ADVERTISEMENT

1960കളിൽ പ്രതിരോധവകുപ്പിന്റെ ബോർഡർ റോഡ്സ് ഓർഗനൈസേഷനി‍ൽ എൻജിനീയറായും സായുധസേനാ ഉദ്യോഗസ്ഥനായും സേവനം ചെയ്യുകയും 1971ൽ കിഴക്കൻ പാക്കിസ്ഥാനിൽനിന്നുള്ള അഭയാർഥി പ്രവാഹത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്ത എഴുത്തുകാരൻ ആനന്ദ്, അഭയമറ്റ മനുഷ്യരുടെ മഹാപ്രയാണത്തെക്കുറിച്ച് എഴുതുന്നു.

ബൈബിളി‍ൽ പുറപ്പാടിന്റെ പുസ്തകം മുതൽ ഇപ്പോൾ അഫ്ഗാനിസ്ഥാനിലെ താലിബാൻ അധിനിവേശം വരെ നിലയ്ക്കാതെ തുടരുന്നത് ഒന്നേയുള്ളൂ; പുറപ്പാട്. കയ്യിൽ കിട്ടുന്നതു മാത്രമെടുത്ത് അനിശ്ചിതാവസ്ഥയുടെയും അരക്ഷിതാവസ്ഥയുടെയും താഴ്‌വരകളിലൂടെയുള്ള അഭയാർഥി പ്രവാഹം.

കേരളം പോലെ സുരക്ഷിതമായൊരു ഭൂമേഖലയിൽ കഴിയുന്ന മലയാളികൾക്ക് ഒരു പക്ഷേ, ആ വാക്കിന്റെ അർഥംപോലും കൃത്യമായി മനസ്സിലായിട്ടുണ്ടാവില്ല. അഭയം തേടിയുള്ള യാത്ര. എന്നുവച്ചാൽ ഭൂമിയിൽ സ്വന്തമെന്നതു പോട്ടെ, തലചായ്ക്കാനൊരിടം പോലുമില്ലാതെ പെട്ടുപോകുന്ന അങ്ങേയറ്റത്തെ അരക്ഷിതാവസ്ഥ. വെള്ളവും ഭക്ഷണവും തണലും അനിശ്ചിതമായ അലച്ചിൽ.

അത്തരം അഭയാർഥിപ്രവാഹങ്ങൾ നേരിട്ടു കണ്ടിട്ടുണ്ട് ഞാൻ. 1962ൽ ചൈന, അരുണാചൽപ്രദേശ് ആക്രമിച്ച യുദ്ധത്തിൽ അതിർത്തിവിട്ട് 30,000 ആളുകൾ അഭയാർഥികളെപ്പോലെ ഓടിപ്പോന്നപ്പോൾ അക്കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. ഞാൻ സർക്കാരിന്റെ ഒരു യൂണിറ്റിലെ ഒരംഗമായാണ് അതിൽപെട്ടത്. പക്ഷേ, അവിടെ നിന്നു നാട് ഉപേക്ഷിച്ചു പെട്ടെന്ന് ഓടിപ്പോരേണ്ടിവന്ന അരക്ഷിതജനത്തിനു മറ്റൊരു മുഖമായിരുന്നു. ഭാവിയെക്കുറിച്ചു ഭയം നിഴലിക്കുന്ന മുഖങ്ങൾ.

ആ അഭയാർഥികളുടെ മുഖം മായാതെ പതിറ്റാണ്ടോളം ചാരം മൂടി മനസ്സിൽ കിടന്നു. അപ്പോഴാണു ബംഗ്ലദേശ് യുദ്ധം. മുൻപ് ആർമി ആക്ടിനു കീഴിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ എൻജിനീയറായിരുന്ന ഞാൻ ‍‍‍‍ഡപ്യൂട്ടേഷനിൽ 1966 മുതൽ 70 വരെ കരസേനയിൽ ക്യാപ്റ്റനായി ജോലി ചെയ്തു. 70ൽ ഗംഗയിലെ വെള്ളം തിരിച്ചുവിടുന്നതിനുള്ള ഫെറാക്ക തടയണ നിർമാണ പദ്ധതിയിലേക്കു തിരിച്ചു പോന്നു. ഇല്ലായിരുന്നെങ്കിൽ 1971ലെ ബംഗ്ലദേശ് യുദ്ധത്തിൽ ഞാനും പങ്കെടുത്തേനെ. മൈനുകൾ കുഴിച്ചിടുന്നതും ശത്രുവിന്റെ മൈനുകൾ നീക്കം ചെയ്യുന്നതും യുദ്ധവാഹനങ്ങൾക്കു പാലങ്ങളും റോഡുകളും നിർമിക്കുന്നതും അടക്കമുള്ള ജോലികൾ ഞങ്ങൾ ആർമി എൻജിനീയർമാരാണല്ലോ ചെയ്യേണ്ടത്. ഞാൻ ജോലി ചെയ്തിരുന്ന യൂണിറ്റ് അതിൽ മുൻനിരയിലുണ്ടായിരുന്നു.

P Anand
ആനന്ദ്

ബംഗ്ലദേശ് വിമോചന യുദ്ധമുഖത്തില്ലെങ്കിലും അന്നത്തെ അഭയാർഥികളുടെ പ്രവാഹം നേരിട്ടു കാണുന്നിടത്തു ഞാനുണ്ടായിരുന്നു; കിഴക്കൻ പാക്കിസ്ഥാൻ അതിർത്തിയിൽനിന്നു വെറും 10 കിലോമീറ്റർ അകലെ. ഗംഗാനദി ബ്രഹ്മപുത്രയിൽ ചേരുന്നതിനു മുൻപു തടയണ നിർമിച്ചു കനാൽവഴി വെള്ളം ഹൂഗ്ലി (ഭാഗീരഥി) നദിയിലേക്കു തിരിച്ചുവിടുന്ന ജോലിയിലായിരുന്നു ഞങ്ങൾ. ഈ തടയണയ്ക്കു മീതേ റോഡും റെയിലും നിർമിക്കുന്ന സമയം.

നൂറുകണക്കിന്, ആയിരക്കണക്കിന്, പിന്നെ ലക്ഷക്കണക്കിന് അഭയാർഥികൾ കിഴക്കൻ പാക്കിസ്ഥാനിൽനിന്ന് പ്രവഹിച്ചുകൊണ്ടിരുന്നു. കൺമുന്നിൽ ഭയാനകമായ കാഴ്ചകൾ. നടക്കാൻപോലും പറ്റാത്ത പ്രായമായവർ, ഒരു കയ്യിൽ കുട്ടികളെയും മറുകയ്യിൽ ഭാണ്ഡവുമെടുത്ത് അമ്മമാർ, വഴിയിൽ വീണുമരിക്കുന്നവർ, അവരെ വഴിയിൽത്തന്നെ ഉപേക്ഷിച്ചു കടന്നുപോകുന്ന നിസ്സഹായരായ സഹയാത്രികർ, ഇതിനെയെല്ലാം അതിജീവിക്കുന്നവരെ ‘യുദ്ധം ചെയ്തു തോൽപിക്കുന്ന’ കോളറയുടെ ക്രൂരത. ബ്രഹ്മപുത്രയും ഗംഗയും നിറഞ്ഞൊഴുകിയുണ്ടാകുന്ന പ്രളയദുരിതങ്ങൾ പുറമേ.

അങ്ങനെയെത്തിയ ഒരു കോടിയോളം മനുഷ്യർക്കാണ് ഇന്ത്യ അന്ന് അഭയം നൽകിയത്. സ്കൂൾ മൈതാനങ്ങൾ, കളിസ്ഥലങ്ങൾ, ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങൾ, മരത്തണലുകൾ എല്ലാം അവരെക്കൊണ്ടു നിറഞ്ഞു. നോർത്ത് ബംഗാളിലെ മാൾഡ നൂറ്റാണ്ടുകൾക്കു മുൻപു ഡൽഹിയോളം വലിയ പട്ടണമായിരുന്നു. പ്ലേഗ് വന്ന് ഇവിടം നശിച്ചപ്പോൾ ഉപേക്ഷിക്കപ്പെട്ട വമ്പൻ കെട്ടിടങ്ങളിപ്പോഴുമുണ്ട്. പ്രേതനഗരം പോലുള്ള ഇവിടെയെല്ലാം അഭയാർഥികൾ നിറഞ്ഞു. ക്ഷേത്രങ്ങൾ, പള്ളികൾ എല്ലാം അവർക്കായി തുറക്കപ്പെട്ടു.

ഞങ്ങളുടെ പ്രോജക്ട് സൈറ്റിലും കഷ്ടതയിലായ മനുഷ്യരുടെ മഹാപലായനത്തിന്റെ കഥകൾ നിറഞ്ഞുനിന്നു. ആ കഥകളൊക്കെയും എഴുതപ്പെടേണ്ടതായിരുന്നു. അഭയമറ്റവർക്കു തണൽ നൽകുന്നതോളം വലിയൊരു കാര്യമില്ല. ഇന്ത്യ അന്നു ചെയ്തത് അതായിരുന്നു. ലക്ഷക്കണക്കായ മനുഷ്യർക്ക് ഇന്ത്യ വീടൊരുക്കി. അഭയാർഥികളോട്, അവരുടെ മതമേത് എന്നു നമ്മുടെ രാജ്യം അന്നു ചോദിച്ചിരുന്നില്ല, അതിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നിഷേധിച്ചിരുന്നുമില്ല.

English Summary: Writer Anand talks about 1971 India- Pakistan war

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com