ADVERTISEMENT

സ്നേഹിക്കുന്നവരെ ചീത്ത പറയുന്നതു മലയാളിത്തനിമയുടെ ഭാഗമാകുന്നു. ഒരാളെ ചേർത്തുപിടിച്ച് ‘കൊച്ചു ക’ എന്നു കഴിഞ്ഞ് ഏതാനും കുത്തിട്ടാൽ ഒരു കുത്തും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. കുത്തിട്ടവസാനിപ്പിക്കാത്ത സ്നേഹമാണതിലുള്ളത്. 

ഹൈക്കോടതി ഇടയ്ക്കിടെ പൊലീസിനെ ചീത്ത പറയുമ്പോൾ അതു കുത്തിട്ടു വായിക്കാനാണ് അപ്പുക്കുട്ടനിഷ്ടം. ജഡ്ജിമാർ പൊലീസിന്റെ സംരക്ഷണം സ്വീകരിച്ചിട്ടുള്ളതും സ്നേഹം കൊണ്ടാണല്ലോ. മധ്യപ്രദേശിലാണെങ്കിൽ കർഷകർ മുതൽ എരുമകൾ വരെ സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും വിശ്വസിക്കുന്നതും പൊലീസിനെയാണ്. 

ഈയിടെ മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ നയാഗാവ് ഗ്രാമത്തിലെ ബാബുലാൽ ജാതവ് എന്ന കർഷകൻ സ്വന്തം എരുമയുമായി പൊലീസ് സ്റ്റേഷനിലെത്തി. അദ്ദേഹം പൊലീസിനോടു പരാതി പറയുമ്പോൾ എരുമ ചെവി വട്ടംപിടിച്ചു കേട്ടുനിന്നു: ഏതാനും ദിവസമായി പാൽ കറക്കാൻ എരുമ സമ്മതിക്കുന്നില്ല. 

എരുമ നിസ്സഹകരണ സമരത്തിലാണെന്നു കർഷകനു പരാതിയില്ല. ആരോ കൂടോത്രം ചെയ്തതാവണം. ദയവായി പൊലീസ് ഇടപെടണം; കൂടോത്രത്തിനു പരിഹാരമുണ്ടാക്കിത്തരണം. 

പാൽ ചുരത്തുന്ന ജീവികളെ ആദരിക്കുന്ന സമ്പ്രദായപ്രകാരം എരുമയെ വളരെ ബഹുമാനത്തോടെയാണു പൊലീസ് കണ്ടത്. സ്ഥലം ഡിവൈഎസ്പിപോലും കേസിൽ ഇടപെട്ടു. കർഷകനു വേണ്ട മര്യാദയും സ്നേഹവും നൽകണമെന്നും ഉപദേശ നിർദേശങ്ങൾ നൽകി യാത്രയാക്കണമെന്നും പൊലീസ് സ്റ്റേഷൻ ഇൻ ചാർജിനോട് അദ്ദേഹം പറയുകയും ചെയ്തു. ഡിവൈഎസ്പിയുടെ പേര് അരവിന്ദ് ഷാ. 

എല്ലാ ഉപദേശവും കേട്ടു കർഷകൻ മാത്രമല്ല, എരുമയും തലയാട്ടി. 

ശനിയാഴ്ചയാണു കർഷകൻ പരാതി നൽകിയത്. ഞായറാഴ്ച വീണ്ടും അദ്ദേഹം പൊലീസ് സ്റ്റേഷനിലെത്തി; പാൽവെൺമയുള്ള പുഞ്ചിരിയുമായി.

എരുമ പാൽ ചുരത്തിത്തുടങ്ങിയിരിക്കുന്നു. ദാ, ഇന്നു രാവിലെ പാൽ വഴിഞ്ഞൊഴുകുകയായിരുന്നു. പൊലീസേ, നന്ദി.

പൊലീസിനെ പേടിച്ചാണ് എരുമ പാൽ ചുരത്തിത്തുടങ്ങിയതെന്നു വേണമെങ്കിൽ പറയാം; പൊലീസിന്റെ ഫലപ്രദമായ ഇടപെടൽകൊണ്ടാണു ചുരത്തൽ എന്നു വേണമെങ്കിലും പറയാം. പൊലീസിനെ വിശ്വസിച്ചാൽ അദ്ഭുതങ്ങൾ സംഭവിക്കും എന്ന നിലപാടിനും ന്യായമുണ്ട്. 

എരുമയെ തൊഴുത്തു മാറ്റിക്കെട്ടിയാൽ പാൽ ചുരത്തും എന്ന് ആ കർഷകൻ വിശ്വസിക്കുന്നില്ല എന്ന കാര്യത്തിൽ അപ്പുക്കുട്ടനു സംശയമില്ല.

ഉദ്യോഗസ്ഥർ വീഴ്ചകൾ‍ വരുത്തുകയോ കേസിൽ പ്രതികളാകുകയോ ചെയ്യുമ്പോൾ കൊട്ടിഘോഷിച്ച് അവരെ സ്ഥലം മാറ്റുന്നതു തൊഴുത്തു മാറ്റിക്കെട്ടുന്നതുപോലെയേയുള്ളൂ എന്നു മനസ്സിലാകാത്തതു സർക്കാരിനു മാത്രമാണ്. അതു വെറും കണ്ണിൽപ്പൊടിയിടലാണെന്ന് ഏത് എരുമയ്ക്കും പോത്തിനും അറിയാം.

English Summary: Madhya Pradesh Bhind buffalo milk case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com