ADVERTISEMENT

ഭരണകൂടം കബളിപ്പിച്ചത് അനുപമയെ മാത്രമല്ല, ആന്ധ്രയിലെ കുടുംബത്തെക്കൂടിയാണ്. ഇരുവർക്കും നീതി കിട്ടണം. അതിന്, ഇൗ തട്ടിപ്പ് നടത്തിയവർക്കെതിരെ അടിയന്തര നടപടിയെടുക്കാൻ സർക്കാർ തയാറാകണം.

ഒട്ടും യാഥാസ്ഥിതികരുള്ള നാടല്ലെന്നു നമ്മൾ സ്വയം വിശ്വസിക്കുന്ന കേരളത്തിൽ സ്വന്തം കുഞ്ഞിനെ കിട്ടാൻ ഒരമ്മയ്ക്കു സമരം ചെയ്യേണ്ടി വരുന്നത് അദ്ഭുതപ്പെടുത്തുന്നു. പണ്ടൊക്കെ ഇതു സംഭവിക്കാം. എന്നാൽ, ഇപ്പോഴും തുടരുന്നതു വിശ്വസിക്കാനാകുന്നില്ല. കുടുബത്തിനുള്ളിൽത്തന്നെ പരിഹരിക്കാവുന്ന ഒരു വിഷയമായിരുന്നു അനുപമയുടേത്. അതു സാധിക്കാതിരുന്നതിനു കാരണം പ്രായപൂർത്തിയായ ഒരു പെൺകുട്ടിക്കു സ്വന്തമായ അഭിപ്രായങ്ങളും തീരുമാനങ്ങളും ഇഷ്ടങ്ങളും ഉണ്ടെന്ന് അവളുടെ മാതാപിതാക്കൾ തിരിച്ചറിയാത്തതുകൊണ്ടാണ്. പ്രായപൂർത്തിയായ മക്കളുടെ ഇത്തരം ഇഷ്ടങ്ങൾപോലും മുതിർന്ന ആളുകളുടെ ഇഷ്ടങ്ങൾക്കു വിരുദ്ധമാണെങ്കിൽ വിലക്കപ്പെടുകയാണ്. 

എന്നും തങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ചു ജീവിക്കേണ്ടവരാണു മക്കളെന്നും തങ്ങൾ അവരുടെ ഉടമസ്ഥരാണെന്നുമാണു പല മാതാപിതാക്കളും വിചാരിക്കുന്നത്. എല്ലാ ഉത്തരവാദിത്തങ്ങളും സ്വയം ഏറ്റെടുക്കാൻ കെൽപുണ്ടായതുകൊണ്ടാണ് അനുപമയും പങ്കാളിയും അവരുടെ വഴി തിരഞ്ഞെടുത്തത്. 

100 കൊല്ലം മുൻപു കുമാരനാശാൻ ഇങ്ങനെ എഴുതിയിട്ടുണ്ട്: ‘‘യുവജന ഹൃദയം സ്വതന്ത്രമാണവരുടെ കാമ്യപരിഗ്രഹേച്ഛേ’’ എന്നാൽ, യുവജനങ്ങൾക്കു പ്രണയത്തെക്കുറിച്ചു സ്വന്തം ബോധ്യങ്ങളും ഇച്ഛയും ഒക്കെ ഉണ്ടെന്ന് ഇന്നും നമ്മുടെ സമൂഹത്തിനു മനസ്സിലായിട്ടില്ല. വലിയ പോരാട്ടങ്ങൾകൊണ്ടു നമ്മൾ നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളെ പിന്നോട്ടടിക്കുന്നതാണു സമൂഹത്തിന്റെ ഇത്തരം നിലപാടുകൾ. 

ജാതീയ വേർതിരിവുകൾ തിരിച്ചു വരുന്നതിന്റെ കൂടി സൂചനയാണ് അനുപമയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ. നമ്മുടെ കുടുംബ സങ്കൽപം പോലും സദാചാര ബോധത്തിന്മേലാണു കെട്ടിപ്പടുത്തിരിക്കുന്നത്. സ്ത്രീയും പുരുഷനും പോരടിച്ചോ വെറുത്തോ കഴിഞ്ഞാലും മാതൃകാ കുടുംബമായിട്ടു സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട സ്ഥിതിയാണിപ്പോൾ. അനുപമയുടെ കാര്യത്തിൽ വീട്ടുകാർ ഇങ്ങനെ ഒരു നിലപാടെടുക്കാൻ കാരണം പോലും കുടുംബത്തിന്റെ അഭിമാനം പൊയ്പ്പോകുമോ എന്നു ഭയന്നാണ്. അതൊരു പാർട്ടി കുടുംബം ആയതിനാൽ പാർട്ടിയുടെ കൂടി അഭിമാനപ്രശ്നമായി മാറി. 

savithri
സാവിത്രി രാജീവൻ

ഒരു കുഞ്ഞുണ്ടായെന്ന കാര്യം മറച്ചുവച്ച് കള്ളത്തരത്തിലേക്കു പോകാനല്ല അനുപമയും പങ്കാളിയും ശ്രമിച്ചതെന്നു കൂടി നമ്മൾ ഓർക്കണം. അവരുടെ മനഃസാക്ഷി പറയുന്നതനുസരിച്ചു ജീവിക്കാനാണ് അവർ നോക്കിയത്. അതുകൊണ്ടാണു കുടുംബത്തിൽനിന്നു പുറത്തിറങ്ങിവന്നുള്ള ഒരു പോരാട്ടമായി അതു മാറിയത്. പാർട്ടി, അധികാര സ്ഥാപനങ്ങൾ, മാതാപിതാക്കൾ, സമൂഹത്തിലെ ഒരു വിഭാഗം എന്നിവയൊക്കെ എതിർപക്ഷത്തു നിന്നപ്പോൾ സധൈര്യം അനുപമ നടത്തിയ പോരാട്ടം വിജയം കണ്ടെന്നത് അഭിമാനകരമാണ്. 

വിവാഹം കഴിക്കും മുൻപു പ്രസവിച്ചു എന്നതാണ് അനുപമയ്ക്കെതിരെ ഉയർത്തുന്ന വലിയ വിമർശനം. ലിവിങ് ടുഗെതറിന്റെ കാലത്താണ് ഇത്തരം വ്യാഖ്യാനങ്ങൾ എന്നത് എത്ര വിചിത്രമാണ്.  താൽക്കാലികമായി ദത്തെടുത്ത കുടുംബം ഒരു വർഷമായി കുട്ടിയെ നോക്കുന്നു എന്ന പ്രചാരണവും തെറ്റാണ്. കഴിഞ്ഞ ഓഗസ്റ്റിലാണു കുട്ടിയെ അവർ ദത്തെടുത്തത്. ആകെ 3 മാസത്തിലേറെയേ കുട്ടി അവർക്കൊപ്പം ഉണ്ടായിരുന്നുള്ളൂ. കുട്ടിയോട് ആ കുടുംബത്തിനു സ്നേഹവും അടുപ്പവും ഉണ്ടായിട്ടുണ്ടാകാം. അവർക്ക് ഇപ്പോൾ വിഷമവും ഉണ്ടാകാം. എന്നാൽ, അതിനെക്കാൾ പ്രാധാന്യം നൽകേണ്ടതു പ്രസവിച്ച അമ്മയ്ക്കു തന്നെയാണ്. 

ഭരണകൂടം കബളിപ്പിച്ചത് അനുപമയെ മാത്രമല്ല, ആന്ധ്രയിലെ കുടുംബത്തെക്കൂടിയാണ്. ഇരുവർക്കും നീതി കിട്ടണം. അതിന്, ഇൗ തട്ടിപ്പു നടത്തിയവർക്കെതിരെ അടിയന്തരമായി നടപടിയെടുക്കാൻ സർക്കാർ തയാറാകണം. ഇത്തരം സ്ഥാപനങ്ങളിൽ നടക്കുന്ന തട്ടിപ്പും കള്ളത്തരവും പുറത്തു കൊണ്ടുവരാൻ കൂടി അനുപമയുടെ പോരാട്ടം കാരണമാകുന്നു.

(കവിയാണ് ലേഖിക)

English Summary: Adoption row: Kerala Govt cheats two mothers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com