വാചകമേള
Mail This Article
∙ സച്ചിദാനന്ദൻ: എന്റെ പുസ്ത കങ്ങളുടെ എണ്ണവും എനിക്കു കിട്ടിയ റോയൽറ്റിയും മാത്രം കണക്കിലെടുത്താൽ മലയാളത്തിലെ ഏറ്റവുമധികം വഞ്ചിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ ഞാനായേക്കും. അത്തരം കണക്കുകൾ പറഞ്ഞ് എന്റെ ഒരു പ്രസാധ കനെയും തള്ളിപ്പറയാൻ ഞാൻ തയാറല്ല. കാരണം എന്നെ മലയാളി സമൂഹം അംഗീകരിച്ച ഒരു എഴുത്തുകാരനാക്കുന്നതിൽ പ്രസാധകരുടെ പങ്ക് ഞാൻ കുറച്ചുകാണുന്നില്ല.
∙ സക്കറിയ: വർഗീയവാദികളുടെ തോളിൽ കയ്യിട്ടു നടക്കുന്ന ‘കൊളാബറേറ്റർ’ സാഹിത്യകാരന്മാരും സാഹിത്യകാരികളും ബുദ്ധിജീവികളും മാധ്യമപ്രവർത്തകരും ലജ്ജിക്കേണ്ടതുണ്ടെന്ന് ഇന്നും ആരും കരുതുന്നില്ല. മറിച്ച് അവർക്കു കൂടുതൽ ആദരം ലഭിക്കുന്നതേയുള്ളൂ. അതാണു നമ്മുടെ യഥാർഥമായ വർഗീയ ഉള്ളുകള്ളി.
∙ കെ.വേണു: താനൊരു സനാതന ഹിന്ദുവാണെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടിരുന്ന, മതനിരപേക്ഷതയെക്കുറിച്ചോ ജനാധിപത്യത്തെക്കുറിച്ചോ ഒരിക്കലും പറയാതിരുന്ന, മഹാത്മാ ഗാന്ധിയാണ് ഇന്ത്യൻ മതനിരപേക്ഷ ജനാധിപത്യത്തിന് അടിത്തറ പാകിയത്. ഈ വസ്തുത മൂടിവച്ചുകൊണ്ട് മഹാത്മാഗാന്ധിയെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവാക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമം വിജയിക്കാൻ പോകുന്നില്ല.
∙ എം.പി.സുകുമാരൻ നായർ: ഓടുകയില്ലെന്ന് ആരൊക്കെയോ കൂടി ആദ്യമേ തീരുമാനമെടുത്ത ചില സിനിമകൾക്ക് 11 മണിയുടെ നൂൺഷോയാണ് അനുവദിച്ചിരുന്നത്. അരവിന്ദന്റെ സിനിമകളാണ് അതിന്റെ ഇരയായതിലേറെയും. ഇങ്ങനെ മുദ്ര കുത്തിയതിനുപിന്നിൽ ഇവിടത്തെ നിരൂപകപ്രസ്ഥാനം പ്രതിസ്ഥാനത്താണ്. ‘മന്ദതാളമെന്ന’ വിശേഷണം ഇത്തരം സിനിമകൾക്കു ചാർത്തിക്കൊടുത്തത് അവരാണ്.
∙ പൃഥ്വിരാജ്: ഒടിടിയിലേക്കു സ്ക്രീൻ സൈസ് ഒതുങ്ങി എന്നു നാം പറയുമ്പോഴും കാഴ്ചാനുഭവം കൂടുതൽ വ്യക്തിപരമായി എന്നതാണു ഞാൻ കാണുന്നത്. നമുക്കു പരിചയമില്ലാത്ത ഒരുപാട് ആളുകളുടെ കൂടെയിരുന്ന് ഒരു സിനിമ കാണുന്നതിനു പകരം നാം നമ്മുടെ മൊബൈലിലോ ടിവിയിലോ സിനിമ കാണുന്ന രീതിയിലേക്കു മാറി. തിയറ്ററിലിരുന്നു കാണുന്നതിനായി അത്തരത്തിലുള്ള സിനിമകളും ഇറങ്ങും. ഇതു രണ്ടും ഒരുപോലെ പോകും.
∙ നടൻ പ്രേംകുമാർ: ഞാൻ സീരിയൽ വിരുദ്ധനല്ല. സീരിയലുകൾ പാടേ നിരോധിക്കണം എന്ന അഭിപ്രായവും എനിക്കില്ല. അങ്ങനെയാണെങ്കിൽ ചില സാമൂഹിക സാംസ്കാരിക സാമുദായിക രാഷ്ട്രീയ രാജവെമ്പാലകളുടെ വിഷം വമിക്കുന്ന വാക്കുകളും ചീറ്റലുകളും കൂടി നിരോധിക്കേണ്ടിവരും.