസ്സു വയ്ക്കേണ്ടത്. നോക്കുകൂലിയും മിന്നൽ പണിമുടക്കും ഉൾപ്പെടെ വ്യവസായ വളർച്ച തടസ്സപ്പെടുത്തുന്ന രീതികൾ അവസാനിപ്പിക്കുമെന്നും ഉൽപാദനക്ഷമത ഉയർത്താനുള്ള സർക്കാർനടപടികൾക്കൊപ്പം നിൽക്കുമെന്നും സംഘടനകൾ കഴിഞ്ഞ ദിവസം ഉറപ്പുനൽകിയതു തീർച്ചയായും അഭിനന്ദനീയമാണ്. രാഷ്‌ട്രീയപാർട്ടികളുടെയും അവരുടെ ട്രേഡ് യൂണിയൻ നേതാക്കളുടെയും പിൻബലത്തിലാണു നോക്കുകൂലി ഈ നാട്ടുകാരെ മുഴുവൻ നോക്കിപ്പേടിപ്പിക്കുന്നത് എന്നിരിക്കെ യൂണിയനുകളുടെ ആത്മാർഥപിന്തുണ തന്നെയാണ് ഇവിടെ പ്രധാനം. 

പിണറായി വിജയൻ സർക്കാരും എല്ലാ രാഷ്ട്രീയപാർട്ടികളും ട്രേഡ് യൂണിയനുകളും ഒത്തുചേർന്നു നോക്കുകൂലിയെ ഇവിടെനിന്ന് ആട്ടിപ്പായിക്കുമെങ്കിൽ കേരളം എക്കാലവും അവരോടു കടപ്പെട്ടിരിക്കും. നവകേരളത്തിനുവേണ്ടിയുള്ള ഏറ്റവും പ്രധാനമായൊരു വികസനദൗത്യമെന്ന നിലയിൽകൂടി അതിനു പ്രസക്തിയുണ്ടാവും.

English Summary: Nokku Kooli row Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com