ADVERTISEMENT

ജവാഹർലാൽ നെഹ്‌റുവിന്റെ കാലത്തും അദ്ദേഹത്തിന്റെ ആശയങ്ങൾ ചോദ്യം ചെയ്യാതെ തുടർന്ന കാലത്തും സ്കൂളുകളിൽ പോയിരുന്നവർ, എന്താണ് ഇന്ത്യയുടെ കാതലെന്ന ചോദ്യത്തിനുത്തരം ‘നാനാത്വത്തിൽ ഏകത്വം’ ആണെന്നു പാഠപുസ്തകങ്ങളിൽനിന്നു പഠിച്ചിരിക്കും. അതത്ര പുതിയ ആശയമൊന്നുമല്ല. യുഎസ് നിലവിൽ വന്ന കാലംമുതൽ അവരുടെ ആപ്തവാക്യമായി സ്വീകരിച്ച ‘എയ് പ്ലുരിബസ് യൂനം’ എന്ന വാക്യത്തിന്റെ അർഥവും ഇതുതന്നെയാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ നടന്ന വിഭജനത്തിന്റെ ഭീകരതയ്ക്കുശേഷം ഉടലെടുത്ത ഇന്ത്യയിൽ ജനങ്ങൾ പല ഭാഷകൾ സംസാരിച്ചിരുന്നു; പല വിശ്വാസങ്ങൾ വച്ചുപുലർത്തിയിരുന്നു. അവർക്കു ശാന്തമായ ജീവിതം നയിക്കാൻ ഇതുപോലൊരാശയത്തിന്റെ ആവശ്യമുണ്ടായിരുന്നു. 2021 അവസാനിക്കുന്ന ഈ ദിവസങ്ങളിൽ ആ മന്ത്രത്തെ നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങൾ വളരെയധികം ശക്തിപ്പെട്ടിരിക്കുന്നു.

ഈമാസം ഹരിദ്വാറിൽ നടന്ന ‘ധർമ സൻസദിൽ’ (മത പാർലമെന്റ് എന്നർഥം) നടന്ന വിദ്വേഷപ്രസംഗങ്ങൾ നാം കേട്ടതാണ്. ഹിന്ദുരാഷ്ട്ര സേന എന്ന സംഘടനയുടെ അധ്യക്ഷനായ സ്വാമി പ്രബോധാനന്ദ ഗിരി പറഞ്ഞത് ഇന്ത്യയിലെ എല്ലാ പൊലീസുകാരും രാഷ്ട്രീയക്കാരും പട്ടാളക്കാരും എല്ലാ ഹിന്ദുക്കളും മ്യാൻമറിലേതുപോലെ, ആയുധമെടുത്ത് ‘ശുചീകരണയജ്ഞത്തിന്’ ഇറങ്ങണമെന്നാണ്. അതല്ലാതെ മറ്റൊരു പരിഹാരവും ഇല്ലത്രേ. മ്യാൻമറിൽ രോഹിൻഗ്യൻ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്തതാണു പ്രസംഗകൻ കേൾവിക്കാരെ ഓർമിപ്പിച്ചത്. പരിഹാരമെന്ന വാക്ക്, അവസാനത്തെ ജൂതനെവരെ കൊന്നൊടുക്കി ഹിറ്റ്ലർ കണ്ടെത്താൻ ശ്രമിച്ച ‘അന്തിമ പരിഹാര’ത്തെയാണ് ഓർമിപ്പിക്കുന്നത്. അതേ യോഗത്തിൽ സ്വാമി നരസിംഹാനന്ദ ‘2029ൽ ഒരു മുസ്‌ലിം പ്രധാനമന്ത്രിയാകാതിരിക്കാൻ’ ഹിന്ദുക്കൾ ആയുധമെടുക്കണമെന്നു പറഞ്ഞു. മതവിദ്വേഷം കൊലവിളിയാകുന്ന ഭീകരകാഴ്ചയാണു ഹരിദ്വാറിൽ കാണാൻ കഴിഞ്ഞത്.

ഇന്ത്യയടങ്ങുന്ന ദക്ഷിണേഷ്യയിലെ മറ്റു രാജ്യങ്ങൾ വംശീയഹത്യകൾക്കു കുപ്രസിദ്ധമാണ്. സിയാ ഉൽ ഹഖിനു ശേഷം പാക്കിസ്ഥാനിൽ അഹമ്മദീയ തുടങ്ങിയ വിഭാഗങ്ങളുടെ ജീവിതം ദുസ്സഹമായി. മ്യാൻമറിലെ ഭൂരിപക്ഷമായ ബുദ്ധമതക്കാരിൽപെട്ടവർ അവിടത്തെ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്നത് അനുകരണീയ മാതൃക എന്ന നിലയിലാണ് ഇന്ത്യയിലെ പല വർഗീയവാദികളും കാണുന്നത്. ശ്രീലങ്കയിലെ സിംഹള ഭൂരിപക്ഷം, തമിഴ്‌വംശജരെ അടിച്ചമർത്തിയതിനു ശേഷം ഇപ്പോൾ മുസ്‌ലിംകളെ ലാക്കാക്കുന്നു. അടുത്തകാലത്തു നടന്ന ചില സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ലെന്നാണ്. മുസ്‌ലിംകൾക്കു പുറമേ എല്ലാ ന്യൂനപക്ഷങ്ങൾക്കുനേരെയും ഭൂരിപക്ഷവാദികൾ തിരിഞ്ഞിരിക്കുന്നു എന്നാണ് ഈയിടെ ഇന്ത്യയിലെ പല ഭാഗങ്ങളിലും ക്രിസ്തുമതവിശ്വാസികൾക്കുനേരെ നടന്ന അക്രമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

ഇവിടെ ആക്രമിക്കപ്പെടുന്നതു മതവിഭാഗങ്ങൾ മാത്രമല്ല; ഇന്ത്യയുടെ ഭരണഘടനയുടെ പ്രധാന സ്തംഭമായ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം കൂടിയാണ്. ഇന്ത്യ ഭരിക്കുന്നവർ ആരും ഈ സംഭവങ്ങൾക്കെതിരായി ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല എന്നതാണ് ഏറ്റവും പേടിപ്പിക്കുന്നത്. അവർ ഈ സംഭവങ്ങൾക്കു നേരെ മൗനം പാലിക്കുന്നത് അതു വോട്ടു നേടാൻ സഹായിക്കും എന്ന തോന്നലിൽ നിന്നായിരിക്കാം. കലാപങ്ങൾ ഇന്ത്യയിൽ തിരഞ്ഞെടുപ്പു ജയിക്കാൻ സഹായിച്ചിട്ടുണ്ടെന്ന അസ്വസ്ഥകരമായ ഓർമയിലാണ് 2021 അസ്തമിക്കുന്നത്.

തനിനാടൻ സൂപ്പർ ഹീറോ

ഇന്ത്യയിലെ പുരാണങ്ങളിൽ ജനതയുടെ ഭാവനയ്ക്കു തീ കൊളുത്തുന്ന കഥകളും‌ കഥാപാത്രങ്ങളും വേണ്ടുവോളമുണ്ട്. എന്നാൽ, യുഎസ് തുടങ്ങിയ നാടുകളിലെ കുട്ടികൾക്ക് തലമുറകളായി കൈമാറിക്കിട്ടിയ പൗരാണികകഥകളില്ല. മിത്തുകൾ ഇല്ലാത്തിടങ്ങളിൽ അവ സൃഷ്ടിക്കപ്പെടുന്നു. യുഎസിലെ കോമിക് പുസ്തകങ്ങളുടെയും സിനിമാ സംസ്കാരത്തിന്റെയും ജപ്പാനിലെ മാങ-അനിമ പാരമ്പര്യത്തിന്റെയും ധർമം ഈ വിടവു നികത്തുക എന്നതായിരിക്കും. വിസ്മയകഥകൾ കേട്ടതിന്റെ സുദീർഘപാരമ്പര്യമുള്ള ഇന്ത്യ, അറബ് നാടുകൾ തുടങ്ങിയിടങ്ങളിൽ കോമിക്കുകൾ വൈകിയേ എത്തിയുള്ളൂ.

കഥാപാത്രങ്ങളുടെ ചേഷ്ടകളുടെ ചിത്രങ്ങളും അവയ്ക്ക് അകമ്പടിയായി സംഭാഷണങ്ങളും അടങ്ങുന്ന കോമിക് പുസ്തകങ്ങൾ ജപ്പാനിൽ 18–ാം നൂറ്റാണ്ടുമുതൽ ഉണ്ടെങ്കിലും അവ യുഎസിലും ബ്രിട്ടനിലും പ്രത്യക്ഷപ്പെടുന്നത് 1930കളിലാണ്. അതിമാനുഷ നായകന്മാർ പ്രത്യക്ഷപ്പെടുന്നതോടെയാണു കോമിക് പുസ്തകങ്ങളുടെ സുവർണകാലം ആരംഭിക്കുന്നത്. അതിന്റെ തുടക്കം 1938ൽ സൂപ്പർമാൻ പ്രത്യക്ഷപ്പെട്ടതോടെയാണെന്നു ചരിത്രകാരന്മാർ കരുതുന്നു.

1970കളിൽ കുറെക്കൂടി മാനുഷികദൗർബല്യങ്ങളുള്ള സ്പൈഡർമാൻ തുടങ്ങിയ സൂപ്പർ ഹീറോകളുടെ വരവോടെ ഈ മാധ്യമത്തിന്റെ ജനപ്രീതി വർധിച്ചു. ഗോളാന്തര സഞ്ചാരത്തെക്കുറിച്ചുള്ള ‘സ്റ്റാർ ട്രെക്ക്’ തുടങ്ങിയ ചലച്ചിത്രങ്ങൾ, ശൂന്യാകാശത്തെക്കുറിച്ച് എന്നും ജിജ്ഞാസയുണ്ടായിരുന്ന മനുഷ്യരുടെ ശ്രദ്ധപിടിച്ചുപറ്റി. കോമിക് കഥാപാത്രങ്ങൾ യുഎസിലും മറ്റും ജീവിതത്തിന്റെ ഭാഗമായി; സാധാരണസംഭാഷണങ്ങളിൽ മടുപ്പിക്കാത്ത വിഷയവുമായി.

ഇന്ത്യയിൽ, പാശ്ചാത്യ കോമിക്കുകളുടെ തർജമകളുമായി ‘ഇന്ദ്രജാൽ കോമിക്കുകൾ’ 1960കളിൽ തുടങ്ങിയെങ്കിലും ഏറ്റവും കൂടുതൽ ജനപ്രീതി നേടിയത് തുടർന്നെത്തിയ ‘അമർ ചിത്രകഥ’കളാണ്. അവ പറഞ്ഞതു പുതുതലമുറ സൂപ്പർ ഹീറോകളെപ്പറ്റിയല്ലായിരുന്നു; മറിച്ച്, ഇന്ത്യയിലെ പുരാണകഥകളിലെ നിത്യഹരിതനായകന്മാരുടെ കഥകളായിരുന്നു. രണ്ടു തലമുറകളിലായി പലരും മഹാഭാരതവും രാമായണവുമൊക്കെ അറിഞ്ഞത് അമ്മൂമ്മമാരിൽ നിന്നല്ല; അമർ ചിത്രകഥകളിൽനിന്നാണ്. പാശ്ചാത്യ സൂപ്പർ ഹീറോകളുടെ അനുകരണങ്ങളായി ഭാരതീയ പശ്ചാത്തലത്തിൽ അതിമാനുഷ നായകന്മാരെ സൃഷ്ടിക്കാൻ ഇന്ത്യയിൽ ശ്രമം നടന്നെങ്കിലും അവ കാര്യമായി പച്ചപിടിച്ചില്ല.

ഈ പശ്ചാത്തലത്തിൽ വേണം അടുത്തിടെ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്തു തുടങ്ങിയ ‘മിന്നൽ മുരളി’ എന്ന ചലച്ചിത്രത്തെ കാണേണ്ടത്. മിന്നൽ മുരളിയുടെ നിർമിതിക്കുവേണ്ട സാമഗ്രികൾ പാശ്ചാത്യ കോമിക്കുകളിൽനിന്നു സ്വീകരിച്ചതാണെങ്കിലും സൂപ്പർ ഹീറോയെയും അയാളുടെ പരിസരത്തെയും തനിനാടനാക്കി എന്നതാണു സിനിമയുടെ വിജയം. മേലങ്കിയും ദേഹം പറ്റിപ്പിടിച്ചിരിക്കുന്ന പ്രത്യേകവേഷങ്ങളും അണിഞ്ഞ സൂപ്പർമാൻ തുടങ്ങിയ നായകന്മാർ ചെയ്യുന്നതിനു വീപരീതമായി മുരളി, വീരകൃത്യങ്ങൾ നടത്തിയതു മിക്കവാറും മടക്കിക്കുത്തിയ ലുങ്കിയിലും ഷർട്ടിലുമാണ്. മറ്റു സൂപ്പർഹീറോകൾ ലോകത്തെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ മിന്നൽ മുരളി പോരാടുന്നതു കുറുക്കൻമൂല എന്ന തന്റെ ഗ്രാമത്തിനുവേണ്ടിയാണ്. മിന്നൽ മുരളിയുടെ ആത്മാവ് പാശ്ചാത്യകോമിക്കുകളുടെതാണ്, പക്ഷേ, ആളു മലയാളിയാണ്. ഈ പ്രാദേശികതയാണു മിന്നൽ മുരളിക്ക് ഇത്രയധികം ജനപ്രീതി നേടിക്കൊടുത്തത്. കോമിക്കുകളുടെ മാസ്മരലോകത്തേക്ക് ഇന്ത്യക്കാരെ കൊണ്ടുപോകാനുള്ള പുതിയവഴിയാണ് ഈ ചിത്രം തുറന്നിട്ടുള്ളത്.

‘തത്സമയം’ ഇവിടെ തീരുന്നു. 46 മാസം
നീണ്ടുനിന്ന യാത്ര അവസാനിക്കുന്നു.
ഡെഡ്‌ലൈനുകൾ, സ്ഥലപരിമിതി
തുടങ്ങിയ വേലിക്കെട്ടുകൾക്കുള്ളിൽ
പ്രവർത്തിക്കുന്ന പത്രപ്രവർത്തകരെ
കൂടുതൽ ബഹുമാനിക്കാൻ
ഈ കാലത്തിനിടയിൽ ഞാൻ പഠിച്ചു.
മലയാള മനോരമയ്ക്ക് ഈ അവസരത്തിൽ നന്ദി പറയട്ടെ.

എല്ലാ വായനക്കാർക്കും
നവവത്സരാശംസകൾ.

Content Highlights: Freedom of Religion, Minnal Murali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com