ADVERTISEMENT

കടലാസിലെ നിയമങ്ങളുടെ കരുത്ത് അതിന്റെ പ്രായോഗികതയിലും ഉണ്ടാകണം. അങ്ങനെയായാൽ പഠനവെല്ലുവിളി നേരിടുന്നവർക്ക് നീതി കിട്ടും. പരീക്ഷാ ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭ്യമാകാനുള്ള സംവിധാനങ്ങളുമുണ്ടാകും

കൊല്ലം ജില്ലാതിർത്തിയോടു ചേർന്നുള്ള ഗ്രാമത്തിൽനിന്നാണ് ആ അച്ഛനും മകളും തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിക്കൽ ബോർഡിനു മുന്നിലെത്തിയത്. കാഴ്ചപരിമിതിയുള്ള കുട്ടിക്കു പരീക്ഷാ ഇളവിനു സർട്ടിഫിക്കറ്റ് വേണം. എന്നാൽ നേത്രരോഗവിദഗ്ധർ പരിശോധിച്ചു കാഴ്ചപരിമിതി നിർണയിച്ചതിന്റെ സർട്ടിഫിക്കറ്റില്ല. മെഡിക്കൽ ബോർഡിനു മുന്നിലെത്തുമ്പോൾ ഇതു വേണമെന്ന് അറിയിക്കേണ്ടതു സ്കൂളിലെ സ്പെഷൽ എജ്യുക്കേറ്ററാണ്. അവർ അറിയിച്ചോ, രക്ഷിതാവ് അതു മനസ്സിലാക്കിയോ എന്നിവ മാത്രമല്ല പ്രശ്നം. ഇത്രയേറെ ദൂരം വന്നു കാര്യം നടക്കാതെ മടങ്ങേണ്ടിവരുമ്പോൾ അവർക്കൊരു കൈത്താങ്ങുണ്ടാകണ്ടേ? അതുകൂടി വേണം നിയമത്തിലും, അതു നടപ്പാക്കുന്ന സംവിധാനത്തിലും.

ഭിന്നശേഷി കമ്മിഷണറുടെ ഇടപെടലുകൾ

‘നമസ്കാരം, ഞാൻ എസ്.എച്ച്.പഞ്ചാപകേശൻ. സംസ്ഥാന ഭിന്നശേഷി കമ്മിഷണർ. ഭിന്നശേഷിക്കാർക്കു നിയമസംവിധാനത്തിലെ എല്ലാ രംഗത്തും മറ്റുള്ളവരോടൊപ്പം തുല്യതയ്ക്കും തുല്യനീതിക്കും അർഹതയുണ്ട്... ’ എന്നു തുടങ്ങുന്ന പരസ്യം പലരും റേഡിയോയിൽ കേട്ടുകാണും. നീതിന്യായ സർവീസിൽ മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പരിചയസമ്പത്തുള്ള പഞ്ചാപകേശന്റെ ഇടപെടൽ ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങളിൽ ശ്രദ്ധേയ ചലനങ്ങളുണ്ടാക്കുന്നുണ്ട്. 

അദ്ദേഹം പറയുന്നു– ‘‘ഭിന്നശേഷിയുള്ള വ്യക്തികളുടെ അവകാശങ്ങൾ സംബന്ധിച്ച (ആർപിഡബ്ല്യുഡി) 2016ലെ ബിൽ നിയമമായശേഷം ശ്രദ്ധേയ മാറ്റങ്ങൾ വന്നു. ഈ നിയമത്തിനും വ്യവസ്ഥകൾക്കും ചട്ടങ്ങൾക്കും അവയെ അടിസ്ഥാനമാക്കി ഇറങ്ങിയ ഉത്തരവുകൾക്കും വിരുദ്ധമായ പ്രവർത്തനമുണ്ടായാൽ കുറഞ്ഞത്  5 ലക്ഷം വരെ രൂപ പിഴശിക്ഷ വിധിക്കാനുള്ള വകുപ്പുവരെ ഇതിലുണ്ട്. അത്ര ശക്തവും കർശനവുമാണീ നിയമം. നിർഭാഗ്യവശാൽ ഉന്നത ഉദ്യോഗസ്ഥർക്കുപോലും ഇതറിയില്ല. പരീക്ഷാ ഇളവിനുള്ള സർട്ടിഫിക്കറ്റ് തേടുമ്പോൾ യുക്തിരഹിതമായ പ്രശ്നങ്ങളാണു പലരും പറയുന്നത്. പത്താം ക്ലാസ് പാസായി ഈ കുട്ടികൾ എന്തെങ്കിലും ജോലി ചെയ്യുന്ന അവസ്ഥയിലെങ്കിലുമെത്തണം. അല്ലാതെ അലഞ്ഞുതിരിയേണ്ടിവരുന്ന സാഹചര്യമുണ്ടാക്കരുത്.’’ 

panchapa-kesan
സി.എച്ച്. പഞ്ചാപകേശൻ

സ്പെഷൽ എജ്യുക്കേറ്റർമാർ നേരിടുന്ന വെല്ലുവിളികൾ

നിലവിൽ സംസ്ഥാനത്തെ മിക്ക സ്കൂളുകളിലും സ്പെഷൽ എജ്യുക്കേറ്റർമാരുടെ സേവനമുണ്ട്. പഠന പിന്നാക്കാവസ്ഥ കാണിക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകാൻ നിയോഗിക്കപ്പെട്ടവർ. പക്ഷേ, പലയിടത്തും ഒരു സ്കൂളിന് ഒരാൾ എന്ന നിലയിൽ ഇവരുടെ സാന്നിധ്യമില്ല. ഒരാളെത്തന്നെ ഒന്നിലധികം സ്കൂളുകളിലേക്ക് അയയ്ക്കുന്നു. ഇതു സ്ഥിരനിയമന തസ്തികയാക്കിയിട്ടുമില്ല. 

മിക്ക ജില്ലാ, ജനറൽ ആശുപത്രികളിലും പഠന പിന്നാക്കാവസ്ഥ മുൻകൂട്ടി കണ്ടെത്തി പരിശീലനം നൽകുന്ന ഏർലി ഇന്റർവെൻഷൻ കേന്ദ്രങ്ങളുണ്ട്. പക്ഷേ, ഇവയ്ക്കു കൈകാര്യം ചെയ്യാനാകുന്നതിലേറെയാണ് പരിശീലനം ആവശ്യമായ കുട്ടികളുടെ എണ്ണം. ഈ കേന്ദ്രങ്ങളിൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർസിഐ) അംഗീകൃത കോഴ്സുകൾ പൂർത്തിയാക്കിയവരും സിആർആർ റജിസ്ട്രേഷൻ ഉള്ളവരുമായിരിക്കണം സൈക്കോളജിസ്റ്റുകൾ. നിർഭാഗ്യവശാൽ അതു പൂർണതോതിൽ പാലിക്കപ്പെടുന്നില്ല. ആർസിഐയുടെ അംഗീകൃത കോഴ്സുകൾ കൂടുതലായി ആരംഭിക്കാനുള്ള സംവിധാനവുമില്ല. കോഴിക്കോട്ട് ഇംഹാൻസിലും കൊച്ചി അമൃത ആശുപത്രിയിലുമാണു കേരളത്തിൽ ആർസിഐ  അം‌ഗീകാരമുള്ള ക്ലിനിക്കൽ സൈക്കോളജി കോഴ്സുകളുള്ളത്.

പരിഹാരവഴികൾ പലത്

∙ എല്ലാ താലൂക്ക് ആശുപത്രികളിലും പിഎസ്‌സി വഴി ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളെ നിയമിക്കണം.

∙ എല്ലാ ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലും (ബിആർസി) ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കണം. സ്പെഷൽ എജ്യുക്കേറ്റർമാരുടെ സഹകരണത്തോടെ ആ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനു പ്രാഥമിക വിലയിരുത്തൽ പൂർത്തിയാക്കാം. ഒരു മേഖലയിലെ നാലോ അഞ്ചോ സ്കൂളുകളിലെ കുട്ടികൾക്കായി ക്യാംപ് പോലും മുൻകൂട്ടി നടത്താം.

∙ ഈ സംവിധാനത്തിലൂടെ കുട്ടികളിലെ പഠനവെല്ലുവിളി സ്കൂളുകളിൽ തുടക്കത്തിൽതന്നെ കണ്ടെത്തുക.

∙ നിയമത്തിൽ പറയുന്നതുപോലെ 5 വർഷംകൂടുമ്പോൾ എല്ലാ സ്കൂളുകളിലും എല്ലാ കുട്ടികളെയും വിലയിരുത്തലിനു വിധേയമാക്കുക.

∙ എല്ലാ താലൂക്ക് ആശുപത്രികളിലും മെഡിക്കൽ ബോർഡ് വച്ചാൽ അവിടെനിന്നുതന്നെ സർട്ടിഫിക്കറ്റ് നൽകാം. 

∙ താലൂക്ക് ആശുപത്രികളിൽ മെഡിക്കൽ ബോർഡ് സാധ്യമാകുന്നില്ലെങ്കിൽ മാത്രം ജില്ലാ, ജനറൽ, മെഡിക്കൽ കോളജ് ആശുപത്രികളിലേക്കെത്തുക. 

∙ ജില്ലാ, ജനറൽ, മെഡിക്കൽ കോളജ് ആശുപത്രികളിൽ വിലയിരുത്തൽരീതി തുടരാം. തിരക്കു നിലവിലുള്ളതിന്റെ നാലിലൊന്നായി കുറയും.

∙ സർക്കാരിനു കീഴിൽതന്നെ ഷൊർണൂരിലും തിരുവനന്തപുരത്തും ക്യാംപസുകളുള്ള ഐക്കോൺസ് (ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കേറ്റീവ് ആൻഡ് കോഗ്‌നിറ്റീവ് ന്യൂറോ സയൻസസ്) പോലുള്ള സ്ഥാപനങ്ങൾക്കു മെഡിക്കൽ ബോർഡ് സൗകര്യം ലഭ്യമാക്കുക.

∙ സർക്കാർ സർവീസിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ ഇല്ലെങ്കിൽ ഐക്കോൺസ് പോലുള്ള സ്ഥാപനങ്ങളിലെ ആർസിഐ റജിസ്ട്രേഷനുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ നടത്തുന്ന പഠനവെല്ലുവിളി വിലയിരുത്തലും പരിഗണിക്കണം. ചില ജില്ലകളിൽ ഈ സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ വിമുഖത കാണിക്കുന്നുണ്ട്.

∙ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കോഴ്സുകൾ മെഡിക്കൽ കോളജുകൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ, ജനറൽ ആശുപത്രികൾ തുടങ്ങിയവ കേന്ദ്രീകരിച്ച് ആരംഭിക്കുക.

∙ പഠനവെല്ലുവിളി നേരിട്ടു പിജി വരെ പഠിച്ച് യുജിസി നെറ്റ് അടക്കമുള്ള പരീക്ഷകൾ പാസായവർ ഏറെയുണ്ട്. പക്ഷേ, സംവരണാനുകൂല്യമുണ്ടായിട്ടും ഇവരെ പല സ്ഥാപനങ്ങളും പരിഗണിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. അതിനു പരിഹാരമുണ്ടാകണം.

special-kid
പ്രതീകാത്മക ചിത്രം.

പണ്ടേയുണ്ട് പദ്ധതികൾ

പഠനവെല്ലുവിളിയുള്ള കുട്ടികൾക്കായി പല പദ്ധതികളും വർഷങ്ങൾക്കു മുൻപേയുണ്ട്. ബുദ്ധിമുട്ടേറിയ വിഷയങ്ങൾ ഒഴിവാക്കിക്കൊടുക്കുകവരെ ചെയ്യാം. ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാർക്കുള്ള ഇളവുകൾ സംബന്ധിച്ചു കഴിഞ്ഞ സെപ്റ്റംബർ 25നു പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി.

∙ ഡിസ്ഗ്രാഫിയ (എഴുതാൻ സാധിക്കാത്ത അവസ്ഥ) ഉള്ളവർക്ക് ആവശ്യമെങ്കിൽ ഒന്നാം ഭാഷ, രണ്ടാം ഭാഷ എന്നിവയിലൊന്നും ഹിന്ദിയും ഒഴിവാക്കി നൽകാം. പകരം കംപ്യൂട്ടർ, ഹോർട്ടികൾച്ചർ, കേറ്ററിങ്, ഡ്രോയിങ് ആൻഡ് പെയിന്റിങ് എന്നിവയിൽ താൽപര്യമുള്ള രണ്ടെണ്ണം തിരഞ്ഞെടുക്കാം. 

∙ കണക്കു ബുദ്ധിമുട്ടാണെങ്കിൽ (ഡിസ്കാൽക്കുലിയ) വിഷയം ഒഴിവാക്കുകയോ അതിനു മാത്രമായി വ്യാഖ്യാതാവിന്റെ (ഇന്റർപ്രട്ടർ) സേവനം തേടുകയോ ചെയ്യാം. ഒഴിവാക്കിയാൽ പകരം കംപ്യൂട്ടർ, ചൂരൽ ഫർണിച്ചർ നിർമാണം, വോക്കൽ മ്യൂസിക് എന്നിവയിലൊന്നു തിരഞ്ഞെടുക്കാം. 

എത്ര മാതാപിതാക്കൾക്ക് ഇതറിയാം എന്നതാണു പ്രശ്നം. മാതാപിതാക്കൾ ആവശ്യപ്പെട്ടാലാണു പലപ്പോഴും സ്കൂൾ അധികൃതർ ഇളവുകൾക്കു തയാറാകുക. ഏതാനും കുട്ടികൾക്കായി അതതു വിഷയങ്ങളിൽ പ്രത്യേക അധ്യാപകരെ നിയോഗിക്കുക സ്കൂളുകൾക്ക് എളുപ്പമല്ല. സ്പെഷൽ എജ്യുക്കേറ്ററും മാതാപിതാക്കളും ചേർന്നാണ് ഈ വിഷയങ്ങളിൽ കുട്ടിക്കു പരിശീലനം ലഭ്യമാക്കുന്നത്. 

കേന്ദ്ര നീതിന്യായ വകുപ്പ് 2016 ഡിസംബർ 28നു ഭിന്നശേഷി വ്യക്തികളുടെ അവകാശങ്ങൾ സംബന്ധിച്ചു പുറത്തിറക്കിയ അസാധാരണ ഗസറ്റിലെ ഭാഗം 17 (ഐ)യിൽ ആവശ്യമെങ്കിൽ പാഠ്യക്രമത്തിലും പരീക്ഷാനടത്തിപ്പിലും ഇളവുകൾ അനുവദിക്കുന്നതിനെക്കുറിച്ചു വ്യക്തമായി പരാമർശിക്കുന്നുണ്ട്.  

Content highlights: Special education, rehabilitation council of india

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com