വാചകമേള
Mail This Article
∙ ടി. പത്മനാഭൻ: മമ്മൂട്ടിയെപ്പറ്റി ഓർക്കുമ്പോഴെല്ലാം ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്- ഞാനൊരു പെണ്ണായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ സമ്മതമൊന്നും ചോദിക്കാതെ ഞാൻ അദ്ദേഹത്തെ കയറി പ്രേമിക്കുമായിരുന്നു. അത് ആ പുരുഷ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പറയുന്നതല്ല. മറിച്ച്, ഞാൻ കണ്ടിട്ടുള്ളതിൽവച്ച് അതിമഹത്തായ സന്ദേശങ്ങൾ നൽകുന്ന അദ്ദേഹത്തിന്റെ സിനിമകൾ തന്നെയാണ് അതിനു കാരണം.
∙ ഉഷ ഉതുപ്പ്: ഒരു സാധാരണ കുടുംബമായിരുന്നു എന്റേത്. ദാവണിയും സാരിയുമല്ലാത്ത മറ്റൊരു വസ്ത്രവും എന്റെ പക്കലില്ലായിരുന്നു. പരിപാടികൾക്കു പോകുമ്പോൾ സാരിയണിഞ്ഞ് അമ്മയുടെ ചാന്തുപൊട്ടെടുത്തു ഞാനും കുത്തും. എന്റെ പാട്ടുലോകം വളരുന്നതിനനുസരിച്ച് എന്റെ പൊട്ടിന്റെ വലുപ്പവും ഡിസൈനും നിറവും മാറിവന്നു.
∙ വെള്ളാപ്പള്ളി നടേശൻ: ഇനി എൻഡിഎയിൽതന്നെ നിന്നു മരിക്കുന്നതാണു ബിഡിജെഎസിനു നല്ലത്. ബിഡിജെഎസിന്റെ തുടക്കം തന്നെ പാളി. കണ്ണല്ലാത്തതെല്ലാം പൊന്നാക്കാം എന്ന മട്ടിലുള്ള വാഗ്ദാനത്തിൽ വിശ്വസിച്ചാണു ബിജെപിക്കൊപ്പം ബിഡിജെഎസ് ചേർന്നത്. എന്നാൽ കേരളത്തിൽ വാൾ പോസ്റ്ററുകളിൽ മാത്രമാണ് എൻഡിഎ ഉള്ളത്.
∙ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി: ഞാൻ കേരളത്തിലെ വൈദ്യുതി വിതരണത്തിലെ അപാകതകളുണ്ടാക്കിയ പ്രശ്നത്തിനുള്ളിൽ ഒളിച്ചിരുന്ന അവസരം കണ്ടെത്തി ബിസിനസിലേക്കു വന്നയാളാണ്. ഇപ്പോൾ ഏറെപ്പേർ സംരംഭകരാകാൻ ആഗ്രഹിക്കുന്നുണ്ട്. എനിക്ക് അവരോട് അന്നും ഇന്നും എന്നും പറയാൻ ഒരു കാര്യമേയുള്ളൂ. നമുക്കു ചുറ്റിലുമുള്ളവർ അനുഭവിക്കുന്ന യഥാർഥപ്രശ്നത്തിന് ഏറ്റവും നല്ല പരിഹാരം കൊടുക്കാൻ ശ്രമിക്കുക. അതാണു നല്ലൊരു ബിസിനസ് കെട്ടിപ്പടുക്കാനുള്ള ആദ്യപടി.
∙ വി.ഡി.സതീശൻ: തോമസ് ഐസക്കിനെ ഏതെങ്കിലും ചാനൽ ചർച്ചയിൽ വിളിക്കും. അപ്പോൾ ഐസക് ചോദിക്കും സതീശനുണ്ടോയെന്ന്. ആളുകൾ വിചാരിക്കുന്നതു ഞങ്ങൾ തമ്മിൽ എന്തോ ശത്രുതയാണെന്നാണ്. അപ്പോൾ ഐസക് പറയും, അയാൾ വന്നാൽ സബ്ജക്ട് മാത്രമല്ലേ പറയൂ. ഞങ്ങൾ സംസാരിച്ചോളാം എന്ന്. എനിക്കതു വലിയ അംഗീകാരമായിരുന്നു.
∙ ഇന്ദ്രൻസ്: ചൈനയിൽ ചെന്നപ്പോഴാണു മനസ്സിലായത്, ചൈനക്കാർക്ക് അവരുടെ രാജ്യത്തോടു വലിയ സ്നേഹമാണെന്ന്. ദേശീയതയെയും പാരമ്പര്യത്തെയും അവർ വിലമതിക്കുന്നു. നമ്മൾ ‘ചങ്കിലെ ചൈന’ എന്നൊക്കെ പറയും. ഇന്നേവരെ ചങ്കിലെ ഇന്ത്യയെന്നോ ചങ്കിലെ കേരളമെന്നോ ഒരു ചൈനക്കാരൻ പറഞ്ഞതായി എനിക്കറിഞ്ഞുകൂടാ.