ADVERTISEMENT

പ്രിയപ്പെട്ട കേളപ്പജി,
താങ്കൾ ഇന്ത്യയുടെ ഭരണസംവിധാനത്തിൽ ഉത്തരവാദപ്പെട്ട ഒരു സ്ഥാനം വഹിക്കണമെന്നു നമ്മളിൽ ചിലർ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തെ ഗവർണർ പദവി സ്വീകരിക്കാനായി താങ്കളെ ക്ഷണിക്കാനാണു ഞാൻ എഴുതുന്നത്. ദയവായി താങ്കളുടെ മുൻഗണന അറിയിക്കുക.
സ്നേഹപൂർവം
ജവാഹർലാൽ നെഹ്റു

ജീവരാഷ്ട്രീയം വിട്ട് ആചാര്യ വിനോബാ ഭാവെയുടെ ഉപദേശപ്രകാരം സർവോദയ പ്രസ്ഥാനത്തിൽ പൂർണമായും മുഴുകിക്കഴിയുമ്പോഴാണു കേളപ്പജിക്കു നെഹ്റുവിന്റെ ഈ കത്തു ലഭിക്കുന്നത്. മറുപടിയെഴുതാൻ അദ്ദേഹത്തിനു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുമെന്നോ ഉദ്യോഗങ്ങളും സ്ഥാനമാനങ്ങളും ഉണ്ടാകുമെന്നോ പ്രതീക്ഷിച്ചല്ല ദേശീയ പ്രസ്ഥാനത്തിൽ ചേർന്നതെന്നും പദവി തന്നെക്കാൾ അർഹരായ മറ്റാർക്കെങ്കിലും നൽകണമെന്നും മറുപടി നൽകി അദ്ദേഹം വിഷയം അവസാനിപ്പിച്ചു.

കേന്ദ്രമന്ത്രിസഭയിലേക്കുള്ള ക്ഷണവുമായി വി.കെ.കൃഷ്ണമേനോനെ നെഹ്റു നേരിട്ട് അയച്ചപ്പോഴും മറുപടി ഇതു തന്നെയായിരുന്നു. പത്മഭൂഷൺ നൽകാനുള്ള തീരുമാനത്തെയും അദ്ദേഹം ഇങ്ങനെ നിരസിക്കുകയാണു ചെയ്തത്. അതായിരുന്നു കേളപ്പജി. അവസാനശ്വാസം വരെ മുറുകെപ്പിടിച്ച ആശയങ്ങളുടെ മാതൃകയായി സ്വന്തം ജീവിതത്തെയും പ്രവൃത്തികളെയുമാണ് അദ്ദേഹം കാഴ്ചവച്ചത്. വാക്കും പ്രവൃത്തിയും തമ്മിൽ വലിയദൂരമുള്ള പുതിയകാല രാഷ്ട്രീയ പ്രവർത്തനത്തിന് ആ ജീവിതത്തെ ചിലപ്പോൾ മനസ്സിലാക്കാൻ കഴിയില്ല.

ഗാന്ധിജി തുറന്നിട്ട വഴികൾ

സർവോദയ പ്രവർത്തനങ്ങളിൽ സജീവമായിത്തുടങ്ങിയപ്പോഴാണു കേളപ്പജി എന്നെ ഒപ്പം കൂട്ടുന്നത്. ഇവനെ എന്റെ കൂടെ വിടണം എന്ന് എന്റെ മാതാപിതാക്കളോട് ആവശ്യപ്പെട്ടാ‌ണു യാത്ര തുടങ്ങിയത്. അദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ച് മൂടാടി, മുചുകുന്ന് മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ. രാജ്യത്തിനുവേണ്ടി ഒട്ടേറെക്കാര്യങ്ങൾ ചെയ്തെങ്കിലും ജന്മനാടിനുവേണ്ടി കുറച്ചുകാര്യങ്ങൾകൂടി വേണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു ഈ മേഖലകളിലെ പ്രവർത്തനത്തിനു കാരണം. ചങ്ങനാശേരി എസ്‌ബി ഹൈസ്കൂൾ അധ്യാപകനായി ജോലികിട്ടി അവിടേക്കു പോയതോടെ ജന്മനാട്ടിൽ നിന്നുള്ള കേളപ്പജിയുടെ പ്രവാസം തുടങ്ങിയതാണ്. മന്നത്ത് പത്മനാഭനുമായുള്ള അടുപ്പം തുടങ്ങുന്നതും അദ്ദേഹം ജനറൽ സെക്രട്ടറിയായും കേളപ്പജി പ്രസിഡന്റായും നായർ ഭൃത്യജനസംഘം രൂപീകരിക്കുന്നതും ഇക്കാലത്താണ്. സംഘത്തിന്റെ നേതൃത്വത്തിൽ കറുകച്ചാലിൽ തുടങ്ങിയ ആദ്യത്തെ ഹൈസ്കൂളിന്റെ ഹെഡ്മാസ്റ്ററും കേളപ്പജിയായിരുന്നു. പിന്നീട് പൊന്നാനിയിലും കോഴിക്കോട്ടും അധ്യാപകനായി ജോലി ചെയ്ത ശേഷമാണു നിയമപഠനത്തിനായി ബോംബെയിലേക്കു പോയത്.

thayattu-balan
തായാട്ട് ബാലൻ

ഗാന്ധിജി അദ്ദേഹത്തിന്റെ ജീവിതത്തിലേക്കു കടന്നുവരുന്നത് ഈ കാലഘട്ടത്തിലാണ്. ഗാന്ധിജിയുടെ പ്രവർത്തനങ്ങളെക്കുറിച്ചു പഠിക്കാനും സമരങ്ങളിൽ പങ്കെടുക്കാനും തുടങ്ങി. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെത്തുടർന്നു ബ്രിട്ടിഷ് സർക്കാരിനെതിരെയുള്ള സമരത്തിൽ ഓഫിസുകളും സ്കൂളുകളും ഉപേക്ഷിച്ച് അണിചേരാൻ ഗാന്ധിജി ആഹ്വാനം ചെയ്തതതോടെ നിയമപഠനം ഉപേക്ഷിച്ചു സജീവരാഷ്ട്രീയ പ്രവർത്തനത്തിനായി കേളപ്പജി കേരളത്തിലെത്തി. കോഴിക്കോടായിരുന്നു പ്രവർത്തനമേഖല. വൈക്കം സത്യഗ്രഹം, കോഴിക്കോട് കടപ്പുറത്തെ ഉപ്പുസത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം എന്നിവയിലെ തിളക്കമുള്ള നേതൃത്വം അദ്ദേഹത്തെ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാന വ്യക്തിത്വമാക്കി.

ഗാന്ധിജി എന്ന പ്രകാശത്തിന്റെ പാതയിലൂടെ മാത്രമായിരുന്നു കേളപ്പജിയുടെ യാത്രകൾ. സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളും ഈ വഴികളിൽ തന്നെയായിരുന്നു. അയിത്തം ഉച്ചാടനം ചെയ്യുന്നതുകൊണ്ടുമാത്രം പിന്നാക്കക്കാരുടെ മോചനം സാധ്യമാകുമെന്നു കരുതുന്നില്ലെന്ന ചിന്ത അദ്ദേഹം പലപ്പോഴും പങ്കുവച്ചിരുന്നു. കൈ കൊടുത്തുയർത്തി കൈപിടിച്ച് ഒപ്പം നടക്കണമെന്ന ആശയമായിരുന്നു അദ്ദേഹത്തിന്റേത്. മൂടാടി ഗോപാലപുരത്തു പഞ്ചമസ്കൂളും പാക്കനാർപുരത്തു ശ്രദ്ധാനന്ദ വിദ്യാലയവും ഹരിജൻ ഹോസ്റ്റലുമെല്ലാം സ്ഥാപിച്ചത് ഈ ആശയത്തിന്റെ കരുത്തിലാണ്.

ശരികൾക്കായി വിട്ടുവീഴ്ചയില്ലാതെ

ആചാര്യ വിനോബാ ഭാവെയുടെ ഭൂദാന പ്രചോദനയാത്രയുടെ കേരളത്തിലെ മുഖ്യസത്യഗ്രഹിയായിരുന്നു കേളപ്പജി. യാത്ര സംബന്ധിച്ചു ചർച്ചകൾ നടക്കുന്ന സമയത്തു ഡൽഹിയിലായിരുന്ന അദ്ദേഹം എനിക്ക് ഒരു കത്തയച്ചു. മുചുകുന്ന് വലിയമലയിലെ കുടുംബസ്വത്തായ 35 ഏക്കർ ഭൂദാന പ്രസ്ഥാനത്തിനു വിട്ടുകൊടുക്കാൻ തീരുമാനിച്ചെന്നും ഏകസഹോദരി ലക്ഷ്മിയോട് ഇതുസംബന്ധിച്ചു സംസാരിക്കണമെന്നും ആയിരുന്നു കത്തിലെ നിർദേശം. വിനോബാജി ആറിലൊന്നു മാത്രം ചോദിക്കുമ്പോൾ കയ്യിലുള്ളതു മുഴുവൻ വിട്ടുകൊടുക്കണമോ എന്നായിരുന്നു എന്റെ ആശയക്കുഴപ്പം. നമ്മുടെ കയ്യിലുള്ളതു നൽകാതെ മറ്റുള്ളവരോടു ചോദിക്കുന്നതു മര്യാദകേടാണെന്നായിരുന്നു കേളപ്പജിയുടെ വാദം. ഏട്ടന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ നടക്കട്ടെ എന്ന മറുപടിയോടെ ലക്ഷ്മിയമ്മയും ആ തീരുമാനത്തിനു കൂട്ടുനിന്നു. ഭൂദാന പ്രസ്ഥാനം കേരളത്തിൽ വേണ്ടത്ര വിജയമാകുമോ എന്ന സംശയത്തെത്തുടർന്ന് ആലുവയിൽ യാത്ര അവസാനിപ്പിക്കാൻ തീരുമാനമെടുത്ത ആചാര്യ വിനോബാ, കേളപ്പജിയുടെ ഉറപ്പിലാണു യാത്ര തുടർന്നത്. വിനോബാജിയുടെ കണക്കുപ്രകാരം, ഏറ്റവുമധികം ഭൂമി നൽകിയ സംസ്ഥാനം എന്ന ചരിത്രത്തിലേക്കാണ് ആ ഉറപ്പ് എത്തിയത്.

ശരിയെന്നു തോന്നുന്ന കാര്യത്തിനായി കഠിനമായി പ്രയത്നിക്കണമെന്നതു കേളപ്പജിയുടെ രീതിയായിരുന്നു. മദ്രാസ് ടെനന്റ്സ് ആക്ടിനെതിരെ മദിരാശിയിലേക്കു കേളപ്പജിയുടെ നേതൃത്വത്തിൽ ഞങ്ങൾ കാൽനടജാഥ നടത്തിയിട്ടുണ്ട്. ജാഥ എത്തുന്നതറിഞ്ഞു മദിരാശിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയായിരുന്ന സി.രാജഗോപാലാചാരി കേളപ്പജിയുടെ അടുത്തേക്കു പ്രത്യേകദൂതനെ വിട്ടു. ജാഥയുടെ വഴി പറഞ്ഞാൽ അവിടെ നിരോധനാജ്ഞ ഒഴിവാക്കി നൽകാമെന്നായിരുന്നു വാഗ്ദാനം. ലൈസൻസെടുത്തു ജാഥ നടത്താനാവില്ലെന്നും എവിടെയൊക്കെ നിരോധനാജ്ഞയുണ്ടോ അതുവഴിയെല്ലാം പോകുമെന്നുമായിരുന്നു മറുപടി. ആ വഴികളിലൂടെത്തന്നെ പോയി അറസ്റ്റ് വരിച്ചായിരുന്നു ആ ജാഥ അവസാനിപ്പിച്ചത്.

മലപ്പുറം ജില്ലാ രൂപീകരണത്തെ എതിർത്തതു കേളപ്പജിയെക്കുറിച്ചു തെറ്റിദ്ധാരണ പരക്കാൻ ഇടയാക്കിയിരുന്നു. തന്റെ ദേശീയ നിലപാടിൽ ഒരുകാലത്തും മാറ്റം വന്നിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. വൈക്കം, ഗുരുവായൂർ സത്യഗ്രഹ സമരകാലം മുതലേ മറുഭാഗത്തുള്ളവർ അദ്ദേഹത്തെ ശത്രുവായിക്കണ്ടു പ്രചാരണം നടത്തുന്നതു പതിവായിരുന്നു. ആചാര്യ കൃപലാനിയുടെ നേതൃത്വത്തിൽ കോൺഗ്രസ് വിടാനും കിസാൻ മസ്ദൂർ പാർട്ടി(കെഎംപി) രൂപീകരിച്ച് ആ പാർട്ടി സ്ഥാനാർഥിയായി പൊന്നാനിയിൽനിന്നു ലോക്സഭയിലേക്കു മത്സരിക്കാനുമെല്ലാം കേളപ്പജി എടുത്ത തീരുമാനങ്ങൾ ഇത്തരം നിലപാടുകളുടെ പുറത്തായിരുന്നു.

രാഷ്ട്രീയത്തിനപ്പുറം സർവോദയ പ്രസ്ഥാനത്തിനും പിന്നാക്കക്കാരുടെ ഉന്നമനത്തിനുമായി അദ്ദേഹം ദീർഘവീക്ഷണത്തോടെ നടപ്പാക്കിയ പ്രവർത്തനങ്ങൾ മറ്റൊരു നേതാവിനും അവകാശപ്പെടാൻ കഴിയാത്തതാണ്. പാക്കനാർപുരത്തെ സ്ഥാപനങ്ങൾക്കുശേഷം തവനൂരിൽ ആരംഭിച്ച പോസ്റ്റ് ബേസിക് സ്കൂളും റൂറൽ ഇൻസ്റ്റിറ്റ്യൂട്ടുമെല്ലാം ഇതിനുദാഹരണമാണ്. കേരള സർവോദയ സംഘത്തിലൂടെ കേരളത്തിലെ ഖാദി പ്രസ്ഥാനത്തിനും ഗ്രാമവ്യവസായ യൂണിറ്റുകൾക്കുമെല്ലാം ജീവനേകിയതും അദ്ദേഹമാണ്. കേളപ്പജിയുടെ ഓർമകൾക്കും പ്രവർത്തനങ്ങൾക്കും പൂർണമായും ശ്രദ്ധാഞ്ജലിയേകാനും ഭാവിതലമുറയ്ക്ക് അദ്ദേഹത്തെക്കുറിച്ചു പഠിക്കാനും കഴിയുന്ന ഒരു സ്ഥാപനം ഇന്നും ഇല്ല എന്നതു വേദനയായി തുടരുന്നു.

1967ൽ ആകാശവാണിക്ക് അനുവദിച്ച അഭിമുഖത്തിൽ സ്വന്തം ജീവിതത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഈ ഘട്ടത്തിൽ ഓർമ വരുന്നത്. ‘ഇന്ന്, എന്റെ കഴിഞ്ഞ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ എനിക്കു വ്യസനിക്കേണ്ട യാതൊന്നുമില്ല. ഈശ്വരൻ തന്ന എളിയ കഴിവുകൾ തന്റെ അയൽപക്കത്തുള്ളവരുടെ നന്മയ്ക്കുവേണ്ടി ഉപയോഗപ്പെടുത്തിയ ഒരുവന്റെ ശാന്തമായ തൃപ്തിയാണെനിക്കുള്ളത്. അതു കൂടുതൽ നന്നാവാമായിരുന്നുവെന്നതു നേരുതന്നെ. പക്ഷേ അതു കൂടുതൽ ചീത്തയാവാമായിരുന്നുവെന്നും പറയാമല്ലോ....’

കെ. കേളപ്പൻ: ജീവിതരേഖ
∙ 1889 ഓഗസ്റ്റ് 24: കോഴിക്കോട് മുചുകുന്നിൽ ജനനം.
∙ 1914 ഒക്ടോബർ 31: നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റ്.
∙ 1920: ബോംബെയിലെ നിയമപഠനം നിർത്തി രാഷ്ട്രീയ പ്രവർത്തനത്തിന് കേരളത്തിലേക്ക്.
∙ 1924: കെപിസിസി അയിത്തോച്ചാടന കമ്മിറ്റി കൺവീനർ.
∙ 1924 ഫെബ്രുവരി 28: വൈക്കം സത്യഗ്രഹത്തിനു തുടക്കം.
∙ 1930 ഏപ്രിൽ 23: പയ്യന്നൂരിൽ ഉപ്പുനിയമം ലംഘിക്കുന്നു.
∙ 1930 മേയ് 12: കോഴിക്കോട് കടപ്പുറത്ത് ഉപ്പുസത്യഗ്രഹം
∙ 1932 സെപ്റ്റംബർ 21: ഗുരുവായൂരിൽ സത്യഗ്രഹം അനുഷ്ഠിക്കാൻ തുടങ്ങുന്നു.
∙ 1938: മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റ്.
∙ 1945: കെപിസിസി അധ്യക്ഷൻ
∙ 1947: ആദ്യ ഐക്യകേരള കൺവൻഷനിൽ അധ്യക്ഷൻ.
∙ 1951: കെപിസിസി അധ്യക്ഷസ്ഥാനം രാജി വയ്ക്കുന്നു.
∙ 1952: കിസാൻ മസ്ദൂർ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച് ലോക്സഭയിലേക്ക്
∙ 1971 ഒക്ടോബർ 7: കോഴിക്കോട്ട് മരണം.

(സ്വാതന്ത്ര്യസമര സേനാനിയും കേളപ്പന്റെ സന്തതസഹചാരിയുമായിരുന്നു ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com