ADVERTISEMENT

സൂറത്തിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്കു മുന്നിൽ ഉരുക്കിൽ തീർത്ത വലിയൊരു സിംഹ പ്രതിമയുണ്ട്. ഗുജറാത്തിന്റെ സിംഹമായ വല്ലഭ്ഭായ് പട്ടേലിനുള്ള ആദരം. നഗരത്തിന്റെ പല ഭാഗങ്ങളിലും ഇങ്ങനെ പ്രതിമകൾ കാണാം. മാലിന്യക്കൂനകളിൽനിന്നു ശേഖരിച്ച ഇരുമ്പുപയോഗിച്ചു നിർമിച്ച പ്രതിമകൾ. ചെളിക്കുണ്ടിൽ നിന്നുള്ള സൂറത്തിന്റെ തിരിച്ചുവരവിന്റെ പ്രതീകങ്ങളാണിവ.

1994ൽ പ്ലേഗിനു മുന്നിൽ പകച്ചുനിന്ന നഗരം എങ്ങനെയാണു തിരിച്ചുവന്നത്? 1995ൽ സൂറത്ത് മുനിസിപ്പൽ കമ്മിഷണറായി നിയോഗിക്കപ്പെട്ട എസ്.ആർ.റാവു എന്ന ഐഎഎസ് ഉദ്യോഗസ്ഥനിൽ നിന്നാണ് അതിനുള്ള ഉത്തരം തുടങ്ങുന്നത്. അതുവരെ കാര്യമായൊന്നും ചെയ്യാതെ എസി മുറിയിലിരുന്ന് ഉറങ്ങിയിരുന്ന ഉദ്യോഗസ്ഥർ പുറത്തിറങ്ങി പണിയെടുക്കാൻ തുടങ്ങിയെന്നതായിരുന്നു ആദ്യമാറ്റം.

50 ലക്ഷത്തോളം ആളുകൾ താമസിക്കുന്ന നഗരം വൃത്തിയാക്കാൻ സർക്കാരിനു മാത്രം കഴിയില്ലെന്ന് അവർ ആദ്യമേ തിരിച്ചറിഞ്ഞു. മാലിന്യം വീടുകളിൽ നിന്നു ശേഖരിക്കുന്നതു മുതൽ സംസ്കരിക്കുന്നതു വരെ സൂറത്ത് ഇന്നു സ്വകാര്യ പങ്കാളിത്തം പ്രയോജനപ്പെടുത്തുന്നു. വൃത്തിയുടെ കാര്യത്തിൽ രാജ്യത്തെ മികച്ച രണ്ടാമത്തെ നഗരമായി മാറിയതിൽ ഇതു നിർണായകമായി.

മേൽപാലങ്ങളുടെ നഗരമായ സൂറത്തിൽ റോഡുകൾ രാത്രി വലിയ സ്വീപ്പിങ് മെഷീനെത്തി തൂത്തുവൃത്തിയാക്കും. 16 ലക്ഷം വീടുകളിൽനിന്നു കോർപറേഷൻ നേരിട്ടു മാലിന്യം ശേഖരിക്കുന്നു. ഹോട്ടൽ മാലിന്യത്തിന്റെ സംസ്കരണച്ചുമതല ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനാണ്. റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകൾ അതതു പ്രദേശങ്ങളിൽ ജൈവ മാലിന്യ സംസ്കരണ പ്ലാന്റുകൾ നടത്തുന്നു.

മലിനജലത്തിൽനിന്ന് 140 കോടി

സൂറത്ത് ഭാംറോളിയിലെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിൽ (എസ്ടിപി) നിന്നു മടങ്ങുന്നതിനു മുൻപായി കുടിക്കാൻ ഒരു ഗ്ലാസ് വെള്ളം നീട്ടി കോർപറേഷനിലെ എൻജിനീയറായ അജിത് ചൗഹാൻ ചോദിച്ചു– ‘‘ഇവിടെ ശുദ്ധീകരിച്ച വെള്ളമാണ്. കുടിക്കാൻ വിരോധമുണ്ടോ?’’. അതു കുടിക്കുന്നതിനു മുൻപ് ആ വെള്ളം വന്ന വഴിയറിയണം.

sewage
സൂറത്ത് ഭാംറോളിയിലെ സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റ്.

1875 കിലോമീറ്റർ നീളം വരുന്നതാണു സൂറത്തിലെ സുവിജ് (ശുചിമുറി മാലിന്യം) പൈപ്‌ലൈൻ ശൃംഖല. പിപിപി മാതൃകയിൽ കോർപറേഷനു കീഴിൽ 11 സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ (എസ്ടിപി) ഉണ്ട്. പ്രതിദിനം 115 ദശലക്ഷം ലീറ്റർ മലിനജലം ഇവ ശുദ്ധീകരിക്കുന്നു. ഇതിൽ ഏറ്റവും വലുതാണു 40 ദശലക്ഷം ലീറ്റർ ശേഷിയുള്ള ഭാംറോളി പ്ലാന്റ്. സാധാരണ എസ്ടിപി പ്ലാന്റുകളിൽ 2 ഘട്ട ശുദ്ധീകരണം നടത്തിയശേഷം വെള്ളം കാർഷികാവശ്യങ്ങൾക്കും ചെടികൾ നനയ്ക്കാനും ഉപയോഗിക്കുകയാണു പതിവ്. ഭാംറോളി പ്ലാന്റിൽ മൂന്നു ഘട്ടമായാണു ശുദ്ധീകരണം. അൾട്രാ ഫിൽറ്ററേഷൻ, ആക്ടിവേറ്റഡ് കാർബൺ ഫിൽറ്ററേഷൻ, റിവേഴ്സ് ഓസ്മോസിസ് എന്നിവയുൾപ്പെട്ട അവസാനഘട്ടം കൂടി കഴിയുന്നതോടെ വെള്ളം 100% ശുദ്ധജലമാകും.

സൂറത്ത് മുനിസിപ്പൽ കമ്മിഷണർമാരായി ചുമതലയേൽക്കുന്നവർ ആദ്യം ചെയ്യുന്ന കാര്യങ്ങളിലൊന്നു ഭാംറോളി പ്ലാന്റിലെത്തി വെള്ളം രുചിച്ചുനോക്കലാണ്. ശുദ്ധജലമാണെങ്കിലും അവർ ഇതു കുടിക്കാൻ ഉപയോഗിക്കുന്നില്ല. പകരം ടെക്സ്റ്റൈൽ വ്യവസായത്തിനു നൽകുന്നു. അതുവഴി സൂറത്ത് കോർപറേഷനു ലഭിക്കുന്ന വരുമാനം പ്രതിവർഷം 140 കോടി രൂപ!

comment

എവിടേക്കോ ഒഴുകുന്നു നമ്മുടെ ശുചിമുറി മാലിന്യം

കേരളത്തിലെ മെട്രോ നഗരമായ കൊച്ചിയിലെ ശുചിമുറി മാലിന്യത്തിന്റെ 70 ശതമാനത്തിലേറെ വീടുകളിലെയും മറ്റും സെപ്റ്റിക് ടാങ്കുകളിൽ ശേഖരിക്കുന്നു. ബാക്കിയുള്ളതിൽ 6% മാത്രമാണ് സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റുകളിൽ ശാസ്ത്രീയമായി സംസ്കരിക്കുന്നത്. 20 ശതമാനത്തിലേറെ മാലിന്യം എവിടേക്കാണു പോകുന്നതെന്നുപോലും കോർപറേഷനു പിടിയില്ല. റോഡരികിലും മറ്റുമെല്ലാം ടാങ്കറുകളിൽ കൊണ്ടുവന്നു ശുചിമുറി മാലിന്യം തള്ളുന്നതു പതിവാണ്. നഗരത്തിലെ പേരണ്ടൂർ, ഇടപ്പള്ളി കനാലുകളിലെ കോളിഫോം ബാക്ടീരിയകളുടെ അളവ് അനുവദനീയമായതിലും 300 മടങ്ങുവരെ അധികമാണ്. ഈ കനാലുകളിലേക്കു മാത്രം നൂറുകണക്കിനു മലിനജല കുഴലുകളാണു തുറന്നുവച്ചിട്ടുള്ളത്.

അമൃത് പ്ലാന്റും മുടന്തി മുടന്തി

അമൃത് പദ്ധതിപ്രകാരം കേരളത്തിൽ 388.2 കോടി രൂപ ചെലവിൽ 18 സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ(എസ്ടിപി) ആരംഭിക്കാൻ പദ്ധതിയുണ്ടെങ്കിലും ഇതുവരെ നിർമാണം തുടങ്ങിയത് 6 എണ്ണം മാത്രം. എറണാകുളം (3), ആലപ്പുഴ (3), കോഴിക്കോട് (2), തൃശൂർ (2),പാലക്കാട്(1) എന്നിവിടങ്ങളിൽ നിർമാണം തുടങ്ങിയിട്ടില്ല. പാലക്കാട്ടെ പദ്ധതി നിർമാണം തുടങ്ങിയെങ്കിലും പിന്നീടു നിലച്ചു. തിരുവനന്തപുരം മുട്ടത്തറയിൽ 107 ദശലക്ഷം ലീറ്റർ ശേഷിയുള്ള എസ്ടിപിയുണ്ടെങ്കിലും സുവിജ് പൈപ്‌ലൈൻ ശൃംഖലകളുടെ കുറവുമൂലം പൂർണമായും പ്രയോജനപ്പെടുത്താനായിട്ടില്ല. സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി ഫോർട്ട് കൊച്ചിയിൽ 166 കോടി രൂപ ചെലവു വരുന്ന എസ്ടിപി പ്രഖ്യാപിച്ചിട്ടു വർഷങ്ങളായെങ്കിലും നാട്ടുകാരുടെ പ്രതിഷേധം മൂലം ഉപേക്ഷിച്ചനിലയിലാണ്.

നമുക്കും ചെയ്യാം: മാലിന്യം കുറയ്ക്കുക,തരംതിരിക്കുക

കുറച്ചുവർഷം മുൻപു മാലിന്യം തരംതിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ‘വേണമെങ്കിൽ നിങ്ങൾതന്നെ കൊണ്ടുപോയി വേർതിരിച്ചോ’ എന്നു മറുപടി പറഞ്ഞ ഇൻഡോറുകാർ ഉണ്ടായിരുന്നു. ഇന്ന് അവർ ആറായി തരംതിരിച്ചു മാലിന്യം കോർപറേഷനെ ഏൽപിക്കുന്നു. അവരുടെ മനോഭാവം മാറ്റിയതിനു പിന്നിൽ മാലിന്യ സംസ്കരണരംഗത്തു പ്രവർത്തിക്കുന്ന എൻജിഒകളുടെ കഠിനാധ്വാനമുണ്ട്.

ശാസ്ത്രീയമായ മാലിന്യസംസ്കരണത്തിന്റെ ആദ്യപടികളാണു മാലിന്യം കുറയ്ക്കുന്നതും സ്രോതസ്സിൽ തന്നെ തരം തിരിക്കുന്നതും. ഇൻഡോറിൽ 6 തരത്തിലും സൂറത്തിൽ 4 തരത്തിലും വീടുകളിൽ മാലിന്യം വേർതിരിക്കുന്നു. മാലിന്യശേഖരണം, സംഭരണം, ഗതാഗതം, സംസ്കരണം എന്നിവയെല്ലാം ഇതോടെ എളുപ്പമാകും.

സ്രോതസ്സിൽ തന്നെ മാലിന്യം വേർതിരിക്കാനുള്ള നടപടികൾ കേരളവും നടപ്പാക്കിയിട്ടുണ്ടെങ്കിലും പൂർണവിജയമല്ല. ജൈവം, അജൈവം എന്നിങ്ങനെ 2 തരത്തിൽ വേർതിരിച്ചാണു മാലിന്യം ശേഖരിക്കുന്നത്. വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്നതും പൂർണതോതിലായിട്ടില്ല. നഗരങ്ങളിൽപോലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ആഴ്ചയിലൊരിക്കൽ‌ മാത്രമാണു ശേഖരിക്കുന്നത്. ഹാനികരമായ മാലിന്യം, ഇ– മാലിന്യം, സാനിറ്ററി മാലിന്യം എന്നിവ പ്രത്യേകം ശേഖരിക്കാനുള്ള ഫലപ്രദമായ സംവിധാനങ്ങൾ നിലവിലില്ല.

വാട്ടർ പ്ലസ് നഗരങ്ങൾ

മലിനജലം പൂർണമായും സംസ്കരിച്ചശേഷം മാത്രം പുറത്തേക്കൊഴുക്കുന്ന നഗരങ്ങൾക്കു കേന്ദ്ര നഗരകാര്യ മന്ത്രാലയം നൽകുന്നതാണു വാട്ടർ പ്ലസ് പദവി. ശുചിമുറി മാലിന്യമുൾപ്പെടെ സംസ്കരിച്ചശേഷം നിശ്ചിത നിലവാരമുള്ള വെള്ളമേ പുറത്തേക്കു വിടാവൂ. രാജ്യത്തു വാട്ടർ പ്ലസായ 9 നഗരങ്ങളുണ്ട്. അതിൽ ഒന്നുപോലും കേരളത്തിലില്ല. ഇൻഡോർ തന്നെയാണ് ഇക്കാര്യത്തിലും മുന്നിൽ.

ഇൻഡോർ വെള്ളം ശുദ്ധീകരിക്കുന്നത്

∙ 3000 കിലോമീറ്റർ നീളമുള്ള ശുചിമുറി മാലിന്യ പൈപ് ശൃംഖല.
∙ 10 സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ (എസ്ടിപി).
∙ പ്രതിദിനം 412.5 ദശലക്ഷം ലീറ്റർ ശുദ്ധീകരണ ശേഷി.
∙ 21 ഏക്കറിലുള്ളതും 245 ദശലക്ഷം ലീറ്റർ‌ ശേഷിയുള്ളതുമായ പ്ലാന്റ് ഏറ്റവും വലുത്.
∙ എസ്ടിപികളുടെ പ്രവർത്തനത്തിന് 30% സൗരോർജവും 70% വൈദ്യുതിയും ഉപയോഗിക്കുന്നു.
∙ പ്ലാന്റിലെ അവശിഷ്ടങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന വളം കർഷകർക്കു സൗജന്യ നിരക്കിൽ നൽകും.
∙ ശുദ്ധീകരിച്ച വെള്ളത്തിൽ 30% കിലോലീറ്ററിന് 1.40 രൂപ നിരക്കിൽ ഗാർഹികേതര, കാർഷിക ആവശ്യങ്ങൾക്കു നൽകും.
∙ ശേഷിക്കുന്ന വെള്ളം നദിയിലേക്ക് തുറന്നുവിടുന്നു.

സൂറത്തും ഇൻഡോറും മാലിന്യമലയ്ക്കു മുകളിൽ പണിയുന്ന വലിയ സ്വപ്നങ്ങളുണ്ട്. അവയെക്കുറിച്ചു നാളെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com