ADVERTISEMENT

∙ എം.എൻ.കാരശ്ശേരി: സിനിമയിൽ ഞാൻ കേട്ട തെറിവാക്കുകൾ കുടുംബസദസ്സിൽ ഉപയോഗിക്കാറില്ല. കോപം ഇങ്ങനെ പ്രകടിപ്പിക്കുന്നതു ഹിംസയാണ്. വേറൊരാളെ വാളെടുത്തു വെട്ടുന്നതും വാക്കുകൊണ്ടു വെട്ടുന്നതും ഒരുപോലെയാണ്. കോപം പ്രകടിപ്പിക്കാൻ പല വഴികളുണ്ട്. ലൈംഗികാവയവങ്ങളുടെ പേരു പറയുന്നതു വീരസ്യമാണെന്ന സമീപനവും ശരിയല്ല. ഗൃഹസദസ്സിൽ അത് അനഭിലഷണീയമാണ്.

∙ വിനോയ് തോമസ്: ആളുകൾ അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നു. നമുക്കു തെറി ഇഷ്ടപ്പെടുന്നതുകൊണ്ടു നമ്മൾ അതിനെപ്പറ്റി ചർച്ച ചെയ്യുന്നു. ഭൂരിഭാഗം ആൾക്കാരും സിനിമയിലെ കലയുടെ സാധ്യതകളായിരുന്നു ഇഷ്ടപ്പെടുന്നതെങ്കിൽ അതു പ്രധാന ചർച്ചയാകുമായിരുന്നു. അതിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടതു നമ്മൾ ആഗ്രഹിക്കുന്നത് ‘തെറി’ ചർച്ച ചെയ്യാനാണെന്നാണ്.

∙ പി. വത്സല: ഞാൻ എഴുതിയതത്രയും ഒരു പുരുഷനാണ് എഴുതിയിരുന്നതെങ്കിൽ ഇതിനെക്കാൾ അംഗീകാരം കിട്ടുമായിരുന്നു എന്നു തോന്നിയിട്ടുണ്ട്. ‘ആഗ്നേയം’ എന്ന നോവൽ സിനിമയാക്കണമെന്നും സംവിധാനം ചെയ്യണമെന്നും ആഗ്രഹമുണ്ടായിരുന്നു. സ്ത്രീയായതുകൊണ്ടാണു നടക്കാതെ പോയത്.

∙ ഡോ. ജോസ് സെബാസ്റ്റ്യൻ: ഡോ. തോമസ് ഐസക് 2016ൽ രണ്ടാമതും ധനകാര്യ മന്ത്രിയായപ്പോൾ ജിഎസ്ടി വരുമാനം 20–25% വർധിക്കുമെന്നു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. 2015ൽ നടത്തിയ പഠനം ജിഎസ്ടി കേരളത്തെ രക്ഷിക്കില്ലെന്ന് അസന്ദിഗ്ധമായി തെളിയിച്ചതാണ്. ഈ പഠനത്തെ ഐസക് പുച്ഛിച്ചു തള്ളുകയാണുണ്ടായത്. ഐസക്കിന്റെ കാലത്തുണ്ടായ പരാജയങ്ങളുടെ പാപഭാരം പേറാൻ വിധിക്കപ്പെട്ടിരിക്കുകയാണു ബാലഗോപാൽ.

∙ സന്തോഷ് ഏച്ചിക്കാനം: അനാവശ്യ അറിവുകൾ വാരിക്കോരിച്ചൊരിഞ്ഞു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മനുഷ്യരെ അറിവിന്റെ ചവറുകൂനകൾ ആക്കുന്നുണ്ട്. സെൽഫികളുടെ അതിപ്രസരമാണ് അവിടെ നടക്കുന്നത്. വികലയാഥാർഥ്യങ്ങളിലേക്കുള്ള മനുഷ്യന്റെ പിൻവാങ്ങലിനെപ്പറ്റിയാണ് ഓരോ സെൽഫിയും ഓർമപ്പെടുത്തുന്നത്.

∙ നിവിൻ പോളി: കയ്യിൽ പൈസ വന്നാൽ മാത്രമേ സന്തോഷമുള്ളൂ എന്ന ‘അറ്റാച്ച്മെന്റ്’ മാറ്റിയാൽ സമാധാനമായി സിനിമ ചെയ്യാം. ‘നിന്റെ ഇത്രയും വർഷം പോയില്ലേ’ എന്ന ഡയലോഗ് കേൾക്കാതിരിക്കുക. ഒരുപാട് അഭിപ്രായങ്ങൾ കേട്ട് സ്വപ്നത്തിൽനിന്ന് അകന്നുപോകുന്നതിനെക്കാൾ നല്ലതു മനസ്സുപറയുന്നതു കേൾക്കുകയാണ്.

∙ ഇന്ദ്രജിത്ത്: സോഷ്യൽ മീഡിയയുടെ ബഹളങ്ങളിൽനിന്നു മാറിനിൽക്കാനാണു താൽപര്യം. നടൻ എന്ന നിലയിൽ സിനിമകളെയും കഥാപാത്രങ്ങളെയും കുറിച്ചു പൊതുവേദികളിൽ സംസാരിക്കുന്നതിൽ പ്രശ്നമില്ല. എന്നാൽ, വ്യക്തിജീവിതം സമൂഹത്തിനു മുന്നിൽ തുറന്നുവയ്ക്കാൻ ഇഷ്ടപ്പെടുന്നില്ല.

∙ കെ.പി.രാമനുണ്ണി: 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഹിന്ദുവും മുസൽമാനും സിഖും ഒരുമിച്ചാണ് ബ്രിട്ടിഷുകാരെ എതിർത്തത്. ഇതോടെ വിഭജനതന്ത്രം തീവ്രമാക്കാൻ ബ്രിട്ടിഷുകാർ തീരുമാനിച്ചു. ഇന്ത്യാ ചരിത്രത്തെ ഹിന്ദു– മുസ്​ലിം സംഘർഷത്തിന്റെ ചരിത്രമായി തിരുത്തിക്കുറിക്കുകയാണ് അതിനായി അവർ ചെയ്തത്. ആ ചരിത്രം കാണാപ്പാഠം പഠിച്ചു നമ്മൾ പരസ്പരം കലഹിച്ചു, വിഡ്ഢികളായി മാറി.

Content Highlights: Vachakamela, MN Karassery, Vinoy Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com