ADVERTISEMENT

29ന് ജോസ് കെ.മാണി തിരഞ്ഞെടുക്കപ്പെടുന്നതോടെ രാജ്യസഭയിലെ അംഗബലം എൽഡിഎഫ്–7, യുഡിഎഫ്–2 എന്നാകും. രാജസ്ഥാനിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട് കോൺഗ്രസിലെ കെ.സി.വേണുഗോപാൽ രാജ്യസഭയിലുണ്ടെങ്കിലും സാങ്കേതികമായി യുഡിഎഫ് അല്ല. മറ്റു സംസ്ഥാനങ്ങളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരും നോമിനേറ്റഡ് അംഗവും അടക്കം മൂന്നുപേർ കേരളത്തിലെ എൻഡിഎയ്ക്ക് ഉള്ളപ്പോഴാണ് യുഡിഎഫിന്റെ ഈ സ്ഥിതി

പൊതു തിരഞ്ഞെടുപ്പിൽ അത്യുജ്ജ്വല മാർജിനിലാണ് (19–1) എൽഡിഎഫിനെ യുഡിഎഫ് കെട്ടുകെട്ടിച്ചത്. അതു ലോക്സഭയിലെ കാര്യം. എന്നാൽ, ഓരോ രാജ്യസഭാ തിരഞ്ഞെടുപ്പു കഴിയുമ്പോഴും ആ ഉപരിസഭയിൽ യുഡിഎഫ് പിന്തള്ളപ്പെടുകയും ദുർബലമാകുകയും ചെയ്യുന്നു. ഈ 29ന് ജോസ് കെ.മാണി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതോടെ എൽഡിഎഫ്–7, യുഡിഎഫ്–2 എന്നതാകും അവിടെ ചിത്രം.

അത് ഒരുപക്ഷേ യുഡിഎഫ് സഹിച്ചേക്കും. പക്ഷേ എണ്ണത്തിൽ, മലയാളികളായ എൻഡിഎ അംഗങ്ങളുടെയും പിന്നിലാണ് എന്നുവന്നാലോ? ഇതര സംസ്ഥാനങ്ങളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി വി.മുരളീധരൻ, അൽഫോൻസ് കണ്ണന്താനം, നോമിനേറ്റഡ് അംഗം സുരേഷ് ഗോപി എന്നീ മൂന്നു പേരെ ബിജെപിക്ക് അവകാശപ്പെടാൻ കഴിയുമ്പോഴാണു യുഡിഎഫ് പ്രാതിനിധ്യം എ.കെ.ആന്റണി, പി.വി.അബ്ദുൽ വഹാബ് എന്നീ രണ്ടു നേതാക്കളിൽ ഒതുങ്ങുന്നത്. കർണാടകയിൽ പ്രവർത്തിക്കുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറെക്കൂടി കൂട്ടിയാൽ എൻഡിഎയുടെ മലയാളി അംഗബലം നാലാകും. രാജ്യസഭാ ചരിത്രത്തിൽ ഇങ്ങനെയൊരു മോശം സ്ഥിതി യുഡിഎഫ്  നേരിട്ടിട്ടില്ല. രാജസ്ഥാനിൽനിന്നു രാജ്യസഭാംഗമായ കെ.സി.വേണുഗോപാലിനെ യുഡിഎഫ് അംഗം എന്നു പറയാൻ കഴിയില്ലെങ്കിലും അദ്ദേഹത്തെക്കൂടി ചേർത്താൽ മൂന്നു പേരായെന്നു വേണമെങ്കിൽ വാദിക്കാം. 

അഞ്ചുവർഷം; നഷ്ടം രണ്ടു സീറ്റ് 

ഘടകകക്ഷികൾക്കു നൽകിയ രണ്ടാമത്തെ രാജ്യസഭാ സീറ്റാണ് അഞ്ചര വർഷത്തിനിടെ യുഡിഎഫിനു നഷ്ടമാകുന്നത്. എൽജെഡിയും പിന്നാലെ കേരള കോൺഗ്രസും(എം) ആ സീറ്റുകളുമായി എൽഡിഎഫിലേക്കു പോയത് ആദ്യ പ്രഹരം. നിയമസഭയിൽ വീണ്ടും പ്രതിപക്ഷത്തായതോടെ ഒറ്റ സീറ്റിലേക്ക് രാജ്യസഭാ ഉപതിരഞ്ഞെടുപ്പു നടക്കുമ്പോൾ ജയിക്കാവുന്ന സ്ഥിതി യുഡിഎഫിനില്ല. എൽഡിഎഫിനു തുടർഭരണം ലഭിച്ചിരുന്നില്ലെങ്കിൽ‍ ജോസ് കെ.മാണിക്ക് ഇപ്പോൾ രാജ്യസഭയിലേക്കു പോകാൻ കഴിയുമായിരുന്നില്ല. 2021 ജനുവരിയിൽ രാജ്യസഭാംഗത്വം രാജിവച്ചപ്പോൾ ഉപതിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമായാലുള്ള ഭവിഷ്യത്തിനെക്കുറിച്ചു ജോസിന്റെ പാർട്ടിക്കും സിപിഎമ്മിനും ആശങ്ക ഉണ്ടായിരുന്നുവെങ്കിലും തുടർഭരണത്തോടെ അത് അസ്ഥാനത്തായി. 

കേരള കോൺഗ്രസും(എം) എൽജെഡിയും ഒപ്പം വന്നത് എൽഡിഎഫിന്റെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് അശ്വമേധങ്ങൾക്കു മാത്രമല്ല അപ്പോൾ സഹായകരമായത്. രണ്ടു രാജ്യസഭാ സീറ്റുകൾകൂടി ഇടതുമുന്നണിക്കു ലഭിച്ചു.  എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തെത്തുടർന്നു രാജ്യസഭാംഗമായ എം.വി.ശ്രേയാംസ് കുമാറിന് 2022 ഏപ്രിൽ വരെയും ജോസ് കെ.മാണിക്ക് 2024 ജൂലൈ വരെയുമാണു കാലാവധിയുള്ളത്. ഈ പാർട്ടികൾ യുഡിഎഫി‍‍ൽ തുടർന്നിരുന്നെങ്കിൽ 7–2 എന്ന ഇപ്പോഴത്തെ  മാർജിൻ 5–4 എന്നായി മാറിയേനേ.

കോൺഗ്രസിനകത്തു രക്തം കിനിഞ്ഞ പോരാട്ടത്തിനൊടുവിൽ കേരള കോൺഗ്രസിനു(എം) കൈമാറിയ സീറ്റിൽ എൽഡിഎഫിന്റെ രാജ്യസഭാംഗമായി ജോസ് മാറുന്നതു കോൺഗ്രസിനെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്. 2018ൽ രാജ്യസഭാ സീറ്റ് ഒഴിവു വന്നപ്പോൾ പി.ജെ.കുര്യൻ ഒഴിഞ്ഞതിലൂടെ കോൺഗ്രസിന് അവകാശപ്പെട്ട സീറ്റാണ് കെ.എം.മാണിയുടെ പാർട്ടിക്കു നൽകിയത്. മുന്നണിയിലേക്കു തിരികെക്കൊണ്ടുവരാനായി അവർക്കു നൽകിയ ഉപഹാരം. സീറ്റ് ദാനത്തിന്റെ പേരിൽ  ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ കോൺഗ്രസിൽ ഗ്രൂപ്പിന് അതീതമായ പ്രതിഷേധം ഉയർന്നു. പാർട്ടിക്ക് ഒരു രാജ്യസഭാംഗത്തെ നഷ്ടപ്പെടാനിട വന്നതിൽ രാഹുൽഗാന്ധി അസംതൃപ്തി രേഖപ്പെടുത്തി. 

മാറി മറിയുന്ന സഭകൾ‍ 

രാജ്യസഭാംഗമാകാൻ ജോസ് അന്ന് ആദ്യം ലോക്സഭാംഗത്വം രാജിവച്ചു. എൽഡിഎഫിലേക്കു പോയതോടെ യുഡിഎഫിൽ നിന്നു ലഭിച്ചത് എന്നു ചൂണ്ടിക്കാട്ടി രാജ്യസഭാംഗത്വം ത്യജിച്ചു. എന്നിട്ടു നിയമസഭയിലേക്കു തോറ്റതോടെ വീണ്ടും രാജ്യസഭയിലേക്കു മടങ്ങുന്നു. കാലാവധി പൂർത്തിയാകും മുൻപ് ജോസ് രാജിവച്ചതുവഴി ഒരു ലോക്സഭാംഗത്തെ കഴിഞ്ഞ പാർലമെന്റിന്റെ അവസാനഘട്ടത്തിൽ യുപിഎയ്ക്കു നഷ്ടമായി. അതേ ജോസ് തന്നെ രാജ്യസഭാംഗത്വവും ഒഴിഞ്ഞതോടെ യുപിഎയ്ക്ക് ആ സഭയിലും ഒരാൾ നഷ്ടമായി. 

കോട്ടയം മണ്ഡലത്തിൽനിന്നുള്ള എംപി, കേരള കോൺഗ്രസിന്റെ തോമസ് ചാഴികാടനും എൽഡിഎഫിന്റെ ഭാഗമായതോടെ യുപിഎയ്ക്കു നഷ്ടം ഡബിളായി. യുഡിഎഫ് വിട്ട എം.വി.ശ്രേയാംസ് കുമാറും ജോസ്  കെ.മാണിയും നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റുപോയതു മറ്റൊരു യാദൃച്ഛികത. മത്സരിച്ച എൽഡിഎഫ് ഘടകകക്ഷി നേതാക്കളിൽ പരാജയപ്പെട്ടത് ഇവർ രണ്ടു പേർ മാത്രമായിരുന്നു.

എ.കെ.ആന്റണി, ശ്രേയാംസ്, കെ.സോമപ്രസാദ് (സിപിഎം) എന്നിവരുടെ കാലാവധി 2022 ഏപ്രിലിൽ കഴിയുമ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് രണ്ടു സീറ്റും യുഡിഎഫിന് ഒരു സീറ്റും ലഭിക്കും. 2024ൽ ജോസ് കെ.മാണി, എളമരം കരിം, ബിനോയ് വിശ്വം എന്നീ മൂന്ന് അംഗങ്ങൾ വിരമിക്കുമ്പോൾ മാത്രമേ യുഡിഎഫിന്റെ അംഗബലം രണ്ടിൽ നിന്നു മൂന്നാകൂ. നിയമസഭയിലെ കക്ഷിനില പ്രകാരം മൂന്നു സീറ്റിലേക്കു തിരഞ്ഞെടുപ്പു നടക്കുമ്പോൾ ഒരംഗത്തെ ജയിപ്പിക്കാൻ യുഡിഎഫിനു സാധിക്കും. 

മുന്നണികൾ തമ്മിലുള്ള മത്സരം മാറ്റിവച്ചാൽ രാജ്യസഭയിൽ കേരളത്തിന് ഒന്നൊന്നര ശോഭയുണ്ട്. മലയാളികളായ 14 രാജ്യസഭാംഗങ്ങളാണ് അവിടെയുള്ളത്. റെക്കോർഡ് പ്രാതിനിധ്യം!

English Summary: UDF Rajya Sabha members

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com