ADVERTISEMENT

ഭിന്നശേഷിക്കാരായ കുട്ടികൾ അനന്യരാണ്. പലകാര്യങ്ങളിലും നമ്മളെക്കാൾ കഴിവുള്ളവർ. അതു തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചാൽ അവർ അദ്ഭുതം സൃഷ്ടിക്കും.

മലയാള മനോരമ 5 വർഷം മുൻപു തുടങ്ങിയ 'ആർദ്രകേരളം' എന്ന ദൗത്യത്തിനു നന്ദി. എന്റെ കണ്ണു തുറപ്പിച്ചതിന്, കാഴ്ചപ്പാടുകളെ മാറ്റിമറിച്ചതിന്. ‘നല്ലപാഠം’ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി സമൂഹത്തെ ചേർത്തുനിർത്താൻ അധ്യാപകർക്കും വിദ്യാർഥികൾക്കും എന്തുചെയ്യാനാകും എന്ന വിഷയത്തിൽ സംവാദ പരിപാടിയുമായി തിരുവനന്തപുരം മുതൽ കാസർകോട് വരെ  നടത്തിയ യാത്ര പൂർത്തിയാകുമ്പോഴേക്കും എന്റെ ചിന്തകൾ ചിതറിപ്പോയിരുന്നു. മായാജാലത്തോടുള്ള കടുത്ത പ്രണയത്തിനിടെ അത്തരം കുട്ടികളും അവരുടെ കുടുംബവും നേരിടുന്ന വിഷമതകളെക്കുറിച്ചു ഞാൻ ചിന്തിച്ചിരുന്നതേയില്ല. 

പക്ഷേ, ആ യാത്രയിൽ കണ്ടതും കേട്ടതും അനുഭവിച്ചതും അത്രയും കാലം മനസ്സിലേക്കു കടന്നുവരാത്ത യാഥാർഥ്യങ്ങളായിരുന്നു. അങ്ങനെയാണ് ആ കുട്ടികളുമായി ഞാൻ കൂട്ടു തുടങ്ങിയത്. ജാലവിദ്യാ പരിപാടിയുമായി പോകുന്ന രാജ്യങ്ങളിലെല്ലാം ഭിന്നശേഷിക്കുട്ടികൾക്കായുള്ള സ്ഥാപനങ്ങളിൽ സന്ദർശനം നടത്തുന്നതു പിന്നെ പതിവാക്കി. നമ്മുടെ പോരായ്മകൾ അപ്പോഴാണു തിരിച്ചറിഞ്ഞത്. മാജിക് പ്ലാനറ്റിൽ ഡിഫറന്റ് ആർട്സ് സെന്റർ തുടങ്ങിയതോടെ കേരളത്തിലെ ആയിരക്കണക്കിനു കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന യാതനകളും വേദനകളും കണ്ടും കേട്ടും അറിഞ്ഞു. നമ്മൾ  ഇനിയും   ഒരുപാടു മാറേണ്ടിയിരിക്കുന്നുവെന്നു ബോധ്യമായി.  

ആദ്യത്തേത്, സമൂഹം അവരെ കാണുന്ന രീതിയിൽ വരുത്തേണ്ട മാറ്റമാണ്. കല്യാണത്തിനോ പിറന്നാൾ ആഘോഷത്തിനോ പോലും തങ്ങളുടെ കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ മടിക്കുന്ന മാതാപിതാക്കൾ ഇന്നുമുണ്ട്. അവിടെ ചെന്നാൽ കേൾക്കേണ്ടി വരുന്ന നൂറായിരം ചോദ്യങ്ങൾ. മക്കളുടെ  'സൂക്കേടിന്' ചികിത്സ നിർദേശിക്കുന്ന സ്വന്തക്കാരുടെ ഉപദേശങ്ങൾ. സഹതാപത്തോടെയുള്ള പലരുടെയും നോട്ടങ്ങളും പറച്ചിലുകളും. അതിജീവനം അസാധ്യമാകുമ്പോൾ സ്വന്തം മരണത്തിനു മുൻപു കുട്ടികൾ മരിക്കണേ എന്നു പ്രാർഥിക്കേണ്ടി വരുന്ന രക്ഷിതാക്കൾ. സമൂഹത്തിന്റെ കാഴ്ചപ്പാടു മാറിയേ തീരൂ. 

ഗോപിനാഥ് മുതുകാട്
ഗോപിനാഥ് മുതുകാട്

രണ്ടാമത്തേത്, ഒരു കുട്ടിയെ ഭിന്നശേഷി വിഭാഗത്തിൽ ചേർത്തു വയ്ക്കുന്നതിലെ പാകപ്പിഴകളാണ്. ഒരാളുടെ അറിവുകൾ 8 തലങ്ങളിലാണു വ്യാപരിച്ചു കിടക്കുന്നതെന്നാണു ശാസ്ത്രീയ വിലയിരുത്തൽ. കണക്കിലുള്ള മിടുക്കും ഭാഷാപരമായ കഴിവുകളും പ്രായോഗിക കാഴ്ചപ്പാടുകളും മാത്രം നോക്കിയാണ് ആ കുട്ടിക്ക് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് കൊടുക്കുന്നത്. അതിനപ്പുറമുള്ള കലാ– കായികവും ഭാവനാപരവുമായ കഴിവുകൾ പരിഗണിക്കുന്നതേയില്ല. കഴിഞ്ഞ 4 കൊല്ലം മാജിക് പ്ലാനറ്റിലെ എംപവർ തിയറ്ററിലെയും ഡിഫറന്റ് ആർട്സ് സെന്ററിലെയും കുട്ടികളോടും അവരുടെ മാതാപിതാക്കളോടുമൊപ്പമുള്ള നിരന്തര സമ്പർക്കത്തിന്റെ  അനുഭവത്തിലാണു പറയുന്നത്. ഇവർ ഓരോരുത്തരും അനന്യരാണ്. പലകാര്യങ്ങളിലും നമ്മളെക്കാൾ കഴിവുള്ളവരുമാണ്. അതു തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞാൽ അവർ അദ്ഭുതം സൃഷ്ടിക്കും. ആ തിരിച്ചറിവിലൂടെയാണ് ‘ഡിസബിലിറ്റി’ക്കാരെന്നു മുദ്ര കുത്തിയ ആൽബർട്ട് ഐൻസ്റ്റീനെയും എഡിസനെയും വാൻഗോഗിനെയും ഹെലൻ കെല്ലറെയും പോലുള്ള ഒട്ടേറെ നിധികളെ ലോകത്തിനു കിട്ടിയത്. 

മൂന്നാമത്തെ കാര്യം, ഭിന്നശേഷി മേഖലയിലുള്ളവർക്കു സമൂഹത്തിൽ തുല്യതാ ബോധം ഉണ്ടാക്കിയെടുക്കുകയെന്നതാണ്. അഭിമാനത്തോടെ തലയുയർത്തി ജീവിക്കാൻ അവരെ പ്രാപ്തരാക്കുക. സർക്കാർ തലത്തിൽ ഒട്ടേറെ പദ്ധതികളും ആനൂകൂല്യങ്ങളുമുണ്ടെങ്കിലും അതു കൃത്യമായി ലഭിക്കുന്നില്ല. ചട്ടങ്ങളുടെ നൂലാമാലകളിൽപെട്ട് ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യം പൂർണമായി ഒഴിവാക്കണം. 

സർവേകൾ സൂചിപ്പിക്കുന്നതനുസരിച്ചു കേരളത്തിൽ 3 ലക്ഷത്തിലധികം ഭിന്നശേഷിക്കാരായ കുട്ടികളുണ്ട്. നമ്മുടെയൊക്കെ ചുറ്റുവട്ടത്ത്, അല്ലെങ്കിൽ അടുപ്പമുള്ളവരുടെ വീടുകളിൽ ഇത്തരം കുട്ടികൾ ആരെങ്കിലുമൊക്കെയുണ്ടെന്നർഥം. എല്ലാ പഞ്ചായത്തുകളിലും ഭിന്നശേഷിക്കുട്ടികളുടെ കാര്യം നോക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കണം. ചില വിദേശരാജ്യങ്ങളിൽ ഇത്തരം സംവിധാനങ്ങളുണ്ട്. സർക്കാർ മേഖലയിലടക്കം ഈ കുട്ടികൾക്ക് അനുയോജ്യമായ തൊഴിൽ പരിശീലനവും തൊഴിലും കൊടുക്കാനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. ജില്ലകൾ തോറും ഭിന്നശേഷിക്കുട്ടികൾക്കായുള്ള കലാപരിശീലന കേന്ദ്രങ്ങളും പ്രദർശനശാലകളും രൂപപ്പെടേണ്ടതുണ്ട്.

ഒഴിവാക്കപ്പെടേണ്ടവരല്ല അവരെന്നുള്ള ഉത്തമ ബോധ്യപ്പെടലുണ്ടാകേണ്ടതു നമ്മുടെയൊക്കെ മനസ്സുകളിലാണ്. അവിടെ സഹതാപമല്ല വേണ്ടത്. പകരം ചേർത്തു നിർത്തുകയും ഒപ്പം നടക്കുകയുമാണ്.

English Summary: International Day of Disabled Persons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com