ADVERTISEMENT

രണ്ടു പ്രളയങ്ങളും പിന്നാലെ കോവിഡും തളർത്തിയ കേരളത്തിൽ ആത്മഹത്യകൾ പെരുകുന്നു. നാഷനൽ ക്രൈം റെക്കോർഡ്സ്  ബ്യൂറോയുടെ കണക്കുപ്രകാരം കേരളത്തിൽ  ഒരുവർഷം ശരാശരി 8500 പേർ ജീവനൊടുക്കുന്നു. ഒരു ലക്ഷം പേരിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം 24.  കോവിഡ്കാലത്തു മാത്രം  ആത്മഹത്യ ചെയ്തത് മുന്നൂറോളം കുട്ടികൾ. ‌മരണത്തിലേക്കല്ല, ജീവിതത്തിലേക്കാണ് വഴി തേടേണ്ടതെന്നും അതിനു കൂട്ടായശ്രമം വേണമെന്നും ഓർമിപ്പിക്കുന്നു, മലയാള മനോരമ നടത്തിയ ‘ജീവനാണ്, കെടുത്തരുത് ’ വെബിനാർ

കോവിഡ്കാലത്തു സാമൂഹിക അകലമാണു പാലിക്കേണ്ടതെന്നും മാനസിക അകലമല്ലെന്നും മലയാള മനോരമ വെബിനാർ. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ ലക്ഷ്യബോധത്തോടെയുള്ള ജീവിതത്തിലൂടെ അതിജീവിക്കാമെന്നും പ്രശ്നങ്ങൾക്ക് ആത്മഹത്യയല്ല പരിഹാരമെന്നും ‘ജീവനാണ്, കെടുത്തരുത്’ വെബിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സീനിയർ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ് ഡോ. സി.ജെ.ജോൺ ആയിരുന്നു മോഡറേറ്റർ. ചർച്ചയിൽ പങ്കെടുത്തവർ: ഡോ. അരുൺ ബി.നായർ (സൈക്യാട്രിസ്റ്റ്, തിരുവനന്തപുരം മെഡിക്കൽ കോളജ്), ഡോ. സോജൻ ആന്റണി (അസോഷ്യേറ്റ് പ്രഫസർ, സൈക്യാട്രിക് സോഷ്യൽ വർക്ക്, നിംഹാൻസ്, ബെംഗളൂരു), ഡോ. എസ്. പ്രതിഭ (സീനിയർ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റും കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി സൂപ്രണ്ടും), ഡോ. പി.എൻ. സുരേഷ് കുമാർ (പ്രഫസർ, ചേതന സെന്റർ ഫോർ ന്യൂറോ സൈക്യാട്രി, കോഴിക്കോട്), ഡോ. ഗീതാഞ്ജലി നടരാജൻ (ക്ലിനിക്കൽ സൈക്കോളജി വിഭാഗം മേധാവി, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, കൊച്ചി).

കോവിഡ്: തളരരുത്, കുതിക്കാം

‘പ്രളയം, കോവിഡ്, നിപ്പ... ജീവിതം വല്ലാതെ മടുത്തു. ഇനി എങ്ങനെ മുന്നോട്ടുപോകും?’ – വെബിനാറിലുയർന്ന ഈ ചോദ്യം ഒരാളുടേതല്ല, പലരുടേതുമാണ്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ എണ്ണിയാൽ തീരില്ല. തൊഴിൽ / ബിസിനസ് നഷ്ടമുണ്ടാക്കിയ വിഷാദം, രോഗഭീതി, വാക്സീൻ എടുക്കുന്നതിലെ ആശങ്ക, സാമ്പത്തിക പ്രതിസന്ധി എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങളാണു മനുഷ്യരെ അലട്ടുന്നത്. കോവിഡ് ഭേദമായ മിക്കവരിലും ഉറക്കക്കുറവ്, ഓർമക്കുറവ്, ക്ഷീണം ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങളുമുണ്ട്. കോവിഡ് ബാധിച്ചതിനെത്തുടർന്നുള്ള ഐസലേഷനിലെ ഏകാന്തത പലരെയും വിഷാദരോഗികളാക്കി. ഈ പ്രശ്നങ്ങളിൽനിന്നു രക്ഷ തേടി ലഹരി ഉപയോഗത്തിലേക്കു നീങ്ങിയവരുമുണ്ട്.

പരിഹാരം: കോവിഡ് ബാധിച്ചതിനാലോ സാമ്പത്തിക പ്രതിസന്ധികളാലോ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നവർ അറിയുക, ഈ പ്രശ്നങ്ങളെല്ലാം താൽക്കാലികമാണ്. ശാരീരിക – മാനസികവ്യഥകളാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നത്. പിരിമുറുക്കമില്ലാതെയുള്ള ജീവിതം, സമർപ്പണത്തോടെയുള്ള പ്രവർത്തനം, ചിട്ടയായ ഭക്ഷണരീതി, ശരിയായ ഉറക്കം, വ്യായാമം എന്നിവയിലൂടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാനാകും.

Photo credit :  OHishiapply / Shutterstock.com
പ്രതീകാത്മക ചിത്രം

കുട്ടികൾ: തുടക്കമാണ്, തുലയ്ക്കരുത്

സ്കൂളും കോളജും അടയ്ക്കുന്നെന്ന് അറിഞ്ഞാൽ കുട്ടികൾ തുള്ളിച്ചാടിയിരുന്ന കാലമുണ്ടായിരുന്നു. എന്നു തുറക്കുമെന്നോർത്താണ് ഇപ്പോഴത്തെ കാത്തിരിപ്പ്. ഡിജിറ്റൽ സ്ക്രീനിലേക്കു ചുരുങ്ങിയ ക്ലാസ് മുറികൾ മിക്ക കുട്ടികളിലും പഠനത്തോടുതന്നെ താൽപര്യമില്ലാതാക്കി. വിനോദവും സൗഹൃദവുമെല്ലാം ഓൺലൈനിലൊതുങ്ങി. അനിയന്ത്രിതമായ ഇന്റർനെറ്റ് ഉപയോഗമാകട്ടെ കുട്ടികളെ വഴിതെറ്റിക്കുകയും ചെയ്യുന്നു. ഓൺലൈൻ ക്ലാസിനിടെ ഗെയ്മിങ്, ചാറ്റിങ്, ഡേറ്റിങ് ആപ്പുകളിലേക്കു പോകുന്നവരുണ്ട്. അശ്ലീല വെബ്സൈറ്റുകളും കുട്ടികൾക്കു കെണിയൊരുക്കുന്നു.

മുന്നൂറോളം കുട്ടികളാണു കോവിഡ്കാലത്തു മാത്രം  ആത്മഹത്യ ചെയ്തത്. പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മാത്രമല്ല കാരണം. ബന്ധങ്ങളിലെ വിള്ളലുകൾ, ലഹരി ഉപയോഗം, മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ, വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ, സൈബർ കുരുക്കുകൾ തുടങ്ങിയവ കുട്ടികളെ ബാധിക്കാം. മൊബൈൽ ഫോണിന്റെ അമിത ഉപയോഗം ഉറക്കം കുറയ്ക്കുകയും വിഷാദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുകയും ചെയ്യുന്നു.

പരിഹാരം: പഠനത്തിനു മാത്രമല്ല, കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിനും കൃത്യമായ ടൈംടേബിൾ വേണം. കുട്ടികൾക്കു മറ്റു കളികളിലേർപ്പെടാൻ സമയം ഉറപ്പാക്കണം. വീട്ടിലെ ചർച്ചകളിൽ കുട്ടികൾക്കു പങ്കാളിത്തം നൽകണം. കുട്ടി വ്യക്തിശുചിത്വം ഉൾപ്പെടെ സ്വന്തം കാര്യങ്ങളിലോ കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കുമൊപ്പം ചേരുന്നതിലോ താൽപര്യം കാണിക്കുന്നില്ലെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടണം.

കുടുംബം: കൂട്ടായ്മയാണ് കരുത്ത്

കുടുംബങ്ങളിലെ പ്രശ്നങ്ങളാണു പല ആത്മഹത്യകൾക്കും കാരണം. ഭർത്താവിന്റെ മദ്യപാനത്തിൽ മനംമടുത്ത് ആത്മഹത്യ ചെയ്ത കുടുംബിനികൾ ഏറെ. ഗാർഹിക – സ്ത്രീധന പീഡനങ്ങളും ആത്മഹത്യയിലേക്കു നയിക്കുന്നു. കടബാധ്യത പെരുകി കുടുംബമൊന്നാകെ ജീവനൊടുക്കുന്ന സംഭവങ്ങളുമുണ്ട്. ‘വർക്ക് ഫ്രം ഹോം’ കാരണം വീട്ടിലിരുന്നു മടുത്തവരും കുടുംബപ്രശ്നങ്ങൾ കൂടിയെന്നു വിഷമിക്കുന്നവരുമുണ്ട്. കോവിഡ് ഉൾപ്പെടെ പകർച്ചവ്യാധികൾ, പിഞ്ചുകുഞ്ഞുങ്ങളും മുതിർന്ന പൗരന്മാരുമുള്ള വീടുകളിൽ സൃഷ്ടിക്കുന്ന പിരിമുറുക്കവും ചെറുതല്ല.

പരിഹാരം: പ്രതിസന്ധികളിൽപെടുന്നവർക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകേണ്ടതു കുടുംബമാണ്. ഉറ്റവരിലെ ആത്മഹത്യാപ്രവണത തിരിച്ചറിയാൻ കുടുംബാംഗങ്ങൾക്കു സാധിക്കണം. ജീവിതം സുരക്ഷിതമാക്കാൻ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തേണ്ടത് ഇൻഷുറൻസിലല്ല, കുടുംബത്തിലാണ്. നല്ല കാലത്തു സ്നേഹവും ക്ഷമയും സമയവും കുടുംബത്തിൽ നിക്ഷേപിച്ചാൽ കെട്ടകാലത്ത് ഏതു പ്രതിസന്ധികളെയും ഒരുമിച്ചു നേരിടാനാകും. പകർച്ചവ്യാധിക്കാലത്തു വീട്ടിലെ മുതിർന്നവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയാണു വേണ്ടത്, മരണഭീതി പരത്തുകയല്ല. കുടുംബാന്തരീക്ഷത്തെ ബാധിക്കാത്ത രീതിയിലാകണം വർക്ക് ഫ്രം ഹോം ചെയ്യേണ്ടത്.

hang-death-suicide-1248
പ്രതീകാത്മക ചിത്രം

സമൂഹം: ഒപ്പമുണ്ടാകണം, താങ്ങായി

സമൂഹത്തിലെ അരക്ഷിതാവസ്ഥകൾ പലരെയും വിഷാദരോഗത്തിലേക്കും ആത്മഹത്യയിലേക്കും എത്തിക്കാറുണ്ട്. സർക്കാരിന്റെയും വിവിധ കൂട്ടായ്മകളുടെയും പരിശ്രമത്തിലൂടെ കേരളത്തിൽ ആത്മഹത്യകൾ പിടിച്ചുനിർത്താൻ സാധിച്ചിരുന്നെങ്കിലും 2018നു ശേഷം കൂടി. തുടർപ്രളയങ്ങളും കോവിഡും സമൂഹത്തിന്റെ താളം തെറ്റിച്ചു. ഗുരുതരരോഗം ബാധിച്ച പലരും ചികിത്സച്ചെലവു താങ്ങാനാകാതെയോ രോഗപീഡ കാരണമോ ആത്മഹത്യയിലേക്കു നീങ്ങുന്നു.

പരിഹാരം: കോവിഡ് പ്രതിരോധത്തിനു മാത്രമല്ല, ആത്മഹത്യ തടയാനും പിപിഇ കിറ്റ് വേണം – സൈക്കോസോഷ്യൽ പ്രൊട്ടക്‌ടീവ് എക്യുപ്മെന്റ്. മാനസിക – സാമൂഹിക സംരക്ഷണമെന്നു ചുരുക്കം.  മാനസികാരോഗ്യ കാര്യത്തിൽ ‘സഹായം ചോദിക്കാം, സഹായം നൽകാം’ എന്ന മനോഭാവം സമൂഹത്തിലുണ്ടാകണം. ആവശ്യമുള്ളപ്പോൾ സഹായം തേടാന്‍ മടിക്കരുത്. ഗുരുതരരോഗങ്ങളുള്ളവരിൽ ചികിത്സിച്ചു ഭേദപ്പെടുത്താവുന്നവർക്കു സൗജന്യമരുന്നും മറ്റുള്ളവർക്കു പാലിയേറ്റീവ് കെയർ സേവനവും സർക്കാർ ഉറപ്പാക്കണം. 

പ്രണയപ്പകയല്ല, വേണ്ടത് പക്വത

പക്വമല്ലാത്ത പ്രണയബന്ധങ്ങളാണു കൊലപാതകത്തിലും ആത്മഹത്യയിലും അവസാനിക്കുന്നത്. പ്രണയബന്ധത്തിൽ വൈകാരിക അടിമത്തം ഉണ്ടാകരുത്. ഒരാൾ മറ്റൊരാളുടെമേൽ അധീശത്വം സ്ഥാപിക്കുകയുമരുത്. അമിതമായ ഭരണവും സംശയങ്ങളും പകയും ഉണ്ടാകുന്നെങ്കിൽ പ്രണയം നേർവഴിയിലല്ലെന്നു തിരിച്ചറിയണം.

നല്ല ജീവിതത്തിന് 5 മന്ത്രങ്ങൾ

1. യാഥാർഥ്യബോധത്തോടെ ജീവിക്കണം. നല്ലതും മോശവുമായ കാര്യങ്ങൾ ജീവിതത്തിന്റെ ‌ഭാഗമായി അംഗീകരിക്കാൻ പഠിക്കണം.

2. മാനസികാരോഗ്യ സാക്ഷരതാ ക്യാംപെയ്നുകൾ നടത്തണം. കുട്ടികളുടെ മാനസികാരോഗ്യത്തിനുള്ള ‘പ്രഥമ ശുശ്രൂഷ’ നൽകാൻ അധ്യാപകരെ പരിശീലിപ്പിക്കണം. ഒരു പഞ്ചായത്തിൽ ഒരു സൈക്കോളജിസ്റ്റ് എന്ന നിലയിൽ സൗകര്യം ഒരുക്കണം.

3. ആത്മഹത്യാശ്രമം നടത്തിയവരെ ചികിത്സിക്കുന്ന ആശുപത്രികളിൽ ആത്മഹത്യ പ്രതിരോധ ക്ലിനിക്കുകൾ തുടങ്ങണം.

4. വയോധികരെ സഹായിക്കാൻ യുവാക്കൾക്ക് അവസരം നൽകുകയും അതിനവർ ചെലവഴിച്ച സമയം ‘ടൈം ബാങ്കി’ൽ ക്രെഡിറ്റ് ചെയ്യുകയും ചെയ്യുന്ന സ്വിറ്റ്സർലൻഡ് മാതൃക നടപ്പാക്കാം. ചെറുപ്പക്കാർ ഭാവിയിൽ വയോധികരാകുമ്പോൾ ക്രെഡിറ്റിലെ സമയത്തിനു തുല്യമായ സഹായം തിരികെക്കിട്ടും.

5. കോവിഡും മറ്റും സംബന്ധിച്ചു വിശ്വസനീയ ഉറവിടങ്ങളിൽനിന്നുള്ള വിവരങ്ങൾ മാത്രം ശ്രദ്ധിക്കുക. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരം പ്രചരിപ്പിച്ചു ഭീതി പടർത്തരുത്.

john
ഡോ. സി.ജെ.ജോൺ, ഡോ. അരുൺ ബി.നായർ, ഡോ. സോജൻ ആന്റണി

∙മറ്റുള്ളവരുടെ വിഷമങ്ങൾ കാണാനും തിരിച്ചറിയാനുമുള്ള ഉൾക്കണ്ണു വേണം. നമ്മുടെ സങ്കടങ്ങൾ തുറന്നുപറയുകയും മറ്റുള്ളവരുടെ സങ്കടങ്ങൾ കേൾക്കുകയും ചെയ്യണം. മറ്റുള്ളവർക്കുവേണ്ടി എന്തു ചെയ്യാനാകുമെന്നും ചിന്തിക്കണം.

ഡോ. സി.ജെ.ജോൺ

∙കുട്ടികളുടെ പെരുമാറ്റത്തിൽ വ്യത്യാസങ്ങൾ കണ്ടാൽ വിളിച്ചിരുത്തി രക്ഷിതാക്കൾ കാര്യങ്ങൾ ക്ഷമയോടെ കേൾക്കണം. പരിഹരിക്കാനാകുന്നില്ലെങ്കിൽ നാണക്കേടു കൂടാതെ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം.

ഡോ. അരുൺ ബി.നായർ

∙കേരളത്തിലെ കുടുംബഘടന പ്രതിസന്ധികളിൽ അതിജീവന ചാലകമാണ്. മൂന്നു തലമുറകൾ ഒന്നിച്ചു ജീവിക്കുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട്. പ്രായമായവർ കുടുംബത്തിനു പകർന്നുനൽകുന്ന അദൃശ്യക്കരുത്ത് നാം തിരിച്ചറിയുന്നില്ലെന്നു മാത്രം.

ഡോ. സോജൻ ആന്റണി

∙എല്ലാം കയ്യെത്തുംദൂരത്തുണ്ടെങ്കിലും ഒന്നും എത്തിപ്പി‍ടിക്കാൻ കഴിയാത്ത അവസ്ഥയിലേക്കാണു കോവിഡ് മനുഷ്യരെ തള്ളിയിട്ടത്. ഇത്തരത്തിലുള്ള മാനസിക സംഘർഷങ്ങളാണ് ആത്മഹത്യയിൽ അഭയം കണ്ടെത്താൻ അവരെ പ്രേരിപ്പിക്കുന്നത്.

prathibah
ഡോ.എസ്.പ്രതിഭ, ഡോ. പി.എൻ.സുരേഷ് കുമാർ, ഡോ. ഗീതാഞ്ജലി നടരാജൻ‌

ഡോ.എസ്.പ്രതിഭ

∙നിമിഷനേരത്തെ പ്രശ്നങ്ങൾ കാരണം ആത്മഹത്യ ചെയ്യാമെന്നു തീരുമാനിക്കുന്നവരുണ്ട്. പലപ്പോഴും, ഒരു നല്ല സുഹൃത്തുണ്ടെങ്കിൽ ഇവരെ ആത്മഹത്യയിൽനിന്നു പിന്തിരിപ്പിക്കാൻ സാധിക്കും.

ഡോ. പി.എൻ.സുരേഷ് കുമാർ

∙ഭൂതകാലത്തെക്കുറിച്ചുള്ള കുറ്റബോധം, ഭാവിയെച്ചൊല്ലിയുള്ള ആശങ്ക എന്നിങ്ങനെ കാടുകയറി ചിന്തിച്ചാണു പലരും ആത്മഹത്യയിലെത്തുന്നത്. ആത്മഹത്യയ്ക്കു തീരുമാനിക്കുന്നതിന്റെ പകുതി ധൈര്യം മതി ആത്മവിശ്വാസത്തോടെ ജീവിക്കാൻ.

ഡോ. ഗീതാഞ്ജലി നടരാജൻ‌

English Summary: Suicide rate in Kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com