ADVERTISEMENT

ഈ സമ്മേളനകാലത്ത് ചിലയിടങ്ങളിൽ സഖാക്കൾ ഏറ്റുമുട്ടിയത് സിപിഎമ്മിനെ നോവിക്കുന്നു. ഒറ്റപ്പെട്ടതെന്നു നേതൃത്വം വിശദീകരിക്കുമ്പോഴും, വിഎസ്–പിണറായി വിഭാഗീയത രൂക്ഷമായിരുന്ന കാലത്തും കേൾക്കാതിരുന്ന തരത്തിലുള്ള ‘കണക്കുതീർക്കലുകളാണ് ’ നടക്കുന്നത്. 

പെരിയ ഇരട്ടക്കൊലപാതകക്കേസിൽ അഞ്ചു സിപിഎം പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്ത വാർത്തയാണ് ഇന്നലെ പുറത്തുവന്നത്. രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചോരയിൽ സിപിഎമ്മിനുള്ള പങ്ക് കുറച്ചൊന്നുമല്ല പാർട്ടിയെ പ്രതിരോധത്തിലാക്കിയത്. പാർട്ടി സമ്മേളനങ്ങളുടെ ഈ നാളുകളിൽ മറ്റൊരു പ്രവണത സിപിഎമ്മിനെ നോവിക്കുന്നു. രാഷ്ട്രീയ എതിരാളികളെ നിർദയം കൈകാര്യം ചെയ്യുന്നതുപോലെ സ്വന്തം സഖാക്കൾക്കെതിരെയും ചിലയിടത്തു പാർട്ടിക്കാർ തിരിയുന്നു.

ആലപ്പുഴയിലെ പുതു ‘വിപ്ലവങ്ങൾ’ 

പുന്നപ്ര– വയലാറിന്റെ ചരിത്രമുള്ള ആലപ്പുഴയിലെ ഈ സംഭവങ്ങൾ ശ്രദ്ധിക്കുക: 

∙ രാമങ്കരി ലോക്കൽ കമ്മിറ്റിയുടെ കീഴിൽ ബ്രാഞ്ച് സമ്മേളനങ്ങളുമായി ബന്ധപ്പെട്ട തർക്കത്തിൽ രണ്ടു പേർക്കു പരുക്കേറ്റു. മർദനമേറ്റവരുടെ നേതൃത്വത്തിൽ ബ്രാഞ്ച് സെക്രട്ടറി ശരവണനെ പിന്നീട് കാർ തടഞ്ഞു നിർത്തി മർദിക്കുകയും കാർ തകർക്കുകയും ചെയ്തു. ശരവണന്റെ വീട്ടിലിരുന്ന സ്കൂട്ടർ കത്തിച്ചു. സംഭവം ശരവണൻ തന്നെ കെട്ടിച്ചമച്ചതാണെന്ന് എതിർവിഭാഗം ആരോപിക്കുന്നു. പൊലീസ് കേസെടുത്തു.

∙ വി.എസ്. അച്യുതാനന്ദന്റെയും ജി.സുധാകരന്റെയും വീടുകളുടെ മേഖലയിൽ വരുന്ന പുന്നപ്ര തെക്ക് ലോക്കൽ കമ്മിറ്റിയിൽ എൻ.പി.വിദ്യാനന്ദനായിരുന്നു സെക്രട്ടറി. ലോക്കൽ സമ്മേളനത്തിൽ ഇദ്ദേഹത്തെ മാറ്റാൻ തീരുമാനിച്ചുകൊണ്ട് പുതിയ 15 അംഗ ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ പാനൽ വിദ്യാനന്ദനെക്കൊണ്ടുതന്നെ അവതരിപ്പിച്ചു. തുടർന്നു വിദ്യാനന്ദനും മകൻ വിബി വിദ്യാനന്ദനും ഉൾപ്പെടെയുള്ള 11 പേർ ആ പാനലിനെതിരെ മത്സരിച്ചു. അതിൽ 9 പേർ വിജയിച്ചു. വിദ്യാനന്ദൻ തന്നെ വീണ്ടും ലോക്കൽ സെക്രട്ടറിയായി. അടുത്ത ദിവസം തോറ്റ വിഭാഗത്തിൽപെട്ട ചിലരുടെ വീടുകയറി ആക്രമണം നടന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും പിൻവലിപ്പിച്ചു.

∙ ആലപ്പുഴ ഏരിയ കമ്മിറ്റിക്കു കീഴിലെ കളപ്പുര ബ്രാഞ്ച് സമ്മേളനത്തിൽ മേൽ കമ്മിറ്റി പ്രതിനിധിയായി പങ്കെടുത്ത മുൻ നഗരസഭാധ്യക്ഷ മേഴ്സി ഡയാന മാസിഡോയ്ക്കു നേരെ കയ്യേറ്റശ്രമം നടന്നു. 

തമ്മിൽത്തല്ലിനും കമ്മിഷൻ 

പാ‍ർട്ടി സമ്മേളനങ്ങളിലെ തർക്കം തെരുവിലോ വീടു കയറിയോ തീർക്കുന്ന രീതി ആലപ്പുഴയിൽ മാത്രമല്ല ഉണ്ടാകുന്നത്. തിരുവനന്തപുരത്തു രണ്ടു ബ്രാഞ്ച് സെക്രട്ടറിമാർ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. വർക്കല ഏരിയ സമ്മേളനം കഴിയുന്നതിനു മുൻപായി നിലവിലെ ഏരിയ കമ്മിറ്റി ചേർന്നപ്പോൾ അതിലെ രണ്ടംഗങ്ങൾ തമ്മിൽ പോർവിളി നടന്നു. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ഈ വാക്പോര് അതിരു കടന്നതോടെ അവർ ഇടപെട്ടു. രണ്ടു പേരെയും ഒഴിവാക്കിയും രണ്ടു സ്ഥാനങ്ങൾ ഒഴിച്ചിട്ടും പുതിയ പാനൽ അവതരിപ്പിച്ചതോടെ സമ്മേളനവേദിക്കു പുറത്ത് ഇവരുടെ ചില അനുയായികൾ ഇരമ്പിയാർത്തു.

പാലക്കാട് വാളയാറിൽ നടന്ന തമ്മിൽത്തല്ല് അന്വേഷിക്കാൻ ഒടുവിൽ കമ്മിഷനെ വയ്ക്കേണ്ടി വന്നു. ലോക്കൽ കമ്മിറ്റി വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണു സംഘർഷത്തിൽ കലാശിച്ചത്. സമ്മേളന നഗരിയിലെ കസേരകളും മേശകളും തല്ലിത്തകർത്തു. ഉദ്ഘാടനത്തിനു തൊട്ടുമുൻപ് ഒരു വിഭാഗം മുദ്രാവാക്യം മുഴക്കി വേദിക്കു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. 

സഖാക്കളുടെ തമ്മിൽത്തല്ല് വൈറലായതും ഈ സമ്മേളന കാലത്താണ്. കൊട്ടാരക്കര മൈലം ചെമ്പൻപൊയ്ക ബ്രാഞ്ച് സമ്മേളനത്തിൽ കത്തിവീശൽ അടക്കം സംഭവിച്ചു. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമല്ലാത്തതിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട രണ്ടുപേർ സമ്മേളനസ്ഥലത്തു വന്നതിനെച്ചൊല്ലിയുണ്ടായ തർക്കം  കൂട്ടത്തല്ലായി. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

ഒറ്റപ്പെട്ടതോ തുടർച്ചയോ? 

ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന വിശദീകരണവും വ്യാഖ്യാനവും ആണ് ബന്ധപ്പെട്ട ജില്ലാ നേതൃത്വങ്ങളും സംസ്ഥാന നേതൃത്വവും ഇവയ്ക്കെല്ലാം നൽകുന്നത്. സമ്മേളനങ്ങളുടെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ അതു ശരിയാണുതാനും. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുയർന്ന കലാപങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ പ്രവണത ഒരു തുടർച്ചയാണ്. പൊന്നാനിയിലും കുറ്റ്യാടിയിലും പരസ്യമായ കലാപക്കൊടി ഉയർന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറിയെ ജാഥയിൽ പരസ്യമായി അധിക്ഷേപിച്ചു. അവയും ഒറ്റപ്പെട്ട സംഭവങ്ങളായി ലഘൂകരിക്കാനാണു നേതൃത്വം ശ്രമിച്ചതെങ്കിലും അങ്ങനെ നിസ്സാരമായല്ല അതിനെ കണ്ടതെന്നു പിന്നീടുണ്ടായ അച്ചടക്ക നടപടികളും സംസ്ഥാന സമ്മേളന അവലോകന റിപ്പോർട്ടിലെ ഗുരുതര പരാമർശങ്ങളും വ്യക്തമാക്കി.

വിഎസ്–പിണറായി ചേരിതിരിവിനു രണ്ടു വശങ്ങളുണ്ടായിരുന്നു. പാർട്ടിക്കകത്തെ അധികാരവുമായി ബന്ധപ്പെട്ടുള്ള വടംവലിയായിരുന്നു ആദ്യത്തേത്. പരിഷ്കരണ വാദികളും പാരമ്പര്യവാദികളും തമ്മിലെ ആശയ സമരത്തിന്റെ തലം ആ വിഭാഗീയതയ്ക്കു വർധിച്ച മാനം നൽകി. പാർട്ടി സമ്മേളനങ്ങളിൽ തീപാറുന്ന വാദപ്രതിവാദങ്ങളും വോട്ടെടുപ്പും വെട്ടിനിരത്തലും അതിന്റെ പേരിൽ സംഘർഷാന്തരീക്ഷവും അക്കാലയളവിലുണ്ടായി. അടിമുടി വിഭാഗീയത പാർട്ടിയെ കാർന്നുതിന്ന ആ സമ്മേളന കാലയളവിൽപോലും പുറത്ത് ഇത്തരം ‘ക്രമസമാധാന പ്രശ്നങ്ങൾ’ നടന്നിട്ടില്ല. 

ദേശീയ പ്രസ്ഥാനത്തിന്റെയും കേരളീയ നവോത്ഥാനത്തിന്റെയും പാരമ്പര്യം പേറുന്ന ഉത്തമസഖാക്കളുടെ കാലം കഴിഞ്ഞിരിക്കുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷം പാർട്ടി അംഗത്വത്തിലേക്കു വന്നവരാണ് ഇന്നത്തെ സിപിഎമ്മിൽ ഭൂരിപക്ഷം. നിയമസഭാ തിരഞ്ഞെടുപ്പിലെ തെറ്റായ പ്രവണതകളുടെ പേരിൽ കേരളത്തിലാകെ അച്ചടക്കവാൾ വീശി അവരിലെ കുഴപ്പക്കാർക്കു സിപിഎം മുന്നറിയിപ്പു കൊടുത്തിട്ടുണ്ടാകും. പക്ഷേ, അതുകൊണ്ടുമാത്രം ഈ ‘കലാപകാരികൾ’  പേടിച്ചു പിന്മാറിയിട്ടില്ലെന്നു സമ്മേളനകാലം സൂചിപ്പിക്കുന്നു.

English Summary: CPM party meetings Kerala; factions dispute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com