ADVERTISEMENT

ചുരുളി വിവാദം ചുരുളഴിയുമ്പോൾ കേൾക്കാതെ പോകുന്നത് ആവിഷ്കാരസ്വാതന്ത്ര്യം സംബന്ധിച്ചുള്ള വേവലാതി

ചുരുളി എന്ന ചലച്ചിത്രത്തിൽ ചില കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷ, ആ ചിത്രത്തിന്റെ ഗുണദോഷങ്ങൾ മറികടന്ന്, സൃഷ്ടിച്ച വിവാദങ്ങൾ എത്തിച്ചേരുന്നതു സിനിമ ഒടിടി (ഓവർ ദ് ടോപ്) പ്ലാറ്റ്ഫോമിൽ പ്രദർശനയോഗ്യമാണോയെന്ന് ആരു തീരുമാനിക്കും എന്ന ചോദ്യത്തിലാണ്. തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) സെൻസർ ചെയ്തതിനുശേഷമേ പ്രദർശിപ്പിക്കാവൂ. ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രം, ദാദാഭായ് ഫാൽക്കെ സംവിധാനം ചെയ്ത ‘രാജാ ഹരിശ്ചന്ദ്ര’ റിലീസ് ചെയ്ത് 7 കൊല്ലത്തിനകം ബ്രിട്ടിഷ് ഭരണാധികാരികൾ, 1920ൽ സിനിമറ്റോഗ്രാഫിക് ആക്ട് കൊണ്ടുവന്നു. അപ്പോൾ മുതൽ സെൻസറിങ്ങും നിലവിൽ വന്നു.  1952ൽ പുതുക്കിയ സിനിമറ്റോഗ്രാഫിക് നിയമം അനുസരിച്ചാണ് ഇപ്പോൾ സിബിഎഫ്സി പ്രവർത്തിക്കുന്നത്. സദാചാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ ചലച്ചിത്രങ്ങൾ കീറിമുറിക്കുന്നതിന്റെ കഥകൾ ഇടയ്ക്കിടെ നാം കേൾക്കുന്നു. പരിഷ്കൃത ജനാധിപത്യസമൂഹങ്ങളിലുള്ളപോലെ സെൻസർഷിപ്, ആവിഷ്കാരസ്വാതന്ത്ര്യത്തിനും സർഗാത്മകതയ്ക്കും വിഘാതമാണെന്ന ചിന്ത ഇന്ത്യയിലും ഉണ്ടെങ്കിലും സെൻസർ നിയമങ്ങൾ കർക്കശമായി തുടർന്നു. 

21–ാം നൂറ്റാണ്ടിൽ ആവിഷ്കാരസ്വാതന്ത്ര്യത്തിനു കൈത്താങ്ങായി വന്നതു വിവരസാങ്കേതികവിദ്യയാണ്. മുകേഷ് അംബാനിയുടെ ‘ബിഗ്ഫ്ലിക്സ്’ എന്ന ഇന്ത്യയിലെ ആദ്യത്തെ ഒടിടി പ്ലാറ്റ്ഫോം 2008ൽ അധികം കൊട്ടും കുരവയും ഇല്ലാതെ ആരംഭിച്ചു.  2012ൽ ‘ഡിറ്റോ ടിവി’, 2013ൽ ‘സോണി ലിവ്’ എന്നിവയും തുടങ്ങി. ചലച്ചിത്രങ്ങളിൽ ഊന്നിയുള്ള ‘നെറ്റ്ഫ്ലിക്സ്’, ‘പ്രൈം’ എന്നിവ ഒടിടി ചാനലുകളുടെ പ്രചാരം വർധിപ്പിച്ചു. ആളുകളെ അകത്ത് അടച്ചിരുത്തിയ കോവിഡ്കാലം ഈ പ്ലാറ്റ്ഫോമിനു വലിയ അനുഗ്രഹമായി. ജൂലൈ 2020ലെ കണക്കനുസരിച്ച് ഒടിടി ചാനലുകൾക്ക് ഇന്ത്യയിൽ 30 കോടി വരിക്കാരുണ്ട്. 

ഒടിടി ഒഴിച്ചുള്ള ദൃശ്യമാധ്യമങ്ങൾക്ക് ഇന്ത്യയിൽ നിയമപരമായ നിയന്ത്രണങ്ങളുണ്ട്. സിനിമയുടെ കാര്യത്തിൽ അതു സെൻസർ ചട്ടങ്ങളാണ്. ടിവിയിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതു പ്രോഗ്രാം ആൻഡ് അഡ്വർടൈസ്മെന്റ് കോഡ് ആണ്. ഓൺലൈനായോ ഇന്റർനെറ്റിലൂടെയോ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കത്തിനു പ്രത്യേകിച്ചു നിയന്ത്രണങ്ങളൊന്നും ഇല്ല. ഐടി ആക്ടിലെ ചട്ടങ്ങൾ മാത്രമേ അവയ്ക്കു ബാധകമാകൂ. 

ott

സിബിഎഫ്സിയുടെ അധികാരപരിധി തിയറ്ററുകളിൽ റിലീസാകുന്ന ചലച്ചിത്രങ്ങൾക്കു മേൽ മാത്രമേയുള്ളൂ എന്നാണു വിവരാവകാശ ചോദ്യത്തിനു മറുപടിയായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. അതായത്, ചുരുളിക്കു സെൻസർ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് സിബിഎഫ്സി അടുത്തിടെ നടത്തിയ പ്രസ്താവന അസ്ഥാനത്തുള്ളതും തെറ്റിദ്ധാരണ പരത്തുന്നതുമാണ്. ഒടിടി പ്ലാറ്റ്ഫോം സ്വയം സർട്ടിഫൈ ചെയ്താണ് ഇപ്പോൾ ചുരുളി പുറത്തുവന്നിട്ടുള്ളത്. അതുപ്രകാരം 18 വയസ്സിനു മുകളിലുള്ള പ്രേക്ഷകർക്കു വേണ്ടി മാത്രമാണു പ്രദർശനം. 

ഒടിടി പ്ലാറ്റ്ഫോമുകളിലെ അശ്ലീലം, നഗ്നതാപ്രദർശനം എന്നിവയ്ക്കെതിരെ നടപടിയെടുക്കാൻ ഐടി ആക്ടിലെ 67എ, 67ബി, 67സി എന്നീ വകുപ്പുകളും ഇന്ത്യൻ പീനൽ കോഡിലെ ചില വകുപ്പുകളും നിലവിലുണ്ട്. ഇവയ്ക്കകത്തു നിന്നുകൊണ്ട് ഒടിടി പ്ലാറ്റ്ഫോമുകൾക്കു തിയറ്ററുകൾക്ക് അസാധ്യമായ രീതിയിൽ നൂതനമായ സിനിമകളും സീരിയലുകളും അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. 

എന്നാൽ, ഈ വസന്തം അൽപകാലമേ നീണ്ടുനിൽക്കുകയുള്ളൂ എന്നു തോന്നുന്നു. ഇന്റർനെറ്റിലെ 'അനഭിലഷണീയമായ’ ഉള്ളടക്കം നിർമാർജനം ചെയ്യാൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ എന്ന സേവനദാതാക്കളുടെ സംഘടനയുമായി ചർച്ചചെയ്തു ചട്ടങ്ങൾ തയാറാക്കുകയാണ്. ഇവയെ നിയന്ത്രിക്കാനുള്ള അധികൃതരുടെ ത്വര മനസ്സിലാക്കാവുന്നതേയുള്ളൂ: ഒടിടി പ്ലാറ്റ്ഫോമിലെ സിനിമകളെക്കാൾ അവരുടെ ലക്ഷ്യം ടിവി ചാനലുകളിൽ വരാത്ത വാർത്തകൾ അവതരിപ്പിക്കുന്ന ഡിജിറ്റൽ വാർത്താ ചാനലുകളാണെന്നു തോന്നുന്നു. 

പൗരന്മാർക്ക് അഭിപ്രായസ്വാതന്ത്ര്യം ഏറ്റവും കൂടുതൽ നിലനിൽക്കുന്ന യുഎസ് പോലെയുള്ള രാജ്യങ്ങളിൽ ഉദാരവാദികളുടെ ഒരു പറച്ചിലുണ്ട്: ടിവിയിൽ കാണുന്ന സിനിമ നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അതിനു പരിഹാരം കയ്യിലെ റിമോട്ടാണെന്ന്. ആ അറ്റംവരെ പോകാതെ പറയട്ടെ, ഇഷ്ടപ്പെടാത്ത സിനിമകളെ വിമർശിക്കുന്നതും എതിരായി പോസ്റ്റിടുന്നതും പ്രതിഷേധിക്കുന്നതും എല്ലാം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. എന്നാൽ, പടത്തിൽ അഭിനയിക്കുന്ന നടനെതിരെ പ്രതിഷേധം തിരിയുമ്പോൾ അത് അസഹിഷ്ണുതയായി മാറുന്നു. ചുരുളി വിവാദം ചുരുളഴിയുമ്പോൾ കേൾക്കാതെ പോകുന്നത് ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ച് അൽപമെങ്കിലുമുള്ള വേവലാതിയാണ്.  

1200-ns-madhavan
എൻ.എസ്.മാധവൻ

അവസാനവാക്ക് ജനങ്ങൾ തന്നെ

കൃഷിനിയമങ്ങൾ പിൻവലിച്ചെന്ന് അപ്രതീക്ഷിതമായി ഒരു ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുമ്പോൾ, ആ നടപടിയെ ലളിതവൽക്കരിച്ച്, പഞ്ചാബിലെയും യുപിയിലെയും തിരഞ്ഞെടുപ്പുകൾ ലാക്കാക്കിയായിരുന്നു അതെന്നു പറയാൻ എളുപ്പമാണ്. ആത്യന്തികമായി അതു ജനങ്ങളുടെ വിജയമായിരുന്നു. ജനാധിപത്യരാജ്യമായാലും ഏകാധിപത്യ രാജ്യമായാലും ജനങ്ങൾക്ക് ഇഷ്ടമല്ലാത്ത നിയമങ്ങൾ അടിച്ചേൽപിക്കുക അസാധ്യമാണെന്നാണു ചരിത്രം പഠിപ്പിക്കുന്നത്. ഈ രണ്ടുതരത്തിലുള്ള രാജ്യങ്ങളുടെയും ഉദാഹരണം ഇന്ത്യയിൽ നിന്നു തന്നെ കിട്ടും.

നിയമങ്ങൾ പിൻവലിക്കുന്നത് അസാധാരണമല്ല. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ഭൂമി ഏറ്റെടുക്കുന്ന നിയമത്തിൽ കൊണ്ടുവന്ന ഭേദഗതികൾ അടങ്ങുന്ന ഓർഡിനൻസ്, കർഷകരുടെയും സംസ്ഥാന സർക്കാരുകളുടെയും എതിർപ്പിനെത്തുടർന്ന് ഉപേക്ഷിക്കേണ്ടിവന്നു. മാറിമാറി വന്ന സർക്കാരുകളുടെ കാലത്ത് ഇത്തരത്തിലുള്ള പല സംഭവങ്ങളും നടന്നിട്ടുള്ളതിനാൽ ഈ പിന്മാറ്റങ്ങളെ ജനാധിപത്യപ്രക്രിയയുടെ ഭാഗമായി കാണാം. 

farm-law

ഇന്ത്യയുടെ ചരിത്രത്തിലും രാഷ്ട്രീയത്തിലും വഴിത്തിരിവുണ്ടാക്കിയ ഒരു നിയമം പിൻവലിച്ചത് ഇന്ത്യ, ബ്രിട്ടിഷുകാരുടെ ഏകാധിപത്യത്തിന്റെ കീഴിലായിരുന്നപ്പോഴാണ്. ‘അരാജകവും വിപ്ലവത്തിലേക്കു നയിക്കുന്നതുമായ കുറ്റങ്ങൾ നിയമം 1919’ കൂടുതൽ അറിയപ്പെടുന്നതു റൗലറ്റ് ആക്ട് എന്നപേരിലാണ്. ഇന്ത്യയിൽ ദേശീയവികാരം പടരുന്നതു തടയാൻ, പ്രതിഷേധിക്കുന്നവരെ കാലാവധിയും വിചാരണയും കൂടാതെ തടവിലിടാൻ ഈ നിയമപ്രകാരം സാധിക്കുമായിരുന്നു. അതിനെതിരെ വമ്പിച്ച പ്രക്ഷോഭമുണ്ടായി. ഈ പ്രക്ഷോഭങ്ങളിലൂടെയാണു മഹാത്മാഗാന്ധി സ്വാതന്ത്ര്യസമരത്തിന്റെ അഗ്രഗണ്യനായ നേതാവായി വളർന്നത്. ഇന്ത്യയിലെ രാഷ്ട്രീയത്തിൽ ഗാന്ധിയുഗം പിറന്നു. പഞ്ചാബിലെ കോൺഗ്രസ് നേതാക്കളായിരുന്ന ഡോ. സത്യപാലിനെയും സെയ്ഫുദീൻ കിച്‌ല്യുവിനെയും സമരത്തിനു നേതൃത്വം നൽകിയതിന്റെ പേരിൽ ബ്രിട്ടിഷ് സർക്കാർ നാടുകടത്തി. അതിനെതിരെ പ്രതിഷേധിക്കാൻ ജാലിയൻ വാലാബാഗിൽ തടിച്ചുകൂടിയ ജനങ്ങൾക്കെതിരെ ബ്രിട്ടിഷ് സൈനികർ വെടിവച്ചു. ആയിരങ്ങളുടെ മരണത്തിൽ കലാശിച്ച ഈ സംഭവം സമരത്തെ ആളിക്കത്തിച്ചതേയുള്ളൂ. 1919ൽ നടപ്പിലാക്കിയ നിയമം 1922ൽ പിൻവലിച്ചു. 

റൗലറ്റ് ആക്ട് ഒരു കരിനിയമം ആയിരുന്നെങ്കിൽ കൃഷിനിയമങ്ങൾ പരിഷ്കാരമായിട്ടാണു സർക്കാർ അവതരിപ്പിച്ചത്. എന്നിട്ടും കർഷകർ എന്തുകൊണ്ട് എതിർത്തു എന്നതിന് ഉത്തരം നിയമനിർമാണസമയത്ത് അവരുമായി സംസാരിച്ചിരുന്നെങ്കിൽ മനസ്സിലാക്കാൻ പറ്റുമായിരുന്നു. പരിഷ്കരണവാദികളുടെ, പാഠപുസ്തകങ്ങൾക്ക് അപ്പുറം പോകാത്ത അറിവിനു മഹത്വം കൽപിച്ച സർക്കാർ, ഉത്തരേന്ത്യയിലെ മണ്ഡികളിൽ കാർഷികോൽപന്നങ്ങൾ വിൽക്കാനെത്തുന്ന കർഷകരുടെ ഹൃദയത്തുടിപ്പിനു ചെവി കൊടുത്തില്ല. 

പാർലമെന്റിലും ചർച്ച നടന്നില്ല. ഓർഡിനൻസായി കൊണ്ടുവന്ന നിയമങ്ങൾ ലോക്സഭയിൽ എൻഡിഎയുടെ മൃഗീയഭൂരിപക്ഷം മൂലം ചർച്ചകൾ കൂടാതെ പാസായി. ഘടകകക്ഷിയായ ശിരോമണി അകാലിദളിനോടു പോലും സംസാരിക്കാനുള്ള സൗമനസ്യം ബിജെപി കാണിച്ചില്ല. അവർ എൻഡിഎ വിട്ടുപോയി. എൻഡിഎയ്ക്കു വ്യക്തമായ ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ നടന്നതു പ്രഹസനമായിരുന്നു. ഇതെല്ലാം കർഷകർ കാണുന്നുണ്ടായിരുന്നു. തങ്ങളുടെ ജീവത്പ്രശ്നം എത്ര ലാഘവത്തോടെയാണു സർക്കാർ കൈകാര്യം ചെയ്യുന്നതെന്ന് അവർ കണ്ടു. അതവരുടെ സമരാവേശം വർധിപ്പിച്ചതേയുള്ളൂ. കർഷകസമരം പഠിപ്പിക്കുന്നത് ജനാധിപത്യത്തിന്റെ അവസാനത്തെ വാക്ക് പാർലമെന്റ് അല്ല, മറിച്ച് ജനങ്ങൾ തന്നെയാണെന്നാണ്. 

സ്കോർപിയൺ കിക്ക് 

സിൽവർലൈൻ പദ്ധതി വിഡ്ഢിത്തം; കേരളത്തെ വിഭജിക്കുമെന്ന് ഇ. ശ്രീധരൻ

സ്റ്റാൻഡേഡ് ഗേജ് സെമി ഹൈസ്പീഡ് റെയിൽ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്ന ഡൽഹി, യുപി, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളെയും ഈ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കേണ്ടതല്ലേ?

English Summary: The negative impact of OTT releases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com