ADVERTISEMENT

ലവ് ജിഹാദ്, നർകോട്ടിക് ജിഹാദ് തുടങ്ങിയ പ്രയോഗങ്ങൾ അടുത്തകാലത്തു മാത്രം കേട്ടുതുടങ്ങിയതാണെങ്കിലും അവയ്ക്കുപിന്നിലെ മനശ്ശാസ്ത്രത്തിനു വർഷങ്ങളോളം പഴക്കമുണ്ട്. ജനനനിരക്കുകൊണ്ടോ മതപരിവർത്തനം നടത്തിയോ എതെങ്കിലും മതം അവരുടെ ജനസംഖ്യ വർധിപ്പിക്കും എന്ന പ്രചാരണം ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയ അന്നുമുതൽ തുടങ്ങിയതാണ്. കൂടുതൽ കുട്ടികളെ ജനിപ്പിച്ച്, ജനസംഖ്യയുടെ അനുപാതം മാറ്റിമറിക്കാനുള്ള ശ്രമം നടക്കുന്നുവെന്നു തരം കിട്ടുമ്പോഴൊക്കെ പല മതനേതാക്കളും, പലപ്പോഴും സാധാരണക്കാരും, ആവർത്തിക്കുന്നതിനാൽ അതു വർഷങ്ങളായി പൊതുധാരണയുടെ ഭാഗമായി തീർന്നിട്ടുമുണ്ട്. പലപ്പോഴും രാഷ്ട്രീയക്കാരും വർഗീയസ്പർധയുടെ ഈ എരിതീയിൽ എണ്ണ ഒഴിക്കുന്നു എന്നതാണു ദുഃഖസത്യം.  

എന്നാൽ, വാസ്തവം എന്താണ്? യുഎസിലെ വാഷിങ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിഷ്പക്ഷ തിങ്ക്ടാങ്കായ പ്യൂ റിസർച് സെന്റർ (Pew Research Center) അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽനിന്നു മനസ്സിലാകുന്നത് ഇന്ത്യയുടെ ജനസംഖ്യയ്ക്ക് എടുത്തു പറയത്തക്ക മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നാണ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സെൻസസ് നടന്നത് 1951ലാണ്, അവസാനത്തേത് 2011ലും. സെൻസസ് റിപ്പോർട്ടുകൾക്കു പുറമേ, നാഷനൽ ഫാമിലി ഹെൽത്ത് സർവേകളും ഈ പഠനത്തിനായി അവർ ഉപയോഗിച്ചിട്ടുണ്ട്. 

1947ലെ വിഭജനത്തിനുശേഷം ഇന്ത്യയുടെ ജനസംഖ്യ ഏതാണ്ടു മൂന്നിരട്ടിയായി. 1951ലെ സെൻസസ് പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 36.1 കോടി ആയിരുന്നത് 2011ലെ കണക്കെടുപ്പിൽ 120 കോടിയിൽ കൂടുതലായി. ഈ കാലഘട്ടത്തിൽ ഇന്ത്യയിലെ എല്ലാ മതങ്ങളിൽപെട്ടവരുടെയും എണ്ണം വർധിച്ചു. ഹിന്ദുക്കളുടെ എണ്ണം 30.4 കോടിയിൽ നിന്ന് 96.6 കോടിയായും മുസ്‌ലിംകളുടേത് 3.5 കോടിയിൽ നിന്ന് 17.2 കോടിയായും ക്രിസ്ത്യാനികളുടേത് 80 ലക്ഷത്തിൽ നിന്ന് 2.8 കോടിയായും വർധിച്ചു. അവർക്കിടയിലുള്ള അനുപാതങ്ങൾക്കും ഗണ്യമല്ലാത്ത മാറ്റങ്ങൾ ഉണ്ടായി. ഈ മാറ്റങ്ങളുടെ കാരണങ്ങളിലേക്കാണ് ഈ പഠനം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ജനസംഖ്യാവർധനയുടെ തോതു നാടകീയമായി താഴോട്ടു വന്നിട്ടുണ്ട്. 1951ലെ ഇന്ത്യയിൽ ഒരു സ്ത്രീക്ക് ഉണ്ടാകുന്ന കുട്ടികളുടെ ശരാശരി സംഖ്യ (പ്രത്യുൽപാദനത്തോത്) 5.9 ആയിരുന്നത് 1992 ആയപ്പോഴേക്കും 3.4 ആയി കുറഞ്ഞു. ഇപ്പോഴത് 2.2 ആണ്. വിവിധ മതങ്ങൾക്കിടയിലെ ജനസംഖ്യയിലെ അനുപാതത്തെ നിശ്ചയിക്കുന്നത് അതതു മതങ്ങളിലെ പ്രത്യുൽപാദനത്തോതാണ്. 

എല്ലാ മതങ്ങളിലും ഈ സംഖ്യ കുറഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ നാഷനൽ ഫാമിലി ഹെൽത്ത് സർവേ പ്രകാരം, 2015ൽ ഹിന്ദുക്കളുടെ പ്രത്യുൽപാദനത്തോത് 2.1 ആയിരുന്നു, 1992ൽ ഇതു 3.3 ആയിരുന്നു. മുസ്‌ലിം പ്രത്യുൽപാദനത്തോത് ഇന്ത്യയിൽ എല്ലാക്കാലത്തും ഉയർന്നതായിരുന്നു. 2015ൽ അത് 2.6 ആയി കുറഞ്ഞത് 1992ലെ 4.4ൽ നിന്നാണ്. ഈ ഇടിവ് സംഭവിക്കുന്നത് ഒറ്റ തലമുറയിലാണ്. അതുപോലെ 1992ൽ ഒരു ഹിന്ദു കുടുംബത്തെക്കാൾ 1.1 കുട്ടി മുസ്‌ലിം കുടുംബത്തിൽ കൂടുതലുണ്ടായിരുന്നെങ്കിൽ 2015ൽ അത് 0.5 ആയി കുറഞ്ഞു. 

കുടുംബത്തിന്റെ വലുപ്പം നിർണയിക്കുന്നതിൽ ശിശുമരണനിരക്ക്, സാമ്പത്തികസ്ഥിതി, വിദ്യാഭ്യാസം തുടങ്ങി പല ഘടകങ്ങളുണ്ട്;  അതിൽ മതം എന്തു പങ്കു വഹിക്കുന്നു എന്നു കൃത്യമായി പറയാൻ പറ്റില്ല. പ്യൂ റിസർച് സെന്ററിന്റെ പഠനം അനുസരിച്ച്, പല രാജ്യങ്ങളിലും ജനസംഖ്യയ്ക്കകത്തെ മതങ്ങളുടെ അനുപാതം നിർണായകമായി സ്വാധീനിക്കുന്ന കുടിയേറ്റം, മതപരിവർത്തനം എന്നീ കാരണങ്ങൾ ഇന്ത്യയിൽ വളരെക്കുറവാണെന്നു പറയാം. ചുരുക്കത്തിൽ, എല്ലാ മതങ്ങളുടെയും ജനസംഖ്യാവർധനയുടെ തോതു കുറയുന്ന ഇക്കാലത്ത് പല പേരുകളിൽ അറിയുന്ന ജിഹാദുകളെക്കുറിച്ചുള്ള ചർച്ചയ്ക്ക് ഒട്ടും പ്രസക്തിയില്ല.

നമ്മുടെ യാത്രയ്ക്കും വേഗം കൂടട്ടെ

കാൺപുരിൽനിന്നു ന്യൂഡൽഹിയിലേക്ക് ഏറ്റവും വേഗത്തിലോടുന്ന ട്രെയിനെടുക്കുന്ന സമയം 5 മണിക്കൂർ 27 മിനിറ്റാണ്; ദൂരം ഏതാണ്ട് 430 കിലോമീറ്റർ. അതിനെക്കാൾ കുറച്ചുമാത്രം ദൂരം കൂടുതലുള്ള തിരുവനന്തപുരം– കാസർകോട് റൂട്ട് ഓടിയെത്താൻ ഏറ്റവും വേഗത്തിലുള്ള ട്രെയിനെടുക്കുന്ന സമയം 10 മണിക്കൂറിലേറെ. ദൂരം 574 കിലോമീറ്റർ. ആദ്യത്തെ ട്രെയിനിന്റെ ശരാശരി വേഗം മണിക്കൂറിൽ 79 കിലോമീറ്റർ. 

തിരുവനന്തപുരത്തുനിന്നുള്ളതിന്റെ  വേഗം 57 കിലോമീറ്റർ. കേരളത്തിലെ വണ്ടി കേരളത്തിൽ മാത്രം ഓടുന്നതാണ്. ചരക്കുനീക്കത്തിന്റെ കാര്യത്തിലായാലും യാത്രക്കാരുടെ കാര്യത്തിലായാലും ഇന്ത്യയിൽ ഏറ്റവും തിരക്കുള്ള ന്യൂഡൽഹി, കൊൽക്കത്ത എന്നീ മഹാനഗരങ്ങളെ യോജിപ്പിക്കുന്ന പാതയിലാണ് കാൺപൂർ ജംക്‌ഷൻ. ഒട്ടേറെ വ്യവസായകേന്ദ്രങ്ങളിലൂടെ ആ പാത കടന്നുപോകുന്നു.

ബ്രിട്ടിഷുകാരുടെ കാലത്തു പണിത റെയിൽപാതയിലാണു വടക്കേഇന്ത്യയുടെ ഹൃദയഭാഗത്ത് ട്രെയിൻ 80 കിലോമീറ്റർ വേഗം ആർജിക്കുന്നത്. പരിഷ്കൃതരാജ്യങ്ങളിലെ ശരാശരിവേഗവുമായി തുലനം ചെയ്താൽ ഇത് അത്ര കേമമല്ല. എന്നിരുന്നാലും, പാതകൾ കൂടുതൽ നിർമിച്ചും സിഗ്‌നലിങ് പരിഷ്കരിച്ചുമാണ് ഇത്രയും വേഗം ഇന്ത്യൻ റെയിൽവേ നേടിയെടുത്തത്. 

തിരുവനന്തപുരം- കാസർകോട് യാത്രാസമയം നാലു മണിക്കൂറായി കുറയ്ക്കുന്നതാണു കേരളത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന സിൽവർ ലൈൻ റെയിൽപദ്ധതി. അതെക്കുറിച്ചു പറയുമ്പോൾ ആദ്യത്തെ എതിർവാദം നിലവിലെ വ്യവസ്ഥ പരിഷ്കരിച്ചു കുറച്ചുകൂടി വേഗം കൂട്ടിക്കൂടേ എന്നതാണ്. കേരള സർക്കാർ, നീതി ആയോഗ്, കേന്ദ്രസർക്കാർ,  റെയിൽവേ ബോർഡ്, വിദേശ സർക്കാരും അവിടത്തെ ധനകാര്യസ്ഥാപനങ്ങളും തുടങ്ങി പല കൈകളിലൂടെ കടന്നുപോയിട്ടാണ് ഇത്തരം ഒരു പദ്ധതി നടപ്പാക്കുക. നിലവിലെ സംവിധാനം മെച്ചപ്പെടുത്തി ചെലവു കുറയ്ക്കാനാകുമോ എന്നു തന്നെയായിരിക്കും അവർ ആദ്യം പരിശോധിക്കുക. ഇതു സംബന്ധിച്ചു വിദഗ്ധർ പറയുന്നത് വളഞ്ഞു പുളഞ്ഞു പോകുന്ന ഇപ്പോഴത്തെ അലൈൻമെന്റിൽ വേഗം കൂട്ടുക ദുഷ്കരമാണെന്നാണ്. ഇതും പരിശോധനാവിഷയമാകും.

പരിസ്ഥിതിപ്രശ്നങ്ങളാണു മറ്റു ചിലർ ഉന്നയിക്കുന്നത്. പരിസ്ഥിതി ആഘാതത്തെക്കുറിച്ചു പഠിക്കാനും തീർപ്പു കൽപിക്കാനും ഇന്ത്യയിൽ നിയമം നിർദേശിച്ചിട്ടുള്ള ഒരു പ്രക്രിയയുണ്ട്. അതിലൂടെ ഈ പദ്ധതിയും കടന്നുപോകട്ടെ. അല്ലാതെ, സിൽവർലൈൻ കേരളത്തെ രണ്ടായി പിളർത്തും എന്നു പറഞ്ഞിട്ടു കാര്യമില്ല. ആ കൃത്യം നിലവിലെ റെയിൽപാതയും ദേശീയപാതകളും നിർവഹിച്ചിട്ടു കാലം കുറച്ചായി. 

ഒരു പരിസ്ഥിതി വിദഗ്ധൻ പറഞ്ഞത് കാസർകോട്ടുകാർ ട്രെയിനിൽ രാത്രിസഞ്ചാരം ശീലമാക്കണമെന്നാണ്! യാത്രാസമയം കുറയ്ക്കുക എന്നതു ജനങ്ങൾക്ക് ഉപകാരപ്രദമാണ്. അത്തരം പദ്ധതികളെ വസ്തുനിഷ്ഠമായി സമീപിക്കണം. ഇരുപത്തിയൊന്നാംനൂറ്റാണ്ടിൽ ശരാശരി 40 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ ഇഴഞ്ഞു നീങ്ങുന്ന ഒരു സംസ്ഥാനം പുരോഗമിച്ചെന്നു പറയാൻ പ്രയാസമാണ്.

സ്കോർപിയൺ കിക്ക് : നർകോട്ടിക് ജിഹാദ് എന്ന പേരിൽ സഘടിതപ്രവർത്തനങ്ങൾ നടക്കുന്നെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് നർകോട്ടിക് കേസുകളിലെ പ്രതികളുടെ മതം തിരിച്ചുള്ള കണക്കുകൾ നിരത്തിക്കൊണ്ടു മുഖ്യമന്ത്രി. 

പാർട്ടി തിരിച്ചുള്ള കണക്കുകളും കയ്യിൽ കാണുമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com