ADVERTISEMENT

വിവാദ കൃഷി നിയമങ്ങൾ പിൻവലിപ്പിക്കുന്നതിലൂടെ നമ്മുടെ കർഷകർ െഎതിഹാസിക സമരവിജയം നേടുകയാണ്. ലോകത്തുതന്നെ, ഭരണകൂടങ്ങൾക്കെതിരെ  കർഷകശക്തി കൈവരിക്കുന്ന മഹാവിജയങ്ങളിലൊന്നാണിത്. സമരത്തെ തളർത്താനും സമരാനുകൂലികൾക്കു കൂച്ചുവിലങ്ങിടാനും കഴിയുന്നത്ര ശ്രമങ്ങൾ നടത്തി, നിയമങ്ങൾ പിൻവലിക്കുന്ന പ്രശ്നമില്ലെന്ന് ഇത്രനാളും കടുംപിടിത്തം തുടർന്ന കേന്ദ്ര സർക്കാർ ഒടുവിൽ തോൽവി സമ്മതിച്ചിരിക്കുന്നു. പഞ്ചാബും ഉത്തർപ്രദേശും ഉത്തരാഖണ്ഡുമടക്കം 5 സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിനു മുൻപേ കൃഷി നിയമങ്ങൾ പിൻവലിക്കാൻ തീരുമാനമെടുത്തതിൽ കർഷകരോടുള്ള കരുതലിനപ്പുറത്ത്, വ്യക്തമായ രാഷ്ട്രീയ കാരണങ്ങൾതന്നെയാണു പ്രകടം. 

സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും ദൈർഘ്യമേറിയ കർഷകപ്രക്ഷോഭത്തിനാണു രാജ്യതലസ്ഥാന മേഖല സാക്ഷ്യം വഹിച്ചത്. മഞ്ഞിലും മഴയിലും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നിരന്തര തിരസ്കാരങ്ങളിലും തളരാതെ, കരുത്തു ചോരാതെ ഒരു വർഷത്തോളമായി നീളുന്ന സമരത്തിന്റെ തിളക്കമാർന്ന ഫലശ്രുതിയാണിത്. െഎക്യദാർഢ്യവുമായി എത്തിയ ഒരു രാഷ്ട്രീയ പാർട്ടിയുടെയും കൊടിക്കീഴിലേക്കു നീങ്ങാതെ, നിശ്ചയദാർഢ്യവും ലക്ഷ്യബോധവും കൈമുതലാക്കി, നമ്മുടെ കർഷകസമൂഹം നേടിയ വിജയം സമാനതകളില്ലാത്തതാകുന്നു.

ഏതാനും സംസ്ഥാനങ്ങളിലെയും ഒരു സമുദായത്തിന്റെയും മാത്രം പ്രതിഷേധമെന്നു വ്യാഖ്യാനിച്ചു സമരക്കാരെ ഒറ്റപ്പെടുത്താനാണു സർക്കാർ ശ്രമിച്ചത്. എന്നാൽ, വിവിധ സംസ്ഥാനങ്ങളിൽനിന്ന് ആയിരക്കണക്കിനു കർഷകരാണു ഡൽഹിയിലേക്ക് ഒഴുകിയെത്തി സമരത്തിൽ പങ്കുചേർന്നത്. ഇതിനിടെ പ്രതികൂല കാലാവസ്ഥയിലും മറ്റും ഒട്ടേറെ കർഷകർക്കു ജീവൻ വെടിയേണ്ടിവന്നു. സമരം തുടങ്ങിയശേഷം പലവട്ടം നടന്ന ചർച്ചകളിൽ പ്രശ്നപരിഹാരത്തിനു വഴിതെളിഞ്ഞില്ലെന്നതു കർഷകർ ഉന്നയിച്ച അടിസ്ഥാനപ്രശ്നങ്ങൾ സർക്കാർ വേണ്ടവിധം ഉൾക്കൊണ്ടില്ലെന്നതിന്റെ തെളിവായി മാറുകയും ചെയ്തു. വിവാദ നിയമങ്ങൾ ഔദ്യോഗികമായി പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണു കർഷക സംഘടനകൾ ഇന്നലെ പറഞ്ഞത്. 

കർഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട ഹർജികൾ കേൾക്കവേ, സമരം കേന്ദ്ര സർക്കാർ കൈകാര്യം ചെയ്ത രീതിയെ സുപ്രീം കോടതി പല തവണ രൂക്ഷമായി വിമർശിക്കുകയുണ്ടായി. ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണു വിവാദനിയമങ്ങൾക്കെതിരെയുള്ള കേസുകൾ. സുപ്രീം കോടതി സ്റ്റേ ചെയ്തതുകൊണ്ട് ഫലത്തിൽ, നിയമങ്ങൾ മരവിച്ച അവസ്ഥയിലാണ്; എന്നാൽ, കർഷകർ പിന്തിരിയുന്നുമില്ല. ഇതുകൂടി കണക്കിലെടുത്താണ് ഇന്നലെ പ്രഖ്യാപനമുണ്ടായതെന്നു കരുതണം. കൃഷിമേഖലയിൽ നിലവിലുള്ള അശാന്തിയും കർഷകരുടെ നിരാശയും തീക്ഷ്ണത പകർന്ന സമരം രമ്യമായി അവസാനിക്കേണ്ടതു രാജ്യത്തിന്റെതന്നെ ആവശ്യമായിരുന്നു.

കാലങ്ങളായി രാജ്യത്തെ കർഷകർ അനുഭവിച്ചുവരുന്ന അവഗണനയുടെയും നിരാകരണത്തിന്റെയുമൊക്കെ പ്രത്യാഘാതമാണ് ഈ വലിയ പ്രക്ഷോഭത്തിൽ കൊണ്ടുചെന്നെത്തിച്ചതെന്നതിനു സംശയമില്ല. നോട്ടുനിരോധനം മുതൽ കോവിഡ് വരെയുള്ള പ്രശ്നങ്ങൾ കർഷകരെ സഹനത്തിന്റെ നെല്ലിപ്പടിക്കുതാഴെ എത്തിക്കുകയും ചെയ്തു. സങ്കീർണമായ പല പ്രശ്നങ്ങളും വീർപ്പുമുട്ടിക്കുന്ന നമ്മുടെ കാർഷികമേഖല പുകയുന്നൊരു വലിയ അഗ്നിപർവതമാണെന്നു തിരിച്ചറിയാൻ കേന്ദ്ര സർക്കാരിന് ഇതുവരെയായില്ല എന്നതു നിർഭാഗ്യകരമാണ്. 

കർഷകർ അനുഭവിക്കുന്ന പ്രതിസന്ധികൾ തിര‍ഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കാൻമാത്രം ശക്തിനേടിക്കഴിഞ്ഞു. ലഖിംപുർ ഖേരിയിലെ കർഷക കൂട്ടക്കൊലയും ആ കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻതന്നെ ഉൾപ്പെട്ടതും സിഖ് സമുദായത്തോടൊപ്പം ജാട്ട് സമുദായത്തിനും കടുത്ത അതൃപ്തിയുണ്ടാക്കി. വിവാദ നിയമങ്ങൾ പിൻവലിക്കാനുള്ള സുപ്രധാന തീരുമാനം പ്രഖ്യാപിക്കാൻ ഗുരു നാനാക് ജയന്തി ദിവസം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുത്തതു ശ്രദ്ധേയമാണ്. 

നമ്മുടെ കർഷകരെ ശത്രുപക്ഷത്തു നിർത്തിയുള്ള അടിച്ചമർത്തലല്ല, അവരെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പ്രശ്നപരിഹാര നടപടികളാണ് എന്നുമുണ്ടാവേണ്ടേതെന്ന് ഈ സമരവിജയപാഠം ഓർമിപ്പിക്കുന്നു. വരുംവരായ്കകൾ വേണ്ടത്ര ആലോചിക്കാതെയും വിശദമായ ചർച്ചയില്ലാതെയും, പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ മാത്രം രാജ്യത്തു നിയമങ്ങൾ നടപ്പാക്കുകയെന്ന തെറ്റായ രീതിക്കുള്ള തിരിച്ചടികൂടിയാണ് ഇന്നലെ വ്യക്തമായത്. കർഷക പ്രക്ഷോഭങ്ങളോടുള്ള നിഷേധാത്മക നിലപാടിനും വെല്ലുവിളിക്കും അടിച്ചമർത്തലിനും പകരം അന്നമൂട്ടുന്നവരോടുള്ള കരുതലും ആദരവും സുരക്ഷ ഉറപ്പാക്കലും തന്നെയാണ് ഏതു സർക്കാരും സ്വീകരിക്കേണ്ടതെന്ന മുന്നറിയിപ്പും ഇതിലുണ്ട്.

English summary: Farm laws; Victory of farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com